പാരിൽ സമാധാന സിദ്ധിക്കു പോരും
വാഴ്വിൽ തിരതല്ലിടുന്നോരശാന്തിക്കു
പായങ്ങൾ തീർക്കുന്ന മന്ത്രാക്ഷരം തേ
മനുഷ്യൻ്റെ പാപങ്ങളേൽക്കുന്ന ഹൃത്തിൽ
തറച്ചെത്ര ശൂലം മുടിപ്പൂക്കൾ മുള്ളാൽ
കുരിശ്ശേറ്റിടുമ്പോൾ പൊറുക്കാൻ പറഞ്ഞ
മനസ്സെത്രയോർക്കിൽ സഹനത്തികവാം
ധരയ്ക്കെത്ര കോപം വരുത്തി മനുഷ്യർ
ക്ഷമിക്കുന്നു സർവ്വംസഹയാം ജനനി
മരിക്കും മനുഷ്യത്വമെന്തെന്തു കാട്ടി
ധരിത്രീവിലാപം നിറഞ്ഞെട്ടു ദിക്കിൽ
ക്ഷിതിക്കെന്നപോലെ വാരാന്നിധിക്കും
അഴുക്കാം വിഷത്തെ കുടിപ്പാൻ കൊടുപ്പൂ
വിഷജ്വാല പൊങ്ങി വിഷകാളിയന്മാർ ഗരളം വമിച്ചു
സഹിക്കുന്നിതൊക്കെ സമുദ്രം നിശബ്ദം
അകക്കണ്ണിലെന്നും ഇരുട്ടുള്ള കൂട്ടർ
അശിപ്പാൻ കൊടുക്കാതൊടുക്കുന്ന ദൈന്യം
മിഴിപ്പൂക്കളൂർദ്ധ്വം ഉയർത്തിപ്പിടിച്ച് അപേക്ഷിക്കുമ്പൊഴേയ്ക്കും പതിക്കുന്നു മൃത്യു
വിയത്തിങ്കലെല്ലാം പുകച്ചൂടുമൂടി പകച്ചത്രെ നിൽപ്പൂ അശാന്തിത്തുരുത്തിൽ
സഹനത്തിനർത്ഥം സ്വയം കീഴടങ്ങൽ അതല്ലെന്ന് നിങ്ങൾ മനസ്സിൽ കുറിക്ക
വിനാശം വിതയ്ക്കും വിപത്തായി യുദ്ധം
വളർത്താൻ ശ്രമിച്ചാലതു സർവ്വനാശം
ഇനി വേണ്ട യുദ്ധം മനസ്സിൽ കുറിക്കാം
സഹിക്കാൻ ക്ഷമിക്കാൻ പഠിക്കട്ടെ ചിത്തം
No comments:
Post a Comment