Friday, 21 July 2023

കൽച്ചട്ടി മാമ്മൻ


എല്ലാ കൊല്ലവും പതിവു തെറ്റാതെ കൽച്ചട്ടി മാമ്മൻ വരും. കരപ്പുറത്തെ ഇടവഴികളെല്ലാം അയാൾക്ക് സുപരിചിതമാണ്.

വന്നാൽ ഒരാഴ്ചക്കാലമെങ്കിലും ഇവിടെയൊക്കെ കാണും. കൽച്ചട്ടി വിണ്ടുപൊട്ടിയാൽ അത് നേരെയാക്കാനുള്ള മന്ത്രവുമായിട്ടാണ് മാമ്മൻ വരുന്നത്. 

കൽച്ചട്ടി മാമ്മൻ ഞങ്ങട ഒരപ്പെരേലിരുന്നാണ് ഞങ്ങളുടേയും സമീപ വീടുകളിലേയും കൽച്ചട്ടികൾ നേരെയാക്കാറ്.
 ഗ്യാസ് അടുപ്പുകൾ വന്നതോടെ ഇന്നിപ്പോൾ കൽച്ചട്ടിക്ക് അടുക്കളയിൽ സ്ഥാനം നഷ്ടപ്പെടുകയാണ്. എന്നാൽ അപ്പുക്കുട്ടൻ കുട്ടിയായിരുന്നപ്പോൾ അങ്ങനെയല്ല. തറവാടുകളിലെല്ലാം കൽച്ചട്ടിയും മരത്തവികളും ഉപയോഗിച്ചിരുന്നു. താഴ്ന്ന ജാതിക്കാരുടെ വീടുകളിൽ ഇത് യഥാക്രമം മൺകലങ്ങളും ചിരട്ടത്തവിയും ആയിരുന്നു.
കുട്ടന്റെ വീട്ടിൽ തന്നെ അഞ്ചാറു തരം കൽച്ചട്ടിയുണ്ട്. സാമ്പാർ വയ്ക്കാൻ അല്പം വലുതും ഉയരമുള്ളതും . അവിയലിന് വല്തും പരന്ന് വായ് വട്ടം കൂടിയതും. തീയലും കിച്ചടിയുമൊക്കെ വയ്ക്കാൻ അല്പം ചെറുത്. മീൻ കറി വയ്ക്കാൻ ഇടത്തരം വലിപ്പമുള്ളത്. അങ്ങനെ പോകുന്നു അതിന്റെ തരം തിരിവുകൾ . കൊല്ലത്തിൽ ഒരു തവണയാണ് കൽച്ചട്ടി മാമ്മന്റെ വരവ്. അതും മിക്കവാറും
ഓണത്തിന് മുമ്പ്. കർക്കിടകത്തിൽ .
 അപ്പോൾ മൂന്നു നാലെണ്ണമെങ്കിലും, വിണ്ടതോ പൊട്ടിയതോ ആയി കാണും.


അമ്പതമ്പത്തഞ്ച്  വയസ്സുള്ള ഒരു വൃദ്ധനാണ് കൽച്ചട്ടി മാമ്മൻ . നല്ല ഉയരം . അല്പം മുന്നൊട്ടാഞ്ഞ ശരീരം . ചാരനിറത്തിൽ തീക്ഷ്ണമായ കണ്ണുകൾ. കറുപ്പും വെളുപ്പും ഇടകലർന്ന താടി. തല മൂടി പൊതിഞ്ഞ് .
മുതുകിൽ സാമാന്യം വലിപ്പമുള്ള ഭാണ്ഡം. ഭാണ്ഡത്തിൽ കൽച്ചട്ടിപൊടി, അണ്ടിനെയ്യ്, വല പോലത്തെ ശീല , ചില പ്രത്യേക ലേപനങ്ങൾ, പേനാക്കത്തി, ബ്രഷ് . കലച്ചട്ടി റിപ്പയറിനു വേണ്ട എല്ലാ സാമഗ്രികളുമുണ്ട്.

വയ്പും കുടിയുമൊക്കെ മുറ്റത്ത് അടുപ്പു കൂട്ടി ചെയ്യും. ഉറക്കം ഉരപ്പുരയുടെ തളത്തിൽ . അവിടെത്തന്നെയാക്കും പണിപ്പുരയും.
ഉരൽപ്പുരയിൽ തന്നെയാണ് വിറകും ശേഖരിച്ചിരിക്കുന്നത്.

 കുട്ടികൾ മാമ്മന്റെ പണി കാണാൻ സാകൂതം കാത്ത് നിൽക്കും. കൽച്ചട്ടിയുടെ പൊട്ടിയ ഭാഗം ഉരച്ച് അഴുക്കും കരിയും കളഞ്ഞ് വൃത്തിയാക്കും. മുറിവിൽ കൽച്ചട്ടിപ്പൊടി നിറച്ച്  കശുവണ്ടിത്തോട് സംസ്ക്കരിച്ച നെ യ്യ്പുരട്ടും. അതിനു ശേഷം വല പോലുള്ള ശീല കൊണ്ട് നന്നായി വരിഞ്ഞു മുറുക്കി കെട്ടും. തുണി പെട്ടെന്ന് തീ പിടിച്ച് കത്താതിരിക്കാൻ പുറമേ ഒരു കൊഴുത്ത പശ പോലുള്ള പദാർത്ഥം തേച്ചുപിടിപ്പിക്കും.     നേരത്തെ തയ്യാറാക്കി വച്ച നെല്ലിന്റെ ഉമി , ഒരു കുട്ടയിലുണ്ടാകും. ശീലയിൽ പൊതിഞ്ഞ് റെഡിയാക്കി വച്ച കൽച്ചട്ടികൾ നിരത്തി വച്ച് അതിന്റ മേലെ ഉമി കൊണ്ട്  മൂടി, ചകിരിത്തുരുമ്പു കത്തിച്ച്  ഉമിത്തീ കൂട്ടും.  മൂന്ന് ദിവസം ഉമിത്തീയിൽ വെന്തു കഴിയുമ്പോൾ ചാരം നീക്കി കൽച്ചട്ടി പുറത്തെടുത്ത് ബ്രഷ് കൊണ്ട് കരിഞ്ഞ തുണിയുടെ ഭാഗമെല്ലാം നീക്കിക്കഴിഞ്ഞാൽ ജോലി കഴിഞ്ഞു. പഴയ പോലെ കൽച്ചട്ടി ഉപയോഗിക്കാം. ഇതിന് കൽച്ചട്ടി മാമൻ ഗാരന്റി. 

സമീപ വീടുകളിൽ നിന്നെല്ലാം ചട്ടികൾ ശേഖരിച്ച് ഇവിടെ ഇരുന്നു തന്നെയാവും അതും നന്നാക്കുക. പണി ചെയ്യാൻ സ്ഥലം കൊടുക്കുന്നതിനാൽ അച്ഛനോടും കുട്ടിയായിരുന്ന കുട്ടനോടും വലിയ കാര്യമായിരുന്നു. മറ്റു കുട്ടികളൊന്നും കൽച്ചട്ടി മാമ്മന്റെ അടുത്തേയ്ക്ക് വല്ലാതെ അണഞ്ഞു ചെല്ലാറില്ല. കാഴ്ചയിൽ തന്നെ മുഖത്തിന് വല്ലാത്ത ക്റൗര്യം . അവടവിടെ വസൂരിക്കലകൾ. ചുണ്ടത്ത് ചുരുട്ട് പോലെ എന്തോ പുകയുന്നുണ്ടാവും. നല്ല മൂഡിലാണെങ്കിൽ ചില മൂളിപ്പാട്ടുകൾ .
ഭാണ്ഡത്തിൽ നിന്ന് കുപ്പിയെടുത്ത് അതിൽ നിന്ന് പച്ചവെള്ളം പോലെ എന്തോ കുടിക്കും. വാറ്റുചാരായമാണെന്ന് തോന്നുന്നു. 
 
ഒരു ദിവസം രാവിലെ വളരെ നേരം ആയിട്ടും ഒരപ്പെരയിൽ നിന്ന് അനക്കം കേൾക്കാതായപ്പോൾ കുട്ടൻ അവിടെ വരെ പോയി നോക്കി. തളത്തിലേക്ക് കാൽ വച്ചതും പശിമയുള്ള നനവ് കാലിൽ അനുഭവപ്പെട്ടു.  നോക്കുമ്പോൾ കല്ലുകൾക്ക് മീതെ നിരത്തിയ പലകയിൽ കിടക്കാറുള്ള  ആളില്ല. താഴെ നിന്നും അവ്യക്തമായ പുലമ്പലുകൾ കേൾക്കാം. കാലിന്റെ പെരുവിരൽ മുറിഞ്ഞ് ചോരയൊഴുകിപ്പരന്നിട്ടുണ്ട്. രാത്രിയിൽ എലി കടിച്ചു മുറിച്ചതാണന്ന് തോന്നുന്നു. ചാരായത്തിന്റെ സ്വാധീനത്തിൽ ഒന്നുമറിഞ്ഞിട്ടില്ല. അവ്യക്തമായ പേച്ച് ഇപ്പോഴും കേൾക്കാം. 
"നിന്നേം കൊല്ലും അവനേം കൊല്ലും. തേവിടിശ്ശീ...ന്റെ കുടീ നീ വര്വാ. കൊന്നു വിട്ടിടും ... "
വീണ്ടും അവ്യക്തമായ പുലമ്പലുകൾ.
ഏതായാലും ചത്തിട്ടില്ലല്ലോ, !
 കുട്ടൻ അവന്റെ വഴിക്കു പോയി. അയാളും എപ്പൊഴോ എഴുനേറ്റ് എങ്ങോട്ടോ പോയി.

പിന്നെ രണ്ടു മൂന്നു കൊല്ലക്കാലത്തേയ്ക്ക് കൽച്ചട്ടി മാമ്മനെ കണ്ടിട്ടില്ല. ഒരു ദിവസം  ഒരുച്ച സമയത്ത് ഭാണ്ഡക്കെട്ടല്ലാമായി അയാൾ വരുന്നു. ആകെ  പരീക്ഷീണനാണ്. അടുക്കള ഭാഗത്ത് വന്ന് അമ്മയോട് കുറച്ച് കഞ്ഞി ചോദിച്ചു. കഞ്ഞി കുടിച്ചു കൊണ്ട് അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അമ്മയ്ക്ക് കുറെയൊക്കെ മനസിലായി. കൂടുതൽ കാര്യവും മനസിലായില്ല. 


ഒരപ്പെര പൊളിച്ചിരുന്നു. അവിടെ കൊച്ചച്ചന് വീടുവയ്ക്കാൻ തറ കീറിയിരിക്കുകയാണ്. നന്നാക്കാനായി ഞങ്ങൾക്ക് കൽച്ചട്ടികളൊന്നും ഇല്ല. കുറെ നേരം. ചുറ്റിപ്പറ്റി നിന്ന ശേഷം അയാൾ പോയി.

"എവിടെയാണമ്മേ കൽച്ചട്ടി മാമ്മന്റെ വീട് ? "

ആ ... എനിക്കറിയില്ല. പാലക്കാട് ഭാഗത്തെവിട്യോ ആണെന്ന് അച്ഛൻ പറയണ കേട്ടു.
"അമ്മയോടയാൾ എന്താ പറഞ്ഞേ ?"

ആ ... ഏതാണ്ടൊക്കെ പറയണൊണ്ട്. അയാളുടെ കെട്ട്യോൾ ആരുടെയോ കൂടെ പോയെന്നോ വീട്ടിൽ ചെറിയ മകൾ മാത്രമാണെന്നോ ഒക്കെ ആണെന്ന് തോന്നുന്നു. ആൾക്ക് ഒരു ലെവലില്ലാത്തെ പോലെയാണ്.
പിറ്റെ ദിവസം അങ്ങാടിയിലെ വെയിറ്റിംഗ് ഷെഡ്ഡിൽ ഭാണ്ഡക്കെട്ടുമായി അയാളെ കണ്ടു. പിന്നെ ഒരു വിവരവുമില്ല.

ഒരു പക്ഷേ ഈ ഭാഗത്ത് പണിയില്ലാത്തതിനാൽ വേറെ ഏതെങ്കിലും ദിക്കിലേയ്ക്ക് നീങ്ങിയിരിക്കാം.

വർഷങ്ങൾ  കഴിഞ്ഞു. കൽച്ചട്ടി മാമ്മനെ എല്ലാവരും മറന്നിരുന്നു. ഒരു ദിവസം പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് 6ാം പേജിലെ ഒരു ഫോട്ടോയിൽ കുട്ടന്റെ കണ്ണുടക്കിയത്. അതെ. അത് കൽച്ചട്ടി മാമ്മന്റെ പടമാണ്. താഴോട്ട് വാർത്തയും.
പാലക്കാട്ടെ മലയോര ഗ്രാമമായ നെമ്മാറയിൽ നിന്നുള്ള വാർത്തയാണ്.
12 വയസ്സുള്ള മകളെ കൊന്ന് വൃദ്ധൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകൾ പീഡിപ്പിക്കപ്പെട്ടു എന്ന സംശയത്തിലാണ് അച്ഛനായ ചാമി ഈ കടുംകൈ ചെയ്തത്.

കൽച്ചട്ടി പണിയുന്ന കൈകളിൽ കയ്യാമവുമായി നടന്നു നീങ്ങുന്ന അയാളുടെ ചിത്രം മനസ്സിൽ തെളിഞ്ഞു വരുന്നു. സത്യത്തിൽ , കരി പിടിച്ച കൽച്ചട്ടി പോലെയായിരുന്നു അയാളുടെ  ജീവിതം .

-ശങ്കരനുണ്ണി

Sunday, 9 July 2023

നിശാഗന്ധി

ബ്രഹ്മകമലം മിഴി തുറന്നു.
മനസിൽ വെൺമയുഖം
കതിർ നിരത്തി . തൂമണി -
നീരിൽ കുളിച്ചീറനായി നീ
നിർമല മന്ദസ്മിതം തൂകീ.
രാവിൻ മംഗള മഞ്ജുളശ്രീയായീ
     


നിശയുടെ റാണി നിൻ
ഘനസാന്ദ്ര സുഗന്ധത്തിൽ
മുഗ്ദ്ധാനുരാഗം തുടിച്ചു നിന്നു.
പാർവണ പൂഞ്ചേല മറ നീക്കി
നീ നിൽക്കേ മാലേയമണി -
ഞ്ഞെത്തും മധുചന്ദ്രിക.


നിശയുടെ നീലത്തഴയ്ക്കു -
ള്ളിൽ നീയെന്ന നിശാഗന്ധി
മെല്ലെ വിടർന്നു വന്നു .
നീലനിലാവിന്റെ നീരാള -
മറ നീക്കി വിണ്ണിൽ  
നിന്നിറങ്ങുമോ ഗന്ധർവൻ   

ശങ്കരനുണ്ണി


    



    

Friday, 7 July 2023

സരമ a/s സൈറ

മകൾ വിട്ടുപോയ ശേഷമാണ് അയാൾ ഒരു പെൺപട്ടിയെ വളർത്താൻ കൊണ്ടുവന്നത്.
മൃഗങ്ങളോട് കുട്ടിക്കാലം മുതലേ അയാൾക്ക് ഇഷ്ടമാണ്. 

റിട്ടയർ ചെയ്ത ശേഷം ആകെ ഏകാന്തത. ഭാര്യ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ കാര്യമായ പണി ഒന്നുമില്ല.. പത്രം വായിക്കും. പുസ്തകം വായിക്കും. സുഹൃദ് സംഗമങ്ങളൊന്നുമില്ല. പട്ടി സത്യത്തിൽ ഒരു ആശ്വാസമാണ്. അല്ലെങ്കിൽ ഒരോന്നാലോചിച്ച് മനസ്സ് അസ്വസ്ഥമാകും.

കൂടെ ജോലി ചെയ്തിരുന്ന തോമാച്ചനാണ് ബീഗിൾ ഇനത്തിൽ പെട്ട ആ പട്ടിയെ അയാൾക്ക് സമ്മാനിച്ചത്. തോമാച്ചനുo കെട്ടിയോളും ജർമനിക്ക് പോകുന്നു. മകൾ ജർമനിയിൽ നഴ്സ് ആണ് .. മുന്തിയ ഇനം പട്ടിയാണെന്ന് വിചാരിച്ചിട്ട് കാര്യമില്ല. ജർമനിക്ക് അതിനെ
കൊണ്ടുപോകുന്നത് പ്രായോഗികമല്ല. 



സൈറ എന്ന അവളുട പേരു് മാറ്റാനൊന്നും പോയില്ല. നമ്മുടെ വേദങ്ങളിലുമുണ്ടല്ലോ സമാനമായ പേര്. 
"സരമ. "  
ദേവന്മാര്ടെ പട്ടിയാണ് സരമ. പണ്ട് പരീക്ഷിത്തിന്റെ പുത്രൻ ജനമേജയൻ സഹോദരൻമാരോട് ചേർന്ന് ഒരു യാഗം നടത്തി. അവിടെ സരമയുടെ പുത്രൻ ശ്വാവ് കടന്നുചെന്നു. ജനമേജയ സഹോദരന്മാർ അകാരണമായി അതിനെ മർദ്ദിച്ചു. ഒരു കാരണവുമില്ലാതെ തന്റെ കുഞ്ഞിനെ മർദ്ദിച്ചവശരാക്കിയ മനുഷ്യർക്ക് അദൃഷ്ടഭയമുണ്ടാകട്ടെ എന്ന് സരമ ശപിച്ചൂ പോലും.

           അയാളും ഭാര്യയും കുറേക്കാലമായി സസ്യാഹാരികളാണ്. ആരോഗ്യ കാരണത്താൽ തന്നെ. മത്സ്യം വല്ലപ്പോഴും ഒക്കെ വാങ്ങിയാലായി. ഭാര്യയ്ക്ക്  അതും അത്ര താൽപര്യമില്ല. ഇതിപ്പോൾ സൈറയ്ക്കു വേണ്ടിയാണ് ചിക്കണോ ബീഫോ വാങ്ങുന്നത് തന്നെ.
 ചെറിയ ഇനം പട്ടിയായതു കൊണ്ട് കൊണ്ടുനടക്കാനും പരിശീലിപ്പിക്കാനും ഒക്കെ എളുപ്പമാണ്. ഏതാണ്ട് 6 മാസം മാത്രമേ പ്രായം ആയിട്ടുള്ളൂ. ടോയ്ലറ്റ് മാനേഴ്സും അനുസരണശീലവുമൊക്കെ ഉണ്ടെങ്കിലും മൂത്രമൊഴിക്കുന്നതിന് ചവിട്ടി യോ തടുക്കോ മതിയെന്നാണ്. അത് മാറ്റിയെ ടുക്കലാണ്ഇനി വേണ്ടത്.

രാവിലെ 6 മണിക്ക് തന്നെ കുരച്ചുണർത്തും. അവളേം കൊണ്ട് ഒരു നടപ്പ്. വഴിയിൽ നിന്ന് തന്നെ പ്രഭാത കൃത്യങ്ങൾ നിർവഹിക്കും. ഭക്ഷണത്തോട് വലിയ ആർത്തിയൊന്നും ഇല്ല. ഏതു സമയവും കളി തന്നെ. കളിക്കാൻ ആരെങ്കിലും കൂടിക്കൊടുക്കണം. ഒരു ചാക്കിന്റെ കഷണമോ ചവിട്ടിയോ തുണിയോ , അതിന്റെ ഒരു തലക്കൽ അവൾ കടിക്കും. മറ്റേ തല ആരെങ്കിലും പിടിച്ചു വലിക്കണം. പന്തോ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിയോ വലിച്ചെറിഞ്ഞു കൊടുത്താൽ അത് എടുത്തുകൊണ്ടുവരും. ആർക്കും  തരില്ല. ബലം പിടിച്ച് മേടിക്കണം. ഇതൊക്കെയാണ് പതിവു കളികൾ. ആന പട്ടയെടുത്തുകൊണ്ട് നടക്കുന്ന പോലെ ഓലത്തുഞ്ചോ കൊതുമ്പോ കൊലഞ്ഞിലോ ഒക്കെ കടിച്ചു കൊണ്ടുവരും. പിന്നൊരു കലാപരിപാടി തേങ്ങ പൊളിക്കലാണ്. തേങ്ങയുടെ ചകിരിപ്പോള കടിച്ചു പറിക്കും. ഒരു തേങ്ങ മുഴുവനായി പോള പൊളിച്ചു തരും. അവളുടെ ഇത്തരം കലാപരിപാടികൾ കാണാൻ ആളുകൾ വേണം. അല്ലാഞ്ഞാൽ കുരച്ച് ബഹളം വയ്കും.  നേരം പോകാൻ വേറെ വഴി തേടേണ്ട.

മകൾ ഉള്ളപ്പോഴും ഇതുപോലൊക്കെയായിരുന്നു. 
അയാളുടെ ആത്മഗതം .
അവൾ ചെയ്യുന്നതൊക്കെ കാണുകയും അഭിപ്രായം പറയുകയും വേണം. കൂട്ടാന് എരിവുണ്ടോ എന്ന് നോക്കണം. പുളി പിടിച്ചിട്ടുണ്ടോ എന്ന് നോക്കണം. അവൾ  പറയുന്നതിന്ക്കെ മൂളുകയും മറുപടി പറയുകയും വേണം. അച്ഛനായിരുന്നു ബസ്റ്റ് ഫ്രണ്ട്


സൈറയുടെ ഭക്ഷണത്തോടുള്ള താല്പര്യക്കുറവ് അയാളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ആരോഗ്യക്കുറവും തൂക്കക്കുറവും . പരമാവധി 10 കിലോ 12 കിലോ തൂക്കമേ ഇവയ്ക്ക് ഉണ്ടാകുകയുള്ളൂ. ഇത് പക്ഷേ അണ്ടർ വെയ്റ്റാണ്. ഒരു വയസ് ആകുമ്പോ ൾ വേണ്ട തൂക്കം ഇല്ല. മൃഗാസ്പത്റിയിൽ നിന്ന്  നിർദ്ദേശിച്ച സിറപ്പും മരുന്നുമെല്ലാം കൊടുത്തു. അയാളുടേയും ഭാര്യയുടേയും യാത്രകൾ സൈറ കാരണം വളരെ കുറഞ്ഞിരിക്കുന്നു. എന്നാൽ ഒഴിവാക്കാനാവാത്തതിന് എന്ത്
ചെയ്യും ? സൈറയുടെ  കാര്യങ്ങൾ നോക്കാൻ
അടുത്ത വീട്ടിലെ മുതിർന്ന കുട്ടിയെ ഏൽപ്പിച്ചാണ് അയാൾ, ഭാര്യയുടെ വീട്ടിൽ ഒരു മരണം ഉണ്ടായപ്പോൾ പോയത്.
തിരിച്ചു വന്നപ്പോൾ അവൾ ഭക്ഷണം കഴിക്കുന്നില്ല. രണ്ടു ദിവസം മാറി നിന്നതിന്റെ പിണക്കമായിരിക്കും എന്ന് കരുതി. വൈകുന്നേരം നിർബന്ധമായി കഴിപ്പിച്ചു. പക്ഷേ അത് ഛർദിച്ചു. നല്ല ചൂടുമുണ്ട്. കുരയ്ക്കുകയോ ബഹളമുണ്ടാക്കുകയോ ഒന്നും ചെയ്യുന്നില്ല.
അടുത്ത ദിവസം രാവിലെ തന്നെ ഡോക്റ്ററെ കാണിച്ചു. നാവിൽ നിറഭേദം വന്നു കഴിഞ്ഞു. രക്തത്തിന്റെ അളവ് വളരെക്കുറവാണ്. ചെള്ളുപനിയുടെ സ്വഭാവത്തിലാണ് കാണുന്നത്. ഏതായാലും ഇൻജക്ഷൻ സ്റ്റാർട്ട് ചെയ്തു . പട്ടണത്തിൽ കൊണ്ടുപോയി സ്കാൻ ചെയ്തു നോക്കിയാലേ കരളിനേയും മറ്റും ബാധിച്ചിട്ടുണ്ടോയെന്ന് അറിയാൻ പറ്റു.
പിന്നെ പ്രാർത്ഥനയുടെ ദിവസങ്ങളായിരുന്നു. പത്തു ദിവസം തുടർച്ചയായി ഇൻജക്ഷൻ, പിന്നെ രക്തം ഉണ്ടാവാനായി കർമൂസ് ഇലയിൽ നിന്ന് നീരെടുത്ത് കൊടുക്കും. കൂടാതെ കാപ്സ്യൂളും. ആദ്യത്തെ നാലഞ്ചു ദിവസം തലപൊക്കി നോക്കുന്നു പോലുമില്ല. വെള്ളവും തീറ്റയും ഒന്നും കഴിക്കുന്നില്ല. കരിക്കിൻ വെള്ളം സിറിഞ്ചിലാക്കി വായിലേയ്ക് നിർബന്ധമായി കൊടുത്തു. കൂടാതെ ക്ഷീണം മാറാൻ ഗ്ലൂക്കോസ് വെള്ളവും. ദിനവും പട്ടണത്തിൽ കൊണ്ടു പോയി സൂചി വയ്പ്പിക്കും. ഏതായാലും ദൈവകൃപയാൽ പത്താം നാൾ സൈറ കണ്ണു തുറന്നു. കുറേശെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അങ്ങനെ ഒരു ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞതിലെ ചാരിതാർത്ഥ്യം അയാൾക്ക്..
സത്യത്തിൽ മകൾക്ക് ടൈഫോയിഡ് പിടിപെട്ട് ആശുപത്രിയിൽ ആയപ്പോൾ പോലും അയാൾ ഇത്രയും ടെൻഷൻ അനുഭവിച്ചിട്ടില്ല. 
ടെൻഷൻ അനുഭവിക്കേണ്ടിവന്നതെല്ലാം പിന്നീടാണ്.

സൈറ  ഇപ്പോൾ തികച്ചും ആരോഗ്യവതിയാണ്. രാവിലെയുള്ള അയാളുടെ നടത്തം അവളുട കൂടെയാണ്. അവളുമായുള്ള പിടിവലികളികളും അവൾക്ക് ഭക്ഷണം ഉണ്ടാക്കലും എല്ലാമായി ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം അവൾ കിടന്നപാട്ടിൽ ചുവപ്പു കലർന്ന വെള്ളം പോലെയൊന്ന് കണ്ടപ്പോഴാണ് അവൾക്ക് പ്രായപൂർത്തിയായ കാര്യം അയാൾ മനസിലാക്കിയത്.
പട്ടികൾക്ക് ഒന്നര വയസു മുതൽ ഇണ ചേ രൽ പ്രവണതയുണ്ടാകുമെന്നാണ്  മനസ്സിലാക്കിയിട്ടുള്ളത്. തെരുവു നായ്ക്കൾ ഉയരം കുറഞ്ഞ മതിൽ ചാടിക്കടന്ന് വരാറുണ്ട്. ഇനിയിപ്പോൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ സങ്കരസന്തതിയെ പേറേണ്ടിവരും.   അവളെ വളരെ കുറച്ച് സമയം മാത്രമേ താഴെ കെട്ടിയിടാറുള്ളൂ. അല്ലാത്ത സമയങ്ങളിൽ മുകളിലെ ചാർത്തു പോലെയുള്ള ഭാഗത്താണ് . മുമ്പെല്ലാം മറ്റു പട്ടികളേയാ പൂച്ചകളേയോ കണ്ടാൽ കുരച്ചു ചാടാറുണ്ട്. എന്നാൽ ഇപ്പോൾ നായ്ക്കളോടുള്ള മനോഭാവത്താൽ ചെറിയ വ്യത്യാസം കണ്ടു തുടങ്ങി. രണ്ടു വയസ് ആയിട്ട് ക്രോസ് ചെയ്യിക്കുന്നതാണ് നല്ലത്. എങ്കിലേ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കിട്ടുകയുള്ളു.
ഒരു ബ്രീഡറുടെ നമ്പർ കയ്യിലുണ്ട്. ആവശ്യമുള്ളപ്‌പ്പോൾ വിളിച്ചാൽ മതിയെന്നാണ് പറഞ്ഞത്. ഇതേ ഇനത്തിൽ പെട്ട നായയെ കൊണ്ടു വന്ന്  മേറ്റ് ചെയ്തുതരും.

അയാൾ വീട്ടിലില്ലെങ്കിൽ വീട്ടുകാരി ശ്രദ്ധിക്കും. അവർ രണ്ടു പേരും സ്ഥലത്തില്ലാത്ത അപൂർവ സാഹചര്യത്തിൽ അയൽ വീട്ടിലെ കുട്ടിയോ അവന്റ അമ്മയോ ശ്രദ്ധിച്ചു കൊള്ളും. രണ്ടു വീടുകളിലും അവൾ നിത്യ സന്ദർശകയുമാണ്.
ഇപ്പോൾ    ഭക്ഷണത്തോടുള്ള താല്പര്യക്കുറവൊക്കെ മാറി. അവൾ ഒന്നു മിനുങ്ങിയ പോലെ. ക്രമേണ അവളുട കുഞ്ഞി വയറിനും വലിപ്പം വച്ചതായി കണ്ടു.
അയാൾക്ക് സംശയമായി. ഹീറ്റ് ആയി കണ്ട ശേഷം മറ്റു നായ്ക്കളൊന്നും അവളുമായി സംസർഗo ഉണ്ടാക്കി കണ്ടിട്ടില്ല. പിന്നെയെങ്ങനെ?
പട്ടികൾക്ക് മൂന്നു മാസത്തിൽ താഴെ മാത്രമേ ഗർഭകാലമുള്ളൂ. പിറ്റേ ദിവസം മൃഗാശുപത്രിയിൽ കാണിച്ചു നോക്കി. അയാളുടെ സംശയം അസ്ഥാനത്തായില്ല.

ഇനി അവളെ പുലർത്തിയാൽ നാടൻ നായ്ക്കൾ ഉണ്ടാകുമെന്ന് മാത്രമല്ല, വീട് തെരുവുപട്ടികളുടെ വിഹാരകേന്ദ്രമാകും.
ഒട്ടും ദയ വിചാരിക്കാതെ തന്നെ അടുത്ത ദിവസം കാറിൽ  കയറ്റി പോയി. ദൂരെ ഒഴിഞ്ഞ സ്ഥലത്ത്ഉപേക്ഷിച്ചു പോന്നു.

ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം വലിയ വയറും തൂക്കി അവൾ ഗേറ്റിൽ പ്രത്യക്ഷപ്പെട്ടു. രണ്ടു മൂന്ന് വട്ടം കുരച്ച് ശബ്ദമുണ്ടാക്കി. അയാൾ വടിയെടുത്ത് ശകാരിച്ച് ഓടിച്ചു വിട്ടു. രണ്ടു മൂന്നു ദിവസം ഇത് തുടർന്നു. പിന്നെ കണ്ടില്ല. അവൾ പണ്ടേ അഭിമാനിയാണ്. ഭക്ഷണം എടുത്തു വച്ച് കഴിക്കാൻ പറഞ്ഞാൽ മാത്രമേ കഴിക്കാറുള്ളൂ. ദേഷ്യപ്പെടുകയോ അടിക്കുകയോ ചെയ്താൽ കുറേ നേരത്തേയ്ക് പിണങ്ങി കിടക്കും. ആ സമയത്ത് എന്തു തന്നെ കൊടുത്താലും കഴിക്കില്ല. പിന്നെ കഴുത്തിൽ ചൊറുകി പിണക്കം മാറ്റിയെടുക്കണം.

അന്ന്, രാവിലെയുള്ള നടത്തം കഴിഞ്ഞ് മടക്കത്തിൽ  ,തോടിനോടു ചേർന്ന് പാലത്തിനടിയിൽ നിന്ന് ഒരു മുരളൽ ശബ്ദം കേട്ടു. അയാൾ നോക്കിയപ്പ്പോൾ സൈറ നാലഞ്ചുകുഞ്ഞ്ഞുങ്ങളുമായി കിടക്കുന്നു. എല്ലാം കറുത്ത കുഞ്ഞുങ്ങൾ. ഉയരം കുറഞ്ഞ മതിൽ ,ചാടിക്കടന്നു വരാറുള്ള നീളം കൂടിയ കറുത്ത തെരുവുനായയുടെ നിറവും ച്ഛായയുമുള്ള കുഞ്ഞുങ്ങൾ. അവളുടെ ദീനമായ കണ്ണുകളും വാലാട്ടിയുള്ള നിലയും അയാളെ വിഷമിപ്പിച്ചു. അരക്ഷിതമായ ആ ചുറ്റുപാടിൽ അവൾക്ക് ആ കുഞ്ഞുങ്ങളെ പുലർത്താനാകുമോ? എല്ലും തോലുമായ അവൾക്ക് തന്നെ ജീവൻ നിലനിർത്താൻ കഴിയുമോ? വിഷമംതോന്നിയെങ്കിലും നീണ്ട കാലടികൾ വച്ച് അയാൾ നടന്നു.


അപ്പോൾ അയാളുടെ മനസിലേയ്ക് മറ്റൊരു ചിത്രം കടന്നുവന്നു. തന്റെ മകളുടെ . 


പടിവാതിൽക്കൽ നിറവയറുമായി വന്നു നിൽക്കുന്ന അവൾ ...
ധർമാശുപത്രിയിൽ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ആരും തുണയില്ലാതെ കിടക്കുന്ന അവൾ..

ഒരു വിധത്തിൽ ഉമ്മറത്തെത്തി. ചാരു കസേരയിലേയ്ക്ക് വീഴുകയായിരുന്നു. 
ജോലിയും കൂലിയും ഇല്ലാത്ത അന്യ സമുദായക്കാരന്റെ കൂടെ  മകൾ ...
ഓർക്കുമ്പോൾ തൊണ്ട വരളുന്നു.  
 കണ്ണിൽ ഇരുട്ടുമൂടുന്നു. 
ക്ഷീണം ആറിയപ്പോൾ ടീപ്പോയിൽ നിന്ന് മൊബൈൽ ഫോൺ കയ്യിലെടുത്തു. കോൺടാക്റ്റുകൾ പരതുമ്പോളാണ് ഓർമ വന്നത്; ദേഷ്യത്തിൽ അവളുട നമ്പരും ഡിലീറ്റ് ചെയ്തിരിക്കുന്നു. 


ശങ്കരനുണ്ണി