Tuesday, 29 October 2024
വിശ്വദർശനം (പ്രകാശ ഗോപുരം)
Sunday, 27 October 2024
കവിതയ്ക്ക് പുരസ്കാരം കവി മോർച്ചറിയിൽ
Saturday, 26 October 2024
ശൂന്യം
ശൂന്യം
പിറക്കുന്ന നേരം ചുരുട്ടുന്ന മുഷ്ടിക്കര
ത്തിങ്കലൊക്കെ ഒളിച്ചേ പിടിക്കും
മരിക്കുമ്പോൾ നമ്മൾ ഒളിപ്പിക്കുവാ
നായെടുക്കില്ലയൊന്നും കരം ശൂന്യമാവും
കണക്കിൻ്റെ കാണാപ്പെരുക്കങ്ങളൊക്കെ
നിരത്തി പണത്തെ പൊലിപ്പിച്ചെടുക്കും.
ഇരുട്ടിൻ്റെ പിന്നിൽ മറഞ്ഞക്രമത്താൽ
കവർന്നൊട്ടു ദ്രവ്യം കരത്തിങ്കലാക്കും
നടുക്കുന്ന കൃത്യം മടുപ്പേതുമില്ലാ
തുറച്ചുള്ള ചിത്താലുറപ്പിച്ച് ചെയ്ത്
മനസ്താപമോരാന്നതിൻ കൂലി വാങ്ങി
തരത്തിൽ ചരിക്കാനറപ്പില്ലയാത്തോർ
നിനയ്ക്കുന്നതില്ല മരിക്കുന്ന നേരം
കരം ശൂന്യമാകും തൃണം പോൽ ശരീരം
സമഗ്രാധിപത്യം ഉറപ്പിച്ചു വാഴാൻ
കൊതിക്കുന്ന രാജാവറിഞ്ഞില്ലയെന്നാൽ
കരത്തിങ്കലൊന്നും കരുതേണ്ട വേണ്ട
യമദൂതർ വന്നാൽ ക്ഷണം പോക വേണം
വെറും വാക്കു നൽകി വിലയുള്ള വോട്ട്
വശത്താക്കി മന്ത്രിപ്പണിക്കായി നിന്നു
മന:സാക്ഷി നോക്കാതടക്കിഭരിച്ച്
പെരുത്തുള്ള സമ്പത്തൊരുക്കൂട്ടി വയ്ക്കും
കരുത്തുറ്റ നേതാവൊടുക്കം മരിക്കെ
കരത്താരിൽ ഒന്നും എടുത്തില്ല കഷ്ടം
ഉഴുതിട്ട പാടം വിതച്ചേറ്റി നെല്ലിൻ'
കതിർക്കറ്റ തീർത്തോർക്കരിയില്ലയത്രേ!
നിറഞ്ഞുള്ള ധാന്യപ്പുരയും പുരവും
മരിക്കുന്ന നേരം തുണയ്ക്കാ നിജം താൻ
ചരിത്രത്തിൽ സ്ഥാനം പിടിച്ചോരു സമ്രാ
ട്ടെരിച്ചെത്ര രാജ്യം കവർന്നെത്ര ദ്രവ്യം
ഒടുക്കത്തിലേതോ വിഷവീഞ്ഞു മോന്തി
ക്കരിഞ്ഞത്രേ ജീവൻ അരങ്ങെത്ര ശൂന്യം
20.9.24
Friday, 25 October 2024
അദ്വൈതം
അദ്വൈതം
ദ്വൈതത്തിൽനിന്നദ്വൈതമുണ്ടായതോ
അദ്വൈതമെന്നത് ദ്വൈതമായ് തീർന്നതോ
വേദാന്തസാരങ്ങളൊക്കെക്കലർന്നുള്ള
വൈശിഷ്ട്യമാർന്നമറ്റൊരദ്വൈതമോ?
ഗൗഡപാദർ പദം പിൻപറ്റി ശങ്കരൻ
പൂർണ്ണാ നദീതീര ഷാഡലത്തിൽ നിന്ന്
അദ്രിശൃംഗങ്ങൾക്കുമപ്പുറത്തെത്തി തൻ
അദ്വൈത ചിന്തകൾക്കാത്മാവ് നൽകിയോ !
എല്ലാം നശിക്കിലുമുള്ളിൽ തിളങ്ങുന്ന
മംഗളാനന്ദസ്വരൂപത്തെയോർത്തങ്ങു
രാമേശ്വരത്തും ഗോകർണ്ണത്തും ദ്വാരക
ഉജ്ജയിനി തന്നിലും കാമരൂപത്തിലും
വിജ്ഞാന ജ്യോതിസ്സുയർത്തി പ്രശോഭിച്ചു
വിശ്വവിജയിയായ് മാനിച്ചു ലോകരും
ബ്രഹ്മസത്യം ജഗൽമിഥ്യ സങ്കല്പത്തിന്നകം പൊരുൾ
കണ്ടെടുക്കാനുഴന്നത്രേ സഞ്ചരിച്ചത് ശങ്കരൻ
ഭൂമിയല്ലതു ജലവുമല്ലഗ്നിയല്ലാകാശമല്ല നിരൃതിയുമല്ലത്
ഇന്ദ്രിയമല്ല മനസ്സല്ല മാറ്റത്തിനൊന്നും വഴങ്ങാത്ത സത്യസ്വരൂപമാം സംസാരദുഃഖത്തിനെല്ലാം അതീതമാം സച്ചിന്മയമായ തത്വപ്രകാരവും
മായയാമൊരവിദ്യ നശിക്കുന്നു സൂക്ഷ്മമാം സമ്യക് ജ്ഞാനമുണ്ടാവുമ്പോൾ
മായയാമവിദ്യ മറയുമ്പോൾ
സത്യമാം തത്വമപ്പോൾ പ്രകാശിക്കും
ഞാൻ തന്നെ ബ്രഹ്മമെന്നപ്പോൾ
അറിയും പ്രജ്ഞൻ സ്വയമേവയാ
ഉള്ളടക്കം
കലയും കലാപവും ഒന്നല്ല രണ്ടാണെന്നാൽ
കലയാൽ കലാപത്തെ സൃഷ്ടിക്കും കുബുദ്ധികൾ
കലാപം കലയ്ക്കുള്ള വിഷയവുമാകാം
നല്ല ചാരുതയോടെയതു വിരചിക്കിൽ വിവേകികൾ
നമ്മൾക്കു നിർണ്ണയിക്കാം നമ്മൾ തൻ ജീവിതത്തിൻ ഗുണവും
ആർജ്ജിച്ചതാം അനുഭവവൈവിദ്ധ്യവും
ശാന്തമാം ജീവിതത്തെ കാംക്ഷിപ്പൂ നമ്മളെല്ലാം
അന്ത്യ വിശ്രമം നമുക്കേകുവാൻ ശത്രുക്കളും
ലളിതമാം യാഥാർത്ഥ്യത്തെ തിരയുന്ന മനുജനോ
അജ്ഞാതസങ്കീർണ്ണമാക്കുന്നു കാര്യങ്ങളെ
ഉള്ളടക്കം നാം നേരിട്ടറിയണം അല്ലായ്കിലോ
വ്യാഖ്യാനിച്ചപരന്മാർ മറ്റൊന്നതാക്കിത്തീർക്കും
സത്യമെന്നതോ നിഗമനമല്ല തന്നെ
സത്യം സജീവമാം അനുഭവപരിചയം കേൾ
അഹംബോധം കൊണ്ടറിഞ്ഞിടാം നമ്മൾക്കു നമ്മളെത്താൻ
അതിൽനിന്നുളവാകുന്നു ചിന്തകൾ പ്രവർത്തിയും.
മനസ്സിൻ സമഭാവന, പരിപാകമതെങ്കിലോ
തന്മയത്വം കലർന്നുള്ള ചെയ്തികൾ പ്രാപ്തമായിടും
ഊഴിയിൽ ഇത് നമ്മൾ തന്നൂഴം തിട്ടം അതു നാം തീർക്ക കൃത്യമായ് മോഡിപൂർവ്വകം
നമ്മൾ നമ്മളിൽ തന്നെ മാറ്റങ്ങൾ വരുത്തുകിൽ
പ്രപഞ്ചമൊന്നായ് തന്നെ മാറിടും നമ്മൾക്കൊപ്പം
ദുരിതം താണ്ടുവാനേറെ സമയം വേണ്ടിടുമമ്മട്ടിൽ
ആനന്ദിപ്പാൻ ലഭിക്കില്ല സമയം പുനരധ്രുവം
നാം തന്നെ സൃഷ്ടിക്കുന്നു നമുക്കുള്ള മതിലുകൾ
അതിൽ തന്നെ തളഞ്ഞാണല്ലോ നയിക്കുന്നു ജീവിതം
നിങ്ങൾതൻ മനവും തനുവും നിങ്ങളാർജ്ജിച്ചതാവിലും നിങ്ങളല്ലതിനുടമസ്ഥർ നിങ്ങളാവില്ലൊരിക്കലും.
Saturday, 12 October 2024
വിദ്യാരംഭം
സരസ്വതി സ്തുതി
വിദ്യാവിനോദിനി വിശ്വവിമോഹിനി
വിശ്വത്തിനാധാരഭൂതയാം ഭാരതി
വാണി മാതാവേ വിരവോടു വന്നെൻ്റെ
വാക്കിന് പൊരുളായ് തെളിഞ്ഞിരിക്കൂ
ശ്വേതാംബരം ചുറ്റി കയ്യിൽ വിപഞ്ചിക
ചേലാർന്ന ബിംബം ധരിച്ചുള്ള കാന്തിയും
മിന്നും കതിർ ചിന്നിയെങ്ങും വെളിച്ചം
പരത്തുന്ന നിൻ രൂപമെന്നും തൊഴുന്നേൻ
പുണ്യസരസ്സിൽ കളിച്ചു മേവുന്നൊരു
വെള്ളഹംസത്തിന് തോഴിയാം ബ്രാഹ്മണി
പാലും സലിലവും ഒന്നിച്ചുചേർന്നതിൽ
പാലിനെ ഹംസം കുടിക്കുന്ന പോലവേ
സത്തും അസത്തും കലർന്നുള്ളതിൽ നിന്ന്
സത്തിനെയുൾപ്പൂവിലേറ്റുകെന്നംബികേ
സൃഷ്ടിക്കു വട്ടങ്ങൾ കൂട്ടും വിരിഞ്ച - ന്നിഷ്ടങ്ങൾ ചെയ്യുന്ന വാഗ്ദേവി നിന്നെ
നിത്യം ഭജിക്കും എനിക്കേകുമോ നീ
ഹൃത്തിൽ തുടിക്കുന്ന കാവ്യാക്ഷരങ്ങൾ
ഹേ ദേവി! നീ ശക്തിയോലുന്നെനിക്ക്
വർണ്ണങ്ങളുള്ളിൽ തെളിഞ്ഞേ വരാനായ്
ഹേ ദേവി! നീ സിദ്ധിയേകുന്നെനിക്ക്
വിജയത്തിളക്കം വരുത്തിപ്പുലരാൻ
വർണ്ണേശ്വരി നിന്നെ വർണ്ണിപ്പതിന്നായ്
വിണ്ണോർക്കുപോലും അസാദ്ധ്യം നിനയ്ക്ക
എൻവാണിമേൽ വന്നിരുന്നെൻ്റെ തായേ
കവിജിഹ്വയാക്കെൻ്റെ പടുനാവിനെ നീ
Monday, 7 October 2024
വഞ്ചിപ്പാട്ട്
Saturday, 5 October 2024
വെട്ടം തേടി
Thursday, 3 October 2024
അഹിംസ
അഹിംസ
മേൽവസ്ത്രമില്ലാത്ത മേനിയും
ഇടം കയ്യിൽ ഊന്നിപ്പിടിച്ച വടിയും
വട്ടച്ച കണ്ണട വട്ടത്തിനുള്ളിലെ
കത്തിച്ചു വച്ച മിഴിച്ചിരാതും
സത്യത്തിനൊപ്പം ചരിക്കുന്ന പാദങ്ങൾ
എത്തുന്നു തീണ്ടാത്തുരുത്തുകളിൽ
മിണ്ടാവ്രതത്തിനുമുണ്ട് കരുത്തെന്ന്
മിണ്ടാതെ മിണ്ടുന്ന കർമ്മ മാർഗ്ഗം
പട്ടിണിയുണ്ണുവതല്ലുപവാസമത്
ഉള്ളിലെയുലയൂതിയോരുന്ന സമരമാം
തീയുണ്ട തുപ്പവേ 'ഹേ റാം' എന്ന നേരിനാൽ
ഹിംസയെ അഹിംസയാൽ നേരിട്ടു ഭാരതം
വാൽക്കഷണം :
ജീവിതം കൊണ്ടു സന്ദേശം
ആരചിക്കുന്ന ധീരരെ
വാഴ്ത്തിടും ലോകമെന്നാളും
അതിനില്ലൊരു സംശയം