Tuesday, 7 October 2025

സാക്ഷാത്കാരം

മാനവസേവയെ മാധവ സേവയായ്
കണ്ട കാരുണ്യവാനെൻ്റെ സായീശ്വരൻ
നൂറാണ്ടു പിന്നിട്ട നിൻസ്നേഹവായ്പ്പിനെ
പേർത്തും ഹൃദയത്തിലേറ്റുന്നു ഞങ്ങളും
മർത്യർക്ക്, മണ്ണിലെ ജന്തുജാലങ്ങൾക്ക്
വേരുറപ്പിച്ചുള്ളതാമോഷധിയ്ക്കൊക്കവേ
കാരുണ്യതീർത്ഥമായ് തീരുന്നു നാഥൻ്റെ
വാരിത്തിരപോലുയരുന്ന ജീവനം

ഭക്തനു മുന്നിലെ പ്രേമപ്രവാഹമായ് പ്രേമപ്രവാഹിനിയെത്തുന്നിടങ്ങളിൽ സാക്ഷാൽകരിക്കപ്പെടുന്നിതാഞങ്ങൾക്ക്
വിശ്വൈകപ്രേമത്തിൻജ്യോതിസ്വരൂപനായ്

സ്നേഹിക്ക തങ്ങളിൽ, സേവിക്കയേവരേം
എന്നരുളിച്ചെയ്ത പുണ്യാത്മകൻ ഭവാൻ 
വിശ്വശാന്തിക്കായ് കൊളുത്തിയ ദീപങ്ങൾ
ഇന്നും കെടാതായണയുന്ന ചൈതന്യം 

സേവിക്ക ലോകത്തെ നോവിച്ചിടായെന്ന്
ബോദ്ധ്യപ്പെടുത്തുന്നു സത്സംഗമങ്ങളാൽ
നിസ്വാർത്ഥ സേവനം പ്രേമമതുങ്കലാ- ണീശ്വരൻ വാഴുന്നതെന്നതേ വാഴ്ത്തുന്നു

മതമുണ്ടു നമ്മൾക്ക് മതമാണ് പ്രേമം
ജാതരാകുന്നു നാം ജാതി മനുഷ്യൻ
പല ഭാഷയൊരു ഭാഷ ഹൃദയത്തിൻ ഭാഷ
അതു മൊഴിയുമാളുകൾ പ്രേമപ്രഹർഷർ

പലദേശമൊരുദേശമൊരുമയിൽ ചേർത്ത്
പലഭാഷയൊരുഭാഷ ഹൃദയത്തിൽ തീർത്ത്
പരമാണുസ്ഫുരണമായ് ദീപം കണക്കെ
പ്രേമപ്രവാഹിനി തിരുസാക്ഷാൽക്കാരം 

No comments:

Post a Comment