ഒന്നാം കളമാടി, മാച്ച കളങ്ങളിൽ അങ്ങിങ്ങിഴഞ്ഞുപോയ് നാഗശരീരങ്ങൾ സർപ്പം ഇഴഞ്ഞുടൽ ചുറ്റിപ്പിണഞ്ഞതും ഉൽബണമായ് ഉയർന്നാടി നിന്നതും നിന്നിലെ നിന്നെയുണർത്തി, നീയാരെയോ തേടുന്നതേതൊരു ചിന്തയിലായിടാം
നേത്രദ്യുതിയുടെ മിന്നൽകൊടി പാഞ്ഞു ഓർമ്മത്തിളക്കം മറഞ്ഞു പോയെപ്പൊഴോ കാവിലിലഞ്ഞിച്ചുവട്ടിലെൻ മാറിലെ ചൂടു കവർന്നു നീ പൂത്തു നിന്നീടിലും നിൻ മിഴിയാരെയോ തേടി, നിശാപ്പക്ഷി ഊർദ്ധ്വംചിറകടിച്ചെങ്ങോമറഞ്ഞുപോയ്
ചാരെ വൃക്ഷാഗ്ര ശിഖത്തിലംഗാര നേത്രം തുറന്നഗ്നിനാളം തെളിഞ്ഞതും നിൻ തനു ഖദ്യോതമായ് പറന്നുയരവേ നിർഭയത്വം വഴിയിലെങ്ങോ കളഞ്ഞുപോയ്
നിശ്ചലമാവുന്നു നാഡിഞരമ്പുകൾ
നിർനിദ്ര രാത്രിയെ സ്വപ്നങ്ങൾ മൂടുന്നു
No comments:
Post a Comment