വീണ്ടും രാത്രിമഴകൾ
രാത്രിമഴയേറെ പ്രിയതരമാമൊരു
ഗാത്രരൂപത്തോടെയെത്തിയെൻ ഹൃത്തിലും
ഗീതങ്ങളിൽ വാക്സ്വരൂപങ്ങൾ തീർത്തത്
സൗഗതചിത്തപ്രണയ സഞ്ചാരമാം
'രാത്രിമഴപോലെഞാൻ'എന്നുചൊല്ലുമ്പോഴും
ധാത്രിയെപ്പോൽ 'ദുഃഖസാക്ഷി'യായന്നവൾ
പ്രേമപ്പുതുമലർ മൊട്ടു വിരിഞ്ഞപ്പോൾ
'പ്രിയജനംപോൽ' കുളിർത്തു നീ പെയ്തതും
രാത്രിമഴ നീ 'പ്രേമസാക്ഷി'യായെന്നുമെൻ
വാതിലിനപ്പുറം കൺപാർത്തതില്ലയോ !
ദുഃഖഭാരങ്ങൾ മന:കോണിൽ ഗുപ്തമായ്
വയ്ക്കവേ, 'ഖിന്നയാം പുത്രി'യായ് വന്നു നീ.
ഭ്രാന്തമാം ചിന്തകൾക്കൊപ്പം 'യുവതിയാം
ഭ്രാന്തി'യായ് നീയുമിരച്ചു വന്നീലയോ !
പെയ്തുതോരാത്തതാം രാത്രിമഴയായി നീ
യെന്നും പിണങ്ങാതെ ചാരെ വന്നീടുന്നു.