Friday, 22 August 2025

കാഴ്ച്ച

കണ്ണിനു കാഴ്ച കുറഞ്ഞെന്നാകിൽ കണ്ണട വേണം കാണ്മാനായ്
കാഴ്ചപ്പാടുകൾ വേണം ജീവിത പൂർണ്ണത നേടാൻ വിജയിക്കാൻ
അന്ധതയുണ്ടെന്നാകിലുമുള്ളിൽ അന്തർ നേത്രം ഉണ്ടാകിൽ
ആത്മജ്ഞാനം നേടാം അന്യരെ അവനവനായി കണാകും
ധർമ്മാധർമ്മവിചാരം പോയാൽ 
കുലവും മുടിയും കൂട്ടർ നശിക്കും 
ധർമ്മക്ഷേത്രം തന്നിൽ കണ്ടൊരു ചരിതം മറ്റൊന്നല്ലല്ലോ!
ബുദ്ധൻ ധ്യാനം ചെയ്തത് ധർമ്മ പാതകൾ മനസിൽ തെളിയാനായ്
ബന്ധർ മനുഷ്യർ ലൗകികമാകും 
ചക്കിൽ കെട്ടിയ കാളകളാം
ആന്ധ്യം കണ്ണിൽ ബാധിച്ചെങ്കിലുമുള്ളിൽ നല്ല പ്രകാശവുമായ്
അലയായ് ഹരിഗീതങ്ങളുമുള്ളിൽ കവിയും ഭക്തിയിൽ സൂർദാസൻ
കാഴ്ച മറച്ചു ഗാന്ധാരി പതിസമ്മത യാവാനാവില്ല
കണ്ണികൾ പൊട്ടിയ ബന്ധത്തിൻ കഥയൊന്നും കാണേണ്ടെന്നാകാം
കട്ടിക്കണ്ണട വട്ടത്തിൽ കൂടന്നു 
മഹാത്മാ കണ്ടെത്തി
കണ്ണിനു കണ്ണെന്നുള്ള പ്രമാണം നേടുകയില്ല വാഴില്ല
അന്ത:ചക്ഷുസ്സില്ലെന്നാകിൽ കാര്യവിചാരം തിരിയാതാം
അന്ധതയില്ലെന്നാകിലുമുള്ളിൽ 
തിമരം ബാധിച്ചീടുകിലോ
അറിവു നശിക്കും അലിവു നശിക്കും ദുഷ്ടതയുള്ളിൽ തോന്നീടും
അധികാരത്തിൻ മത്തു രുചിച്ചവർ അബലരെ അടിമകളാക്കീടും 
അരചനതാകിലുമനുചരനാകിലുമനു -
വർത്തിക്കും കർമ്മങ്ങൾ നല്ലതിനാവണമതിനാലല്ലോ 
ജന്മം സഫലമതായിടൂ


ഹൈക്കു കവിത

മഷി

ഒരു തുള്ളി മഷിയാലേ
ചിന്തിപ്പോർ ദശലക്ഷമാo


മന
മനയിൽ  ചെന്നപ്പോൾ
വക്കു പൊട്ടിയ വാക്ക്
ദിക്കു തെറ്റിയ നോക്ക്
നാക്കുളുക്കിയ ചോദ്യം
നാക്കിലൊട്ടിയ ഉത്തരം
ഇത്തരത്തിൽ ഒരൊത്തിടൽ

മനസ്സ്

വിഡ്ഡിയെയറിയാൻ ബഹുഭാഷണമാo
ബുദ്ധിയെയറിയാൻ ഹ്രസ്വ വചസ്സും


സത്യം

സത്യമായ ബുദ്ധി
കണ്ടതല്ല സത്യം
ഉള്ളിലുള്ള ശക്തി
തള്ളിവരും ബോധ്യം


വചനം

വിഡ്ഡിയെയറിയാൻ ബഹുഭാഷണമാം
ബുദ്ധിയെയറിയാൻ ഹ്രസ്വവചസ്സും .

ഭാവന

വിദ്യയേക്കാൾ മഹത്തരം ഭാവന,
വിദ്യയെത്ര പരിമിതമോർക്കുക.
ഭാവനയോ ചിറകുകൾ നീട്ടിയി
ഭൂമിഗോളം പ്രദക്ഷിണം വയ്ക്കുന്നു.

ചിന്ത

ചിന്തിപ്പതേറെ സാഹസം .
അതിനാലേറെപ്പേരുണ്ടു 
ഇന്നാട്ടിൽ ചിന്തിതം
ചർച്ച ചെയ്യുവാൻ

സത്യം

സത്യസന്ധനെന്നാളും 
ശിശുവെന്നു നിനയ്ക്കണം


പരിപൂർണ്ണത

പരിപൂർണതയ്ക്കു പിമ്പേ പോകിൽ
സംതൃപ്തി കിട്ടില്ലൊരുനാളുമതു നിശ്ചയം

ലോകം മാറ്റാൻ ചിന്തിപ്പോർ പക്ഷേ
 ചിന്തിപ്പതില്ല സ്വയം മാറുന്ന കാര്യം

വിമർശനം

വിമർശനത്തെ ഭയക്കുന്നോർ
ഒന്നും ചെയ്യാതിരിക്കണം
ഒന്നും മിണ്ടാതിരിക്കണം
പിന്നെ ഒന്നുമല്ലാതെയാവണം

ജ്ഞാന ബുദ്ധി

ജ്ഞാന ബുദ്ധിയുണ്ടാകിൽ
അടിമയാകില്ലൊരിക്കലും

ശരി

ആരു ശരിയെന്നതല്ല, കേൾപ്പിൻ 
ഏതു ശരിയെന്നതാണു മുഖ്യം.

ശരിയും ജീവിതവും

എപ്പോഴും നിങ്ങൾ  തന്നെ ശരിയെന്ന് നിനയ്ക്കുകിൽ 
ഒട്ടുമേ നിങ്ങൾ പഠിച്ചിട്ടില്ല ജീവിതത്തെ ഒട്ടാകവേ

നീയും ഞാനും

സ്നേഹിക്കുമെങ്കിൽ നീ
ഹൃത്താരിലുണ്ടു ഞാൻ.
ദ്വേഷിക്കുമെങ്കിൽ നീ
ചിത്തത്തിലുണ്ടു ഞാൻ

ജീവിതം

ചിന്താഗുണത്തെയാശ്രയിച്ചല്ലോ
തോഷിപ്പതു ജീവിതം

അഭിവാഞ്ഛ

അഭിവാഞ്ഛ ഇല്ലാത്ത  ബൗദ്ധികത
ചിറകറ്റ പക്ഷിക്കു തുല്യമല്ലോ!


വായും മനസ്സും

വാ തുറക്കും മുമ്പേ
മനസ്സു തുറക്കണം


യാഥാർത്ഥ്യം

വിദ്യാർത്ഥി : യാഥാർത്ഥ്യത്തിന്റെ സ്വഭാവമെന്താണ്?
തത്വചിന്തകൻ: യാഥാർത്ഥ്യം മനസുകളുടെ 
നിർമിതിയാണ്.
നമ്മുടെ ചിന്തയും                                          പ്രവർത്തിയും കൊണ്ട് 
അത് രൂപപ്പെടുത്തുന്നു.

കോപം

കോപത്തോടെ തുടങ്ങുവതെന്തുo
നാണക്കേടിലൊടുങ്ങീടും .

മറവി

ഓർമ്മയ്ക്ക് മറ വന്നെന്നാൽ 
മറവി വന്നുഭവിച്ചിടും
മായാത്ത ഓർമ്മയുള്ളിൽ 
കനലായി ജ്വലിക്കണം
കനലോർമ്മകൾ ജീവൻ്റെ 
തുടിതാളമതായിടും


പദ്ധതി

പദ്ധതിയിട്ടൊരു വിഡ്ഡിയ്ക്കൊരു പണി
ചെയ്യാമെന്നാലതു പക്ഷേ 
പദ്ധതിയില്ലാ ബുദ്ധിമതിക്കോ 
കഴിയാ എത്ര ശ്രമിച്ചാലും

ക്ഷമ

ദുർബ്ബലൻ പകവീട്ടുമ്പോൾ
കരുത്തൻ ക്ഷമ നൽകിടും
ബുദ്ധിശാലി വിവേകത്താൽ
കണ്ടതില്ലെന്ന മട്ടിലും

ചിന്ത

ചിന്തകൾ അദൃശ്യങ്ങളാകിലും അവയുടെ
പ്രതിഭാസങ്ങളോ 
ദൃശ്യമാം പ്രതിഗ്രാഹികൾ

സ്നേഹം

പറഞ്ഞതിനും അർത്ഥമാക്കിയതിനുമിടയിൽ
അർത്ഥമാക്കിയതിനും പറഞ്ഞതിനുമിടയിൽ
ചോർന്നുപോകുന്നതൊന്നത്രേ സ്നേഹം എന്ന ദ്വയാക്ഷരം

നാവ്

എല്ലില്ല നാവിനതെങ്കിലും
ഹൃത്തിനെ ഭേദിക്കുവാൻ
കരുത്തുണ്ടതിനോർക്കണം.
നാക്കിൽ തൊടുത്തു വിടുന്ന
ശരങ്ങളാം വാക്കുകൾ
സൂക്ഷിക്കവേണം ബുധജനം

യൗവ്വനം

യൗവ്വനം കെട്ടിയാടുന്നു
തിരശീലയ്ക്കു മുന്നിലായ്
വാർദ്ധക്യം തിരശീലയ്ക്ക്
പിന്നിൽ നിന്നും കടന്നിടും

ദൗർബല്യം

ദുർബ്ബലൻ കരുത്തുകാട്ടാനായ്
പരുക്കനാം മട്ടു ഭാവിക്കും

കണ്ണുകൾ

ആയിരം കണ്ണുള്ള രാത്രി
പകലിനതൊന്ന് മാത്രമാണ്
അതു തന്നെ വേഗമണഞ്ഞു പോകും
അന്തിയിൽ മായുന്ന സൂര്യനൊപ്പം

ആയിരം കണ്ണുള്ള ചിത്തം
ഹൃത്തിനതൊന്ന് മാത്രമാണ്
അതു തന്നെ പൊലിയുന്ന ജീവൻ
സ്നേഹം പകർന്നു നൽകീടുകിലും

ചർച്ച

ദൃഢമനസ്ക്കർ ആശയങ്ങൾ ചർച്ച 
ചെയ്യും
ശരാശരി മനസ്സുള്ളവർ സംഭവങ്ങളെപ്പറ്റി ചർച്ച ചെയ്യും
ദുർബലമനസ്ക്കർ ആളുകളെ പറ്റി സംസാരിക്കും

വാദം

വാദങ്ങൾ ഒന്നും വിജയത്തിനായിടാ
മെച്ചപ്പെടുത്തലേ ലക്ഷ്യമാകാവൂ

9.4.24

തുമ്പ

അത്തപൂക്കളമർത്ഥം നൽകും ആതിത്ഥ്യത്തിൻ വരവേൽപ്പ്
തുമ്പം തീർത്ത് കഴിപ്പാനായ്
ആദ്യം തുമ്പപ്പൂ തൂകും

പാർവ്വതി പാദം സങ്കൽപ്പിച്ച്
തുമ്പപ്പൂക്കൾ നിരക്കുമ്പോൾ
ശ്രീമയമാകും ശ്രീകരമാകും
ഓണത്തിൻ്റെയൊരുക്കങ്ങൾ
സാക്ഷാൽ മാബലി വന്നെത്തും
ശങ്കര മാനസമുൾചേർത്ത്

നക്ഷത്രം

നക്ഷത്രദീപങ്ങൾ ആകാശമേടയിൽ
ആലക്തികപ്രഭ തൂകി നിന്നു
പൗർണ്ണമിതിങ്കൾ നവോഢയായിട്ടതാ വാതിൽപടിയിൽ ഒരുങ്ങി വന്നു
കാർമേഘമൊളിപാർത്തു കണ്ണോട്ടമിട്ടു
പോമണിതിങ്കൾ മേനിയെ പേർത്തു പേർത്തും
അതു കണ്ടു കൺചിമ്മി താരക ദീപങ്ങൾ
അറിയാത്ത മട്ടിൽ നടിച്ചു നിന്നു

നിലാവ്

വെള്ളിമണലിൽ തൂവെളിച്ചം തൂകി നിന്നു പൗർണ്ണമി
താരകങ്ങൾ കണ്ണു ചിമ്മി കാത്തിരിക്കും വേളയിൽ
വാനിടത്തിൽ വാർമതി തൻ വസന തണ്ഡുലമെന്ന പോൽ
വെള്ളമേഘത്തുണ്ടു മന്ദം ഇളകി നീങ്ങുകയാണിദം

നീന്തിടുന്ന നിലാവിനൊപ്പം ഹംസ ചാരുതയോടു നീ
തേടിയെത്തിയതാരെയെന്നുടെയന്തരംഗ മറിഞ്ഞിതോ

കെട്ടഴിഞ്ഞ നിൻ കേശഭാരമതിൽ പതിഞ്ഞ നിലാവല
സർപ്പഭംഗി കലർത്തി നിന്നു, അനുരാഗ ലോലനായ് ഞാനുമേ

മുഗ്ധരാഗവിലാസിനി നിൻ മുത്തൊളിപ്പൂ പ്പുഞ്ചിരി
അഞ്ചിതമാം രാവിലിന്നു കൊളുത്തിടുന്ന നിലാത്തിരി
താരകത്തരിവാനിൽ നിന്നുമടർന്നു വന്നു പതിച്ചിതോ
തിലസമരുചിയാർന്ന നാസാഭരണമായ് ചിരിതൂകുന്നു

 

മനസ്സറിയാതെ

മനസ്സിൽ തെളിഞ്ഞവയൊന്നുമേയാകുവാൻ കഴിയാത്തതാണെൻ്റെ ജന്മദൗത്യം
അഴലിൻ നിഴൽച്ചാർത്തിലപകടാശങ്കയിൽ പിടയുന്നതായിരുന്നെൻ്റെ ബാല്യം
അഭിമാന ചിന്തയിൽ അകംപുറം നോവിൻ്റെ കനലുമൂതി കഴിഞ്ഞമ്മയെന്നും
വ്യവഹാരലഹരിയിൽ കടം കൊണ്ടു ജീവിതപ്പൊരുളുമായ് നീങ്ങുന്നു അച്ഛനൊപ്പം
കെട്ടുപ്രായം കഴിഞ്ഞത്തലാൽകൺതടം താഴ്ന്ന് നിരാശയിൽ സോദരിമാർ
തറവാട്ടു മഹിമകൾ തലകുനിച്ചെത്തുന്ന ബന്ധുത നിരത്തും സഹാനുഭൂതി
വിദ്യാലത്തിൽ കലാശാലയിൽ പോലും
ഇല്ലൊരു സൗഹൃദം ഒത്തുചേരൽ
അന്തർമുഖനെന്നു ചൊല്ലിയതെന്തിനാം
മനസ്സറിയാത്തോർ ബഹിർമുഖൻമാർ 

അലിവിൻ്റെ അമൃതമായ് വന്നവൾ ജീവൻ്റെ പകുതിയായ് പിന്നെയും പിന്തുടർന്നു
നിറവും നിലാവുമായ് വന്നെൻ്റെ ജീവനിൽ
പ്രാണൻ പൊടിച്ചു പ്രതീക്ഷകളായ്
അവരും അറിഞ്ഞില്ലയെന്മനമെന്തു ഞാൻ തോടുടയാത്തതാമണ്ഡമാണോ?
നിലയുറയ്ക്കാത്തതാം സ്വപ്നങ്ങൾ തേടി ഞാൻ മനസ്സറിയാതെ ഒഴുകിടുന്നോ?


Tuesday, 19 August 2025

മഹിതഭാരതം

മഹിത ഭാരത ചരിതമോർക്കുക മറവിയിൽ പെട്ടു പോയിടാ 
പണ്ടു നമ്മൾ വിഘടിച്ചു പല പല തുണ്ടു ഭൂവിലൊതുങ്ങിയോർ 
പാരതന്ത്ര്യമിരന്നു വാങ്ങി പരദേശി വർത്തകരോടു നാം 
ഒടുവിൽ നമ്മൾ സ്വതന്ത്രരായ് വിലയേറെ നൽകി പകരമായ് 


പണ്ടു സോദരരായി നിന്നവരിന്നു വാങ്ങിയകന്നു പോയ് 
മാതൃരാജ്യം കാക്കുകെന്നത് നാമെടുത്ത പ്രതിജ്ഞയാം 
കൂരിരുട്ടിൽ നുഴഞ്ഞുകയറി മായ്ച്ച കുങ്കുമ മുദ്രയെ 
മാനിയാമമല നാരിശക്തിയിൽ തീമഴ തീർത്തൊടുക്കി നാം 

ലോകമാകെയടക്കിവാഴണമെന്ന ചിന്തയിൽ മേവുവോർ 
യുദ്ധവെറിയിൽ വിശ്വമാകെ വിറച്ചു കാണാനുഴറുവോർ 
എന്തു വാങ്ങണമെവിടെനിന്നെന്നറുതി തീർക്കുകയാണിദം 
അറിഞ്ഞു നമ്മൾ വണികബുദ്ധിയ്ക്കടി പണിയുകയില്ലിനി   


Sunday, 10 August 2025

ലേപക്ഷി



വെയിൽ ചാഞ്ഞ ഒരു അപരാഹ്നത്തിലാണ് ഞങ്ങൾ നഗരത്തലയ്ക്കൽ സ്ഥിതി ചെയ്യുന്ന കല്ലിൽ തീർത്ത വിസ്മയം കാണാനെത്തിയത്. സ്ഥലനാമത്തെ അന്വർത്ഥമാക്കിക്കൊണ്ട് ഉയരത്തിൽ ഉരുളൻ പാറമേൽ ഉയർന്നു പറക്കാനൊരുങ്ങുന്ന പക്ഷിശ്രേഷ്ഠൻ്റെ ശില്പമാണ് ഞങ്ങൾ ആദ്യം കണ്ടത്. 

 രാമായണ കഥയുമായി ബന്ധപ്പെട്ടാണ് ലേപക്ഷി എന്ന ഈ ഗ്രാമം അറിയപ്പെടുന്നത്. 'ഉയരുക പക്ഷീ' എന്നാണ് തെലുഗിൽ ഈ വാക്കിൻ്റെ അർത്ഥം. ശ്രീരാമാദികളുടെ വനവാസകാലത്ത് സീതയെ രാവണൻ അപഹരിച്ചു കൊണ്ടുപോകുകയുുണ്ടായല്ലോ! തദവസരത്തിൽ സീതാദേവിയുടെ ദീനരോദനം കേട്ട് പക്ഷിശ്രേഷ്ഠനായ ജടായു രാവണൻ്റെ മാർഗ്ഗം തടഞ്ഞു. ക്രുദ്ധനായ രാവണൻ തൻ്റെ വാളിനാൽ ജയാടുവിൻ്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തി. സീതാദേവിയുടെ അനുഗ്രഹത്താൽ ശ്രീരാമൻ തേടി വരുന്നതുവരെ പക്ഷിശ്രേഷ്ഠൻ ജീവൻ വെടിയാതെയിരുന്നു. ശ്രീരാമനെ വിവരങ്ങൾ ധരിപ്പിച്ച ശേഷം മോക്ഷാർത്ഥിയായ ജടായുവിനോട് "ഉയരുക പക്ഷി " എന്നു പറഞ്ഞ് ശ്രീരാമൻ തലോടുകയുണ്ടായി. ജടായുവിൻ്റെ ആത്മാവ് പക്ഷിരൂപത്തിൽ തന്നെ മേല്പോട്ടുയർന്നു. ഈ സന്ദർഭമാണ് ഒരു ശില്പകാവ്യമായി പാറമേൽ പടുത്തുയർത്തിയിരിക്കുന്നത്. 

ആന്ധ്രപ്രദേശിൽ കർണ്ണാടകത്തോടു തൊട്ടു കിടക്കുന്ന ശ്രീ സത്യസായി ജില്ലയിലാണ് ഈ ഗ്രാമം. ഹിന്ദുപ്പൂരിൽ നിന്ന് പതിനഞ്ചോളം കി.മീ. കിഴക്കായിട്ടാണിത്.

അടുത്ത കാലത്ത് കേരളത്തിലെ ചടയമംഗലത്തും സമാനമായ സംഭവത്തെ ശില്പരൂപത്തിൽ രൂപകല്പന ചെയ്തിട്ടുണ്ട്. അവിടെ അത് വീണു കിടക്കുന്ന ജടായുവിൻ്റെ രൂപത്തിലാണെന്നു മാത്രം. 

16-ാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാരാൽ പണികഴിപ്പിക്കപ്പെട്ട വീരഭദ്ര ക്ഷേത്രമാണ് ലേപക്ഷിയിലെ പ്രധാന ആകർഷണം. പുരാണവും ചരിത്രവും ശില്പകലയും സമഞ്ജസമായി സമ്മേളിക്കുന്ന വാസ്തു വിസ്മയമാണ് വീരഭദ്രക്ഷേത്രം അഥവാ വിരൂപാക്ഷ ക്ഷേത്രം. UNESCO യുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന നിർമ്മിതിയാണിത്. ദക്ഷയാഗവുമായി ബന്ധപ്പെടുത്തി കൂടി പറഞ്ഞു കേൾക്കുന്ന ഇവിടം
ഇൻഡ്യയിലെ 18 ദിവ്യശൈവക്ഷേത്രങ്ങളിലൊന്നും സ്കന്ദ പുരാണത്തിൽ പ്രതിപാദിക്കപ്പെടുന്നതുമാണ്.


ക്ഷേത്രത്തിന് പ്രധാനമായി മൂന്നുഭാഗങ്ങളുണ്ട്. മുഖമണ്ഡപം, നാട്യ മണ്ഡപം, അന്തരാള മണ്ഡപവും ഗർഭഗൃഹവും (sanctum sanctorum). മൂന്നു പ്രവേശന കവാടങ്ങളുണ്ടെങ്കിലും വടക്കുഭാഗത്തുള്ള ഗോപുര വാതിലൂടെയൊണ് പ്രവേശനം അനുവദിക്കുന്നത്. കിഴക്കുഭാഗത്തായി സഭാ മണ്ഡപം. ആ ഭാഗത്തുള്ള ഗോപുരം തുറന്നു കണ്ടില്ല. പടിഞ്ഞാറുഭാഗത്തു തന്നെ തെക്കു നീങ്ങി ഒറ്റക്കല്ലിൽ കൊത്തിവച്ച അഞ്ചുതല നാഗം കുടപിടിച്ച പോലെ ശിവലിംഗത്തിനു മേൽ ശില്പാവിഷ്കരിച്ചിരിക്കുന്നു.
ഗർഭഗൃഹത്തിനു മുന്നിലായി ശില്പങ്ങളും പെയിൻ്റിംഗുകളും ഇടകലർന്നു കാണാം. വിവിധ ശൈവരൂപങ്ങൾ. മഹർഷിമാർ, സന്യാസികൾ, നർത്തകർ, വാദ്യക്കാർ, ദ്വാരപാലകർ തുടങ്ങി ഒട്ടേറെ രൂപങ്ങൾ വേറെയും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കുഭാഗത്തെ ഹാളിൽ ശിവനും ബ്രഹ്മാവും ചേർന്നുള്ള രൂപങ്ങൾ, പാർവ്വതിയുടെ മാത്രം രൂപം ശിവ-പാർവ്വതിമാരുടെ നൃത്തം തുടങ്ങിയവ കൊത്തി വയ്ക്കപ്പെട്ടിരിക്കുന്നു. ആയുധധാരിയും കപാലധാരിയുമായ വീരഭദ്രനാണ് പ്രധാന പ്രതിഷ്ഠ. ദക്ഷവധത്തിനായി ശിവനാൽ സൃഷ്ടിക്കപ്പെട്ടതാണല്ലോ വീരഭദ്രൻ. ശിവൻ്റെ തന്നെ രൗദ്രഭാവത്തിലുള്ള അവതാരമാണ് ഒരർത്ഥത്തിൽ വീരഭദ്രൻ. നന്മയുടെ പ്രതീകമായ വീരഭദ്രൻ സതി യജ്ഞകുണ്ഡത്തിൽ ചാടി ആത്മാഹൂതി ചെയ്തതറിഞ്ഞ് ദക്ഷനെ വധിക്കുകയും യാഗശാല തച്ചു തകർക്കുകയും ചെയ്തതായാണ് പുരാണങ്ങൾ പറയുന്നത്.

എഴുപതോളം സ്തംഭങ്ങളാൽ പണി തീർത്തതാണ് നാട്യ മണ്ഡപം അഥവാ രംഗമണ്ഡപം. തൂണുകളിലത്രയും ശിവൻ്റെ താണ്ഡവം, ബ്രഹ്മാവിൻ്റെ വാദ്യാലാപം നാരദരുടെ തംബുരു മീട്ടൽ തുടങ്ങിയവയാൽ ശില്പവൽക്കരിച്ചിരിക്കുകയാണ്.

ആകാശ സ്തംഭം (Hanging Pillar) എന്ന പേരിലുള്ള വിസ്മയകരമായ കരിങ്കൽ തൂണുകൾ വാസ്തുശില്പത്തെ അനന്യമാക്കുന്നു. നിലം തൊടാതെ നിൽക്കുന്ന ഈ കരിങ്കൽതൂണുകൾ ഒരു എൻജിനീയറിംഗ് വിസ്മയം തന്നെയാണ്.
താഴെ കടലാസും മറ്റും തിരുകി ആളുകൾ അത് നിലത്തുറച്ചിട്ടില്ലെന്ന് ബോദ്ധ്യപ്പെടുന്നുമുണ്ട്.

ക്ഷേത്രത്തിനു പിറകിലായാണ് കല്യാണമണ്ഡപം എന്ന പേരിലുള്ള തുറസ്സായ നിർമ്മിതി. 38 സ്തംഭങ്ങളിലായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.  ഇവിടെ ധന്വന്തരിയുടേയും അഷ്ടദിക്പാലകരുടേയും കല്ലിൽ കൊത്തിയ ശില്പങ്ങൾ കാണാം. ശിവപാർവതി വിവാഹം ഇവിടെ വച്ചായിരുന്നെന്ന് പറയപ്പെടുന്നു.
അത് ഓഷധിപ്രസ്ഥത്തിൽ വച്ചായിരുന്നെന്നാണ് കാളിദാസകൃതികൾ പറയുന്നത്. 

ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തായി കാണുന്ന പാദമുദ്ര സീതാദേവിയുടെതായി പറയപ്പെടുന്നു. ഇതേതു സമയവും സ്വയം ഭൂവായ വെള്ളത്താൽ കഴുകപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
ക്ഷേത്രത്തിൽ നിന്ന് 500 മീ. അകലെയായി ഒറ്റക്കല്ലിൽ തീർത്ത നന്ദി ശില്പം കാണാം. ശ്രാവണബൽഗോളയിലെ ഗോമടേശ്വര പ്രതിമ കഴിഞ്ഞാൽ ഇൻഡ്യയിലെ ഏറ്റവും വലിയ നന്ദിപ്രതിമയായാണ് അറിയപ്പെടുന്നത്. പ്രത്യേക തരത്തിലാണ് ഇതിൻ്റെ നിർമ്മാണചാതുരി. നന്ദികേശ്വരൻ ശിവനോട് എന്തോ അപേക്ഷിക്കുന്ന തരത്തിൽ മുഖം അല്പം ഉയർത്തിയ നിലയിലാണ് കാണുന്നത്; ശിവനെ പശ്ചാത്തലത്തിൽ കാണുന്നില്ലെങ്കിലും. നന്ദിയുടെ കഴുത്ത് മുവ്വലഹാര എന്ന ഒരു നെക്ക്ലേസ് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

16-ാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ അച്ചുത ദേവരായരുടെ ഭരണകാലത്ത് ഗവർണ്ണർമാരായിരുന്ന വീരണ്ണൻ , വിരൂപണ്ണൻ എന്നി സഹോദരങ്ങളാണ് 1540 ൽ ലേപക്ഷി ക്ഷേത്രം പണികഴിപ്പിച്ചത്. ഇതിന് വിരൂപാക്ഷക്ഷേത്രമെന്നും പേരുണ്ട്.

ക്ഷേത്രം പണി കഴിപ്പിച്ചതിൽ ഒരാളായ വിരൂപണ്ണ, ക്ഷേത്ര സമ്പത്ത് ദുർവിനിയോഗം ചെയ്തതായി ആരോപണമുണ്ടായപ്പോൾ, തൻ്റെ നിരപരാധിത്വം തെളിയിക്കാനായി സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് ക്ഷേത്രഭിത്തിയിലേയ്ക്കെറിഞ്ഞത്രേ!
കല്യാണമണ്ഡപത്തിൽ കാണുന്ന രണ്ടു ചുവന്ന പാടുകൾ അതിൻ്റേതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രത്യേകമായ കരിങ്കൽ ശില്പങ്ങളും കൊത്തുപണികളും കൊണ്ട് പണി തീർത്ത നിർമ്മിതിയാണ് ലേപക്ഷിയിലേത്.
വിജയനഗര ശൈലിയിലുള്ള വാസ്തു വിദ്യയാണ് ലേപക്ഷി ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിൽ സ്വീകരിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധയിൽ വരുന്ന സംരക്ഷിത സ്മാരകമാണിത്. ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റേയും ശില്പങ്ങൾ രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റേയും പശ്ചാത്തലത്തിൽ ശിലാചിത്രങ്ങളായും ഛായാ ചിത്രങ്ങളായും ക്ഷേത്രഭിത്തികളിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ക്ഷേത്രഗണിതം എന്ന വാക്കു രൂപപ്പെട്ടതു തന്നെ ഇത്തരത്തിലുള്ള ജ്യാമിതീയ നിർമ്മിതിയുടെ കലനസങ്കല്പം ഉൾക്കൊണ്ടാണോയെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.

















.

Friday, 8 August 2025

മിഴികൾ

നിൻ്റെ മിഴികളിൽ ഞാൻ കണ്ടത്
സ്വപ്നമരാളങ്ങളാണ്
പലപ്പോഴും തെന്നിമാറുന്ന 
കരിനീലമരാളങ്ങൾ
ചിലപ്പോഴെല്ലാം പ്രതീക്ഷിക്കാത്ത നേരം
വന്ന് ഉടലുരുമ്മി പോകും
പിടി തരാത്ത മോഹസങ്കല്പങ്ങളുമായി.
നീ മത്സ്യകന്യകയായി 
മനസ്സിൻ്റെ ആമന്ത്രണങ്ങളിൽ
ഞാൻ നിനക്കൊപ്പം ഒഴുകി .

നിൻ്റെ മിഴികളിൽ ഞാൻ കണ്ടത്
മഴമേഘങ്ങളാണ്
എപ്പോൾ വേണമെങ്കിലും അത്
പെയ്തിറങ്ങാം
ഉതിർമണികൾ പോലെയത്
വീണു പരന്നേക്കാം
എൻ്റെ മനസ്സിൻ്റെ ചില്ലു വാതിലിൽ
പുറം കാഴ്ചകൾ മറച്ച്.
മഴയിൽ കുളിച്ച് നീ ശുദ്ധയായി
മിഴികൾ കലങ്ങി ഞാൻ മൗനിയായി

നിൻ്റെ മിഴികളിൽ ഞാൻ കണ്ടത്
കനൽപ്പൂവുകളാണ്
എപ്പോൾ വേണമെങ്കിലും അത്
കത്തിപ്പടരാം
അംഗാരശയ്യയിൽ അത് 
രതിപുഷ്പങ്ങളായ് മാറാം 
എൻ്റെ ഹൃദയപ്പനിനീരലരിനെ
കറുത്ത പുഷ്പമാക്കാം.
അഗ്നിയിൽ എരിഞ്ഞ് നീ ശുദ്ധയായി
എരി ഹൃദയവുമായി ഞാൻ 
നിർനിദ്രനായി


Friday, 1 August 2025

ചിത്രപതംഗങ്ങൾ പൂവിതളിൻ കാതോരം മന്ത്രിച്ചത്

ചിത്രപതംഗങ്ങൾ പൂവിതളിൻ കാതോരം മന്ത്രിച്ചു നിന്നതാണോ
മത്തുപിടിക്കുവാൻ തൂമരന്ദം തെറ്റെന്ന് 
നൊട്ടി നുണഞ്ഞിടുന്നോ
അല്ലല്ല പൂക്കൾക്കു രോമഹർഷം     
വാരിവിതറുകയാണു മെല്ലെ 
ഫുല്ലമാകുന്നു ദളപുടങ്ങൾ ആകെത്തരിക്കുന്ന ആത്മഹർഷം
നവ്യാനുഭൂതിതൻ തൂമരന്ദം    
തൂകി നവോഢയോ നില്ക്കയായി
പേലവമാം ദള കാന്തി കണ്ട്  
പേശലമാം ശലഭങ്ങൾ വന്നു

പൂവിൻ്റെയുള്ളം അറിഞ്ഞു തന്നെ   
പൂമ്പാറ്റ പൂമുത്തമേകിടുന്നു
രാഗാർദ്രമാമാ പ്രവർത്തിമൂലം  
ലോകം വസന്തത്തിൻ കാന്തിയോലും
കാമൻ കരിമ്പിൻ്റെ വില്ലുമായി കാർമുകത്തോളിൽ കയറിവന്നു
കാമൻ്റെ വില്ലിലെ ഞാണിൽ ഞാന്ന് പാരാകെ ചായം പുരട്ടുവാനായ്
നീലഭൃംഗങ്ങൾ മുരണ്ടു നീങ്ങും ഞാണൊലി ശബ്ദമുയരുമ്പോലെ
വാസര സ്വപ്നം വിടർന്നു നിൽക്കേ വാസന്ത ദേവി വിരുന്നുവന്നു

ചന്ദ്രപ്രഭയിൽ അവനി

ചന്ദ്രപ്രഭയിൽ അവനി കന്യ, മുങ്ങിക്കുളിച്ചു നിൽക്കവേ
ചന്ദ്രഭാഗയിലന്നേരം സ്പന്ദിക്കുന്നൊരു വിസ്മയം
വെള്ളി വീചികളലുക്കിട്ട കുഞ്ഞോളങ്ങൾ കലമ്പുമ്പോൾ
വെൺതാരങ്ങളൊരുക്കുന്നു വാനിൽ വൈര വിചുംബനം

തമ്പുരാനെ എതിരേൽക്കാനായ് വെള്ളപ്പട്ടു വിരിച്ചതോ
താരാർമാതിനുടുക്കാനായ് വെണ്ണിലാച്ചേല നീർത്തിയോ 
പാർവ്വണേന്ദു പരിഭവിച്ചാണോ വേഗാൽ നീങ്ങുവതെന്തിത്
പന്നഗഭൂഷണൻ്റെ ജടാജൂടത്തിലൊളിപ്പാനോ

പൂർവ്വാംബര ശിഖരത്തിങ്കൽ പെരുമീനുദിച്ചു പൊന്തിയോ
ഭൂപ്രദക്ഷിണ യാത്രയ്ക്കായർക്കദേവനൊരുക്കമായ്
സൗവർണ്ണരഥം പൂട്ടി വിളങ്ങി 
നിന്നഷ്ട ദിക്കുകൾ 
സൂര്യദേവനെഴുന്നെള്ളാനിനിയും വൈകുവതെന്തിതോ 

അകലെ രാവിൻ കരിമ്പാറക്കെട്ടിൽ രാകുവതെന്താണോ   
അതിൽ നിന്നുയരുന്നല്ലോ കനൽ ധൂളി കനകപ്രഭ 
തമ്പുരാനെഴുന്നെള്ളുന്നൂ സപ്താശ്വരഥം  തന്നിൽ    
തങ്കസ്യന്ദനപര്യങ്കേ, ഭൂപ്രദക്ഷിണഘോഷമായ് 

തണൽ





ബോധി വൃക്ഷത്തിൻ തണലിലുദിച്ചൊരാ 

ബോധോദയത്തിൻ പൊരുളറിയുന്നവർ

അഷ്ടാംഗമാർഗ്ഗത്തിലൂടെ ചരിക്കുവോർ

അജ്ഞാനമെല്ലാം കളഞ്ഞു തെളിഞ്ഞവർ

ഹിംസയെ ഹിംസ കൊണ്ടല്ല നേർക്കെന്നത്

വിശ്വമെല്ലാടവും കേൾപ്പിച്ചു ശിഷ്യരാൽ

ബുദ്ധൻ്റെ മാർഗ്ഗം ഗ്രഹിച്ചു മഹാത്മജി സിദ്ധാശ്രമ ധർമ്മ മാർഗ്ഗം തെളിച്ചു പോയ്

ആയുധമാക്കാം അഹിംസയെ, ഹിംസയ്ക്ക്

സാധിയാ മാനസവീര്യം കെടുത്തുവാൻ

കണ്ണിനു കണ്ണെന്ന തത്വം മറക്കുവാൻ

ഉണ്ണാവ്രതം ചെയ്തു കാണിച്ചു മാതൃക

സത്യത്തെ സ്വർണ്ണപാത്രം കൊണ്ടുമൂടാത്ത

സംഗ്രാമധീരർ നയിച്ചതീ ഭാരതം

ജ്ഞാനവൃക്ഷത്തിൻ തണലിൽ വളർന്നതാം

ജ്ഞാനപ്രകാശം തെളിയുന്നു നമ്മളിൽ



അലിഞ്ഞില്ലാതാകുന്ന ഓർമ്മകൾ

കാലം മെല്ലെ കടന്നുപോയപ്പോൾ   
അലിഞ്ഞില്ലാതാകുന്ന ഓർമ്മകൾ
നൃപവര്യർക്ക് ചിന്തിച്ചാൽ ചിതമായ്
തോന്നിടുമെങ്കിലും, കാത്തിരിക്കുന്ന 
കന്യയ്ക്ക് കടലിരമ്പുന്നു ചിന്തയിൽ

ക്രുദ്ധാരുണനേത്രത്താൽ ഭത്സിപ്പതു താതനോ
ഭൂതവും ഭാവിയും കാണും ജ്ഞാനതാപസ - വര്യനോ !

മുദ്രാംഗുലീയം മറവിക്ക് മറുമരുന്നെന്ന ചിന്തയിൽ
വിരലിൽ പരതി നോക്കുന്നു, വ്യർത്ഥകർമ്മ ഫലശ്രുതി

തനുവും മനവുമൊന്നായി തന്നെത്തന്നെ മറന്ന നാൾ
കലർന്നു കലർപ്പില്ലാത്ത രാജരക്തം കലകളിൽ
അണിവേർപ്പിൽ മുങ്ങി നിൽക്കുമ്പോൾ
അകതാരിൽ തുടിപ്പുകൾ, 
കടുനോവായ് പെരുകുന്നല്ലോ 
പുഴയിൽ വാരിത്തുടിപ്പു പോൽ
അഭിജ്ഞാനം ചെയ്തതില്ല ഉടജാന്തര കഥാഗതി
അഭിധാനം ചെയ്വതുണ്ടോ ഉദാരന്തര ജീവൽ തുടിപ്പിനെ

ഞാൻ നടന്ന വഴികളിലെ തണൽമരം

ഞാൻ നടന്ന വഴികളിലിന്നോളം കരുതലായ് നിന്നയമ്മത്തണൽമരം
കനൽവഴികളിലെന്നെ തനിച്ചാക്കി എവിടെയോ പോയ്മറഞ്ഞതെന്തയ്യയ്യോ !
പുഴയിലോളപ്പെരുക്കത്തിൽ കൈത്തുഴ പിടിയിൽ നിന്നകന്നൊഴുകുന്നതു പോലെ
കലുഷമായൊരീ ജീവിതപ്പാത തൻ നടുവിൽ നിൽപ്പു ഞാൻവേപധുഗാത്രനായ്

ഉരുകുമർഘ്യമായ് തീർന്നവളാണമ്മ ഉയിരെടുത്തയീക്കാലം വരേയ്ക്കുമേ
കളിയരങ്ങുകൾ തേടി നടന്നനാൾ അരികിലെങ്ങുമേ കണ്ടതില്ലച്ഛനെ
അരുമകൾ ഞങ്ങൾക്കന്നം കഴിക്കുവാൻ
കരുതലോടെ പരിശ്രമം ചെയ്തവൾ.
കളിയരങ്ങിലെ വേഷമഴിച്ചച്ഛൻ പുരയിലെത്തിയാൽ ഭാവം പകർന്നാടും
നയവിനയ പ്രഹർഷയിൽ താരയായ്
തരമൊടമ്മയോ താപം ശമിപ്പിക്കും
കനവിൽ കണ്ടതല്ലൊന്നുമേ ജീവിതം 
കരൾ പകുത്തപ്പോളോർത്തതില്ലൊന്നുമേ

വഴിയിൽ വിട്ടിട്ടു പോയതു കാന്തനോ കളിയരങ്ങിലെ ഭ്രഷ്ടനാം രാജനോ
കലിയൊഴിഞ്ഞില്ല, പിന്നെ സമാഗമം കരുതിയെന്തിനു കാത്തിരുന്നോ വൃഥാ 

അറയിൽ തൈരു കടയവേ ഞാൻ നറും വെണ്ണ കിട്ടുവാൻ കാത്തുനിന്നീടവേ
കയ്യിൽ വെണ്ണയും കവിളിലൊരുമ്മയും
തന്ന കാരിയമോർത്തു കരഞ്ഞു ഞാൻ  
ഉരുകും വെണ്ണ തൻ ഗന്ധമോലുന്നത്
ഉടുപുടവയോ നിൻ തനുതന്നെയോ?
അല്ലയല്ല ഘൃതം നൽകിയമ്മയെ അഗ്നിദേവനായ് അർപ്പിക്കയാണവർ.