Monday, 3 November 2025

അവതാരിക

അവതാരിക

ശ്രുതിമറന്ന വിപഞ്ചിക
വനജ സുനിൽ

കഥയെന്നതിന് പ്രത്യേകമായൊരു നിർവ്വചനമൊന്നും കല്പിക്കാൻ കഴിയില്ലെങ്കിലും മനുഷ്യ മനസ്സിലെ വികാരവിചാരങ്ങളുടെ വിരേചനമാണ് കഥയെന്ന് അരിസ്റ്റോട്ടിലിനെ പോലുള്ളവർ ദർശിച്ചിരുന്നു. വിരേചനം എന്ന പദം കൊണ്ട് വിമലീകരണം എന്ന പ്രക്രിയയാണ് ഉദ്ദേശിക്കുന്നത്. ആദ്യകാലങ്ങളിൽ പദ്യരൂപത്തിലുള്ളവയുടെ ആഖ്യാനവിശേഷം എന്ന രൂപത്തിലായിരുന്നു കഥകൾ ശ്രദ്ധയാകർഷിച്ചത്. പിന്നീട് പഞ്ചതന്ത്രം കഥ പോലെ സോദ്ദേശ രചനകൾ ആവിർഭവിച്ചു. സാരാംശകഥകൾ, ഉപദേശ കഥകൾ തുടങ്ങി കഥയുടെ ഉദ്ദേശരൂപങ്ങൾക്കനുസരണമായി കഥാവിഷ്ക്കാരങ്ങളുമുണ്ടായി. സാമൂഹ്യ കഥകൾക്ക് വേരോട്ടമുണ്ടാകാൻ വീണ്ടും കാലം കഴിയേണ്ടിവന്നു. പാശ്ചാത്യസാഹിത്യത്തിൽ വന്ന കാലോചിത മാറ്റങ്ങൾ മലയാളത്തിലും പ്രതിഫലിച്ചു തുടങ്ങി. അഖ്യാനശൈലിയുടെ വൈജാത്യം കൊണ്ടുള്ള മാറ്റങ്ങൾ ഒഴിച്ചാൽ അന്നത്തെ സാമൂഹ്യ കഥകളുടെ തുടർച്ചയാണ് ഇന്നും നമ്മൾ അനുവർത്തിക്കുന്നത്.


ഇവിടെ ശ്രുതിമറന്ന വിപഞ്ചിക എന്ന വനജ സുനിലിൻ്റെ കഥാസമാഹാരത്തിലും ഭൂതാവിഷ്ടമായ അത്തരത്തിലുള്ള കഥയുടെ പരിസരവും പശ്ചാത്തലവുമാണുള്ളത്. പല കഥകളിലും ഇതിവൃത്തപരമായ സാജാത്യം കണ്ടെടുക്കാൻ കഴിയുമെങ്കിലും മനുഷ്യ മനസ്സിൻ്റെ സങ്കീർണ്ണമായ ഗതിവിഗതികൾ , വിഹ്വലതകൾ , ആശങ്കകൾ ആദിയായവ വരച്ചുകാട്ടുന്നതിൽ കഥാകാരി പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ചില കഥകൾ വളരെ ചെറുതെങ്കിലും ചിന്തോദ്ദീപകം തന്നെ. അതുപോലെ തന്നെ ചില കഥകൾ ആവർത്തിതമായ സംഭവഗതികൾ തുന്നിച്ചേർത്ത് നീണ്ടകഥയാക്കിയിട്ടുമുണ്ട്. ഗഹനവും ദുർഗ്രഹവുമായ കഥകളല്ല ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്നത്. നമുക്ക് ചുറ്റും കാണുന്ന വിഷയങ്ങളെ തൻ്റേതായ ആഖ്യാനശൈലിയിൽ ആവിഷ്ക്കരിക്കുകയാണ് ശ്രീമതി. വനജ സുനിൽ ചെയ്തിരിക്കുന്നത്.


വിധി വൈപരീത്യത്തിൽ തളർന്നു നിൽക്കാതെ, കർത്തവ്യബോധത്തോടെ കർമ്മമാർഗങ്ങൾ കണ്ടെത്തിയ ഒരാളുടെ കഥയാണ് അനാഥരുടെ മേൽക്കൂര. സ്നേഹത്തിൻ്റെ വെള്ളരി പ്രാവിനെ പറത്തിയാണ് കഥ അവസാനിക്കുന്നത്.

 പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, ജീവിത നിരാസത്തിൽ ആത്മഹത്യയിൽ അഭയം തേടുന്ന ഒരു ലോലഹൃദയത്തിൻ്റെ കഥയാണ് രോദനം.

നിറക്കുറവിൻ്റെ പേരിലെ അവജ്ഞ, മാതൃത്വത്തിൻ്റെ തിരസ്ക്കാരം, അകാലത്തിൽ പൊലിഞ്ഞ പിതാവ്, സ്നേഹിച്ചവരുടെ അവഗണന; തുടർച്ചയായ തിരിച്ചടികൾക്കിടയിലും ജീവിച്ചു മുന്നേറിയ കഥാനായകൻ. ഒടുവിൽ കരുത്തു പകർന്നു നിന്ന അദൃശ്യ പെൺസുഹൃത്ത് തൻ്റെ പ്രിയപ്പെട്ടവന് ജീവിതം തിരിച്ചു പിടിക്കാമെന്നായപ്പോൾ രോഗത്തിന് സ്വയം സമർപ്പിച്ച് പിൻവാങ്ങുന്നു. യവനികയ്ക്ക് പിന്നിൽ എന്ന കഥ ഒട്ടൊന്ന് സംഗ്രഹിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.

മരണ വീട്ടിൽ വച്ചു പറ്റിയ അബദ്ധം, തെറ്റിദ്ധരിക്കപ്പെടുകയും നേരറിഞ്ഞപ്പോൾ ഉപഹാസകമാവുകയും ചെയ്തതാണ് മരണ വീടിൻ്റെ കഥാതന്തു.

പേറ്റുനോവിൻ്റെ വേദനയറിഞ്ഞവരും അല്ലാത്തവർക്കും ഇടയിലുള്ള വിടവാണ് പേറ്റുനോവ് എന്ന കഥയ്ക്കാധാരം.

കൂട്ടുകാരി എന്ന കഥയിൽ ജീവിതത്തിൻ്റെ ദശാസന്ധികളിൽ വന്നുപെടുന്ന ദുരിതാനുഭവങ്ങൾ വരച്ചുകാട്ടുന്നു. ഒടുവിൽ ശുഭപര്യവസായി ആയി കഥാന്തം.

ഭ്രാന്തമായ അഭിനിവേശത്തിനും ഉന്മത്തമായ അഭിവാഞ്ഛയ്ക്കുമിടയ്ക്ക് പൊട്ടിയ കളിപ്പാട്ടമായ് തീർന്ന പെൺകുട്ടിയുടെ കഥയാണ് കളിപ്പാട്ടം .

ഹതഭാഗ്യരായ രണ്ടു മനുഷ്യാത്മക്കളുടെ ദുരന്തകഥ വിഷു നാളിൻ്റെ പശ്ചാത്തലത്തിൽ പറഞ്ഞു വയ്ക്കുന്നു, കണി മറന്നൊരു വിഷു എന്ന കഥയിൽ.

ഒരു എഫ്.ബി. ഫ്രണ്ട് സൗഹൃദവും അതു വരുത്തിയ വിനയുമാണ് എഫ്.ബി. ഫ്രണ്ടിൻ്റെ കഥാവിഷയം .

തെറ്റിദ്ധരിക്കപ്പെട്ട സൗഹൃദത്തിൻ്റെ കഥയാണ് ഒളിച്ചോട്ടം.

മൊബൈൽ ഫോൺ വരുത്തി വച്ച അസ്വസ്ഥതയാണ് ഫോൺ എന്ന കഥയുടെ പ്രമേയം.

അന്ധവിശ്വാസങ്ങളിൽ തട്ടി, ഭീതിപൂണ്ട് ചിന്താബോധം നഷ്ടപ്പെട്ട ഒരു പെൺ കുട്ടിയുടെ കഥയാണ് ഇരുട്ടിൻ്റെ ആത്മാക്കൾ.

ദാമ്പത്യത്തിൽ കപടമുഖവുമായി, പരസ്പരം പൊരുത്തപ്പെടാതെ പൊരുത്തപ്പെടുന്നവരായി അഭിനയിച്ചു ജീവിക്കുന്നവരെയാണ് നിഴൽപക്ഷികളിൽ പരിചയപ്പെടുത്തുന്നത്.

ജീവിതത്തിലുയർന്ന ഭീഷണി, ഒഴിഞ്ഞതിൻ്റെ സമാശ്വാസ തീരത്തെത്തി നിൽക്കുന്ന പെൺകുട്ടി. പശ്ചാത്തലത്തിൽ പറന്നിറങ്ങുന്ന മഴ. എൻ്റെ മഴ എന്ന കഥ ആവിഷ്കരിക്കപ്പെടുന്നതങ്ങനെയാണ്.



ഇത്തരത്തിൽ ചെറുതും വലുതുമായ ഇരുപത്തിമൂന്ന് കഥകളുടെ സമാഹാരമാണ് ശ്രുതി മറന്ന വിപഞ്ചിക. സാധാരണ മനുഷ്യരുടെ ഹൃദയവ്യാപാരങ്ങളെ ചമയമോ ചമത്കാരമോ കൂടാതെ അവതരിപ്പിച്ചിരിക്കുകയാണ് കഥാകാരി. സഹൃദയർക്ക് നല്ല ഒരു വായനാനുഭവം നൽകാൻ ഈ കൃതിക്ക് കഴിയുമെന്നത് നിസ്തർക്കമാണ്.

No comments:

Post a Comment