Monday, 16 March 2026

പോക്കുവെയിൽ

പ്രണയപൂരിതം നമ്മൾ തൻ ജീവിതം
ചിതലരിച്ചു തുടങ്ങിയെന്നോർക്കുക
അവികല ദിവ്യപ്രേമപ്രസൂനങ്ങൾ
കൊഴിയുവാനായ് തുടങ്ങുകയല്ലല്ലീ
ഒരു നിമിഷം തിരിഞ്ഞു നാം നോക്കുന്നു
വഴികൾ ദുർഘടം താണ്ടിയ കാലങ്ങൾ
ദുരിതസഞ്ചയ ഭാണ്ഡം നിറച്ചതിൽ
ഹൃദയരാഗം ഉഴിഞ്ഞു സമർപ്പിച്ചു
പശിയടക്കുവാൻ പാടുപെടുന്ന നാൾ
പരവശപ്പെട്ടു നിൽക്കുന്ന നാളുകൾ
നിറയെ സ്വപ്നങ്ങൾ സോത്സാഹമോടെ തന്നരിയ സ്നേഹക്കുരുന്നുകൾ പിന്നെയും

ഉജ്ജ്വലിച്ചതാം സൂര്യൻ്റെ താപവും
ഉൾവലിഞ്ഞുവോ പോക്കുവെയിൽ വന്നു
കനലെരിഞ്ഞു മനസ്സിൽ, പുറത്തതാ
കമനി കാൺകെ ചിതയിലെരിഞ്ഞു പോയ്
അരിയ കൺകളിൽ സ്വപ്നം വിരിയിച്ച
മകളുമെന്നെ വെടിഞ്ഞുപോയ് ദാരുണം

ഇതുവരെക്കണ്ട ജീവിതമത്രയും
ഇവിടെ നിൽക്കട്ടെ വിശ്രമിക്കട്ടെ ഞാൻ

ഇനി നടക്കാം ഉപരോധമൊന്നുമേ വഴിയിലില്ലിന്നു ഞാനോ സ്വതന്ത്രനായ്
തിര വിളിക്കുന്നു വാത്സല്യക്കൈകളാൽ
മടിയിൽ വിശ്രമിക്കെന്നു ജലധിയും



എന്നും നിനക്കായി കാത്തിരിക്കട്ടെ ഞാൻ

വരുമെന്നറിഞ്ഞുള്ള കാത്തിരിപ്പെങ്കിലും
വരുവാനിളയ്ക്കുമ്പോഴറിയാതെയെൻമനം
ഗതകാലചിന്തതന്നിരുളാർന്നവഴികളിൽ
ഉഴറിക്കിതച്ചു തളർന്നു നിൽപ്പായ്

കുതുകം നിറഞ്ഞുള്ള കാത്തിരിപ്പെങ്കിലും
കുതികുതിച്ചെത്തുന്ന ഓർമ്മകളോടി വന്നൊരു ഫുല്ലമലരായ് വിടർന്നെൻ്റെ ചൊടികളിൽ കടുചോപ്പു തേയ്ക്കുന്നു മന്ദം


വരികില്ലയെന്നുള്ളിൽ പറയുന്നുവെങ്കിലും വെറുതെ മനസ്സിൻ്റെയിരുൾ വീണ കോണിനെ പുണരും വിചാരങ്ങളണയും
നിമേഷത്തിനരികിൽ വെറുതെയിരിപ്പൂ

മനസിൻ്റെ വിങ്ങലിൽ തിങ്ങുമാഗദ്ഗദ ച്ചുടുവാതമേറ്റെത്ര സ്വപ്നം കരിഞ്ഞതും കരിയുമാസ്വപ്നത്തിനിരുൾ രൂപമാർന്നു നിൻ തിരുരൂപമൊപ്പമുയർത്തെഴുന്നേറ്റതും

ഒരു വേള വരുമെന്നതോർത്തിരിപ്പാകുമോ
നവമാം പ്രതീക്ഷയിലൊരു നേർത്തചിന്തയിൽ 
അലയുമാത്മാവിൻ്റെ
യഭിലാഷപൂർത്തിക്കുതകും 
തുടിപ്പായ് തുടിച്ചു

എന്നും നിനക്കായി കാത്തിരിക്കട്ടെ ഞാൻ
മിന്നും മിനിങ്ങായ് കിനാവിൻ നുറുങ്ങായ്
കരളിൽ പൊരുളായ് ഇരുളിൻ തിരളായ്
കുതികൊള്ളുമാശാസ്ഫുരണമായ് നിത്യം

എന്നും നിനക്കായി കാത്തിരിക്കട്ടെ ഞാൻ
എന്നാത്മസവിധത്തിലേകാന്ത ശാഖിയിൽ

സൃഷ്ടിപഥം 13.3.26

Monday, 16 February 2026

ഇംഗ്ലീഷ് മരുന്നുകളുടെ പരീക്ഷണശാലയാകുന്ന കേരളം (ലേഖനം)

ചെറിയൊരു തുമ്മലോ തലവേദനയാ വന്നാൽ തന്നെ മരുന്നു കഴിക്കുന്ന ശീലം മലയാളികളിൽ കൂടുതലാണ്. ഒട്ടും അലോസരപ്പെട്ടിരിക്കാൻ മനസ്സുള്ളവരല്ല നമ്മൾ. കൃത്യമായ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെയായിരിക്കും ഇത്തരക്കാർ ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത്. മുമ്പ് സമാന ബുദ്ധിമുട്ട് വന്നപ്പോൾ ഡോക്ടർ നിർദ്ദേശിച്ചതോ അതല്ലെങ്കിൽ ഇംഗ്ലീഷ് മരുന്നുകടകളിൽ സുലഭമായി ലഭിക്കുന്ന മരുന്നുകൾ കഴിച്ചോ താൽക്കാലിക ശമനം നേടുന്നു. കൃത്യമായ അളവിലോ അനുപാതത്തിലോ ആയിരിക്കുകയില്ല ഇത്തരത്തിലുള്ള ഔഷധ സേവ. അതുകൊണ്ടു തന്നെ കുറഞ്ഞ ഡോസേജിൽ മറേണ്ട അസുഖം, ഉയർന്ന ഡോസേജിൽ കഴിക്കുന്നതിനാൽ പെട്ടെന്ന് മാറുമെങ്കിലും നമ്മുടെ ശരീരം പിന്നീട് ഉയർന്ന ഡോസേജിലുള്ള മരുന്ന് ഡിമാൻ്റ് ചെയ്യുന്ന തരത്തിലേയ്ക്കാവുന്നു. ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ ശേഷി ക്രമേണ കുറയുകയും നമ്മൾ ഇംഗ്ലീഷ് മരുന്നുകൾക്ക് അടിമയാകുകയും ചെയ്യുന്നു.

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഇന്ന് കടുത്ത മത്സരം ഉണ്ട്. ഒരേ രോഗത്തിന് പല തരത്തിലുള്ള മരുന്നുകൾ ഒരേ കോമ്പോസിഷനിൽ ലഭ്യമാണ്. മരുന്നുകമ്പനികളുടെ ബ്രാൻ്റിംഗിന് അനുസരണമായി വിലയിൽ സാരമായ വ്യത്യാസങ്ങൾ ദൃശ്യമാണ്. മാർക്കറ്റിംഗ് തന്ത്രത്തിൻ്റെ വൈഭവത്തിൽ പല മരുന്നുകളും കേമമാണെന്ന ധാരണ ആളുകളിൽ ജനിക്കുന്നു. ഡോക്ടർമാർ തന്നെ പലപ്പോഴും മരുന്നു കമ്പനികളുടെ ഇടനിലക്കാരായി മാറുന്നത് കാണാം. ജീവിതശൈലീ രോഗങ്ങളും ജീവിതാവസാനം വരെ മരുന്നു കഴിക്കേണ്ടി വരുന്ന അവസ്ഥയും നിർദ്ധനരെ വല്ലാതെ കഷ്ടത്തിലാക്കുന്നു. പ്രധാനമന്ത്രിയുടെ സ്കീം പ്രകാരമുള്ള മെഡിക്കൽ ഷോപ്പുകളിൽ വിലയിൽ കുറവുണ്ടെങ്കിലും മരുന്നുകളുടെ ഫലക്ഷമത പ്രായേണ കുറവാണെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടു കാണുന്നത്.

രോഗം വരുന്നതിനേക്കാൾ അത് വരാതെ പ്രതിരോധിക്കുകയെന്നതാണ് യുക്തമായ പരിഹാരം. ഇംഗ്ലീഷ് മരുന്നുകളുപയോഗിച്ചുള്ള ചികിത്സ പോലെ തന്നെ ആയൂർവ്വേദ ചികിത്സയും നമുക്ക് അനുവർത്തിക്കാവുന്നതാണ്. എല്ലാത്തരം രോഗങ്ങൾക്കും അത് ഫലക്ഷമമല്ലയെന്നതും ക്ഷിപ്രരോഗ നിവാരണം ആയുർവ്വേദ ചികിത്സ കൊണ്ട് സാധ്യമല്ല എന്നതും ഒരു ന്യൂനതയാണ്. നമ്മുടെ ഋഷിമാരും ആചാര്യന്മാരും ആയൂർവേദത്തെ കാണുന്നത് രോഗത്തിനുള്ള ചികിത്സാപദ്ധതിയായല്ല. മറിച്ച് രോഗം വരാതെ ശരീരത്തെ സജ്ജമാക്കാനുള്ള ശാസ്ത്രമായാണ്. ആ അർത്ഥത്തിൽ നാം രോഗം വരാതെ ശ്രദ്ധിക്കുകയെന്നതാണ് ആദ്യം കണക്കിലെടുക്കേണ്ടത്. രോഗം വന്നു കഴിഞ്ഞാൽ യുക്തമായ ചികിത്സാ വിധിയാൽ പെട്ടെന്ന് ഭേദമാക്കുകയെന്നതാണ് അഭികാമ്യം.
ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ ശേഷി ചോർന്നുപോകാതെ ശ്രദ്ധിക്കുക. അനാവശ്യമായുള്ള ഇംഗ്ലീഷ് മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക. മരുന്നു കമ്പനികൾക്കും ആശുപത്രികൾക്കും ഡോക്ടർമാർക്കും മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സർക്കാർ സംവിധാനം ഉപയോഗിക്കുക. പെരുമാറ്റ മര്യാദകളും ആരോഗ്യാവബോധവും വളർത്തുക. ആയുർവേദത്തെ അടിസ്ഥാന ആരോഗ്യ സംരക്ഷണോപാധിയായി കണക്കാക്കുക. ഇത്രയൊക്കെയുമായാൽ ഇംഗ്ലീഷ് മരുന്നുകൾ മലയാളികളുടെ ജീവിതത്തിൽ പിടിമുറുക്കാതിരിക്കാനും അവയുടെ പരീക്ഷണശാലയായി കേരളത്തെ മാറ്റാതെ തടയാനും നമ്മൾക്ക് കഴിയും.




കാണാമറയത്ത്

കണ്ണിൽ കാണുവതെല്ലാം നമ്മൾക്കുള്ളിൽ ദീപ്തമതായീടും
കാണാമറയത്തുള്ളവയെല്ലാം കല്പനചെയ്യും മനതാരിൽ
കാൺമതുമല്ലാത്തവയും ജീവിതധാരയിലുൾചേർന്നീടുന്നു
കാലംപോകെ കാൺമവരെല്ലാം കാണാമറയത്താകുന്നു
പുതിയവർ പലരും കൺവെട്ടത്ത് 
പുലരി വെളിച്ചം തേടുന്നു
ചാക്രികസഞ്ചാരങ്ങളിൽ ലോകം 
പഴയ ക്രമങ്ങളിലുഴറുന്നു.

കണികാവാദമുയർത്തുന്നവരും ഗണവാദങ്ങളുയർത്തുന്നവരും
സിദ്ധന്മാരും സാദ്ധ്യന്മാരും 
കൂടിച്ചേരുന്നിടമാണിവിടം
നാസ്തികർ ആസ്തികർ രാഷ്ട്രീയത്തിൻ കൗടില്യന്മാർ
ഒക്കെ നിരക്കുന്നിവിടെന്നാലും 
നിശ്ചയമവരും കാണാതാകും.
അന്തരമില്ലവർ വന്നെത്തീടും 
മരണം തീർക്കും കൂപമതിൽ
പുതുനിഴലാട്ടം കാൺമതിലുണ്ടൊ- രയുക്തി നിനച്ചീടുന്നേരം

ജീവിക്കുമ്പോൾ ജീവികൾ നമ്മൾ 
ജീവൻ പോകെയമൂർത്തന്മാർ
ആത്മാവെന്നതു ഘോഷിക്കുന്നു 
ജന്മാന്തരമാം കാലത്തിൽ
അവിടെക്കാണ്മതു ശാശ്വത സത്യം ഉലകിൻ നിത്യ പ്രയോക്തനസത്യം
നശ്വരമാണീ ജീവികളെങ്കിലനശ്വരമാണീ ആത്മാവിൻ പൊരുൾ


1st Prize ദലം 209 KSSV

ആമുഖം ( സന്തോഷ് വാര്യർ പന്തളീയൻ എഴുതിയ ഭാവനാശാല എന്ന കൃതിക്ക്)

വാക്കുകൾ ഉപയോഗിച്ച് സൃഷ്ടി നടത്തുന്നവനെയാണ് നമ്മൾ എഴുത്തുകാരൻ എന്നു പറയുന്നത്. അത് നടത്തുവാൻ അയാളെ പ്രാപ്തനാക്കുന്ന ശക്തിവിശേഷമാണ് പ്രതിഭ. അത് പലപ്പോഴും ജന്മസിദ്ധമായി ലഭിക്കുന്ന ഒന്നാണ്. എഴുത്തുകാരൻ ശക്തനായിരിക്കും. ബാഹ്യമായി പല വിധമായ ദൗർബല്യങ്ങൾ ഉള്ള ആളായിരിക്കാം എഴുത്തുകാരൻ. എന്നാൽ അയാൾ ആന്തരികമായി ശക്തനായിരിക്കും.. മനുഷ്യമനസ്സിന് ബലം നൽകുന്നത് സ്വാതന്ത്ര്യമാണ്. സഹിഷ്ണുതയും സാഹസികതയും ധീരതയും എല്ലാം ചേരുന്ന ആത്മീയമായ ഒരു ഗുണമാണത്.

സ്വാതന്ത്ര്യമെന്നത് സർഗ്ഗ പ്രവർത്തനങ്ങൾക്ക് അനുപേക്ഷണീയമായ അവസ്ഥയാണ്.
" സ്വതന്ത്രാത്മാവിനു മാത്രമേ സർഗ്ഗക്രിയ നിർവ്വഹിക്കാൻ കഴിയൂ " എന്ന് തത്വചിന്തകനായ നിക്കോളസ് ബർദ്യായേവ് (Nicholas Berdyaev) പറഞ്ഞത് സ്മരണീയമാണ്. 
 
അനുഭൂതികളെ സംക്രമിപ്പിക്കാനുള്ള കഴിവാണ് കലയുടെയായാലും കാവ്യത്തിൻ്റെയായാലും കാതൽ. 

ഇതരസാഹിത്യ വിഭാഗങ്ങളെ അപേക്ഷിച്ച് കവിതയ്ക്കുള്ള സ്ഥാനം ഒന്നാമത്തേതു തന്നെയാണ്. കവിതയെ 'നാദബ്രഹ്മ നൃപാസനത്തിൽ വിളങ്ങും മഹാറാണി'യെന്നാണ് വള്ളത്തോൾ വിശേഷിപ്പിക്കുന്നത്.

ഭാവോദ്ദീപകമായ ബിംബങ്ങളൊക്കൊണ്ട് സങ്കീർണ്ണമായ ഭാവമണ്ഡലം സൃഷ്ടിക്കുന്നതാണ് നവീന കവിത. ഉദാത്തമായ ആശയങ്ങളെക്കൊണ്ട് ഉൽകൃഷ്ടമായ ബിംബങ്ങളെ കൊണ്ട് മനുഷ്യമനസ്സിൽ അനുഭൂതി സൃഷ്ടിക്കുമ്പോഴാണ് ഒരു കവിതയ്ക്ക് പൂർണ്ണത ലഭിക്കുന്നത്. അത്തരത്തിൽ എഴുതുമ്പോഴാണ് ഒരാൾ പൂർണ്ണകവിയാകുന്നത്. 

ശ്രീ. സന്തോഷ് വാര്യർ അത്തരത്തിൽ പൂർണ്ണത ലഭിച്ച കവിയാണെന്ന് അദ്ദേഹത്തിൻ്റെ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ ബോദ്ധ്യമാകുന്നു. ഓരോ കവിതയിലും വ്യത്യസ്തമായ അവലംബനങ്ങളിലൂടെ അനുരൂപമായ ബിംബകല്പനയിലൂടെ ഉൽകൃഷ്ടമായ ഉപമേയോപാമാനങ്ങളിലൂടെ നവം നവങ്ങളായ അനുഭൂതി സൃഷ്ടിക്കുകയാണ് അദ്ദേഹം.

ഗരിമയാർന്ന ആശയങ്ങളെ ലളിതകോമളമായി കാവ്യ ചാരുതയോടെ അവതരിപ്പിക്കാനുള്ള കഴിവ് സന്തോഷ് വാര്യരിൽ ഒളിഞ്ഞും തെളിഞ്ഞും കാണാൻ കഴിയുന്നു. 
പി. കുഞ്ഞിരാമൻ നായർ കഴിഞ്ഞാൽ
ശ്രീ. ഓ എൻ വി കുറുപ്പാണ് നവീന കവിതകളുടെ ശാലീനസൗന്ദര്യം ബോദ്ധ്യപ്പെടുത്തിയ കവി. ശ്രീ. സന്തോഷ് വാര്യരുടെ കല്പനകളും ബിംബാവിഷ്കരണവും ആശയവ്യക്തതയും ഓ എൻ വിയുടേതിന് സദൃശമായി തോന്നാറുണ്ട്. 

അക്ഷരം അഗ്നിയാണ്. അത് വാക്കായി ജ്വലിക്കും. ആശയമായി പടരും. അക്ഷരാഗ്നിയെ അടക്കാനും പടർത്താനും കഴിയുന്നവനാണ് കവി. ചുട്ടെടുത്ത വാക്കുകൾ കൊണ്ട് അനുവാചകമനസ്സുകളെ പൊള്ളിക്കുന്ന കവിതകളും സന്തോഷിൽ നിന്നുണ്ടായിട്ടുണ്ട്. സാമൂഹ്യ ജീർണ്ണതയ്ക്കെതിരെ അനീതിക്കും അസമത്വത്തിനുമെതിരെ കലഹിക്കുന്ന മനസ്സാണ് സന്തോഷ് വാര്യരിലെ കവിയുടെത്.

കവിയുടെ നാല്പതിലധികം വരുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. കനൽച്ചൂടും മഴപ്പെയ്ത്തുമായ് ഭിന്ന ഭാവങ്ങളോടെ മസൃണമായ മൊഴിയഴകായി ഇതിലെ കവിതകൾ മനസ്സുകളെ ഉണർത്തുന്നു.

വിഷുക്കാലത്തെ അഴകനുഭവങ്ങളെ ഉദാത്തമായ കല്പനകൊണ്ടും ഉന്മിഷിത്തായ ജീവൽദൃശ്യങ്ങളെക്കൊണ്ടും ഒരു വിഷുക്കണി പോലെയാണ് 'വിഷുവഴകുകൾ' എന്ന കവിതയിൽ വരച്ചിട്ടിരിക്കുന്നത്. ഇതിലെ ഇമേജറികൾ (ബിംബകല്പനകൾ) വരിഷ്ഠകവികളുടെ കല്പനകൾക്കൊപ്പം തന്നെ നിൽക്കുന്നവയാണ്.

 കണിക്കൊന്നപ്പൂവിനെ വേനലുരുക്കിയെടുത്ത ചിലങ്കമണിയുടെ അഴകായാണ് കവി കാണുന്നത്. നെയ്വിളക്കിൻ്റെ നാളത്തെ തൊട്ടു പിറകിൽ വച്ചിരിക്കുന്ന വേണുഗോപാലരൂപത്തിൻ്റെ നിറുകയിൽ അണിയിച്ച ഗോപിക്കുറിയായി നോക്കിക്കാണുന്നു. കണിവെള്ളരിയിലെ വരച്ചാർത്ത് കണ്ടിട്ട് പുള്ളിപ്പട്ടു പുതച്ചിരിക്കുന്നതായി ദ്യോതിപ്പിക്കുന്നു. കല്പനകളുടേയും ഉപമകളുടെയും ഈദൃശ കാഴ്ച്ചകൾ ഇനിയുമേറെയുണ്ട്.


പ്രാത:സൂര്യൻ്റെ എഴുന്നെള്ളത്തിനെ പ്രകൃതിയുടെ സമ്മിശ്രരൂപങ്ങൾ രൂപകമാക്കി അവതരിപ്പിക്കുമ്പോൾ മനസ്സിൽ ഉളവാകുന്നത് അനിതരസാധാരണമായ അനുഭൂതിവിശേഷമാണ്. വനനിബിഡമായ മലയെ മത്തേഭമായും അതിനെ ചുറ്റിയൊഴുകുന്ന അരുവിയെ ഇടച്ചങ്ങലയായും കല്പിക്കുന്ന കവി പ്രാതകാല സൂര്യനെ തിടമ്പായും കോടമഞ്ഞിൻ്റെ നീക്കത്തെ വെൺചാമരം വീയലായും വിശേഷേണ ഉൽപ്രേക്ഷിക്കുന്നു. കുയിലിൻ്റെ കൂജനകുഴൽവിളിയും മരംകൊത്തിയുടെ കൊട്ടുവാദ്യമേളവും പശ്ചാത്തലം തീർക്കുന്നു. മഞ്ഞിൽ കുളിച്ച് മരവിച്ചു കൂമ്പിയ ഇലകൾ കാൺകെ, പൂവനികൾ മുകുളിതപാണികളായി നിൽക്കുന്നുവെന്ന് കവി സന്ദേഹിക്കുന്നു. ഇലത്തുമ്പിൽ തഞ്ചി നിൽക്കുന്ന മഞ്ഞുതുള്ളിയിൽ സൂര്യാംശു പതിക്കുമ്പോൾ അത് സൂര്യചന്ദനമാണെന്ന് നിരൂപണം ചെയ്യുന്നു. മനസ്സാകുന്ന ക്ഷേത്രമുറ്റത്ത് ഉത്സവക്കൊടിയേറ്റമായെന്നും കാഴ്ചശ്രീബലിക്കായി ഉഷ: കാലം എഴുന്നെള്ളുന്നുവെന്നും കവിഭാവനയിൽ തെളിയുന്നു.
'എഴുന്നെള്ളത്ത്' എന്ന കവിതയിലാണ് മനോഹരമായ ഇവ്വിധ കല്പനകൾ ഉള്ളത്.

"കടലുകാണാൻ പുറപ്പെട്ട ഞാനൊരു
നനവു കാണാൻ കൊതിക്കുന്നു മാനുഷാ സ്വയ'മിരിക്കുന്ന കൊമ്പു മുറിക്കുമീ
സഹജശീലമെന്നാണ് നീ നിർത്തുക"

എന്ന ചോദ്യം പ്രകൃതിയെ ചൂഷണം ചെയ്ത് സ്വയം നശിപ്പിക്കുന്ന മനുഷ്യ സമൂഹത്തോടുള്ളതാണ്. 
'പുഴ പറഞ്ഞത്' എന്ന കവിതയിൽ
പരിസ്ഥിതിയെ ഭംഗപ്പെടുത്തുന്ന പ്രകൃതി ചൂഷണത്തെയാണ് കവി തുറന്നുകാട്ടുന്നത്.

"ഭാരതത്തെ നഗ്നയാക്കി 
തെരുവിലൂടെ നടത്തവേ 
ചന്ദ്രയാനം കൊണ്ടു നേടി 
യൊരിന്ദ്രജാലം വ്യർത്ഥമായ്"

എന്ന വരികളിലൂടെ ആനുകാലിക സാമൂഹ്യ രാഷ്ട്രീയ വിഷയത്തെ കനൽവാക്ക് കോരിയിട്ട് അവതരിപ്പിക്കുകയാണ് കവി തൻ്റെ 'തേവരേ' എന്ന കവിതയിൽ.


"പിടയ്ക്കുന്ന താളിൽ
തുടിക്കുന്ന നെഞ്ചിൻ
കിതപ്പേറ്റ വാക്കിൻ
ചിതയൊന്നൊരുക്കൂ.
പ്രിയസത്യമൊന്നും 
രുചിക്കാൻ തരാത്ത
മഷിപ്പേന തൻ
നാവടർത്തിയെടുക്കൂ''

എന്നു പറയുക വഴി കവിയുടെ സ്വതന്ത്രമായ ആവിഷ്ക്കാരം കുരിശു വഴിയായിത്തീരുമെന്ന് വ്യംഗ്യം ചേർക്കുകയാണ്.


പങ്കുവയ്ക്കുമ്പോൾ ആസ്വാദ്യകരമായ അനുഭവവേദ്യത മാത്രം തങ്ങൾക്ക് അവകാശമായി ചോദിച്ചു വാങ്ങുന്ന പുതിയകാല പ്രവണതയാണ് കവി 'ഓഫർ' എന്ന കവിതയിൽ കാണിച്ചുതരുന്നത്.

"ഇരവിനെ നീയെടുത്തോ, അതിൻ
ഇരുളും നീ തന്നെ വച്ചോ
സകലതും നീയെടുത്തോ, നിന്നെ
മുഴുവനായ് ഞാനെടുക്കും"

എന്ന വരികളിൽ വ്യത്യസ്ത മാനങ്ങൾ വായിച്ചെടുക്കാൻ കഴിയും.

"ഹരിത വനഭൂമി മഞ്ഞിൽ നീരാടി
മുകുളഹസ്തയായ് നില്ക്കവേ
കുളിരുമായൊഴുകുമരുവിതൻ
ചൊടികളുരുവിടും പ്രണവ ഗീതകം"

പുലരിയുടെ പ്രസാദാത്മകത വിളിച്ചോതുന്ന വരികളാണവ. കവിത പിറവി കൊള്ളുന്ന അത്തരം മുഹൂർത്തങ്ങളെ അനുസ്മരിക്കുകയാണ് കവി 'ഉഷസ്സ്' എന്ന കവിതയിൽ.

മാതാപിതാക്കളെ അനുഭവവേദ്യതയുടെ അലകും പിടിയുമായി അവതരിപ്പിച്ചിരിക്കുകയാണ് 'അച്ഛനും അമ്മയും' എന്ന കവിതയിൽ.

"എഴുതാത്ത വരികളായച്ഛൻ
എഴുതീട്ടും തീരാതെയമ്മ"

എന്ന വരികളിൽ നിന്ന് തന്നെ വായിച്ചെടുക്കാവുന്നതാണ് കവിമനസ്സ്.

അതുപോലെ തന്നെയാണ് 'ഓർമ്മയൂട്ട്' എന്ന കവിതയിലെ വരികൾ .

"ഓർമ്മയുണ്ടോ സഖീ, ആത്മസരസ്സിലെ
മീനുകൾ തൻ മൗനഗാനം"

മൗനരാഗത്തിൻ്റെ മിന്നാമിന്നികൾ കവിതയ്ക്കു ചുറ്റും പാറി നടക്കുന്നുവോ?


സുഗ്രാഹ്യമായ ആശയവും ലാവണ്യ മധുരമായ രചനാശൈലിയും സന്തോഷിൻ്റെ രചനകളെ ആസ്വാദകനിലേയ്ക്കടുപ്പിക്കും. ഒരു ഭാഗത്ത് തീ പിടിക്കുന്ന വാക്കുകളും സ്ഫോടനാത്മകമായ പ്രതീകങ്ങളും കൊണ്ട് വിപ്ലവാവേശം നിറയ്ക്കുമ്പോൾ മറുഭാഗത്ത് ഭാവഗായകൻ്റെ ഭാവപ്പകർച്ച ഉൾക്കൊണ്ട് ലളിതകോമളപദാവലികളാൽ ചൈതന്യധന്യമായ രചന നടത്തുന്ന അദ്ദേഹത്തിൻ്റെ സാഹിതീവൈഭവം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.


                                                 ശങ്കർ ഉണ്ണി
അങ്ങാടിപ്പുറം
20.01.2026


Friday, 6 February 2026

എസ്തപ്പാൻ

മണ്ണോടുമണ്ണവൻ ചേർന്നുവെന്നാകിലും
മന്ദഹസിക്കുന്നിതെൻ മുന്നിലെപ്പൊഴും
മേഘങ്ങളിൽ പോയ് മറഞ്ഞുവെന്നാകിലും
മാലാഖമാരാൽ പരിസേവ്യനായ് മേവുന്നു

സമയദൂരങ്ങൾ അളന്നെടുത്തിന്നു നിൻ
സഞ്ചിത മാനസ ചൈതന്യ ദീപ്തികൾ
സഞ്ചരിക്കുന്നുവോ അപ്പൊഴുമാമിഴി
സത്യവിശ്വാസ മെഴുതിരി വെട്ടമായ്

സ്നേഹത്തെ സത്യമായ് കണ്ട നിൻ കണ്ണുകൾ
മോഹപ്പകർച്ചകൾ കണ്ടതേയില്ലെന്നും 
പങ്കിലമാകുന്ന ചിന്താപ്പൊടിപ്പുകൾ
പൊട്ടിമുളച്ചില്ല ചിത്തതാരിങ്കലും 

കണ്ണിൽ കവിതയും നെഞ്ചിൽ പ്രണയവും
ഉൺമകൾ തേടുന്ന ചിന്താപ്രപഞ്ചവും
സിദ്ധരെ സാദ്ധ്യരാക്കുന്നതാം വായ്മൊഴി
എത്തിപ്പിടിച്ചുവോ മാന്ത്രികസ്പർശമായ്

വൃംഗ്യം പറയും സുഹൃദ്സംഗമങ്ങളിൽ
ലാസ്യം വിളമ്പുന്ന ആഘോഷരാവതിൽ
അന്യഗ്രഹങ്ങളിൽ നിന്നു വന്നെത്തിയ
ഭിന്ന സ്വഭാവിയായ് തീർന്നതുമത്ഭുതം

സ്നേഹിച്ചിടവേ മൊഴിമുന കൊണ്ടവർ
കോറി വരഞ്ഞു മനസ്സിൻ്റെ ഭിത്തിയിൽ
ഭാഷിച്ചിടുമ്പോൾ അരാഷ്ട്രീയവാദിയെ ന്നോതി തടസ്സം പറഞ്ഞവർ എന്തിനോ ?

മുള്ളും മലരും ഒരുക്കിയ ജീവിതശയ്യയിൽ
രണ്ടു തുരുത്തുകൾ, ഓർമ്മക്കുറിപ്പുകൾ
ഇന്നീ മരവിച്ചയോർമ്മയിൽ നിൻ മിഴി
മിന്നാം മിനുങ്ങായ് പറന്നുപോകുന്നിതാ 



വെളിച്ചത്തിലേയ്ക്ക് ഇനിയുമുണ്ട് ദൂരം




വെളിച്ചമേ നയിച്ചാലും എന്നതർത്ഥിച്ചൊരു കവി
വെളിച്ചം ദുഃഖമാണുണ്ണീ എന്നു നണ്ണിയപരൻ കവി
തമസ്സോ വെളിച്ചമോ നമ്മെ നയിപ്പൂവെന്നു ശങ്കിച്ച് 
നിൽക്കുന്നുണ്ട് ഞാനാം കവി 
ജീവിതത്രിസന്ധ്യയിൽ

തമസോ മാ ജ്യോതിർഗമയയെന്നു ചൊല്ലുന്നുപനിഷത്തുകൾ
രാ മായണം ചൊല്ലി ഇതിഹാസക്കാതലാം കൃതി
തമസ്സിൻ ഘോരാന്ധ്യത്തിൽ ചുഴന്നുതന്നെ മനസ്സുകൾ
വെളിച്ചപ്പെടുവാൻ ദൂരമിനിയുമുണ്ടെന്നത്
നിർണ്ണയം

അവനിൽ ജീവനുണ്ടെന്നാൽ 
ജീവൻ തന്നെ വെളിച്ചവും
ആ വെളിച്ചം കെടുത്തുന്നു 
സഹജർ കാവലാവേണ്ടോർ
വെളിച്ചം വെളിച്ചമെന്നോതി 
വെളിച്ചപ്പെട്ടു വെളിച്ചവും
വെളിച്ചം മനസ്സിലാണാദ്യം 
വിളയേണ്ടത് നിർണ്ണയം

ജന്മബന്ധങ്ങളറ്റു പോകിൽ 
നരജന്മംവൃഥാവിലാം
നൂലറ്റ പട്ടം പോലെ അലയും വാനിൽ
അലസമായ്
കൃതമല്ലാത്ത ചെയ്തിക്കായുണരും
ഹീനചിന്തയും
ജന്മാന്തര ചിന്തയെല്ലാം 
വിലയിക്കും വിയത്തതിൽ

ജീവൻ ജീവനിൽ നിന്നും ഉയിർതേടിയുയർന്നിടും
വെളിച്ചം കെടും , പോകെ തമസ്സാകെ പരന്നിടും
ഇരുളെന്നും ഇരുളായ് തന്നെയാവില്ല പൊരുളായിടും
പൊരുളിൻ വെളിച്ചത്തിലേയ്ക്കിനിയുണ്ട് ദൂരം മുന്നിൽ