Monday, 16 March 2026

പോക്കുവെയിൽ

പ്രണയപൂരിതം നമ്മൾ തൻ ജീവിതം
ചിതലരിച്ചു തുടങ്ങിയെന്നോർക്കുക
അവികല ദിവ്യപ്രേമപ്രസൂനങ്ങൾ
കൊഴിയുവാനായ് തുടങ്ങുകയല്ലല്ലീ
ഒരു നിമിഷം തിരിഞ്ഞു നാം നോക്കുന്നു
വഴികൾ ദുർഘടം താണ്ടിയ കാലങ്ങൾ
ദുരിതസഞ്ചയ ഭാണ്ഡം നിറച്ചതിൽ
ഹൃദയരാഗം ഉഴിഞ്ഞു സമർപ്പിച്ചു
പശിയടക്കുവാൻ പാടുപെടുന്ന നാൾ
പരവശപ്പെട്ടു നിൽക്കുന്ന നാളുകൾ
നിറയെ സ്വപ്നങ്ങൾ സോത്സാഹമോടെ തന്നരിയ സ്നേഹക്കുരുന്നുകൾ പിന്നെയും

ഉജ്ജ്വലിച്ചതാം സൂര്യൻ്റെ താപവും
ഉൾവലിഞ്ഞുവോ പോക്കുവെയിൽ വന്നു
കനലെരിഞ്ഞു മനസ്സിൽ, പുറത്തതാ
കമനി കാൺകെ ചിതയിലെരിഞ്ഞു പോയ്
അരിയ കൺകളിൽ സ്വപ്നം വിരിയിച്ച
മകളുമെന്നെ വെടിഞ്ഞുപോയ് ദാരുണം

ഇതുവരെക്കണ്ട ജീവിതമത്രയും
ഇവിടെ നിൽക്കട്ടെ വിശ്രമിക്കട്ടെ ഞാൻ

ഇനി നടക്കാം ഉപരോധമൊന്നുമേ വഴിയിലില്ലിന്നു ഞാനോ സ്വതന്ത്രനായ്
തിര വിളിക്കുന്നു വാത്സല്യക്കൈകളാൽ
മടിയിൽ വിശ്രമിക്കെന്നു ജലധിയും



എന്നും നിനക്കായി കാത്തിരിക്കട്ടെ ഞാൻ

വരുമെന്നറിഞ്ഞുള്ള കാത്തിരിപ്പെങ്കിലും
വരുവാനിളയ്ക്കുമ്പോഴറിയാതെയെൻമനം
ഗതകാലചിന്തതന്നിരുളാർന്നവഴികളിൽ
ഉഴറിക്കിതച്ചു തളർന്നു നിൽപ്പായ്

കുതുകം നിറഞ്ഞുള്ള കാത്തിരിപ്പെങ്കിലും
കുതികുതിച്ചെത്തുന്ന ഓർമ്മകളോടി വന്നൊരു ഫുല്ലമലരായ് വിടർന്നെൻ്റെ ചൊടികളിൽ കടുചോപ്പു തേയ്ക്കുന്നു മന്ദം


വരികില്ലയെന്നുള്ളിൽ പറയുന്നുവെങ്കിലും വെറുതെ മനസ്സിൻ്റെയിരുൾ വീണ കോണിനെ പുണരും വിചാരങ്ങളണയും
നിമേഷത്തിനരികിൽ വെറുതെയിരിപ്പൂ

മനസിൻ്റെ വിങ്ങലിൽ തിങ്ങുമാഗദ്ഗദ ച്ചുടുവാതമേറ്റെത്ര സ്വപ്നം കരിഞ്ഞതും കരിയുമാസ്വപ്നത്തിനിരുൾ രൂപമാർന്നു നിൻ തിരുരൂപമൊപ്പമുയർത്തെഴുന്നേറ്റതും

ഒരു വേള വരുമെന്നതോർത്തിരിപ്പാകുമോ
നവമാം പ്രതീക്ഷയിലൊരു നേർത്തചിന്തയിൽ 
അലയുമാത്മാവിൻ്റെ
യഭിലാഷപൂർത്തിക്കുതകും 
തുടിപ്പായ് തുടിച്ചു

എന്നും നിനക്കായി കാത്തിരിക്കട്ടെ ഞാൻ
മിന്നും മിനിങ്ങായ് കിനാവിൻ നുറുങ്ങായ്
കരളിൽ പൊരുളായ് ഇരുളിൻ തിരളായ്
കുതികൊള്ളുമാശാസ്ഫുരണമായ് നിത്യം

എന്നും നിനക്കായി കാത്തിരിക്കട്ടെ ഞാൻ
എന്നാത്മസവിധത്തിലേകാന്ത ശാഖിയിൽ

സൃഷ്ടിപഥം 13.3.26