Monday, 27 November 2023

കവിയും കാലവും


കവികൾ കാലത്തിന്റെ സാക്ഷികളാണ്. കാലം കടന്നുപോകിലും കവിയുടെ കാൽപാടുകൾ കടലെടുക്കുകയില്ല. 

കവികൾ മാന്ത്രികരാണ്. അവർ നമ്മുടെ മനസ്സിനെ നമ്മളറിയാതെ അപഹരിക്കുന്നു.
അത്തരം കവികൾ നമുക്ക് പ്രിയപ്പെട്ടവരാണ്. 

എന്റെ പ്രിയപ്പെട്ട കവി ആരെന്ന് ഞാനെന്നോടു തന്നെ ചോദിച്ചു. പാഠപുസ്തകത്താളുകളിലൂടെ പരിചയിച്ച കവികൾ  മനസ്സിൽ വന്നു നിന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ, ഗാഥാകാരനായ ചെറുശ്ശേരി, വിമർശനകലാ കുലപതി കുഞ്ചൻ . 

വീണ്ടും വരിഷ്ഠകവികൾ വരിവരിയായി വരുകയായി. ആശാൻ ,ഉള്ളൂർ, വളത്തോൾ ..... പക്ഷേ ഇവരെല്ലാം തന്നെ ദന്തഗോപുര വാസികൾ . എനിക്ക് അപ്രാപ്യർ.

എന്റെ മനസ്സിനെ ആകർഷിച്ച പ്രിയ കവി ചങ്ങമ്പുഴയാണ്. പക്ഷേ ചങ്ങമ്പുഴ 1947 ൽ ഞാൻ ജനിക്കുന്നതിനും വളരെ മുമ്പേ മൺമറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ വരികൾ ഇപ്പോഴും മനസ്സിൽ, ഹൃദയത്തിൽ സ്പന്ദിച്ചു കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ പാത പിന്തുടർന്ന കവിയായ വയലാറാണ് പിന്നീട് മനസ്സിലേയ്ക്ക് കടന്നുവന്നത്. വാളിനെ സമരായുധമാക്കാത്ത, പച്ചമണ്ണിന്റെ മനുഷ്യത്വമായ ആ കവി ഞാൻ 10-ാം ക്ലാസിൽ പഠിക്കുമ്പോൾ , 1975 ൽ കാവ്യലോകത്തു നിന്ന് വിട പറഞ്ഞു.
ചങ്ങമ്പുഴയുടേയും വയലാറിന്റേയും പാതയിലല്ലെങ്കിലും ബിoബാവിഷ്കാരത്താലും കല്പനാ ചാരുതയാലും എന്നെ ഭ്രമിപ്പിച്ച കവിയാണ് എന്റെ തലമുറക്കാരൻ കൂടിയായ ബാലചന്ദ്രൻ ചുള്ളിക്കാട് . എന്റെ പ്രിയപ്പെട്ട കവി.

ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തല്ല. ഒരു നിലയ്ക്കും സമശീർഷനല്ല. അദ്ദേഹത്തിന് എന്റെ മുഖം ഓർമ 
പോലുമുണ്ടാവില്ല. ഞാൻ
അദ്ദേഹത്തിന്റെ കവിതകളുടെ എക്കാലത്തയും ഒരാരാധകൻ മാത്രം. കവിയെ ഒരു ചടങ്ങിന് ക്ഷണിച്ച്, ആനയിച്ചു കൊണ്ടുവന്ന രംഗം, മുപ്പത്തഞ്ചു
വർഷത്തോളം കഴിഞ്ഞെങ്കിലും ഇന്നും എന്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.

ഞാനന്ന് എറണാകുളത്തെ ടെലിഗ്രാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ (TRC) സെക്രട്ടറി ആയിരുന്നു. സഹൃദയരായ കൂട്ടുകാരെ കൂട്ടി എല്ലാ മാസവും കലാ-സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചു പോന്നിരുന്നു.. അത്തരത്തിൽ സംഘടിപ്പിച്ച " കവിതാ സായാഹ്നം " എന്നു പേരിട്ട ചടങ്ങിലേയ്ക്ക് നാലു പേരറിയുന്ന മൂന്നു നാലു കവികളെ വേണം. ക്ലബ് അംഗങ്ങൾ മാത്രമായി കവിയരങ്ങ് നടത്തിയാൽ കേൾവിക്കാർ ഉണ്ടാവില്ലെന്ന ആശങ്ക, തീർച്ചയായും ഉണ്ടായിരുന്നു. സഹപ്രവർത്തകയായിരുന്ന ശ്രീമതി.സുധ, അവരുടെ അഭിവന്ദ്യപിതാവായ ശ്രീ.കലാമണ്ഡലം കേശവനെ ക്ഷണിച്ചാൽ, വരുമെന്ന് പറഞ്ഞത് എന്നിൽ പ്രത്യാശ ജനിപ്പിച്ചു. അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം മുഖാന്തിരം ശ്രീ.എൻ.കെ. ദേശo അവർകളേയും. കൂടാതെ അക്കാലത്ത് മുളന്തുരുത്തി ബി.ഡി. ഒ ആയിരുന്ന ശ്രീ. എസ്. രമേശനയും ഒരു സുഹൃത്ത് മുഖാന്തിരം ക്ഷണിച്ചു. അപ്പോഴാണ് മനസ്സിലേയ്ക്ക് എന്റെ പ്രിയപ്പെട്ട കവിയുടെ മുഖം തെളിഞ്ഞു വന്നത്. ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട് അന്ന് എറണാകുളം ട്രഷറി ആഫീസിൽ ജോലി ചെയ്യുകയാണ്. ട്രഷറി ആഫീസ് , എന്റെ ആഫീസിന് പിറകിൽ ശിവക്ഷേത്രത്തിന് അടുത്താണ്. പക്ഷേ ക്ഷണിക്കാനുള്ള സങ്കോചം എന്നെ നിരുത്സാഹപ്പെടുത്തി. അദ്ദേഹം അക്കാലത്ത് തന്നെ, അറിയപ്പെടുന്ന കവിയും യുവാക്കളുടെ ഹരവുമായിരുന്നു. പൊതുവേ പരുക്കനായ പ്രകൃതമായതിനാൽ തെല്ല് ഭയപ്പാടുണ്ട്. ഏതായാലും ധൈര്യമവലംബിച്ച് ഞാൻ  ട്രഷറിയിൽ പോയി അദ്ദേഹത്തെ കണ്ടു.

"വരാം"

ഒറ്റവാക്കിൽ സംഭാഷണം അവസാനിച്ചു.
ഞാൻ സംതൃപ്തിയോടെ മടങ്ങിപ്പോന്നു.
ആഫീസിൽ എത്തിയപ്പോൾ കവിയുടെ സഹപാഠികളായിരുന്നവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്ന് ഭാവിച്ചു നടന്നിരുന്ന പലരും എന്റെ സന്തോഷത്തെ കെടുത്തി.
"അത് വല്ല കഞ്ചാവിന്റേയും പുറത്ത് പറഞ്ഞതാവും. വരാൻ സാദ്ധ്യതയില്ല''
ഏതായാലും മറ്റു മൂന്നു കവികൾ ചാക്കിലുണ്ടല്ലോ!, പരിപാടിയുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.

ഒടുവിൽ ആ ദിവസം വന്നെത്തി. 'കവിതാസായാഹ്നം" പരിപാടിയിൽ സംബന്ധിക്കാൻ എറണാകുളത്തെ പി. ആന്റ് .റ്റി. മേഖലയിലെ ജീവനക്കാരെ  കൂടാതെ
പുറമേ നിന്നു കൂടി ആളുകൾ വന്നു ചേർന്നുകൊണ്ടിരുന്നു. ക്ഷണിക്കപ്പെട്ട കവികൾ വന്നു തുടങ്ങി. പരിപാടി തുടങ്ങാൻ സമയമായി. 
എന്നാൽ പ്രിയപ്പെട്ട കവിയെ മാത്രം കാണുുന്നില്ല. ഒടുവിൽ, എത്തിച്ചേർന്ന കവികളെ ഉപചരിക്കാനായി സുഹൃത്തിനെ ഏർപ്പാട് ചെയ്ത് ഞാൻ നേരേ ട്രഷറി ആഫീസിലേയ്ക്ക് പോയി. ഞാൻ ചെല്ലുമ്പോൾ കവി സീറ്റിൽ തന്നെയുണ്ട്. കയ്യിലുള്ള പെൻസിൽ സസൂക്ഷ്മം കൂർപ്പിച്ചു കൊണ്ടിരിക്കുന്നു. ചെന്നപാടേ ഞാൻ പറഞ്ഞു
"ഇന്നാണ് പരിപാടി "
" ഏത് പരിപാടി " കവി തിരിച്ച് ചോദിച്ചു.
" ടെലഗ്രാഫ് ഓഫീസിലെ പരിപാടിക്ക് ഞാൻ കഴിഞ്ഞയാഴ്ച ക്ഷണിച്ചിരുന്നു. പരിപാടി തുടങ്ങാറായിരിക്കുന്നു. എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട് "
"അങ്ങനെയോ . ഞാൻ ഓർക്കുന്നില്ല.
ഏതായാലും പോകാം "
തെല്ലും മടിക്കാതെ എന്റെ കൂടെ കവി വന്നു.
ഓട്ടോ റിക്ഷാ വിളിക്കാൻ തുടങ്ങിയപ്പോൾ
"അടുത്തല്ലേ, നടക്കാം " - മുഴക്കമുള്ള സ്വരത്തിൽ പറഞ്ഞു.
ഞങ്ങൾ മുന്നോട്ടു നീങ്ങി.
രത്ന ഹോട്ടലിനടുത്തെത്തിയപ്പോൾ കവി വീണ്ടും
" എനിക്ക് വല്ലതും കഴിക്കണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ല" 
സമയം അപ്പോൾ നാലുമണിയോടടുക്കുന്നു.
ഞങ്ങൾ ഹോട്ടലിൽ കയറി. അസമയമായതിനാൽ അവിടെ ഭക്ഷണസാധനമൊന്നുമില്ല.
അപ്പോഴാണ് ചില്ലലമാരയിൽ ഇരിക്കുന്ന രാവിലത്തെ അവശേഷിച്ച പുട്ട് അദ്ദേഹത്തിന്റെ കണ്ണിൽ പെട്ടത്.
" അതു മതി" - ഘനഗംഭീരമായ ശബ്ദം.
അങ്ങനെ ഒണക്കപ്പുട്ടും കട്ടൻ ചായയും കഴിച്ച് ഞങ്ങൾ ഇറങ്ങി.

ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. സ്വാഗതപ്രസംഗത്തിൽ കവികളെ പരിചയപ്പെടുത്തുമ്പോൾ "മാറ്റത്തിന്റെ തോറ്റംപാട്ടുകാരനായ കവി ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട് " എന്ന് പ്രാസലേശം കലർത്തി
പറഞ്ഞത് ഇഷ്ടപ്പെട്ടു കാണുമോ എന്ന് ഞാൻ വൃഥാ സന്ദേഹിച്ചു. സദസ്യരുടെ ആഗ്രഹപ്രകാരം രണ്ടു കവിതകൾ അദ്ദേഹം ആലപിച്ചു. യാത്രാ മൊഴിയും വ്യർത്ഥമാസത്തിലെ കഷ്ടരാത്രിയും.

"ഏതോ തുലാ വരിഷരാവിന്റ മച്ചറയിൽ
ഏകാന്ത മാത്രയിൽ ഒരാഗ്നേയ നിർവൃതി
നുണഞ്ഞതിനു ശിക്ഷയായ് പെങ്ങളേയന്നു
നീ ഉള്ളിൽ മുള കൊള്ളും തുടിപ്പും ഞരമ്പു -
കളിലുന്നിദ്രമാളുന്ന നോവുമായാറിന്റെ
നെഞ്ചകം കീറിപ്പിളർന്ന് മറകൊണ്ടതും
ഒരീറൻ നിലാവ് മിഴിപൊത്തിക്കരഞ്ഞതും
ആരോർക്കുവാൻ ....."
എന്ന വരികൾ സഹൃദയരുടെ മനസ്സിൽ തീ  
കോരിയിടുന്ന അനുഭവമായിരുന്നു.

അതുപോലെ

"കുരിശേന്തുന്ന മർത്ത്യന്റെ
കത്തിപ്പടരുന്ന രക്തമാകുന്നു നീ
പുത്രൻ മടിയിൽ മരിക്കുന്നൊരമ്മതൻ
ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണു നീ "

എന്ന വരികളും ആലാപനത്തിന്റെ ഭാവതീവ്രത കൊണ്ടും അക്ഷരങ്ങളെ തീപിടിപ്പിക്കുന്ന കാവ്യാവിഷ്കരണ ശൈലി കൊണ്ടും ആളുകളെ അക്ഷരാർത്ഥത്തിൽ ശോകമൂകരാക്കി.
പാബ്ളോ നെരൂദാ കവിതകളിലെ കനൽ , ആ വരികളിൽ കണ്ടെടുക്കാo . ഭാഷാന്തരീകരണത്തിൽ  വാക്കുകൾക്ക് ഉലയിൽ ഊതിക്കാച്ചുമ്പോൾ ഉള്ള മൂർച്ച .

മറ്റു കവികൾ പെരുമൺ ദുരന്തത്തേയും മറ്റും അധികരിച്ച് കവിതകൾ ചൊല്ലി. സഹപ്രവർത്തകനും ആനുകാലികങ്ങളിൽ എഴുതിത്തെളിഞ്ഞു വന്ന എഴുത്തുകാരനുമായിരുന്ന ശ്രീ. കൃഷ്ണൻ മൂസത് ആ ദുരന്തത്തിൽ പെട്ടിരുന്നു.
അദ്ദേഹം ഒരു കണ്ണീരോർമയായി ഇന്നും മനസ്സിൽ തെളിയുന്നു.

നല്ല ഒരു സായാഹ്നം സമ്മാനിച്ച പ്രിയപ്പെട്ട കവിയെ  മറ്റുള്ളവർക്കൊപ്പം
ഞാൻ യാത്രയയച്ചു. മറ്റു കവികളെയെന്നപോലെ വാഹനത്തിൽ കയറ്റി അയയ്ക്കാനുള്ള എന്റെ ശ്രമം നിരോധിച്ച് കാൽ നടയായി അദ്ദേഹം നടന്നു നീങ്ങി.
പ്രശസ്തിയിൽ എത്തിയാൽ പല സാഹിത്യകാരന്മാരും ചെറിയ പരിപാടികൾക്ക് വിളിച്ചാൽ എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ടുകൾ പറഞ്ഞ് ഒഴിവാകുക പതിവാണ്. എനിക്കത് വളരെയേറെ അനുഭവമുള്ളതാണ്. ഒരിക്കൽ ഒരു പ്രശസ്ത സാഹിത്യകാരനെ പരിപാടിക്ക് ക്ഷണിക്കാൻ പോയി. അദ്ദേഹം തന്റെ തിരക്കുകൾ എനിക്ക്ബുദ്ധിമുട്ടു തോന്നാത്ത വിധത്തിൽ അവതരിപ്പിച്ചു.
" ഞാൻ ഒരു നോവലിന്റെ പണിപ്പുരയിലാണ്. അത് കഴിയാതെ പൊതുപരിപാടികളിൽ സംബന്ധിക്കില്ല "
ഞാൻ കൂടുതൽ നിർബന്ധിച്ചില്ല. ന്യായമായ ഒരു കാര്യമാണല്ലോ പറഞ്ഞത്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇതേ നോവ
ലിസ്റ്റിനെ ഒരു പൊതുപരിപാടിയിൽ ശ്രവിക്കാൻ എനിക്ക് ഇടവന്നു. പിന്നെ, പലർക്കും യാത്രപ്പടി എന്ന പേരിൽ പണം ലഭിക്കാറുണ്ട്. സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന റിക്രിയേഷൻ ക്ലബ്ബുകൾക്കൊന്നും അത് താങ്ങാൻ കഴിയില്ല. അത് മുൻകൂട്ടിയറിഞ്ഞായിരിക്കും പലരുടേയും പിൻമാറ്റം.

ഏതായാലും പ്രിയപ്പെട്ട കവിയെ ചടങ്ങിന് ക്ഷണിച്ച് പങ്കെടുപ്പിക്കാൻ ആയതിൽ എനിക്ക് ഏറെ ചാരിതാർത്ഥ്യം തോന്നി. 





= ശങ്കരനുണ്ണി



Tuesday, 21 November 2023

സമയാതീതം

സമയാതീതം

അനന്തരം അവർ ഭവനങ്ങളിൽ ഒതുങ്ങി
അവർ ഗ്രന്ഥങ്ങളിൽ മുഴുകി
അതിൽ ശ്രദ്ധാലുക്കളായി
അവർ വിശ്രമിച്ചു
ശേഷം കസർത്തുകൾ ചെയ്തു
കലകളിലും കളികളിലും മുഴുകി
പിന്നെ വൈവിധ്യങ്ങളുടെ വകഭേദങ്ങൾ പഠിച്ചു
അലസം നില കൊള്ളാനും
ആഴത്തിൽ ശ്രദ്ധിക്കാനും തുടങ്ങി
ചിലർ ധ്യാനിച്ചു. ചിലർ പ്രാർത്ഥിച്ചു.
ചിലർ തങ്ങളുടെ നിഴലിനെ കണ്ടുമുട്ടി.
അനന്തരം ആളുകൾ മാറി ചിന്തിച്ചു
അവർ സ്വയം മുറിവുകൾ ഉണക്കി
ശേഷം ആളുകൾ അവർ ജീവിച്ച അജ്ഞാന വഴികളിൽ നിന്ന് ഒഴിവായപ്പോൾ
അർഥരഹിതമായ,അപകടകരമായ, ഹൃദയ ശൂന്യമായ
ഇടങ്ങളിൽ നിന്നൊഴിഞ്ഞു പോയപ്പോൾ
ഭൂമിയും മുറിവുണക്കിതുടങ്ങി.
 അനന്തരം അപകടം അവസാനിച്ചപ്പോൾ
ആളുകൾ സ്വയം കണ്ടെത്തിയപ്പോൾ
അവർ പരേതരെ പറ്റി അനുശോചിച്ചു.
പിന്നെ അവർ പുതിയവ തെരഞ്ഞെടുത്തു.
പുതിയ ആശയങ്ങൾ സ്വപ്നം കണ്ടു.
പുതിയ ജീവിത ശൈലികൾ ചമച്ചു.
അനന്തരം തങ്ങൾ സുഖപ്പെട്ട പോലെ
 അവർ
പ്രകൃതിയെയും സമ്പൂർണമായി സുഖപ്പെടുത്തി.


Translation of poem written in 1869. Author unknown. Reprinted in 1919 by Kathleen O' Mara



Friday, 17 November 2023

എം.ആർ.ബി.

വന്നേരി നാടിന്നഭിമാനമായ് വന്ന
മംഗലാത്മാവേ ഭവാനെൻ്റെ വന്ദനം
എത്രയും പാരം പ്രവർത്തിച്ചവിടന്ന്
കേരള നാടിൻ യശസ്സുയർത്താൻ, പിന്നെ
സ്വന്തം സമുദായ ജീർണ്ണത തീർക്കുവാൻ,
വാക്കിനാൽ നല്ല രസായനം തീർത്ത ഹോ!
ദുഷ്ടസമുദായ നീതിശാസ്ത്രങ്ങൾ തൻ
സ്മാർത്തവിചാരണ നിർഭയം നേരിട്ട
പൂരുഷൻ തന്നെ ഭവാന, വിടത്തെ
സ്ഥൈര്യം കരുത്തു പകരുന്നു ഞങ്ങൾക്ക്
ബാല്യ വിവാഹം, മറക്കടയ്ക്കുള്ളിലെ ദൈന്യം
മഹാഭ്രഷ്ട്, തീണ്ടായ്ക യാദിയാം
സാമൂഹ്യതിന്മയെ ഏകനായ് നിന്നു നീ
നേരിട്ടതോർക്കവേ കോൾമയിർ കൊൾവു ഞാൻ
തൂലിക നല്ല പടവാളിനൊപ്പമെന്നാപ്ത -
വാക്യം സഫലമായ് തീർത്തു തേ
നാടകം, കാവ്യം, ഉപന്യാസമാദിയാം
സാഹിത്യവൃത്തിയിൽ ബദ്ധനായ് നിന്ന് നീ
വാക്കിനെയഗ്നിയായ് നീട്ടിയനാചാര -
ബദ്ധമാം ഗർവ്വിനെ ചുട്ടുകരിച്ചിലേ
സ്വന്തം മുഖം അറിയാതെയറയ്ക്കുള്ളിൽ
ദൈന്യം കഴിഞ്ഞൊരാ സോദരിമാർ മുമ്പിൽ
നീട്ടിയില്ലേ ' പുതുവൽക്കണ്ണാടി' നീ
സ്വന്തം മുഖ:ച്ഛായ കണ്ടന്നു നിങ്ങൾ ,
നിങ്ങളെ തന്നെ തിരിച്ചറിഞ്ഞീലയോ?
സ്വത്വബോധം 'മുളപൊട്ടിയ വിത്തുകൾ '
വിപ്ലവ വീര്യം വിതച്ചു തന്നീലയോ?
നഷ്ടബോധത്തിൻ വളപ്പൊട്ടുകൾ നീക്കി
യുക്തിബോധത്തിൻ നറു. 'താമരയിതളുകൾ '
മെല്ലെ വിരിയിക്കുവാൻ
ഇല്ലക്കരി പിടിച്ചോരാ മുഖങ്ങളിൽ
 സുവർണ്ണച്ഛായകൾ' നൽകുവാൻ
അങ്ങണഞ്ഞീലയോ?
ഭ്രാന്താലയമെന്ന് ശ്രീ വിവേകാനന്ദൻ
ഭത്സിച്ചു കല്പിച്ച നാടിനെയാകവെ
ദൈവ നാടായ് തീർത്ത പുണ്യപുരുഷരിൽ
മുമ്പനല്ലോ ഭവാൻ, എം.ആർ.ബി
അങ്ങേയ്ക്ക് മുമ്പിൽ പ്രണാമം, പ്രണാമ
മാനാമം പുലരട്ടെ കേരളശ്രീയായ് തന്നെ 

[എം.രാമൻ ഭട്ടതിരിപ്പാട് -കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ മുൻനിര നായകൻ കവി, നാടകകൃത്ത്, ഉപന്യാസ കാരൻ തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. വാൽക്കണ്ണാടി, മുഖച്ഛായ, മുള പൊട്ടിയ വിത്തുകൾ, താമരയിതളുകൾ, വളപ്പെട്ടുകൾ, സുവർണച്ഛായകൾ തുടങ്ങിയവ അദ്ദേഹത്തിൻ്റെ കൃതികളാണ്]



നേർച്ച



നേർച്ച


രാവിലെ പത്രം വായിക്കാൻ തുടങ്ങി. വിരസമായ വാർത്തകൾ. പത്രമുതലാളിമാരുടെ മനോധർമ്മം പോലെ വളച്ചു വിളയിച്ച വാർത്തകൾ. ഇപ്പോൾ വാർത്തകൾ അല്ല. കഥകൾ. Story എന്നത് ഒരു നവ മാധ്യമ ഭാഷയായിട്ടാണ് തുടങ്ങിയത്. എന്നാൻ ഇപ്പോൾ ദിനപ്പത്രങ്ങളിലും അത് Space കയ്യടക്കിയിരിക്കുന്നു. വാർത്തയുടെ പ്രാധാന്യം അനുസരിച്ച്, അല്ല പത്രത്തിൻ്റെ താൽപര്യമനുസരിച്ച് ഒരു വാർത്തയെ തന്നെ പല Story കൾ ആക്കി പത്രത്താളുകളിൽ പലയിടത്ത് കൊടുക്കുന്നു. അത്തരത്തിലുള്ളതെങ്കിലും കൗതുകമുള്ള ഒരു വാർത്തയിൽ കണ്ണുടക്കി.
 "ചർമം ചർമത്തിൽ സ്പർശിക്കാത്ത , കുപ്പായത്തിനു പുറത്തു കൂടിയുള്ള മാറിട സ്പർശനം കുറ്റകരമല്ല. " 
മുംബൈ ഹൈക്കോടതിയുടെ പൂവാല സൗഹൃദപരമായ ഈ വിധിയെ  വായിച്ചറിഞ്ഞപ്പോൾ എൻ്റെ ഓർമ്മകൾ വളരെ പുറകോട്ട് സഞ്ചരിച്ചു. അന്ന് പോക്സോ നിയമമൊന്നും പ്രാബല്യത്തിലില്ല. നാട്ടിലെ പൂവാലൻമാർക്കും അല്ലാത്തവർക്കും മാറിട സ്പർശം എന്ന അനുഭൂതി നുകരുന്നതിനു് പ്രത്യേകിച്ച്  നിയമ തടസ്സം ഇല്ലായിരുന്നു. പെൺകിടാങ്ങളുടെ രക്ഷിതാക്കളോ ബന്ധപ്പെട്ടവരോ അറിഞ്ഞാൽ ശരീര ക്ഷതം ഉണ്ടാകുമെന്നതൊഴിച്ചാൽ '

കൊച്ചിയിൽ   മാർപ്പാപ്പ സന്ദർശിച്ച കാലം. ഞാനന്ന് കലാശാലാ വിദ്യാർഥി. മാർപ്പാപ്പയുടെ സന്ദർശനം പ്രമാണിച്ച് സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിട്ടുണ്ടു്. എങ്കിലും ഒരു ബുക്കും കൈയിലെടുത്ത് ഞാനും സഹപാഠി അനിൽ ആന്റണിയും റോഡിൽ ഇറങ്ങി. തേവര മുതൽ തന്നെ റോഡിൽ തിരക്കുണ്ട്. എം.ജി.റോഡ് ജനനിബിഡം. 
ജനസാഗരം എന്നൊക്കെ കേട്ടിട്ടേയുള്ളു. എങ്ങും എവിടെയും തിക്കും തിരക്കും. ആബാലവൃദ്ധം ജനങ്ങൾ മഹാരാജാസ് ഗ്രൗണ്ട് ലക്ഷ്യമാക്കി നീങ്ങുകയാണ്. പലരും കുടുംബസമേതമാണ്. കൗമാരക്കാരായ പെൺകൊടികളെ കയ്യിൽ പിടിച്ച് ആത്മീയ നിർവൃതി ലഭിക്കാൻ തിക്കിത്തിരക്കി നീങ്ങുന്ന അപ്പനപ്പൂപ്പൻമാർ. കുടുംബിനികൾ, യുവതികൾ, യുവാക്കൾ, വൃദ്ധർ തുടങ്ങി എല്ലാ ജീവിത ദശയിലും പെട്ട ആളുകളുടെ ഒഴുക്കാണ്.

 മുട്ടിയുരുമ്മിയുള്ള നടപ്പിൻ്റെ സുഖം ആസ്വദിച്ച് ഞങ്ങൾ നീങ്ങി. എൻ്റെ സുഹൃത്ത് ഇടയ്ക്ക് തിരിക്കിൽ മുങ്ങി അപ്രത്യക്ഷനാകും. ക്ഷണത്തിൽ പ്രത്യക്ഷനാവും. ഉയരം കുറവുള്ള അയാളെ കണ്ടാൽ ഒരു സ്കൂൾ കുട്ടി ആണെന്നേ തോന്നു. പോരാത്തതിന് അനാഗതശ്മശ്രു. അടുത്ത തവണ അനിൽ മുങ്ങാൻ തുടങ്ങുമ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചു. എന്താണ് ആക്റ്റിവിറ്റി എന്നറിയണമല്ലോ? കോർത്ത് പിടിച്ചിരുന്ന എൻ്റെ കയ്യിൽ നിന്ന് വിടുതൽ നേടി രണ്ട് പെൺകൊടിമാരെ രണ്ടു കയ്യിലും കൂട്ടുപിരിയാതെ ചേർത്ത് പിടിച്ചു നീങ്ങുന്ന വൃദ്ധൻ്റെ അടുത്തേക്ക് അണഞ്ഞു നിന്നു. ആന്റണി  പിറകിൽ നിന്നും തൻ്റെ രണ്ടു കൈ കൊണ്ടും പെൺകുട്ടികളുടെ മാറിടങ്ങൾ ശക്തമായി അമർത്തി   
മിന്നി മറഞ്ഞു. കൈയെടുത്ത് ഒന്നു 'കൊടുക്കാൻ 'പിതാവിനായില്ല. പിടി വിട്ടാൽ ഈ ജനസമുദ്രത്തിൽ പെൺ കിടാങ്ങളെ തേടിപ്പിടിക്കാനാവില്ല. 'കർത്താവിനോട് പ്രാർത്ഥിക്ക് മക്കളേ ' എന്ന് ഉദീരണം  ചെയ്യാൻ മാത്രമേ ആ പിതാവിന് കഴിഞ്ഞുള്ളൂ. ഞാൻ നോക്കുമ്പോൾ അനിൽ അടുത്ത പരീക്ഷണത്തിന് മുന്നോട്ടായുന്ന കാഴ്ചയാണ് കണ്ടത്.സുഹൃത്തിൻ്റെ കൂടെ നിന്നാൽ അടി ഉറപ്പ്. ആർക്കും കൈയുയർത്താൻ പറ്റിയ സാഹചര്യമില്ലെന്നത് വേറെ കാര്യം. ഏതായാലും ഞാൻ അവനെ പിറകോട്ട് പിടിച്ച് വലിച്ച്, അടി വാങ്ങി കൂട്ടാൻ ഞാൻ ഇല്ല എന്ന് പറഞ്ഞു. ഒട്ടും മടിക്കാതെ അവൻ്റെ മറുപടി. 
"ഞാൻ നൂറ്റൊന്ന് മൊല പിടിച്ചോളാമെന്ന് ഒരു നേർച്ചയുണ്ട്. അതാ." 
ഞാൻ ഇതികർത്തവ്യഥാ മൂഢനായി നിന്നു പോയി. അനിൽ അപ്പൊഴേയ്ക്കും തൻ്റെ നേർച്ചയൊപ്പിക്കാൻ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു.   

 പത്രം മടക്കി വച്ച് അനിലിന്റെ ക്രാന്തദർശിത്വം ഓർത്ത് ഞാൻ കണ്മിഴിച്ചിരുന്നു.
                                .... ശങ്കരനുണ്ണി



Tuesday, 14 November 2023

പനമ്പട്ടകളിൽ കാറ്റുപിടിച്ചപ്പോൾ

പാലക്കാട് :


ലോകത്തിലെ പ്രശസ്തമായ അഞ്ച് പൈതൃക ഗ്രാമങ്ങളിലൊന്നായി കൊല്ലങ്കോടിനെ തെരെഞ്ഞെടുത്തുവെന്ന് പലയിടത്തും പ്രതിപാദ്യo കണ്ടതു മുതൽ കൊല്ലങ്കോട് സന്ദർശിക്കണമെന്ന ആഗ്രഹം മനസ്സിലുദിച്ചിരുന്നു. കൂടാതെ ചില യൂട്യൂബ് ചാനലുകളിലും കൊല്ലങ്കോടിന്റെ സൗന്ദര്യവും ആകർഷണീയതയും പൊടിപ്പും തൊങ്ങലും വച്ചവതരിപ്പിക്കപ്പെട്ടപ്പോൾ ആഗ്രഹത്തിന് വീണ്ടും ചിറകു മുളച്ചു. അങ്ങനെയിരിക്കെ സഹോദരിയും കുടുംബവും സന്ദർശനത്തിനെത്തിയപ്പോൾ അവരെ കൂടി കൂട്ടി കൊല്ലങ്കോടിന് തിരിച്ചു.

ഞങ്ങളുടെ കാർ കുഴൽമന്ദം കഴിഞ്ഞതോടെ പാലക്കാടിന്റെ വിശേഷിച്ച് നെല്ലിയാമ്പതിയുടെ  അടിവാരത്തുള്ള
ഗ്രാമങ്ങളുടെ തനതു ഭംഗി മനസ്സിനെ സന്തോഷിപ്പിച്ചു. പശ്ചിമഘട്ടത്തിന്റെ ചരിവുയരങ്ങൾ താണ്ടി വേണം നെല്ലിയാമ്പതിയെന്ന ഹിൽ സ്റ്റേഷനിൽ എത്താൻ. എന്നാൽ കൊല്ലങ്കോട് ഭൂനിരപ്പിൽ തന്നെ ഫലഭൂയിഷ്ടമായ നെൽവയലുകളാൽ സമൃദ്ധമായ ഭൂഭാഗമാണ്.
വടക്ക് ഗായത്രിപ്പുഴയും കിഴക്ക് മുതലമടയും തെക്ക് നെല്ലിയാമ്പതി മലനിരകളും അതിരിടുന്ന ഈ പ്രദേശം വേങ്ങനാട് നമ്പിടി അഥവാ കൊല്ലങ്കോട്ട് നമ്പിടി എന്ന് അറിയപ്പെട്ടിരുന്ന നാടുവാഴികളുടെ അധീനതയിലായിരുന്നു. അവസാനത്തെ നാടുവാഴിയായി അറിയപ്പെട്ടത് വാസുദേവരാജാ ആയിരുന്നു. വീരരവി എന്ന ക്ഷത്രിയ രാജാവിന്റെ പിൻമുറക്കാരായാണ് വേങ്ങനാട് നാട്ടുവഴികൾ അറിയപ്പെടുന്നത്. കൊല്ലങ്കോട് ദേശത്തെ 999 നായർ കുടുംബങ്ങളുടെ നായകനായിരുന്നു , കൊല്ലങ്കോട് നാടുവാഴി . ഇവർ കോഴിക്കോട് സാമൂതിരിയുടെ സാമന്തരായിരുന്നു. അതിനാൽ വേങ്ങനാട് സ്വരൂപം എന്ന  പേരും ഈ നാട്ടുരാജ്യത്തിനുണ്ടായിരുന്നു. മാമാങ്കത്തിന് വേങ്ങനാട് നാടുവാഴിയെ ക്ഷണിക്കുകയെന്നതുo നായർ യോദ്ധാക്കളെ മാമാങ്കത്തിന് എത്തിക്കുന്ന പതിവും ഉണ്ടായിരുന്നു. പറങ്കികളുമായുള്ള യുദ്ധത്തിലും കൊച്ചി രാജാവുമായുള്ള യുദ്ധത്തിലും കൊല്ലങ്കോട്ട് നാടുവാഴികൾ സാമൂതിരിയെ സഹായിച്ചിട്ടുണ്ട്. 1792 ൽ ടിപ്പുവുമായുള്ള യുദ്ധത്തിൽ കൊല്ലങ്കോട്ട് നാട്ടുരാജ്യം അടിയറവ് വയ്ക്ക്ണ്ടി വന്നിട്ടുണ്ട്. എന്നാൽ പിന്നീട് ബ്രിട്ടീഷുകാർ അത് വീണ്ടെടുത്ത് ചില വ്യവസ്ഥകളോടെ സാമൂതിരിക്ക് നൽകി. എന്നാൽ ആ വ്യവസ്ഥകൾ പാലിക്കാൻ പറ്റാത്തതിനാൽ ബ്രിട്ടീഷുകാരെതന്നെ അത് തിരികെ യേൽപ്പിച്ചു. അങ്ങനെ കൊല്ലങ്കോട് ബ്രിട്ടീഷ്മലബാർ ജില്ലയുടെ ഭാഗവും സ്വാതന്ത്ര്യാനന്തരം പാലക്കാട് ജില്ലയുടെ ഭാഗവുമായി.





ചുറ്റും വിളഞ്ഞു കിടക്കുന്ന നെൽവയലുകൾ. വയലുകൾക്ക് നടുവിലായി പഴുത്തതും പച്ചയുമായ കതിർക്കുലകളുമായി , സ്വർണവർണവും മരതകകാന്തിയും കോർത്തിണക്കിയ പോലെയാണ് പാടശേഖരങ്ങളുടെ നില. വരമ്പോരങ്ങളിൽ അങ്ങിങ്ങ് ചിതറിയും ഒട്ടിടങ്ങളിൽ കൂട്ടായും നിൽക്കുന്ന കുടപ്പനകൾ . വയലിലേയ്ക്ക് യഥാനുസരണം വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോർ പുരയും ഒന്നുരണ്ടിടത്തായി കണ്ടു. ഞങ്ങൾ സീതാർകുണ്ടും ചിങ്ങൻ ചിറയുമൊക്കെ കാണാനുള്ള യാത്രയിലാണ്. എന്നാൽ ഈ  നെൽവയലുകളും അവയ്ക്ക് കിന്നരി ചാർത്തുന്ന പനവൃക്ഷങ്ങളും പശ്ചാത്തലത്തിൽ കോടമഞ്ഞണിഞ്ഞ
നെല്ലിയാംപതിമല നിരകളുും വശ്യസുന്ദരമായ അനുഭൂതി നൽകി. വാഹനം ഒതുക്കി ഞങ്ങൾ വരമ്പോരത്തു കൂടി ഒട്ടു നടന്ന് വയലുകളുടെ വിശാലതയിൽ എത്തി. ഞാൻ ചെവിയോർത്തു. പനമ്പട്ടയിൽ കാറ്റുപിടിക്കുന്നുണ്ടോ? ഓവി.വിജയന്റെ കഥാപാത്രങ്ങളെ ഞാൻ അവിടൊക്കെ തിരഞ്ഞു. വെള്ളായിയപ്പനെ , അള്ളാപ്പിച്ച  
മൊല്ലാക്കയെ സൈനബയെ . അമ്പതു കൊല്ലം കൊണ്ട് നാട് മാറിയിരിക്കുന്നു. ഈ വയലുകളും പനകളും മലകളുമല്ലാതുള്ള ബാഹ്യ പ്രപഞ്ചം ആകെ മാറിയിരിക്കുന്നു.

റോഡരികിൽ പനമ്പട്ട മേഞ്ഞ ചെറിയ തട്ടുകടയിൽ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന പരിപ്പുവടയുടെ ഗന്ധം ഞങ്ങളെ അങ്ങോട്ടാകർഷിച്ചു. രണ്ടു സ്ത്രീകൾ നടത്തുന്ന ആ കട രുചിയുടെ , ആസ്വാദ്യതയുടെ അവസാന വാക്കായി തോന്നി. മറ്റിടങ്ങളിൽ നിന്ന് വേറിട്ട ഒരു ഗ്രാമ്യത ഇവിടെ ദൃശ്യമായി. അതിന്റ ബോധ്യപ്പെടുത്തലായിരുന്നു , ആ ചായയും പരിപ്പുവടയും.



ഇരുവശവും പരന്നു കിടക്കുന്ന വയലുകൾക്കു നടുവിലൂടെ ഞങ്ങൾ പോയതു് സീതാർകുണ്ട് എന്ന ചെറു ജലപാതം കാണുവാനാണ്. നെമ്മാറ ഫോറസ്റ്റ് റേഞ്ചിന് കീഴിൽ വരുന്നതാണ് ഈ പ്രദേശം. രാത്രികാലത്ത് ആന, കരടി, പുലി തുടങ്ങിയ വന്യജീവികൾ കൃഷിയിടത്തിലേയ്ക്കും ജനവാസേ കേന്ദ്രങ്ങളിലേയ്ക്കും കടന്നുവരാറുണ്ടെന്ന് വനപാലകൻ പറഞ്ഞു. അവയ തുരത്താനായി രാത്രികാലങ്ങളിൽ മാത്രം ചാർജു ചെയ്യുന്ന വൈദ്യുതി വേലികളും സ്ഥാപിച്ചിട്ടുണ്ട്. സീതയാർകുണ്ട് ലോപിച്ച് സീതാർകുണ്ട് ആയതാണെന്ന് പറയപ്പെടുന്നു. 
വനവാസകാലത്ത് സീതാദേവിക്ക് കുളിക്കാൻ ശ്രീരാമൻ ഒരു അരുവി കാണിച്ചു കൊടുത്തു. സീതാദേവി കുളിച്ച തീർഥം എന്ന നിലയിൽ ആദിവാസികളും തദ്ദേശീയരും അവിടെ പൂജ നടത്തുന്നതായി പറയുന്നു. നെല്ലിയാമ്പതി മലനിരകളിൽ നിന്നൊഴുകി വരുന്ന അരുവി, ഇവിടെയെത്തുമ്പോൾ പാറക്കെട്ടുകളിൽ പതിച്ച് പരന്നൊഴുകുന്നു. പലരും പാറക്കെട്ടുകളിലൂടെ ഇറങ്ങി അരുവിയിൽ കുളിക്കുന്നത് കാണാമായിരുന്നു.






സീതാർകുണ്ടിൽ നിന്ന് നേരേ പോയത് ചിങ്ങംചിറയിലെ ഏകലവ്യ ക്ഷേത്രത്തിലേയ്ക്കാണ്. പ്രകൃതി ക്ഷേത്രമെ െന്നാക്കെ പല പരാമർശങ്ങളും ഉണ്ട്. നിരന്നു നിൽക്കുന്ന വടവൃക്ഷങ്ങൾക്ക് നടുവിൽ പ്രകൃതിയുമായി അഭിരമിച്ച് ഒരു ക്ഷേത്രം. ആൽമരത്തിന്റെ വേരുകൾ ഊന്നു കാലുകൾ പോലെയാകുമ്പോൾ അതൊരു പ്രകൃതികുടീരം പോലെ ആയിത്തീരുന്നു. ഇവിടത്തെ ക്ഷേത്രത്തിന് കറുപ്പസ്വാമി ക്ഷേത്രമെന്നും പേരുണ്ട്. ആദിവാസി ഗോത്രവിഭാഗക്കാരാണ് ഇവിടെ പൂജ നടത്തി വന്നതെന്ന് തോന്നുന്നു. ഇപ്പോൾ എല്ലാ മത വിഭാഗങ്ങൾക്കും ഇവിടെ പ്രവേശനമുണ്ട്. മൃഗങ്ങളേയും പക്ഷികളേയും ബലി കൊടുക്കുന്ന ഏർപ്പാടും ഇവിടെ ഉണ്ടെന്ന് പറയുന്നു. ചിലർ ആടിനേയും മറ്റു ചിലർ കോഴിയേയും അറക്കാൻ കൊണ്ടു പോകുന്നതും കാണാമായിരുന്നു. പ്രകൃതി ക്ഷേത്രം എന്നു കേട്ടപ്പോൾ തോന്നിയ ഒരന്തരീക്ഷം ഏതായാലും അവിടെ കാണാൻ കഴിഞ്ഞില്ല. വടവൃക്ഷങ്ങൾ ഒരുക്കുന്ന ഒരു പ്രത്യേക പ്രകൃതി മാത്രമാണ് ആകെയുള്ള വിശേഷത.




അധികം ദൂരെയല്ലാതെ ധാന്യങ്ങൾ സൂക്ഷിക്കുന്ന ഒരു കളപ്പുരയുണ്ട്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണത്. എങ്കിലും പഴയ കാലത്തെ കാർഷിക ഉപകരണങ്ങളും അളവുപാത്രവുമെല്ലാം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അടുത്തു തന്ന വെള്ളാമ്പലുകൾ വിടർന്നു നിൽക്കുന്ന ഒരു താമരക്കുളം കണ്ടു. ഏറെ ആകർഷണീയമായ ഒരു കാഴ്ച തന്നെയാണത്. ഒരു ഭാഗത്ത്  തോട്ട മടിസ്ഥാനത്തിലുള്ള മാവ് കൃഷിയും ഉണ്ട്. വരിയൊപ്പിച്ച്  നിരത്തി വച്ചിരിക്കുന്ന മാവുകൾ നമ്മുടെ നാട്ടിൽ കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നി; ഒപ്പം ഭീതിയും . കേരളത്തിന്റെ നെല്ലറയിലേയ്ക്ക് അതി ക്രമിച്ച്  മാവു കൃഷി വ്യാപിക്കുന്നതിന്റ ഒരു സൂചന അവിടെ കാണാൻ കഴിഞ്ഞു. നെൽകൃഷി നഷ്ടത്തിലാണെന്നിരിക്കെ ലാഭകരമായ മാവു കൃഷിയാണ് കർഷകർ താല്പര്യപ്പെടുന്നത്.


വീണ്ടും പല ക്ഷേത്രങ്ങളും മറ്റുമുണ്ടെങ്കിലും അതൊന്നും കാണാൻ ഞങ്ങൾ തുനിഞ്ഞില്ല. കൊല്ലങ്കോട് കൊട്ടാരത്തെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ അത് തൃശ്ശൂർ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നാടുവാഴി മകൾക്കു വേണ്ടി പണി കഴിപ്പിച്ചതാണത്.

സഹോദരിക്കും കുടുംബത്തിനും വൈകുന്നേരത്തെ വണ്ടിക്കു പോകണമെന്നതിനാൽ ഞങ്ങൾ പാലക്കാട് ഭാഗത്തേയ്ക്ക് തിരിച്ചു. ഓ.വി.വിജയന്റെ പ്രഖ്യാതമായ ഖസാക്ക് (തസ്റാക്ക് ) കാണണമെന്ന് വളരെക്കാലമായി ആഗ്രഹിക്കുന്നു. മനസ്സിലുള്ളതു് തമിഴ്നാട് അതിർത്തിയിലെ ഏതോ വിദൂരഗ്രാമമായിരുന്നു.
"വണ്ടി ചെന്നു നിന്നപ്പോൾ ആ സ്ഥലം അപരിചിതമായി തോന്നിയില്ല." 
കാരണം കാലം കടന്നുപോയിരിക്കുന്നു. എല്ലാ കുഗ്രാമങ്ങളെപ്പോലെ ഇവിടവും പരിഷ്കാരത്തിന്റെ എടുപ്പും തുടുപ്പും എടുത്തണിഞ്ഞിരിക്കുന്നു. ഞങ്ങൾ ഇറങ്ങിയത്  കൂമൻകാവിലല്ല. അത് എവിടെയാണാവോ ? ഒരു കടയുടെ ബോർഡിൽ നിന്ന് അത് തസ്രാക്കാണെന്ന് മനസ്സിലായി. അതെ. ഞങ്ങൾ  നേരെ ഖസാക്കിൽ എത്തിയിരിക്കുന്നു. ഇവിടെ നിന്ന് പാലക്കാട് നഗരത്തിലേയ്ക്ക് 13 കി.മി. മാത്രം. മുന്നിൽ പടിപ്പുരയും കമാനവും. ഓ.വി.വിജയൻ സ്മാരകമെന്ന ബോർഡും.
ഞങ്ങൾ കവാടം കടന്നതും ഒരു പഴയ സംരക്ഷിത മന്ദിരത്തിന്റെ മുന്നിലേയ്ക്കാണ്. ചില സാഹിത്യ വിദ്യാർത്ഥികളും സ്മാരക നടത്തിപ്പുകാരും നിൽക്കുന്നതു കണ്ടു. അവർ പറയാതെ തന്നെ മനസ്സിലായി അത് ശിവരാമൻ നായരുടെ ഞാറ്റുപുരയാണെന്ന്. രവി ജോലി ചെയ്ത ഏകാധ്യാപക വിദ്യാലയമാണെന്ന്. ചെമ്മണ്ണ് തേച്ച് ഓടു മേഞ്ഞ കെട്ടിടത്തെ അതേപടി സംരക്ഷിക്കാൻ ഏറെ പ്രയത്നിനിച്ചിട്ടുണ്ടെന്ന് വ്യക്തം.




ഞാറ്റുപുരയുടെ പിൻഭാഗത്ത് ഒരു ഇരുനിലക്കെട്ടിടമുണ്ട്. അതിൽ താഴെ കോൺഫറൻസ് ഹാളും മുകളിൽ ഓ.വി.വിജയന്റെ നോവലുകൾ, കഥകൾ, കാർട്ടൂണുകൾ തുടങ്ങിയവയുടെ പ്രദർശനവുമാണ്. ഞങ്ങൾ ചെല്ലുമ്പോൾ താഴെ ഹാളിൽ ഡോക്ടർമാരുടെ ഒരു കോൺഫറൻസ് നടക്കുകയായിരുന്നു. മുകളിലെ നിലയിലെ പ്രദർശനം കണ്ടു. കെട്ടിടത്തിന്റെ പിറകിലും വശങ്ങളിലും വിശാലമായ നെൽവയലുകൾ ആണ്. തിരൂർ തുഞ്ചൻപറമ്പിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ അവിടവിടെ പ്രകൃതിയുമായി സംവദിച്ച് രചനകൾ നടത്താൻ പറ്റിയ തരത്തിൽ മണ്ഡപങ്ങൾ തീർത്തിരിക്കുന്നു. വളരുന്ന സാഹിത്യകാരന്മാരെ ഉദ്ദേശിച്ചാവും അത്. തരുലതാദികൾ ഒരുക്കുന്ന മേലാപ്പിനടിയിൽ കൂടി ഉലാത്താൻ പാകത്തിൽ ഒരു നടപ്പാത സജ്ജീകരിച്ചിട്ടുണ്ട്.

അസ്തിത്വദു:ഖത്തിന്റെ അപ്പോസ്തലന്മാരായ സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു ശ്രീ. ഓ.വി.വിജയൻ. ചെറുകഥയിലും നോവലിലും മാത്രം ഒരുങ്ങുന്നതായിരുന്നില്ല, അദ്ദേഹത്തിന്റെ പ്രതിഭ. നല്ലൊരു കാർട്ടൂണിസ്റ്റും പത്രപ്രവർത്തന മികവ് കാണിച്ചന്ന ആളുമായിരുന്നു അദ്ദേഹം. ശങ്കേഴ്സിലും പാട്രിയറ്റിലും ഡെൽഹി വാസക്കാലത്തും , കേരളത്തിലെത്തിയ ശേഷം കേരള കൗമുദിയിലും അദ്ദേഹം കാർട്ടൂൺ പരമ്പര അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വാരികകളിലെ അക്കാലത്തെ കാർട്ടൂണുകൾ ധിഷണാപരവും പ്രവാചക സ്വഭാവം ഉൾക്കൊള്ളുന്നവയുമായിരുന്നു.

സാഹിത്യകൃതികളിലൂടെയുള്ള സാമൂഹ്യ- രാഷ്ട്രീയവിമർശനത്തിന് ദാർശനികവും ആത്മീയവുമായ പരിവേഷം ചേർത്തിക്കൊണ്ട് വിമർശനത്തിന് അദ്ദേഹം പുതിയ പാത തുറന്നു. 
അദ്ദേഹത്തിന്റെ നോവലുകളെ കവച്ചുവയ്ക്കുന്നവയായിരുന്നു ചെറുകഥകൾ . 'കടൽത്തീരത്ത് ' എന്ന കഥയിലെ വെള്ളായിയപ്പൻ നമ്മുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രമാണ്. നോവലുകളിൽ എനിക്ക് ഇഷ്ടപ്പെട്ടത് ഖസാക്കിന്റെ ഇതിഹാസം തന്നെയാണ്. മറ്റുള്ളവ വിമർശന പ്രധാനമെങ്കിലും ആസ്വാദ്യതയുടെ അംശം പ്രായേണ കുറയുന്നതായി തോന്നുന്നു.

വിവിധ അക്കാഡമി അവാർഡുകളും പത്മഭൂഷൺ ബഹുമതിയും ലഭിച്ച നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരന് ഉചിതമായ സ്മാരകം വേണ്ടത് തന്നെ. സംശയമില്ല.

സ്മാരക പ്രതിമകളും സ്മാരക മന്ദിരങ്ങളും പലപ്പോഴും പ്രതിഭാധനരായ സാഹിത്യകാരന്മാരുടെ പ്രൗഢമായ സാന്നിദ്ധ്യം സന്നിവേശിപ്പിക്കുവാൻ പര്യാപ്തമാകുന്നില്ല. ഞാൻ കണ്ടതിൽവച്ച് ഏറ്റവും ഉചിതവും ഗംഭീരവുമായത് തുഞ്ചൻ സ്മാരകം തന്നെയാണ്. മറ്റെല്ലാം അതിന്റെ ഹൃദ്യമല്ലാത്ത അനുകരണങ്ങളും. തുഞ്ചൻ സ്മാരകത്തിന്റെ നിർമ്മിതിക്ക് പിന്നിൽ എം ടി. എന്ന ദ്വയാക്ഷരിയുടെ ദീർഘദർശിത്വവും ഭാവനയും സമർപ്പണബുദ്ധിയും അടയാളപ്പെട്ടു കാണാം.

നിർഭാഗ്യവശാൽ ഓ. വി.വിജയൻ സ്മാരകത്തിൽ അദ്ദേഹത്തിന്റെ ജീവിത വീക്ഷണവും കഥാവിഷ്കാരം രൂപപ്പെടുത്തിയ അന്തരീക്ഷവും കണ്ടെടുക്കാൻ എനിക്കായില്ല. അതിനപവാദം ആദ്യം സൂചിപ്പിച്ച ഞാറ്റുപുര മാത്രം. മിനുക്കുപണികൾ ചെയ്തിട്ടുണ്ടെങ്കിലും സ്മാരകമായി അത് നിലകൊള്ളുന്നു. അത്രയും ആശ്വാസം. കാലഘടനയിലും ഭൗമഘടനയിലും ജീവിതഘടനയിലും വന്ന മാറ്റങ്ങൾ പലപ്പോഴും സ്മാരകങ്ങളെ യാഥാർത്ഥ്യങ്ങളോട് ചേർത്തു നിർതതുന്നതിന് തടസമാവുന്നതാവാം.

 അദ്ധ്യാപകരും ഗ്രന്ഥശാലാ പ്രവർത്തകരും ഉൾപ്പടെ ഒരു ടീം പ്രവേശിച്ചതോടെ ഞങ്ങൾ സന്ദർശനം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങി. നിനച്ചതൊന്നും കണ്ടില്ലെങ്കിലും അര നൂറ്റാണ്ട് മുമ്പിറങ്ങിയ നോവലിന്റേയും അതിലും പഴക്കമുള്ള കഥാപാത്രങ്ങളും അഭിരമിച്ച സ്ഥലവും സ്ഥാപനവും സന്ദർശിച്ച ചാരിതാർഥ്യവുമായി ഞങ്ങൾ മടങ്ങി.





പാലക്കാട് നഗരത്തിൽ തന്നെയുള്ള പാലക്കാട് കോട്ട അഥവാ ടിപ്പുവിന്റെ 
കോട്ട കൂടി കണ്ടശേഷം യാത്ര അവസാനിപ്പിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു. 1766 ൽ അന്നത്തെ െമെസൂർ
രാജാവായിരുന്ന ൈഹദരലി പണി കഴിപ്പിച്ചത് എന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. എന്നാൽ സാമൂതിരിയുടെ കാലത്ത് തന്നെ പാലക്കാടിന്റെ ഭരണാധികാരി പാലക്കാട് അച്ചൻ എന്ന പേരിൽ ഒരു സ്വതന്ത്ര ഭരണാധികാരി ആയിരുന്നു. സാമൂതിരിക്ക് പാലക്കാടിനുമേൽ ആധിപത്യം വേ
ണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇതറിഞ്ഞ പാലക്കാട് അച്ഛൻ  സാമൂതിരിയുടെ ആക്രമണ ഭീഷണിയെ
തകർക്കാൻ 1757 ൽ ൈ ഹദരലിയുടെ സഹായം തേടി. ൈ ഹദരലി ഈ അവസരം പ്രയോജനപ്പെടുത്തി തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. പിന്നീട് 1790 ൽ ബ്രിട്ടീഷുകാർ കോട്ട പിടിച്ചടക്കി പുനരുദ്ധരിച്ചു. 1900 ന്റെ തുടക്കത്തിൽ താലൂക്ക് ആഫീസ് ഉൾപ്പടെയുള്ള സർക്കാർ ആഫീസുകൾ കോട്ടയ്ക്കുകത്ത് പ്രവർത്തിച്ചു തുടങ്ങി.


കോട്ടയ്ക്കു ചുറ്റും കിടങ്ങും ജലാശയവുമെല്ലാമുണ്ട്. ഇതിൽ മുതലകൾ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. കോടയ്ക്കകത്തെ വിശാലമായ പുൽത്തകിടിയിൽ ഒരു ഉയർന്ന ധ്വജസ്തംഭവും അതിൽ പാറിക്കളിക്കുന്ന ദേശീയ പതാകയും കാണാം. കോട്ടവാതിൽ കടന്നുചെല്ലുമ്പോൾ ആദ്യം കാണുന്നതു് ഒരു ആഞ്ജനേയ ക്ഷേത്രമാണ്. കോദണ്ഡരാമനും അടുത്തു തന്നെ പ്രതിഷ്ഠിതനാണ്. ഹൈദർ പണികഴിപ്പിച്ച കോട്ടയിൽ എങ്ങനെയാണ് ഹൈന്ദവ     ദേവന്മാരുടെ ക്ഷേത്രമെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഹൈദരലി ജ്യോത്സ്യത്തിലും ശകുനത്തിലും എല്ലാം വിശ്വസിക്കുന്ന ആളായിരുന്നു. ഹൈന്ദവ
ക്ഷേത്രങ്ങളിൽ പൂജാദി കർമങ്ങൾക്കും മറ്റും ഖജനാവിൽ നിന്ന് പണം മുടക്കാൻ ഒരു പക്ഷേ വിമുഖത കാട്ടാത്തതാവാം.  കോട്ടയുടെ എല്ലാ ഭാഗത്തും പുറത്തേയ്ക്ക് ശത്രു നീക്കം വീക്ഷിക്കാനുള്ള പൊസിഷനുകളുണ്ട്. കൂടാതെ തടവിൽ പിടിക്കുന്നവരെ ഇടാൻ ഗോപ്യമായ തടവറകളും ഇതിനുള്ളിൽ കാണാൻ കഴിഞ്ഞു. ഏതായാലും ഒരു കാലഘട്ടത്തിന്റെ ചരിത്രം വിളിച്ചോതുന്ന ഈ കോട്ട പാലക്കാടിന്റെ ഗതകാലസ്മരണകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് ഇനിയും ഏറെക്കാലം നിലനിൽക്കും.