ഒരു മാത്ര വെറുതെ നിനച്ചു പോയെന്നിലെ എന്നെ ഞാനെന്തു വിളിച്ചിടേണ്ടു
സ്വത്വം തിരയും എനിക്കു ഞാനെൻ്റെയായ് കരുതുന്നതൊക്കെയും എൻ്റെ സ്വത്വം
പ്രതിരൂപമായത് പിന്തുടർന്നെത്തിടും നിഴലായതു നമ്മൾ മൃത,രാകുവോളം
നിഴലിനെ പേടിച്ചിരുട്ടത്തിരുന്നു ഞാൻ,
കുഞ്ഞു മനസ്സെത്ര ലോലമതോർത്തു നോക്കൂ
നിഴലുപോൽ പിൻപറ്റിയെത്ര പേർ നമ്മളെ
അനുധാവനം ചെയ്തു ജീവിതത്തിൽ
നമ്മൾ നാം നമ്മുടേതെന്നു കരുതുന്ന
നിഴലും നമുക്കന്യമാണു തിട്ടം
സന്തതം കൂടെക്കഴിയുവാൻ കൽപ്പിച്ച്
സർവ്വസാക്ഷി സൂര്യനേകി നിന്നെ
ചെറ്റുമഹങ്കാരമില്ല നിനക്കുള്ളിലെൻ്റെ
മേലൊട്ടുവളർന്നു പോയാൽ
ഒട്ടുമസൂയയും നിന്നുള്ളിൽ കണ്ടില്ല
ഞാനൊട്ടുയർന്നു വളർന്നുപോയാൽ
നിറമുള്ള മോഹങ്ങളൊന്നും നിനക്കില്ല
ഇരുളിൻ്റെ കുപ്പായമെത്രയിഷ്ടം
ഒന്നോർക്കിൽ നീ നിറം മാറാതെ നിന്നിടും
മരണം വരെയും ഒരേ നിറത്തിൽ
എല്ലാ രഹസ്യവും നിൻ നിഴൽമായയിൽ
എന്നും വെളിച്ചപ്പെടുകയില്ല.
കാളിമ മൂടിയ കാണാക്കഥകളെ യുള്ളിലൊളിപ്പിച്ച കാരണത്താൽ
എന്നും കറുത്തതായ് തന്നെയിരിക്കുന്നു
നീയെന്ന സത്യം പരമതത്വം
എല്ലാം കഴിഞ്ഞു കറുത്ത മരണമായ്
എന്നിൽ മറഞ്ഞതും നീ തന്നെയാം
No comments:
Post a Comment