കറുപ്പും വെളുപ്പുമായ് കാലം കുതികൊള്ളുന്ന വേളയിൽ
വൈരുദ്ധ്യത്തിൻ്റെ നിറങ്ങളാൽ നാം ജീവിതഭംഗി കൂട്ടിട്ടും
കറുപ്പും വെളുപ്പുമായ് കാണും ചതുരംഗക്കളങ്ങളിൽ
വെറ്റി നേടി വിജയിച്ചോർ തോറ്റുപോയ് ധർമ്മപാതയിൽ
ഇരുണ്ടും വെളുത്തുമായെന്നും ഇരവും പകലുമെത്തിടും
വൃത്തിയിൽ വിരുദ്ധമെന്നാലും പ്രകൃതിക്കതു വിധിച്ചതാം
താപാതപവിവർദ്ധിതാൽ പകലിൻ വേവേറ്റുന്നു സൂര്യാംശു
ശീതോപചാരം ചെയ്വൂ ചാരുചന്ദ്രാംശു രാത്രിയിൽ
നിഴലും നിലാവുമായ് രാവിൽ ചിത്രം കോറിയ ചാരുത
കാവ്യഭാഷകൾ തേടുന്നു വനജാഗര സുഗീതിയാൽ
ഇരുളിൻ്റെ മറവിൽ ഭീത്യാ ഒളി പാർക്കുന്ന പനിമതി
ആരെയോ നോക്കുന്നെന്തേ ഭീതയായ് സംത്രസ്തയായ്
നിറങ്ങൾ നിറങ്ങൾ തേടും ഒറ്റയ്ക്കൊറ്റയ്ക്കു
നിൽക്കുകിൽ
നിറങ്ങളൊന്നായ് ചേർന്നാൽ പല നിറം ഒരു നിറം കണ്ണിൽ
കണ്ണാലേ കാണും നമ്മൾ നിറഭേദങ്ങൾ വിഭിന്നമായ്
മനസ്സാലേ കാണണം നാം പല നിറം ചേർന്നൊരേ നിറം
No comments:
Post a Comment