ഓർമ്മയുറച്ച കാലത്തു ഞാൻ കണ്ടത് ഓലമേഞ്ഞുള്ളതാം നാലുകെട്ട്
മെല്ലെ തലകുനിച്ചുള്ളിൽ കടക്കണം പൊക്കമില്ലാത്തതാം വാതിലുകൾ
ചാണകം തേച്ചു കരിയിൽ മിനുക്കിയ ഇറയത്തിരുന്നെങ്ങൾ ഉണ്ടു പോന്നു
കല്ലില്ല ഇഷ്ടികയില്ല നൽഭിത്തികൾ തടിയിൽ പണിതീർത്തതായിരുന്നു
തെക്കേപ്പുരയും വടക്കേപ്പുരയുമായ് കക്ഷ്യകൾ രണ്ടെണ്ണമത്രമാത്രം
ഒത്ത മദ്ധ്യത്തിൽ പത്തായമേറ്റിയ അറയും അതിൻ താഴെ നിലവറയും
പാചകശാല കിഴക്കേയരിക്കിലും അതിനടുത്തായി കിണറുമുണ്ട്.
മദ്ധ്യേ നടുമുറ്റം തെക്കും കിഴക്കുമായ് കെട്ടിത്തിരിക്കാത്തിടങ്ങളാണ്
അവിടെ മഴയും നിലാവും കിനാവുമാ യന്തിയുറങ്ങിയതോർമ്മയുണ്ട്
വെള്ളരീം മത്തനും തൊട്ടിലു കെട്ടിയ കോടിക്കഴുക്കോൽ വളകൾ കണ്ടു
പിന്നെപ്പലകാലമങ്ങനെ പോകവേ കോലം തിരിഞ്ഞു പോയ് നാലുകെട്ടും
കാലപ്പഴക്കം വരുത്തിയ ഏമത്താൽ കോടി വലിഞ്ഞ മേൽക്കൂര തന്നിൽ
ഈർക്കിൽ തെളിഞ്ഞുള്ള ഓലകൾ കാണായിയേറെ ദ്രവിച്ചൊരു മട്ടിലായി
വിത്തറ്റു പോയതാം പത്താഴമന്നപ്പോൾ പൂച്ചയ്ക്കു പേറ്റുപുരയതായി
പാത്രങ്ങൾ മാറ്റി പലേടത്തു വച്ചമ്മ ,ചോർച്ച കനിഞ്ഞില്ല വർഷകാലേ
എങ്കിലും ഓർക്കവേ ബാല്യകാലത്തിൻ്റെ നിനവും നിറച്ചാർത്തുമെൻ്റെ വീട്
No comments:
Post a Comment