Jan 20 sat
കുപ്പിവളകൾ കുശലം പറയും ഉത്സവപ്പറമ്പ്
.
അമ്പലമുറ്റത്താന വിരണ്ടു ,
കണ്ടവർ കണ്ടവർ മണ്ടിയൊളിച്ചു
അമ്പലമണിയോ തുടരെ മുഴക്കി,
അമ്പിളി പോലും ഓടിയൊളിച്ചു
ചെണ്ടക്കാരും മേളക്കാരും
മുമ്പിൽ നടക്കും കഴകക്കാരും
സ്ഥാനികൾ കാര്യസ്ഥന്മാരെല്ലാം
ഓടിയൊളിച്ചു നൊടിയിടയുള്ളിൽ
പൂരം കാണാനെത്തിയ തരുണികൾ
പൂവാലന്മാർ ചെറുബാല്യക്കാർ
അച്ഛനുമമ്മയും കൊച്ചുങ്ങളുമായ്
സ്വച്ഛം പോകും തറവാടികളും
ഒന്നു വിരണ്ടൂ എന്തിനി വേണ്ടൂ
മണ്ടുകയെന്നൊരു വഴിയേയുള്ളൂ
ചിന്നംവിളി കേട്ടമ്പലവട്ടത്തുള്ളവർ
നാനാ മട്ടിലിടഞ്ഞു
പൂരം കാണാനെത്തിയ ചേലിൽ
ചോര പുരണ്ടതു കാണാൻ വയ്യ
.
പൂരക്കോളുകളോർത്തു മനസ്സിൽ
കോട്ടകൾ കെട്ടിയ കച്ചവടക്കാർ
ആകെ പിത്തലമായൊരു കാഴ്ചയിൽ
കാശും പോയി ചരക്കും പോയി
കണ്ണിണ കൊണ്ട് കവിത രചിക്കും
ചെറുബാല്യക്കാർക്കതു സങ്കടമായി
കാതിൽ പൂവും ഞാത്തും വാങ്ങാം
തരിവള കടകം കൺമഷി ചാന്തും
ആടയ്ക്കഴകൊടു ചേർന്നു ലസിപ്പാൻ
അഴകിൽ കുപ്പിവളകളുമാകാം
എന്നു നിനച്ചവർ ഉദ്വേഗത്താൽ
ഉത്സവ രാവിൽ ഓടിയകന്നൂ
പൊട്ടിയ വളകൾ വറ്റിയ പെട്ടികൾ
ഞെട്ടിവിറച്ചു വളച്ചെട്ടികളും
ആനയിടഞ്ഞിട്ടില്ലെന്നാരോ
കൂകി വിളിച്ചിട്ടെന്തു വിശേഷം
ചിന്നംവിളി കേട്ടാന വിരണ്ടെ-
ന്നാരോ ചൊന്നതു കേട്ടവരെല്ലാം
മണ്ടിപ്പാഞ്ഞതു കൊണ്ടൊരു പുകിലായ്
പോയതു മുതലാക്കാനൊരു കൂട്ടർ
കഥയില്ലാതെ കൗശലപൂർവം
ആന വിരണ്ടെന്നാർത്തു വിളിക്കും,
കള്ളന്മാരെ കരുതിയിരിക്ക.
മാലേം മാനോം കളയരുതാരും.
മഴവന്നൊഴിവതു പോലെ വീണ്ടും
ആളുകൾ ആർപ്പുവിളിച്ചു തുടങ്ങീ
മദ്ദളതാളം തിമിലക്കണ്ണൊടു
ശുദ്ധ സ്വരമായ് വാദിക്കുന്നു
കൊമ്പുകൾ ഢക്കയിലത്താളത്തിൻ
താരികൾ കേട്ടിട്ടമ്പമ്പമ്പോ!
കണ്ണേറുന്നോർ പെൺമണിമാരും
തിണ്ണം വന്നു നിരന്നു കഴിഞ്ഞൂ
കുപ്പിവളകൾ കുശലം പറയുവ -
തെന്താണാവോ ഉത്സവകാലേ?
ഗംഭീരം, തുടർന്നും എഴുതുമല്ലോ.
ReplyDelete