അഴലിൻ നിഴൽച്ചാർത്തിലപകടാശങ്കയിൽ പിടയുന്നതായിരുന്നെൻ്റെ ബാല്യം
അഭിമാന ചിന്തയിൽ അകംപുറം നോവിൻ്റെ കനലുമൂതി കഴിഞ്ഞമ്മയെന്നും
വ്യവഹാരലഹരിയിൽ കടം കൊണ്ടു ജീവിതപ്പൊരുളുമായ് നീങ്ങുന്നു അച്ഛനൊപ്പം
കെട്ടുപ്രായം കഴിഞ്ഞത്തലാൽകൺതടം താഴ്ന്ന് നിരാശയിൽ സോദരിമാർ
തറവാട്ടു മഹിമകൾ തലകുനിച്ചെത്തുന്ന ബന്ധുത നിരത്തും സഹാനുഭൂതി
വിദ്യാലത്തിൽ കലാശാലയിൽ പോലും
ഇല്ലൊരു സൗഹൃദം ഒത്തുചേരൽ
അന്തർമുഖനെന്നു ചൊല്ലിയതെന്തിനാം
മനസ്സറിയാത്തോർ ബഹിർമുഖൻമാർ
അലിവിൻ്റെ അമൃതമായ് വന്നവൾ ജീവൻ്റെ പകുതിയായ് പിന്നെയും പിന്തുടർന്നു
നിറവും നിലാവുമായ് വന്നെൻ്റെ ജീവനിൽ
പ്രാണൻ പൊടിച്ചു പ്രതീക്ഷകളായ്
അവരും അറിഞ്ഞില്ലയെന്മനമെന്തു ഞാൻ തോടുടയാത്തതാമണ്ഡമാണോ?
നിലയുറയ്ക്കാത്തതാം സ്വപ്നങ്ങൾ തേടി ഞാൻ മനസ്സറിയാതെ ഒഴുകിടുന്നോ?
No comments:
Post a Comment