വാക്കുകൾ ഉപയോഗിച്ച് സൃഷ്ടി നടത്തുന്നവനെയാണ് നമ്മൾ എഴുത്തുകാരൻ എന്നു പറയുന്നത്. അത് നടത്തുവാൻ അയാളെ പ്രാപ്തനാക്കുന്ന ശക്തിവിശേഷമാണ് പ്രതിഭ. അത് പലപ്പോഴും ജന്മസിദ്ധമായി ലഭിക്കുന്ന ഒന്നാണ്. എഴുത്തുകാരൻ ശക്തനായിരിക്കും. ബാഹ്യമായി പല വിധമായ ദൗർബല്യങ്ങൾ ഉള്ള ആളായിരിക്കാം എഴുത്തുകാരൻ. എന്നാൽ അയാൾ ആന്തരികമായി ശക്തനായിരിക്കും.. മനുഷ്യമനസ്സിന് ബലം നൽകുന്നത് സ്വാതന്ത്ര്യമാണ്. സഹിഷ്ണുതയും സാഹസികതയും ധീരതയും എല്ലാം ചേരുന്ന ആത്മീയമായ ഒരു ഗുണമാണത്.
സ്വാതന്ത്ര്യമെന്നത് സർഗ്ഗ പ്രവർത്തനങ്ങൾക്ക് അനുപേക്ഷണീയമായ അവസ്ഥയാണ്.
" സ്വതന്ത്രാത്മാവിനു മാത്രമേ സർഗ്ഗക്രിയ നിർവ്വഹിക്കാൻ കഴിയൂ " എന്ന് തത്വചിന്തകനായ നിക്കോളസ് ബർദ്യായേവ് (Nicholas Berdyaev) പറഞ്ഞത് സ്മരണീയമാണ്.
അനുഭൂതികളെ സംക്രമിപ്പിക്കാനുള്ള കഴിവാണ് കലയുടെയായാലും കാവ്യത്തിൻ്റെയായാലും കാതൽ.
ഇതരസാഹിത്യ വിഭാഗങ്ങളെ അപേക്ഷിച്ച് കവിതയ്ക്കുള്ള സ്ഥാനം ഒന്നാമത്തേതു തന്നെയാണ്. കവിതയെ 'നാദബ്രഹ്മ നൃപാസനത്തിൽ വിളങ്ങും മഹാറാണി'യെന്നാണ് വള്ളത്തോൾ വിശേഷിപ്പിക്കുന്നത്.
ഭാവോദ്ദീപകമായ ബിംബങ്ങളൊക്കൊണ്ട് സങ്കീർണ്ണമായ ഭാവമണ്ഡലം സൃഷ്ടിക്കുന്നതാണ് നവീന കവിത. ഉദാത്തമായ ആശയങ്ങളെക്കൊണ്ട് ഉൽകൃഷ്ടമായ ബിംബങ്ങളെ കൊണ്ട് മനുഷ്യമനസ്സിൽ അനുഭൂതി സൃഷ്ടിക്കുമ്പോഴാണ് ഒരു കവിതയ്ക്ക് പൂർണ്ണത ലഭിക്കുന്നത്. അത്തരത്തിൽ എഴുതുമ്പോഴാണ് ഒരാൾ പൂർണ്ണകവിയാകുന്നത്.
ശ്രീ. സന്തോഷ് വാര്യർ അത്തരത്തിൽ പൂർണ്ണത ലഭിച്ച കവിയാണെന്ന് അദ്ദേഹത്തിൻ്റെ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ ബോദ്ധ്യമാകുന്നു. ഓരോ കവിതയിലും വ്യത്യസ്തമായ അവലംബനങ്ങളിലൂടെ അനുരൂപമായ ബിംബകല്പനയിലൂടെ ഉൽകൃഷ്ടമായ ഉപമേയോപാമാനങ്ങളിലൂടെ നവം നവങ്ങളായ അനുഭൂതി സൃഷ്ടിക്കുകയാണ് അദ്ദേഹം.
ഗരിമയാർന്ന ആശയങ്ങളെ ലളിതകോമളമായി കാവ്യ ചാരുതയോടെ അവതരിപ്പിക്കാനുള്ള കഴിവ് സന്തോഷ് വാര്യരിൽ ഒളിഞ്ഞും തെളിഞ്ഞും കാണാൻ കഴിയുന്നു.
പി. കുഞ്ഞിരാമൻ നായർ കഴിഞ്ഞാൽ
ശ്രീ. ഓ എൻ വി കുറുപ്പാണ് നവീന കവിതകളുടെ ശാലീനസൗന്ദര്യം ബോദ്ധ്യപ്പെടുത്തിയ കവി. ശ്രീ. സന്തോഷ് വാര്യരുടെ കല്പനകളും ബിംബാവിഷ്കരണവും ആശയവ്യക്തതയും ഓ എൻ വിയുടേതിന് സദൃശമായി തോന്നാറുണ്ട്.
അക്ഷരം അഗ്നിയാണ്. അത് വാക്കായി ജ്വലിക്കും. ആശയമായി പടരും. അക്ഷരാഗ്നിയെ അടക്കാനും പടർത്താനും കഴിയുന്നവനാണ് കവി. ചുട്ടെടുത്ത വാക്കുകൾ കൊണ്ട് അനുവാചകമനസ്സുകളെ പൊള്ളിക്കുന്ന കവിതകളും സന്തോഷിൽ നിന്നുണ്ടായിട്ടുണ്ട്. സാമൂഹ്യ ജീർണ്ണതയ്ക്കെതിരെ അനീതിക്കും അസമത്വത്തിനുമെതിരെ കലഹിക്കുന്ന മനസ്സാണ് സന്തോഷ് വാര്യരിലെ കവിയുടെത്.
കവിയുടെ നാല്പതിലധികം വരുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. കനൽച്ചൂടും മഴപ്പെയ്ത്തുമായ് ഭിന്ന ഭാവങ്ങളോടെ മസൃണമായ മൊഴിയഴകായി ഇതിലെ കവിതകൾ മനസ്സുകളെ ഉണർത്തുന്നു.
വിഷുക്കാലത്തെ അഴകനുഭവങ്ങളെ ഉദാത്തമായ കല്പനകൊണ്ടും ഉന്മിഷിത്തായ ജീവൽദൃശ്യങ്ങളെക്കൊണ്ടും ഒരു വിഷുക്കണി പോലെയാണ് 'വിഷുവഴകുകൾ' എന്ന കവിതയിൽ വരച്ചിട്ടിരിക്കുന്നത്. ഇതിലെ ഇമേജറികൾ (ബിംബകല്പനകൾ) വരിഷ്ഠകവികളുടെ കല്പനകൾക്കൊപ്പം തന്നെ നിൽക്കുന്നവയാണ്.
കണിക്കൊന്നപ്പൂവിനെ വേനലുരുക്കിയെടുത്ത ചിലങ്കമണിയുടെ അഴകായാണ് കവി കാണുന്നത്. നെയ്വിളക്കിൻ്റെ നാളത്തെ തൊട്ടു പിറകിൽ വച്ചിരിക്കുന്ന വേണുഗോപാലരൂപത്തിൻ്റെ നിറുകയിൽ അണിയിച്ച ഗോപിക്കുറിയായി നോക്കിക്കാണുന്നു. കണിവെള്ളരിയിലെ വരച്ചാർത്ത് കണ്ടിട്ട് പുള്ളിപ്പട്ടു പുതച്ചിരിക്കുന്നതായി ദ്യോതിപ്പിക്കുന്നു. കല്പനകളുടേയും ഉപമകളുടെയും ഈദൃശ കാഴ്ച്ചകൾ ഇനിയുമേറെയുണ്ട്.
പ്രാത:സൂര്യൻ്റെ എഴുന്നെള്ളത്തിനെ പ്രകൃതിയുടെ സമ്മിശ്രരൂപങ്ങൾ രൂപകമാക്കി അവതരിപ്പിക്കുമ്പോൾ മനസ്സിൽ ഉളവാകുന്നത് അനിതരസാധാരണമായ അനുഭൂതിവിശേഷമാണ്. വനനിബിഡമായ മലയെ മത്തേഭമായും അതിനെ ചുറ്റിയൊഴുകുന്ന അരുവിയെ ഇടച്ചങ്ങലയായും കല്പിക്കുന്ന കവി പ്രാതകാല സൂര്യനെ തിടമ്പായും കോടമഞ്ഞിൻ്റെ നീക്കത്തെ വെൺചാമരം വീയലായും വിശേഷേണ ഉൽപ്രേക്ഷിക്കുന്നു. കുയിലിൻ്റെ കൂജനകുഴൽവിളിയും മരംകൊത്തിയുടെ കൊട്ടുവാദ്യമേളവും പശ്ചാത്തലം തീർക്കുന്നു. മഞ്ഞിൽ കുളിച്ച് മരവിച്ചു കൂമ്പിയ ഇലകൾ കാൺകെ, പൂവനികൾ മുകുളിതപാണികളായി നിൽക്കുന്നുവെന്ന് കവി സന്ദേഹിക്കുന്നു. ഇലത്തുമ്പിൽ തഞ്ചി നിൽക്കുന്ന മഞ്ഞുതുള്ളിയിൽ സൂര്യാംശു പതിക്കുമ്പോൾ അത് സൂര്യചന്ദനമാണെന്ന് നിരൂപണം ചെയ്യുന്നു. മനസ്സാകുന്ന ക്ഷേത്രമുറ്റത്ത് ഉത്സവക്കൊടിയേറ്റമായെന്നും കാഴ്ചശ്രീബലിക്കായി ഉഷ: കാലം എഴുന്നെള്ളുന്നുവെന്നും കവിഭാവനയിൽ തെളിയുന്നു.
'എഴുന്നെള്ളത്ത്' എന്ന കവിതയിലാണ് മനോഹരമായ ഇവ്വിധ കല്പനകൾ ഉള്ളത്.
"കടലുകാണാൻ പുറപ്പെട്ട ഞാനൊരു
നനവു കാണാൻ കൊതിക്കുന്നു മാനുഷാ സ്വയ'മിരിക്കുന്ന കൊമ്പു മുറിക്കുമീ
സഹജശീലമെന്നാണ് നീ നിർത്തുക"
എന്ന ചോദ്യം പ്രകൃതിയെ ചൂഷണം ചെയ്ത് സ്വയം നശിപ്പിക്കുന്ന മനുഷ്യ സമൂഹത്തോടുള്ളതാണ്.
'പുഴ പറഞ്ഞത്' എന്ന കവിതയിൽ
പരിസ്ഥിതിയെ ഭംഗപ്പെടുത്തുന്ന പ്രകൃതി ചൂഷണത്തെയാണ് കവി തുറന്നുകാട്ടുന്നത്.
"ഭാരതത്തെ നഗ്നയാക്കി
തെരുവിലൂടെ നടത്തവേ
ചന്ദ്രയാനം കൊണ്ടു നേടി
യൊരിന്ദ്രജാലം വ്യർത്ഥമായ്"
എന്ന വരികളിലൂടെ ആനുകാലിക സാമൂഹ്യ രാഷ്ട്രീയ വിഷയത്തെ കനൽവാക്ക് കോരിയിട്ട് അവതരിപ്പിക്കുകയാണ് കവി തൻ്റെ 'തേവരേ' എന്ന കവിതയിൽ.
"പിടയ്ക്കുന്ന താളിൽ
തുടിക്കുന്ന നെഞ്ചിൻ
കിതപ്പേറ്റ വാക്കിൻ
ചിതയൊന്നൊരുക്കൂ.
പ്രിയസത്യമൊന്നും
രുചിക്കാൻ തരാത്ത
മഷിപ്പേന തൻ
നാവടർത്തിയെടുക്കൂ''
എന്നു പറയുക വഴി കവിയുടെ സ്വതന്ത്രമായ ആവിഷ്ക്കാരം കുരിശു വഴിയായിത്തീരുമെന്ന് വ്യംഗ്യം ചേർക്കുകയാണ്.
പങ്കുവയ്ക്കുമ്പോൾ ആസ്വാദ്യകരമായ അനുഭവവേദ്യത മാത്രം തങ്ങൾക്ക് അവകാശമായി ചോദിച്ചു വാങ്ങുന്ന പുതിയകാല പ്രവണതയാണ് കവി 'ഓഫർ' എന്ന കവിതയിൽ കാണിച്ചുതരുന്നത്.
"ഇരവിനെ നീയെടുത്തോ, അതിൻ
ഇരുളും നീ തന്നെ വച്ചോ
സകലതും നീയെടുത്തോ, നിന്നെ
മുഴുവനായ് ഞാനെടുക്കും"
എന്ന വരികളിൽ വ്യത്യസ്ത മാനങ്ങൾ വായിച്ചെടുക്കാൻ കഴിയും.
"ഹരിത വനഭൂമി മഞ്ഞിൽ നീരാടി
മുകുളഹസ്തയായ് നില്ക്കവേ
കുളിരുമായൊഴുകുമരുവിതൻ
ചൊടികളുരുവിടും പ്രണവ ഗീതകം"
പുലരിയുടെ പ്രസാദാത്മകത വിളിച്ചോതുന്ന വരികളാണവ. കവിത പിറവി കൊള്ളുന്ന അത്തരം മുഹൂർത്തങ്ങളെ അനുസ്മരിക്കുകയാണ് കവി 'ഉഷസ്സ്' എന്ന കവിതയിൽ.
മാതാപിതാക്കളെ അനുഭവവേദ്യതയുടെ അലകും പിടിയുമായി അവതരിപ്പിച്ചിരിക്കുകയാണ് 'അച്ഛനും അമ്മയും' എന്ന കവിതയിൽ.
"എഴുതാത്ത വരികളായച്ഛൻ
എഴുതീട്ടും തീരാതെയമ്മ"
എന്ന വരികളിൽ നിന്ന് തന്നെ വായിച്ചെടുക്കാവുന്നതാണ് കവിമനസ്സ്.
അതുപോലെ തന്നെയാണ് 'ഓർമ്മയൂട്ട്' എന്ന കവിതയിലെ വരികൾ .
"ഓർമ്മയുണ്ടോ സഖീ, ആത്മസരസ്സിലെ
മീനുകൾ തൻ മൗനഗാനം"
മൗനരാഗത്തിൻ്റെ മിന്നാമിന്നികൾ കവിതയ്ക്കു ചുറ്റും പാറി നടക്കുന്നുവോ?
സുഗ്രാഹ്യമായ ആശയവും ലാവണ്യ മധുരമായ രചനാശൈലിയും സന്തോഷിൻ്റെ രചനകളെ ആസ്വാദകനിലേയ്ക്കടുപ്പിക്കും. ഒരു ഭാഗത്ത് തീ പിടിക്കുന്ന വാക്കുകളും സ്ഫോടനാത്മകമായ പ്രതീകങ്ങളും കൊണ്ട് വിപ്ലവാവേശം നിറയ്ക്കുമ്പോൾ മറുഭാഗത്ത് ഭാവഗായകൻ്റെ ഭാവപ്പകർച്ച ഉൾക്കൊണ്ട് ലളിതകോമളപദാവലികളാൽ ചൈതന്യധന്യമായ രചന നടത്തുന്ന അദ്ദേഹത്തിൻ്റെ സാഹിതീവൈഭവം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.
ശങ്കർ ഉണ്ണി
അങ്ങാടിപ്പുറം
20.01.2026