കാതരമാ നിലാമഴയോർപ്പു ഞാൻ
നാലുകെട്ടിൽ നടുമുറ്റത്തെപ്പൊഴോ ,
നിലാപ്പായ നീർത്തി കടന്നുപോയ് ചന്ദ്രിക
അപ്പൊഴാവഴി വീശിയ മാരുതൻ
മുഗ്‌ധനിർഝരി പെയ്ത് നിന്നീടവേ
ചാഞ്ഞുവീശും മഴച്ചാർത്തിൽ ചിന്നിയ
തുള്ളി മുത്തുകൾ കാലിൽ പതിച്ചിതോ ?
ഞെട്ടി ഞാനെന്റെ സ്വപ്നവും ഭഗ്നമായ് .
നിദ്ര കൈവിട്ടനേരം മനസ്സിലേയ്ക്കെത്തി -
നോക്കിയാ കന്നൽ മിഴിയിണ,
പണ്ടു കണ്ടൊരു സ്വപ്നങ്ങളത്രയും മിന്നി
മായുന്ന നീൾ മിഴിക്കോണുകൾ
കാവിലെപ്പാല പൂത്തതിൻ ഗന്ധവും
ലോലമാം നിൻ ഫാലചന്ദന ഗന്ധവും
മൊട്ടിടാൻ മാറിൽ വെമ്പി നിൽക്കുന്ന
നൽ കുഡ്മളങ്ങളും നേർത്തകപോലവും
ചാന്ദ്ര വീചികൾ ചന്ദനച്ചാറിനാൽ
ചാരുതയേകി നമ്മെപ്പുണർന്നതും
നീൾവിരലു ചുരത്തിയ കാന്തിക -
വിദ്യുതിതരുവല്ലികൾ പൂത്തതും
ഓർക്കുകിൽ ഹൃദ്യമാമൊരു കാലത്തിൻ
ചിത്രമേറെ തെളിഞ്ഞിതാ കാൺമു ഞാൻ .
നീലരാവിൽ നിനയ്ക്കാതെയോടി
വന്നെത്തി നമ്മെ നനച്ച നിലാമഴ,
ഒന്നു ചിന്തിക്കിൽ നമ്മൾ തൻ നശ്വര
പ്രേമലാലസഭാവത്തെയൊക്കവേ
ദുഗ്ധതീർത്ഥം തളിച്ചു വിശുദ്ധമായ്
തീർത്തതാകാം, അതോർക്കിലിക്കാലവും.
-ശങ്കരനുണ്ണി