Monday, 5 January 2026

ആനന്ദവനത്തിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക്

I

1 ശക്തിയുടെ മണ്ണ്

ശക്തൻ്റെ മണ്ണിൽ നിന്നാണ് ഞങ്ങൾ ശക്തിയുടെ മണ്ണിലേയ്ക്ക് വന്നത്. മോക്ഷസ്ഥാനത്തേയ്ക്ക്. ആനന്ദ വനത്തിലേയ്ക്ക്. 
മുപ്പതുപേരടങ്ങുന്ന ഒരു യാത്രാ സംഘമായിരുന്നു ഞങ്ങളുടേത്. രണ്ടു രാപ്പകലുകൾ വണ്ടിയിൽ കഴിയേണ്ടി വന്നെങ്കിലും വഴിയോരക്കാഴ്ച്ചകളും വെടിവട്ടവുമൊക്കെയായി സമയം പോയതറിഞ്ഞിരുന്നില്ല. ഒരു പുലർകാലത്താണ് ഞങ്ങൾ കാശിയിൽ കാലുകുത്തിയത്. ഉചിതമായ വാസസ്ഥലം ഉണ്ടായിരുന്നതിനാലും ഉറക്കം ട്രെയിനിൽ വച്ചു തന്നെ മുഴുവനാക്കിയതിനാലും ചെറിയ ഒരു വിശ്രമത്തിനു ശേഷം ഞങ്ങൾ ഗംഗാ നദി കാണുവാനായി പോയി.ഹരിശ്ചന്ദ്രഘട്ടിനടുത്തായിരുന്നു ഞങ്ങളുടെ വാസസ്ഥലമെന്നതിനാൽ കാൽനടയായിത്തനെയാണ് ഗംഗാ ദർശനത്തിന് ഇറങ്ങിയത്.
മൂന്നുപതിറ്റാണ്ട് മുമ്പ് കാശിയിൽ വന്നപ്പോൾ ഹരിശ്ചന്ദ്ര ഘട്ടിൽ സ്നാനം ചെയ്തത് ഓർത്തു. അന്ന് പാതി വെന്ത ശവങ്ങൾ ഒഴുകിയിരുന്ന കടവുകൾ ഇപ്പോൾ ഒട്ടൊക്കെ ശുചിത്വമുള്ളവയായിരിക്കുന്നു. അന്ന് മനസ്സിലാക്കിയിരുന്നത് ഹരിശ്ചന്ദ്രഘട്ട് ദക്ഷിണേന്ത്യക്കാർക്കായുള്ള സ്നാനഘട്ടമാണെന്നാണ്. ഇപ്പോൾ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ അവിടേയ്ക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. പവിത്രഗംഗയെ പ്രാതകാലത്ത് ദർശിച്ച് ഞങ്ങൾ മടങ്ങി. തുടർന്ന് പ്രഭാത ഭക്ഷണ ശേഷം കാശി വിശ്വനാഥ ദർശനത്തിനായി പോയി.
പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ് കാശി എന്നു വിശ്വസിക്കപ്പെടുന്നു. ഇവിടെ വിശ്വനാഥനായ ശിവനാണ് മുഖ്യ ആരാധന. സമനിരപ്പിൽ നിന്ന് താഴ്ന്ന വിതാനത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗം കാണാം. സാമവേദ സമ്പ്രദായത്തിലാണ് പൂജാദികൾ.
ഗംഗാനദിയുടെ പടിഞ്ഞാറേ തീരത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ വിശ്വനാഥനെ കൂടാതെ വിശാലാക്ഷി ക്ഷേത്രവും ഉണ്ട്. മണികർണ്ണികാ ദേവി ക്ഷേത്രമെന്നും ഇതിന് പേരുണ്ട് . വിശാലാക്ഷിയായ ശ്രീപാർവ്വതി പൂർവ്വജന്മത്തിൽ ദക്ഷൻ്റെ മകളായ സതീദേവിയായിരുന്നല്ലോ! സതീദേവിയുടെ കർണ്ണാഭരണം വീണ് പോയയിടം ആയതിനാൽ ഇവിടം മണികർണ്ണിക എന്നറിയപ്പെടുന്നത്.
കാശിവിശ്വനാഥ ക്ഷേത്രത്തോട് സമീപസ്ഥവും ഏറെ പ്രധാനപ്പെട്ടതുമാണ് മണികർണ്ണികാഘട്ട്. പ്രാചീനമായ ആരാധനാ സമ്പ്രദായങ്ങൾക്കും വിശ്വാസങ്ങൾക്കും സാക്ഷിയാണ് മണികർണ്ണികാ ഘട്ടം. ഇവിടെയാണ് പ്രധാനപ്പെട്ട ശവസംസ്കാര സ്ഥലം. മുമ്പ് ഗംഗയുടെ തീരങ്ങളിലത്രയും ശവസംസ്ക്കാരം നടത്തുമായിരുന്നു. എന്നാൽ ഇന്നത് ഇവിടം മാത്രമായി പരിമിതപ്പെടുത്തിക്കാണുന്നു. ഞങ്ങളുടെ സഞ്ചാര സഹായി പറഞ്ഞപ്രകാരം മണികർണ്ണികയിൽ ദഹിപ്പിക്കുമ്പോൾ ദുർഗന്ധം വമിക്കുന്നില്ല. ഇവിടത്തെ ചിതാഭസ്മം ശിവരാത്രി കാലത്ത് ക്ഷേത്രത്തിനുള്ളിൽ പൂജാദ്രവ്യമായി ഉപയോഗിക്കാറുണ്ടത്രേ! അന്നേ കാലം അഘോരികളുൾപ്പടെ എല്ലാ വിഭാഗം ഹിന്ദുമത പുരോഹിതർക്കും ഇവിടെ പൂജാദികൾ ചെയ്യാൻ അവസരമുണ്ട്.

ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മോക്ഷ പ്രാപ്തിയുടെ അവസാനകേന്ദ്രമാണ് കാശി. ജീവിതത്തിൻ്റെ നശ്വരത ബോദ്ധ്യപ്പെടുത്തുന്ന മഹാശ്മശാനം ഇവിടെ മണികർണ്ണികാ ഘട്ടിലാണ്. ഇവിടെ ദഹിപ്പിക്കപ്പെടുന്നതോടെ പാപങ്ങൾ അറ്റുപോകുന്നുവെന്നാണ് വിശ്വാസം. അതുപോലെ പുനർജന്മമില്ലാതെ നേരിട്ട് മോക്ഷ പ്രാപ്തി സിദ്ധമാകുകയും ചെയ്യും. ഇവിടെ ദിവസത്തിൽ മുഴുവൻ സമയവും ദഹനപ്രക്രിയ നടക്കുന്നു. ശക്തമായ ശൈവ സാന്നിദ്ധ്യം ഇവിടെയുണ്ടെന്നതാണ് വിശ്വാസം. ശിവൻ മോക്ഷാർത്ഥമായി പരേതാത്മക്കൾക്ക് താരകമന്ത്രം ചെവിയിൽ ഓതിക്കൊടുക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ആത്മീയത ആഴത്തിൽ വേരുന്നിയ ഇടമാണ്. ഇവിടെ മരണം അവസാനമല്ല; മറിച്ച് ദൈവികമായ മോചനമാണ്; മോക്ഷമാണ്. ശിവൻ്റെയും സതിയുടെയും കഥയിലൂടെ ഇത് സാധൂകരിക്കപ്പെടുന്നു. സൃഷ്ടിയുടെയും സംഹാരത്തിൻ്റെയും തുലനവിലയനങ്ങൾ ഇവിടെ നടക്കുന്നു.. 


2
കാലഭൈരവൻ


കാശിയുടെ കാവലാളായി കല്പിക്കപ്പെടുന്നത് കാലഭൈരവനെയാണ്. ഞങ്ങൾ കാലഭൈരവ ക്ഷേത്രവും സന്ദർശിച്ചു. ഇടുങ്ങിയ ഗലികൾക്കിടയിലൂടെയാണ് പ്രവേശനമാർഗ്ഗം. വെള്ളിയിൽ പൊതിഞ്ഞ കാലഭൈരവൻ്റെ മുഖം മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രസ്പഷ്ടമായി കാണാൻ കഴിയുന്നുള്ളൂ. ബാക്കിഭാഗം പൂക്കളും മാലകളുംകൊണ്ടലംകൃതമാണ്.
 കാലഭൈരവക്ഷേത്രത്തിന് കാശിയോളം തന്നെ പഴക്കവും പ്രാധാന്യവുമുണ്ട്.

 കാലഭൈരവൻ ശിവൻ്റെ തന്നെ സൃഷ്ടിയാണ്. ആർക്കാണ് കൂടുതൽ മഹത്വം എന്നതിനെ സംബന്ധിച്ച് ബ്രാഹ്മാവും വിഷ്ണുവുമായി തർക്കമുണ്ടായി. മദ്ധ്യസ്ഥൻ്റെ നിലയിൽ ശിവൻ ഒരു തേജ:സ്തംഭമായി അവരുടെ ഇടയിൽ നിലകൊണ്ടു. ബ്രഹ്മാവ് തൻ്റെ അഞ്ചാമത്തെ തല കൊണ്ട് അതിൻ്റെ പ്രഭവസ്ഥാനം തിരഞ്ഞ് എത്തി നോക്കി. ശിവശക്തിയിൽ ബ്രഹ്മാവിൻ്റെ തല ദഹിച്ചു പോയി. ശിവൻ ഉടൻ തന്നെ കാലഭൈരവനെ സൃഷ്ടിച്ച് പുതിയ ഒരു തല കൃത്രിമമായി സൃഷ്ടിച്ചു. എന്നാൽ അത് കാലഭൈരവൻ്റെ കയ്യിൽ ഒട്ടിപ്പിടിച്ചുതന്നെ ഇരുന്നു. ബ്രഹ്മഹത്യാപാപം തീരാൻ ശിവൻ ഭൈരവനോട് ആ ദേശം വിട്ടുപോകുവാൻ കല്പിച്ചു. എന്നാൽ എവിടെ പോയിട്ടും പാപം കെട്ടില്ല. അതൊരു ദുരാത്മാവു കണക്കെ പിറകെ കൂടി. ഒടുവിൽ കാശിയിലെത്തിയതോടെ കയ്യിൽ ഒട്ടിയ കപാലം താഴെ വീണു. അവിടം കപാലമോചന തീർത്ഥം എന്നറിയപ്പെടുന്നു.

മരണം പോലും ഭയക്കുന്ന കാലഭൈരവനെ കാശിയിൽ തന്നെ വസിക്കാനായി ശിവൻ അനുവദിച്ചു. കാശിയിൽ വരാൻ ആദ്യം കാലഭൈരവൻ്റെ അനുഗ്രഹം തേടണമെന്നതാണ് വിശ്വാസം.
കാലഭൈരവൻ തൻ്റെ വാഹനമായ നായയുടെ പുറത്ത് ശൂലവും പിടിച്ചിരിക്കുന്നതായാണ് സങ്കല്പം. കാലഭൈരവൻ ശിവൻ്റെ തന്നെ രൂപാന്തരമാണ്. കഴുത്തിൽ കപാലമാലയും കയ്യിൽ മയിൽപീലി കൊണ്ടുള്ള ഗദയുമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

മൃത്യഞ്ജയ മഹാദേവ ക്ഷേത്രമാണ് ഞങ്ങൾ സന്ദർശിച്ച മറ്റൊരു മഹാക്ഷേത്രം. ഇവിടെ ക്ഷേത്രത്തിനുള്ളിലായി ഒരു ശിവലിംഗവും അതിനു ചുറ്റുമായി ഒരു ചെറുകിണറുമാണ് കാണുന്നത്. അകാലമൃത്യു, അപകടമൃത്യു, രോഗാദികൾ തുടങ്ങിയവയിൽ നിന്ന് മൃത്യുഞ്ജയ മഹാദേവൻ രക്ഷിക്കുമെന്നാണ് വിശ്വാസം.
വിഷ്ണുവിൻ്റെ അവതാരമായ ധന്വന്തരി മൂർത്തി തൻ്റെ ഔഷധക്കൂട്ടുകൾ ഇവിടത്തെ കിണറ്റിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്ന് കരുതപ്പെടുന്നു. അതിനാലത്രേ ഇവിടം രോഗവിമുക്തിക്ക് കാരണമാകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പല ചെറു ക്ഷേത്രങ്ങളും കാശിയിലെമ്പാടും കാണാൻ കഴിയും. അതുകൊണ്ടുതന്നെയായിരിക്കാം ഇവിടെ ദേവഭൂമി എന്നറിയപ്പെടുന്നത്. കാശി ക്ഷേത്രത്തിന് മുകളിൽ പരുന്തുകൾ പറക്കാറില്ലത്രേ! ഒരു പക്ഷേ വിഷ്ണുവിൻ്റെ സാന്നിദ്ധ്യമല്ല ശൈവസാന്നിദ്ധ്യമാണിവിടെയുള്ളത് എന്നതിനാലാവാം. കൂടാതെ ഗംഗാനദീതീരത്ത് പിതൃബലി നടത്തി പിണ്ഡം തൂകാറുണ്ടെങ്കിലും ഇവിടെയെങ്ങും കാക്കകളെകാണാറില്ല. ആത്യന്തിക മോക്ഷം സിദ്ധിച്ച് ആത്മാക്കൾ ശക്തിയിൽ വിലയം കൊള്ളുന്നതിനാലാവാം.
3
കാശി

രാജാവകാശങ്ങളുടെ ധ്വജാരോഹങ്ങളുടേയും  കടന്നുകയറ്റക്കാരുടെ ധ്വംസനങ്ങളുടെയും ഗതകാല ചരിത്രമാണ് കാശിക്കുള്ളത്. എത്രമേൽ തകർക്കപ്പെട്ടിട്ടും രൂപഭേദം വരുത്തിയിട്ടും കാശിയുടെ ശക്തിചൈതന്യം ഇന്നും പൂർവ്വോൽക്കർഷത്തോടെ നിലകൊള്ളുന്നുവെന്നതാണത്ഭുതം.

കാശിയുടെ ചരിത്രം ആരംഭിക്കുന്നത് ആര്യന്മാരുടെ വരവോടെയാണ്. ക്രിസ്തുവിനുമുമ്പ് രണ്ടാം നൂറ്റാണ്ടിൽ ആര്യ തത്വജ്ഞാനത്തിൻ്റേയും മതവിശ്വാസങ്ങളുടെയും കേന്ദ്രമായിരുന്നു കാശി. പിന്നീട് ഒരു വ്യാപാര വ്യാവസായിക കേന്ദ്രമായി.  പ്രസിദ്ധരായ പല രാജർഷിമാരും കാശി ഭരിച്ചിരുന്നു. കാശിയിൽ വച്ചു തന്നെയാണ് ബുദ്ധൻ ആദ്യമായി ധർമ്മ പ്രബോധനം നടത്തിയത്.

ജാതകകഥകളിൽ കാശിയുടെ വാണിജ്യ പ്രാധാന്യം സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നേർത്ത മസ്ലിൻ , പട്ട്, സുഗന്ധ വസ്തുക്കൾ, ശില്പങ്ങൾ തുടങ്ങിയവയ്ക്ക് പ്രസിദ്ധിയാർജിച്ചിരുന്നു. ക്രി.മു. 650-ാമാണ്ടിൽ കോസലരാജ്യത്തോട് ചേർക്കപ്പെട്ടപ്പോൾ കാശിയുടെ സ്വതന്ത്ര രാജ്യ പദവി നഷ്ടപ്പെട്ടു. ചന്ദ്രഗുപ്തമൗര്യൻ്റെ കാലത്ത് മഗധാധിപത്യത്തിലായി (B C 321- 296). ബിംബിസാരൻ,അശോകൻ എന്നിവർക്കു ശേഷം AD 7ാം നൂറ്റാണ്ടിൽ ഹർഷവർദ്ധനൻ്റെ ഭരണത്തിൻ കീഴിലായി. പിന്നീട് പല വിധ ആക്രമണങ്ങൾ. . 12ാം നൂറ്റാണ്ടിൻ്റെ അവസാനം വരെ ഗാർവാർ രാജാക്കന്മാർ ഭരിച്ചു. 1193 ൽ മുഹമ്മദ് ഗോറി നഗരം കീഴടക്കി. പിന്നീട് ദില്ലി സുൽത്താൻ്റെ ഭരണത്തിലായി. ഗോറിയുടെ കാലത്ത് പള്ളി തകർത്ത് തൽസ്ഥാനത്ത് പള്ളി പണി കഴിപ്പിച്ചു. ചെറുത്തു നിന്ന ഹിന്ദുക്കളേയും സന്യാസി സമൂഹത്തേയും നിഷ്ഠൂരമായി കൊന്നൊടുക്കി. സാംക്രമിക രോഗങ്ങളും കഷ്ടതകളും അതിനെ തുടർന്നുണ്ടായി. നാരായണ ഭട്ട എന്ന ആചാര്യൻ്റെ നിർദ്ദേശം അനുസരിച്ച് 1569 ൽ ക്ഷേത്രം പുനരുദ്ധരിച്ചു.ക്ഷേത്രത്തിനു സമീപം ഒരു ജ്ഞാനവാപിയുണ്ട്.

ഔറംഗസേബിൻ്റെ കാലത്ത് (1618-1807) കാശിക്ക് ഏറെ നാശനഷ്ടങ്ങളുണ്ടായി. 

ക്ഷേത്രം വീണ്ടും ഇടിച്ചു നിരത്തപ്പെട്ടു. ജ്ഞാനവാപിയുൾപ്പടെയുള്ള സ്ഥലത്ത് വീണ്ടും പള്ളി പണികഴിപ്പിച്ചു.

ബ്രിട്ടീഷ് ഭരണാരംഭത്തിൽ കാശി പ്രധാന വ്യാപാര കേന്ദ്രമായി.. 1911 ൽ പ്രത്യേക സംസ്ഥാനമായി ചേർക്കപ്പെട്ടു.. 1949 ൽ ഉത്തർ പ്രദേശിൽ ലയിച്ചു.



4 ദശാശ്വമേധ ഘട്ട്



വൈകുന്നേരം ഞങ്ങൾ ദശാശ്വമേധഘട്ടിൽ ഗംഗാ ആരതി കാണാൻ പോയി. ജനനിബിഡമായ റോഡ്' . പോരാത്തതിന് എലിവേറ്റഡ് ഹൈവേക്കായുള്ള നിർമ്മാണ പ്രവർത്തനവും. ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനത്തിരക്കേറുമ്പോൾ ഉള്ളിൽ ഭീതിയോടെയേ നിർമ്മാണമേഖല മറികടക്കാനാകുകയുള്ളൂ. അത്യഗാധമായ കിടങ്ങുകളാണ് വശങ്ങളിൽ. ബാരിക്കേഡിന് വലിയ സമ്മർദ്ദങ്ങൾ താങ്ങാനുള്ള കരുത്തുമില്ല. ഒരു വിധേന ഞങ്ങളുടെ സംഘം ദശാശ്വമേധിൽ എത്തി. ഇത് സ്നാനഘട്ടങ്ങളിൽ അവസാനത്തേതാണെന്ന് തോന്നുന്നു.

ശിവൻ്റെ തിരിച്ചുവരവിനായി ബ്രഹ്മാവ് പത്ത് അശ്വമേധയാഗങ്ങൾ നടത്തിയത് ഇവിടെ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു.

 ഇവിടെയാണ് സായംകാലത്തെ ഗംഗാ ആരതി. ജനനിബിഡമാണവിടം. ഗംഗാ ആരതി കാണാൻ കരയിലും നദിയിലുമായി ആളുകൾ തമ്പടിച്ചിരിക്കുന്നു. വ്യക്തമായി കാണാൻ വേണ്ടി ഞങ്ങൾ ഒരു വഞ്ചിയിൽ ഉയർന്ന സ്ഥലത്ത് സ്ഥാനം പിടിച്ചു. ബോട്ടുകളെല്ലാം തന്നെ മാലിക്കിൻ്റെതാണ്. തുഴച്ചിൽക്കാർക്ക് തുച്ഛമായ ശമ്പളം മാത്രം. ഗംഗാ ആരതി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന വിസ്മയകരമായ ഒരു ഷോ തന്നെയാണ്. ക്ഷേത്രങ്ങളിലെ ഉത്സവ എഴുന്നെള്ളിപ്പിന് സമാനമായ ഒന്ന്. പുരോഹിതന്മാർ പ്രത്യേക വേഷഭൂഷകളുമായി ഗംഗാതീരത്ത് നിരന്നുനിന്ന് വലിയ ശിഖരവിളക്ക് (ദീപയഷ്ടി) ഉയർത്തി ഗംഗയ്ക്ക് ദീപം കൊണ്ട് ആരതിയുഴുയുന്നു. തുടർന്ന് ധൂപം കൊണ്ട് ആരതി നടക്കുന്നു.വെഞ്ചാമരം, ആലവട്ടം, ശംഖനാദം,ദീർഘ ഘണ്ടാരവം എല്ലാം കൂടി വിസ്മയിപ്പിക്കുന്ന ഒരു ദീപക്കാഴ്ചയാണ് സന്ധ്യാവേളയിൽ ഒരുക്കുന്നത്. നിരനിരയായി നിന്ന് ആരതിയുഴിയുമ്പോൾ ദീപങ്ങൾ ചൊരിയുന്ന സുവർണ്ണപ്രഭ ഗംഗയുടെ കുളിരലകളിൽ പ്രതിബിംബിക്കുമ്പോൾ വിസ്മയകരമായ ഒരു കാഴ്ചയും അതീന്ദ്രിയമായ അനുഭൂതിയും നമുക്ക് ലഭ്യമാകുന്നു.

ഗംഗാമാതാവിനെ ഭക്തിബഹുമാനങ്ങളോടെയാണ് ഹിന്ദു സമൂഹം നോക്കിക്കാണുന്നത്. പുരാണപ്രകാരം സ്വർഗ്ഗവാഹിനിയായ ആകാശഗംഗയെ ഭഗീരഥൻ പിത്രർത്ഥ്യമായി തപം ചെയ്ത് ഭൂമിയിൽ കൊണ്ടുവന്നുവെന്നാണ് വിശ്വാസം. ഇന്നിപ്പോൾ കാശിയുടെ മഹത്വം കടലുകൾ കടന്ന് വിദേശ രാജ്യങ്ങളിൽ വരെ എത്തുന്നതിൽ ഈ ഗംഗാരതി വളരെ ഏറെ സഹായകമാകുന്നുണ്ട്.

ഗംഗാരതി കണ്ടതോടെ ഞങ്ങളുടെ അന്നത്തെ കാഴ്ചകൾ മതിയാക്കി താമസ സ്ഥലത്തേയ്ക്ക് മടങ്ങി.

5 അസി ഘട്ട്



രണ്ടാം ദിവസം ഞങ്ങൾ ആദ്യം പോയത് അസി ഘട്ടിലേയ്ക്കാണ്. വാരണ,അസി നദികൾ സന്ധിക്കുന്നത് ഇവിടെ വച്ചാണ്. ഇവിടെ നിന്നാണ് ഗംഗയിലെ സ്നാനഘട്ടങ്ങൾ തുടങ്ങുന്നതുതന്നെ. പ്രഭാതത്തിലെ ഗംഗാ ആരതി ഇവിടെയാണ് നടത്തുന്നത്. ഗംഗാമാതാവിനെ ഉണർത്താൻ ഉദ്ദേശിച്ചുള്ള ആരതിയാണിത്. ചടങ്ങുകൾ സന്ധ്യാവേളയിലേതിന് സമാനമാണ്. ഗംഗാ ആരതിക്കു ശേഷം ഞങ്ങൾ ഗംഗയിലൂടെ ഒരു ബോട്ടു യാത്ര നടത്തി. വിവിധ സ്നാനഘട്ടങ്ങളെ കണ്ടുകൊണ്ടും ഗംഗാ നദിയുടെ വിസ്തൃതമായ ജലപ്പരപ്പിനു മുകളിലൂടെയുള്ള യാത്ര. പണ്ട് ശ്രീരാമാദികൾ ഈ നദി കടന്നാണല്ലോ വനയാത്രയ്ക്ക് പോയതെന്ന് മനസ്സിൽ വിചാരിച്ചു. ദേശാടനപ്പക്ഷികൾ ധാരാളമായി തലങ്ങും വിലങ്ങും പാറിനടക്കുന്നുണ്ട്. സൈബീരിയൻ കൊക്കുകളുടെ വിഭാഗത്തിൽ പെട്ട പക്ഷികളാണ് അധികവും. അവയ്ക്ക് തീറ്റ കൊടുക്കന്നത് പുണ്യമാണെന്ന് കരുതിയാവാം ധാരാളം പേർ അവയ്ക്ക് തീറ്റ കൊടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചെറുവഞ്ചികളിൽ പക്ഷിത്തീറ്റ വില്പനക്കാർ ബോട്ടിനു ചുറ്റും നിരന്നിരുന്നു. ഗംഗയിൽ ഡോൾഫിനുകൾ ഉള്ളതായി കേട്ടിരിക്കുന്നു. എന്നാൽ ഒന്നിനെ പോലും കാണാൻ കഴിഞ്ഞില്ല. വിവിധ സ്നാനഘട്ടങ്ങൾ കണ്ടുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. കാശിവിശ്വനാഥക്ഷേത്രവും സമീപസ്ഥമായ മണികർണ്ണിക ഘട്ടും നദിയിലിരുന്നുകൊണ്ട് കണ്ടു. മണികർണ്ണിക ഘട്ടിൽ അപ്പോഴും ചിതാഗ്നി അണയാതെ ആളിക്കുന്നുണ്ടായിരുന്നു.

ദശാശ്വമേധിൽ സ്റ്റാന ഘട്ടുകൾ  അവസാനിക്കുകയാണ്. ആ ഭാഗത്താണ് ഗംഗയ്ക്കു കുറുകെ മറുകരയിലേയ്ക്കുള്ള പാലങ്ങൾ. സമയം ഒരു മണിയോടടുത്തതിനാൽ ഞങ്ങൾ ഭക്ഷണാർത്ഥം വാസസ്ഥലത്തേയ്ക്ക് മടങ്ങി.

6 തുളസി മാനസമന്ദിർ, ബിർല മന്ദിർ

വൈകുന്നേരത്തെ സന്ദർശനങ്ങളിൽ പ്രധാനമായത് തുളസി മാനസമന്ദിർ ആണ്. ഇത് ക്ഷേത്രമെന്നതിനേക്കാൾ ഗോസ്വാമി തുളസിദാസിൻ്റെ സ്മാരക മന്ദിരം കൂടിയാണ്. വാല്മീകിയാണ് രാമായണമെഴുതിയതെങ്കിലും ആയത് സംസ്കൃത ഭാഷയിലായിരുന്നതിനാൽ സാധാരണക്കാർക്ക് അത് പ്രാപ്യമായിരുന്നില്ല. 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തുളസീദാസ് എന്ന കവിയാണ് അവധ് ഭാഷയിൽ (ഹിന്ദിയോട് സദൃശമായ പ്രാദേശിക ഭാഷ) രാമചരിതമാനസ എന്ന പേരിൽ രാമായണത്തെ പുനരാവിഷ്ക്കരിച്ചത്. അദ്ദേഹം രാമചരിതമാനസ എന്ന തുളസീരാമായണം രചിച്ച അതേ സ്ഥലത്തു തന്നെ പിന്നീട് തുളസി മാനസ മന്ദിർ എന്ന ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടു. 1964 ൽ പണി കഴിപ്പിക്കപ്പെട്ട ക്ഷേത്രത്തിൻ്റെ ഭിത്തികൾ വെണ്ണക്കല്ലുകളിൽ തീർത്തതാണ്. ആഭിത്തികളിൽ രാമചരിതമാനസയിലെ മുഴുവൻ ശ്ലോകങ്ങളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിൻ്റെ മദ്ധ്യത്തിലായി രാമൻ്റേയും സീതയുടേയും ഹനുമാൻ്റെയും പ്രതിഷ്ഠകൾ സ്ഥാപിച്ചിട്ടുണ്ട്. തികച്ചും ശാന്തമായ അന്തരീക്ഷമാണ് ക്ഷേത്രത്തിനകത്തും പുറത്തും ഉള്ളത്.

ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിലും ബഹുജനപ്രസ്ഥാനങ്ങളിലും പ്രവർത്തിച്ച നിരവധിയായ ആളുകൾ ബനാറസ് ഹിന്ദു വിദ്യാലയത്തിൽ പഠിതാക്കളായിരുന്നു. ജനകീയ പ്രസ്ഥാനത്തിന് ഇത്രയേറെ സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾ വേറെയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീ പണ്ഡിറ്റ്. മദൻ മോഹൻ മാളവ്യ എന്ന ഉൽപ്പതിഷ്ണു 1916 ൽ സ്ഥാപിച്ച ഈ മഹാ വിദ്യാലയം ഭാരതത്തിൻ്റെ യശ:സ്തംഭമായി ഇന്നും നിലകൊള്ളുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാകേന്ദ്രമായി. ഭാരതത്തിൻ്റെ ദാരിദ്ര്യനിർമ്മാർജ്ജനം ശാസ്ത്രീയ വിദ്യാഭ്യാസം കൊണ്ടു മാത്രമേ സാധിതമാകൂ എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഈ മഹാവിദ്യാലയം.

പുതിയ വിശ്വനാഥ ക്ഷേത്രം അഥവാ ബിർലാ മന്ദിർ ആണ് വാരണാസിയിലെ മറ്റൊരാകർഷണം. ബനാറസ് വിശ്വവിദ്യാലയത്തിൻ്റെ കാമ്പസിൽ തന്നെയാണ് ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. പൂർണ്ണമായും വെണ്ണക്കല്ലിൽ തീർത്ത ഈ ക്ഷേത്ര വിസ്മയത്തിൻ്റെ ഗോപുരത്തിന് 250 അടി ഉയരമുണ്ട്. ഇൻഡ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരമായി ഇത് കണക്കാക്കപ്പെടുന്നു. വ്യവസായ പ്രമുഖരായ ബിൽല കുടുംബത്തിൻ്റെ കൂടി സഹായത്താൽ 1966 ൽ പണി കഴിപ്പിക്കപ്പെട്ടതാണിത്.

യഥാർത്ഥത്തിൽ ഇത് കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ പരിഷ്ക്കരിച്ച പതിപ്പാണ്. ഹിന്ദുത്വത്തോളം തന്നെ പഴക്കമുള്ള കാശി വിശ്വനാഥ ക്ഷേത്രം മുഹമ്മദ് ഗോറി മുതൽ ഔറംഗ്സേബ് വരെയുള്ള പല മുസ്ലീം കടന്നു കയറ്റുക്കാരുടെയും ധർഷണങ്ങൾക്കും കൊള്ളി വയ്പ്പിനും കവർച്ചയ്ക്കും വിധേയമായി. ഓരോ കാലത്തും നശിപ്പിക്കപ്പെട്ട ക്ഷേത്രത്തേയും ശില്പങ്ങൾ ഉൾപ്പടെയുള്ള നിർമ്മിതികളേയും പുനർസൃഷ്ടിക്കാൻ തദ്ദേശിയരായ ഹൈന്ദവ സമൂഹം ശ്രമിച്ചെങ്കിലും അവയെല്ലാം വീണ്ടും തച്ചുതകർക്കപ്പെട്ടു. ഏറ്റവും ഒടുവിൽ 1930 ൽ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ബിർല കുടുംബത്തെക്കൊണ്ട് കാശിവിശ്വനാഥ ക്ഷേത്രത്തെ പുന:സൃഷ്ടിക്കുകയായിരുന്നു.

7 സാരനാഥ്


കാശിയിൽ നിന്ന് ഏതാണ്ട് 15 കി മീ വടക്കുകിഴക്ക് മാറിയാണ് സാരനാഥ്. ബുദ്ധമതവുമായി ബന്ധപ്പെട്ടാണ് സാരാനാഥ് അറിയപ്പെടുന്നത്. ഗയയിൽ വച്ച് ബോധോദയംസിദ്ധിച്ച ബുദ്ധദേവൻ ആദ്യമായി തൻ്റെ ശിഷ്യന്മാർക്ക് ധർമ്മോപദേശം നൽകിയത് ഇവിടെ വച്ചാണ്.

ബുദ്ധന് ബോധോദയംസിദ്ധിച്ചത് ബിഹാറിലെ ഗയ എന്ന സ്ഥലത്ത് ഒരു വടവൃക്ഷച്ചുവട്ടിൽ വച്ചായിരുന്നല്ലോ? ആ വൃക്ഷം കാലമേൽപ്പിച്ച ജീർണ്ണതയിൽ 

കടപുഴകിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ആ തായ് വൃക്ഷത്തിൻ്റെ മൂന്നാം തലമുറയിലെ വടവൃക്ഷമാണ് ഇന്ന് സാരനാഥിൽ കാണുന്നത്. 

ബുദ്ധമത വിശ്വാസികൾക്ക് നാലു പുണ്യസ്ഥലങ്ങളാണുള്ളത്. അതിലൊന്നാണ് സാരനാഥം. ജന്മസ്ഥലമായ ലുംബിനിയാണ് ആദ്യത്തേത്. അത് ഇപ്പോൾ നേപ്പാളിൽ ആണ്. രണ്ടാമത്തേത് ബോധോദയം ഉണ്ടായ ബോധഗയ. മൂന്നാമത്തേത് ആദ്യമായി ധർമ്മോപദേശം നൽകിയ സാരനാഥം. നാലാമത്തേത് നിർവ്വാണം പ്രാപിച്ച കുശിനഗരം. ഇത് ഉത്തരപ്രദേശിലെ തന്നെ ഗോരഖ്പൂരിനടുത്താണ്. ബുദ്ധൻ്റെ ജനനവും ബോധോദയവും നിർവ്വാണവും ഉണ്ടായത് പൗർണ്ണമി ദിവസമാണ്. അതിനാലാണ് ബൗദ്ധർ ബുദ്ധപൂർണ്ണിമ വിശേഷദിവസമായി ആചരിക്കുന്നത്. ബോധോദയംസിദ്ധിച്ച ശേഷം ബുദ്ധൻ ചതുർ സത്യങ്ങളെ പറ്റിയും സത്യമാർഗ്ഗങ്ങളെപ്പറ്റിയും ഉദ്ബോധിപ്പിച്ചത് കാശിയുടെ സമീപസ്ഥമായ സാരാനാഥിൽ വച്ചാണ്. അശോക ചക്രവർത്തിയുടെ കാലത്ത് സാരനാഥ് ഒരു ബൗദ്ധ സാംസ്കാരിക കേന്ദ്രമായിരുന്നു. വലിയ ബുദ്ധവിഹാരങ്ങളും ഉയർന്ന ചൈത്യങ്ങളും നിർമ്മിക്കപ്പെട്ടു. അശോകസ്തംഭം ,സ്തൂപം തുടങ്ങിയവയും അശോക ചക്രവർത്തിയുടെ സംഭാവനയായി ഇവിടെയുണ്ടായിരുന്നു. ഇന്ന് അവയിൽ പലതിൻ്റെയും നഷ്ടാവശിഷ്ടങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളൂ. പാലി ഭാഷയിൽ എഴുതപ്പെട്ട പല ലിഖിതങ്ങളും നഷ്ടാവശിഷ്ടങ്ങളിൽ തെളിഞ്ഞു കാണാം.

ബുദ്ധൻ അംഗവസ്ത്രമായി ധരിച്ചിരുന്ന പട്ട് സൂററ്റിൽ രൂപകല്പന ചെയ്ത് സാരനാഥിലെ നെയ്ത്തുശാലകളിൽ നേർമ്മയിൽ നിർമ്മിച്ചെടുത്തവയാണെന്ന് പറയപ്പെടുന്നു. പിന്നീട് ബനാറസ് പട്ട് എന്ന് പുകഴ്പെറ്റ വസ്ത്രവിശേഷം അങ്ങനെ ബുദ്ധനുമായി കൂടി ബന്ധപ്പെട്ടതാണെന്ന് ഞങ്ങളുടെ സഞ്ചാരസഹായി പറയുകയുണ്ടായി.

8  പ്രയാഗ് രാജ്


അടുത്ത ദിവസത്തെ ഞങ്ങളുടെ യാത്ര പ്രയാഗ് രാജിലേയ്ക്കായിരുന്നു. കുംഭമേള നടന്നതിൻ്റെ ശേഷിപ്പുകൾ ഇപ്പോഴും അവിടെ കാണാം. ഏതാണ്ട് നാലു മണിക്കൂർ സമയമെടുത്തു കാശിയിൽ നിന്ന് പ്രയാഗ്‌രാജ് എന്ന പഴയ അലഹബാദിലേയ്ക്ക്. യാത്രാസംഘത്തിൻ്റെ പ്രധാന ആകർഷണം ത്രിവേണി സ്നാനം തന്നെ. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന പുണ്യതീർത്ഥം ഇവിടെയത്രേ! ആ തീർത്ഥത്തിൽ സ്നാനം ചെയ്യുന്നത് പുണ്യവും ശ്രേയസ്ക്കരവുമെന്ന് ഹിന്ദു സമൂഹം വിശ്വസിക്കുന്നു. ഒരു വശത്തുകൂടി തെളിനീരൊഴുക്കി ഗംഗയും മറുഭാഗത്തുകൂടി കറുപ്പുരാശി കലർന്ന് യമുനയും അദൃശ്യസാന്നിദ്ധ്യമായി സരസ്വത നദിയും ഇവിടെ സംഗമിക്കുന്നു. സംഗമ സ്ഥലത്തേയ്ക്ക് ഞങ്ങൾ തോണിയിൽ പുറപ്പെട്ടു. മൂന്നു ദശാബ്ദങ്ങൾക്ക് മുമ്പ് പോയപ്പോൾ സംഗമത്തിൽ ഇറങ്ങി കുളിക്കാൻ പറ്റിയിരുന്നു. എന്നാൽ ഇന്നിപ്പോൾ കുംഭമേളയോടനുബന്ധിച്ച് ആഴം കൂട്ടിയതുകൊണ്ടാണോയെന്ന് അറിയില്ല, ഇറങ്ങി കുളിക്കാൻ അനുമതിയില്ല. മൂന്ന് വഞ്ചികൾ ചുറ്റും നിരത്തി അതിനു നടുക്കായി കിണർ വട്ടത്തിൽ ആളുകളെ തോണിയിൽ നിന്ന് ഇറക്കുകയും സ്നാനാനന്തരം പിടിച്ചു കയറ്റുകയുമാണ് ചെയ്യുന്നത്. ഇതിലേയ്ക്ക് ആളൊന്നുക്ക് നൂറു രൂപ വീതം വസൂലാക്കുന്നുണ്ട്. കൂടാതെ പാൽ, പൂജാസാധനങ്ങൾ നാളികേരം തുടങ്ങിയവ ആചാരത്തിൻ്റെ പേരിൽ അടിച്ചേൽപ്പിച്ച് പണം പിടുങ്ങുന്ന ഇടനിലക്കാരെയും കാണാം. വഞ്ചികളത്രയും ഏതോ വമ്പൻമാർ മൊത്തമായി കരാറെടുത്ത് ഇറക്കിയിട്ടുള്ളതാണ്. തുഴച്ചിൽകാർക്ക് തുച്ഛമായ ദിവസക്കൂലി മാത്രം. എന്നാൽ ചാർജ് ആയി ഈടാക്കുന്നത് ഉയർന്ന തുകയും ' ഒരു തരത്തിൽ പറഞ്ഞാൽ ആത്മീയതയുടെ പേരിലുള്ള ചൂഷണമാണ് ഇവിടെ നടക്കുന്നത്. ത്രിവേണീ സ്ഥാനത്തിനു ശേഷം ഞങ്ങൾ തിരിച്ചെത്തി. തൊട്ടടുത്തു തന്നെ അലഹബാദ് കോട്ടയും ആഞ്ജനേയൻ്റെ ശയന രൂപത്തിലുള്ള പ്രതിഷ്ഠയുള്ള ക്ഷേത്രവുമുണ്ട്. 

ഞങ്ങൾ ക്ഷേത്രദർശനം നടത്തി. കോട്ടയിൽ കയറാൻ സമയക്കുറവു പറഞ്ഞ് മടങ്ങാനൊരുകയാണ്. മുപ്പതു വർഷങ്ങൾക്ക് മുൻപ് വന്നപ്പോൾ ഞാൻ കോട്ട കണ്ടിരുന്നു. കൂടാതെ നെഹ്രു കുടുംബമായ ആനന്ദഭവനം, സമീപസ്ഥമായ ഭരദ്വജാശ്രമം തുടങ്ങിയവയെല്ലാം അന്ന് കാണാൻ കഴിഞ്ഞു.

9 അയോദ്ധ്യ



പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങൾ അയോദ്ധ്യയിലേയ്ക്ക് യാത്രയായി. അവിടെ നിന്ന് അഞ്ചു മണിക്കൂറോളം യാത്ര ചെയ്യണം. ഇപ്പോൾ തന്നെ സമയം പതിനൊന്നു മണിയോടടുക്കുന്നു. നാലു മണിക്കെങ്കിലും അയോദ്ധ്യയിലെത്തണമെന്ന ഉദ്ദേശത്തോടെ ഞങ്ങൾ യാത്രയാരംഭിച്ചു.

കടുകു പാടങ്ങളും നെല്ലിത്തോട്ടങ്ങളും പിന്നിട്ട് ട്രാവലർ മുന്നോട്ടു നീങ്ങുകയാണ്. ഒരു ടോൾപ്ലാസയിൽ ഞങ്ങൾ കടന്നു ചെന്ന സ്ലോട്ടിൽ എന്തോ സാങ്കേതികപ്പിഴ വന്നതിനാൽ വണ്ടി പിറകോട്ടെടുക്കേണ്ടിവന്നു. അതിനിടയിൽ കുതിച്ചവന്ന ഒരു കാർ വണ്ടിയിലിടിച്ച് ചെറിയ കശപിശയുണ്ടായി. ഒടുവിൽ ഹൈവേ പോലീസെത്തി കാര്യം രമ്യമായി പരിഹരിച്ചു. പക്ഷേ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് വിലയേറിയ ഒരു മണിക്കൂറാണ്. വീണ്ടും പ്രതാപ്ഗഡും സുൽത്താൻപൂരും കടന്ന് വാഹനം മുന്നോട്ടു പോകുകയാണ്. എല്ലാവർക്കും വയറ്റിൽ അരണി കടഞ്ഞു തുടങ്ങി. ഒടുവിൽ ഒരു ഭോജനാലയത്തിൻ്റെ മുന്നിൽ നിർത്തി ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ചു.

ഇനിയുള്ള യാത്രയിൽ റോഡ് അത്ര സുഗമമായി തോന്നുന്നില്ല. രണ്ടു് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണെങ്കിലും അതനുസരിച്ചുള്ള യാത്രാ സൗകര്യം കാണുന്നില്ല. നിരത്തുകളിൽ ജനത്തിരക്കും വാഹനത്തിരക്കും ഏറുന്നു. ചെറു നഗരങ്ങളിൽ പ്രത്യേകിച്ചും. സമയം സന്ധ്യയാകാറായി. അഞ്ചുമണിയാകുമ്പോൾ തന്നെ അസ്തമന മാകുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം നിമിത്തം കഴിഞ്ഞ ദിവസങ്ങളിൽ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനമുണ്ടായിരുന്നില്ല. രാവിലെ ദർശനം കഴിഞ്ഞ് ആളുകൾ മടങ്ങുന്നതിൻ്റെ തിരക്ക് ഒരു പുറത്ത്. കൂടാതെ മുഖ്യമന്ത്രി നടത്തിയ 500 പേരുടെ സാമൂഹ്യവിവാഹവും ജീവനോപാധി വിതരണ ചടങ്ങും കഴിഞ്ഞ് ഒഴുകുന്ന ജനങ്ങൾ മറു പുറത്ത്. ചുരുക്കത്തിൽ അയോദ്ധ്യ എത്തിയപ്പോഴേ തന്നെ സമയം ഏഴുമണി കഴിഞ്ഞിരുന്നു. എട്ടു മണി വരെ മാത്രമേ സന്ദർശകരെ കടത്തിവിടുകയുള്ളു എന്നതുകൊണ്ട് ഞങ്ങൾ പെട്ടെന്ന് തന്നെ ചെരുപ്പും ഫോണും സൂക്ഷിക്കാൻ കൊടുത്ത് വരിയിൽ നിന്നു. രാത്രിയായതിനാൽ ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന ശ്രീരാമക്ഷേത്രമെന്ന വാസ്തു വിസ്മയം അതിൻ്റെ സമസ്ത സൗന്ദര്യങ്ങളോടും കാണാൻ ഞങ്ങൾക്കു കഴിഞ്ഞു. ക്ഷേത്രത്തിൻ്റെ നിർമ്മാണം പലഘട്ടങ്ങളായി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സീതാ ദേവി മന്ദിറിൻ്റെ പണി തുടങ്ങിയിട്ടേ ഉള്ളൂ. ശ്രീരാമകഥ കൊത്തുപണികളിലൂടെ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു. രാം ലല്ല എന്ന ശ്രീരാമ പ്രതിഷ്ഠ അത്യന്ത വിസ്മയം ജനിപ്പിക്കുന്നു. ചുമരിലും തൂണുകളിലും മച്ചകങ്ങളിലും ചിത്രങ്ങളും ശില്പങ്ങളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർന്ന മീനാരങ്ങളിൽ ശ്രീരാമകഥ സിനിമയിലെന്നോണം വിഷ്വലായി കാണാവുന്നതാണ്. നിറമുള്ള പ്രകാശവീചികളാൽ സ്വർഗ്ഗസമാനമായ ഒരു അന്തരീക്ഷസ്ഥിതിയൊരുക്കിയിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി സ്ഥാപിച്ച ധ്വജം ദൃഷ്ടിഗോചരമാകുന്നുണ്ട്. ഇത് നമ്മുടെ ക്ഷേത്രങ്ങളിലെയെന്നപോലെ ഉത്സവകാലത്ത് കൊടിക്കൂറചുയർത്തുന്ന തരത്തിലുള്ളതല്ല. രാജവംശത്തിൻ്റെ കൊടിയടയാളം അങ്കിതമാക്കിയ ഒന്നാണ്. ഒരുപക്ഷേ ശ്രീരാമചന്ദ്രൻ ഉൾപ്പെട്ട സൂര്യവംശത്തിൻ്റെ കൊടിയാവും. 9 മണിക്ക് ക്ഷേത്രം അടയ്ക്കണമെന്നതുകൊണ്ട് സന്ദർശകരെ ഒഴിവാക്കിത്തുടങ്ങി. കണ്ടിട്ടും കണ്ടിട്ടും കാഴ്ചകൾ തീരാത്ത ആ വാസ്തു വിസ്മയം ഒരിക്കൽ കൂടി കൺപാർത്ത് ഞങ്ങൾ പുറത്തുകടന്നു. സമീപസ്ഥമായി തന്നെ ഉയർന്ന കുന്നിൽ സ്ഥാപിക്കപ്പെട്ട ആഞ്ജനേയ ക്ഷേത്രം കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് സന്ദർശക സമയം കഴിഞ്ഞ് അടച്ചുവെന്നതിനാലും നേരം അതിക്രമിച്ചതിനാലും ഞങ്ങൾ പുറത്തിറങ്ങി. ശ്രീരാമ പാദങ്ങൾ പതിഞ്ഞ സരയൂ തീരം രാത്രിയിൽ അക്ഷോഭ്യമായി അലങ്കാര ദീപങ്ങളുടെ ആലക്തികകാന്തിയിൽ മുങ്ങി നിൽക്കുന്നത് കണ്ടു. രാത്രി വൈകിയതിനാൽ കൂടുതൽ കാഴ്ചയിലേയ്ക്ക് കണ്ണയയ്ക്കാതെ ഞങ്ങൾ മടക്കയാത്രയ്ക്കൊരുങ്ങി. ആനന്ദവനത്തിൽ നിന്ന് അയോദ്ധ്യയിലേയ്ക്കുള്ള പരിക്രമണത്തിൽ ജീവിതമെന്ന നശ്വര സങ്കല്പനങ്ങളിൽ നിന്നും മരണമെന്ന ശാശ്വത സത്യത്തിലേയ്ക്കുള്ള മനുഷ്യൻ്റെ പ്രയാണം നശിപ്പിച്ചിട്ടും നശിക്കാതെ കിടക്കുന്നചരിത്രത്തിൻ്റെ അവശേഷിപ്പുകൾ സാക്ഷിയായി നോക്കിക്കാണാൻ കഴിഞ്ഞു.






No comments:

Post a Comment