Sunday, 29 October 2023

നിലാമഴ

കാലമേറെ കഴിഞ്ഞു പോയെങ്കിലും
കാതരമാ നിലാമഴയോർപ്പു ഞാൻ
നാലുകെട്ടിൽ നടുമുറ്റത്തെപ്പൊഴോ ,
നിലാപ്പായ നീർത്തി കടന്നുപോയ് ചന്ദ്രിക
അപ്പൊഴാവഴി വീശിയ മാരുതൻ
മുഗ്‌ധനിർഝരി പെയ്ത് നിന്നീടവേ
ചാഞ്ഞുവീശും മഴച്ചാർത്തിൽ ചിന്നിയ    
തുള്ളി മുത്തുകൾ കാലിൽ പതിച്ചിതോ ?

ഞെട്ടി ഞാനെന്റെ സ്വപ്നവും ഭഗ്നമായ് .
നിദ്ര കൈവിട്ടനേരം മനസ്സിലേയ്ക്കെത്തി -
നോക്കിയാ കന്നൽ മിഴിയിണ,
പണ്ടു കണ്ടൊരു സ്വപ്നങ്ങളത്രയും മിന്നി
മായുന്ന നീൾ മിഴിക്കോണുകൾ

കാവിലെപ്പാല പൂത്തതിൻ ഗന്ധവും
ലോലമാം നിൻ ഫാലചന്ദന ഗന്ധവും
മൊട്ടിടാൻ മാറിൽ വെമ്പി നിൽക്കുന്ന
നൽ കുഡ്മളങ്ങളും നേർത്തകപോലവും
ചാന്ദ്ര വീചികൾ ചന്ദനച്ചാറിനാൽ
ചാരുതയേകി നമ്മെപ്പുണർന്നതും
നീൾവിരലു ചുരത്തിയ കാന്തിക -
വിദ്യുതിതരുവല്ലികൾ പൂത്തതും
ഓർക്കുകിൽ ഹൃദ്യമാമൊരു കാലത്തിൻ
ചിത്രമേറെ തെളിഞ്ഞിതാ കാൺമു ഞാൻ .




നീലരാവിൽ നിനയ്ക്കാതെയോടി 
വന്നെത്തി നമ്മെ നനച്ച നിലാമഴ,
ഒന്നു ചിന്തിക്കിൽ നമ്മൾ തൻ നശ്വര
പ്രേമലാലസഭാവത്തെയൊക്കവേ
ദുഗ്ധതീർത്ഥം തളിച്ചു വിശുദ്ധമായ്
തീർത്തതാകാം, അതോർക്കിലിക്കാലവും.


-ശങ്കരനുണ്ണി


Wednesday, 25 October 2023

ജലരേഖകൾ

അച്ഛനു കിട്ടിയൊരിത്തിരി കീർത്തി ഞാ -
നിച്ഛിച്ചതേതുമേ ദോഷമായോ?
നൽക്കലാക്ഷേത്രത്തിലേതും പഠിച്ചീല
ചൊൽക്കാഴ്ചയൊന്നുമേ ആടിയില്ല.  
കീർത്തനം ചൊല്ലുവാൻ അമ്മ പഠിപ്പിച്ച -
തോർത്തു വളർന്നതു കൊണ്ടിതോ ഞാൻ
കാവ്യാനുശീലനവ്യഗ്രതയാർന്നൊരു
നവ്യാനുഭൂതിയിൽ മാഴ്കിടുന്നൂ ?


****                       *                           ****
കണ്ണിൽ കവിത വിടർത്തിയ കഥകളി
വേഷം കണ്ടൊരു നാളിൽ ഞാൻ
കൈയിൽ കമലദളങ്ങൾ വിടർത്തുo
മുദ്രയിൽ മുഗ്ദ്ധത കണ്ടെത്തി.
ചെണ്ടയുണർത്തുo താളം, കൂടെ
മദ്ദളമേറ്റുo നാദം, ചേങ്കില ശിഞ്ജിത
രാഗമുതിർക്കും , പിൻപാട്ടുയരും പിന്നാലെ .
കലയുടെ കൈവള കഥകളിശീലായ്
നലമൊടു മുഖരിതമാവുമ്പോൾ
തിര ശീലയൊടെതിരിടുമിരുകയ്യു -
കളും കബരീഭാരകിരീടവുമായ്
അലറും വേഷമതാവാൻ ഞാനോ
അതിയായ് മോഹിച്ചമരുമ്പോൾ ,
അലറും വിധിയൊരു കലിയായ്
എന്നെ തള്ളി കദനക്കടലിൽ ഹാ!
തീരാനോവിൻ അഴലിൽ പെട്ടെൻ 
സ്വപ്നം വെറുമൊരു ജലരേഖ.
എങ്കിലുമെന്നെ കലയുടെ കൈയുകൾ
മാടി വിളിക്കുവതെന്താവോ?

Monday, 23 October 2023

അർച്ചന



അർച്ചന


അഗസ്ത്യ മുനീശ്വരൻ ഗർവിതചിത്തനായി
വിഷണുഭക്തനാം രാജാവിനെ ആനയായ് തീർത്താനല്ലോ! 
 സത്ത്വ സങ്കല്പന്മാർ മുനിമാർ ശഠരായാൽ
സത്യധർമ്മങ്ങൾക്കുണ്ടോ
ആയുസ്സെന്നറിവീല

ആനയായിട്ടും ഭക്തികൈവിടാതനാരതം
ഭക്തസങ്കല്പനായി കഴിഞ്ഞൂ രാജാവത്രേ!
ഹസ്തിനികൾക്കു മധ്യേ മത്തനായ് 
സ്നാനം ചെയ്ത് 
പാൽക്കടൽ തന്നിൽ ത്രികൂടാചലേ ക്രീഡിക്കുമ്പോൾ ,
സ്വപ്നേപിയറിഞ്ഞില്ല ശപ്തനാം ഗന്ധർവൻ
നക്രമായ് വന്നു തന്റെ വാസരം ഗ്രഹിച്ചതേ
രാജനും ഗന്ധർവനും ശപ്തരാം ഇരകളാ-
ണുഗ്ര ശാപത്തിൻ വേവിൽ വത്സരം ഹോമിച്ചല്ലോ!
മുനിമാർ ശാപം നൽകി , ഭക്തി തൻ മഹത്വത്തെ
പിൽക്കാലം ഘോഷിപ്പാനായ് കർമങ്ങൾ മെനയുന്നു.
ആയിരംവർഷക്കാലംമുജ്ജന്മസ്മരണയ്ക്കായ്
നക്ര വക്രത്തിൽപെട്ടു ഭക്തനാം ഇന്ദ്രദ്യുമ്നൻ
തുമ്പിക്കരം കൊണ്ടേറെ ക്ലേശിച്ചു ഗ്രഹിച്ച
നൽപങ്കജ മലരിനാൽ അർച്ചന ചെയ്തു
പിന്നെ, നൽസ്തോത്രമലരിനാൽ അർപ്പണം ചെയ്തിതല്ലോ !
മദദർപ്പങ്ങളെല്ലാം മറഞ്ഞു മനസ്സിൽ മന്ദം
തെളിഞ്ഞു ഭവദ്രൂപം മഞ്ജുളം മനോഹരം ആശ്രിതഹൃദയത്തിൻ നോവറിഞ്ഞല്ലോ ഹരി
താർക്ഷ്യാരൂഢനായ് പോയ് നക്രത്തെ വധിച്ചതും
സാരൂപ്യ മുക്തിയേവം കൊടുത്തു ഗന്ധർവനും, ഉത്തമനായ രാജാവിനുമതേ വിധം
ഭക്തർക്ക് സായൂജ്യത്തെ നൽകുന്ന പരബ്രഹ്മ
രൂപത്തെ സ്മരിക്ക നാം ഭജിക്ക നാം പൂജിക്ക നാം


-ശങ്കരനുണ്ണി


Saturday, 21 October 2023

വിളക്ക്

അക്ഷരം വെളിച്ചമാണ -
ണണയാ ദീപം തന്നെ
ഹൃത്താരിലുറപ്പിച്ചു
ജയിക്ക മേൽക്കുമേൽ നീ

അക്ഷരം പരബ്രഹ്മമാ
ണതിരുളിൽ വെളിച്ച -
മാണായത് സ്വരമാണോ -
ങ്കാരപ്രകൃതിയും

അക്ഷരം ധർമമാണെ-
ന്നെന്നും നിലനിൽക്കും
അക്ഷയ ധർമമത്രേ
യാഗതപസ്സിദ്ധി കേൾ നീ

അക്ഷരം അംബുവാണാകാ -
ശമാണധർമത്തെയടി -
യോടെ വെട്ടിവീഴ്ത്തും 
കൊടുവാൾ ഓർമ്മിക്കെടോ.

അക്ഷരം വാക്കാണോർക്ക
വാക്കെന്നതോ പ്രമാണവും
വാക്കിന്റെ സമയരേഖയിൽ
കോർത്താണല്ലോ തീർക്കുന്നു
പ്രഭാഷണം വിദ്വാന്മാരനായാസം


അക്ഷരവിളക്കിന്റെ മുന്നിൽ
നിന്നല്ലോ നാമകീർത്തനം
ചൊല്ലുന്നതതും ചേലിൽ
കാവ്യങ്ങൾ പഠിപ്പതും.

തുഞ്ചനാമാചാര്യനും കുഞ്ചനും
വള്ളത്തോളും  ആശയ ഗംഭീര -
നാമാശാനും ചെല്ലിക്കേൾപ്പൂ
ഉള്ളൂരും ഉജ്ജ്വല വാഗ്ധോര -
ണിയാലേവം പാഠപുസ്തകത്തിൽ നെയ്വിളക്കായ് തെളിഞ്ഞില്ലേ
വിശ്വത്തെ ദീപമയമാക്കുന്നൊ-
രക്ഷരാളി, ഭദ്രന് വിളങ്ങട്ടെ
നന്മയായ് മനതാരിൽ .
ആ വിളക്കിൻ ദിവ്യ ജ്യോതി -
യിലനാരതം ശാന്തിസംഭവി_
ക്കട്ടെ യുദ്ധങ്ങളൊഴിയട്ടെ.

- ശങ്കരനുണ്ണി