Wednesday, 3 December 2025

കഥകളുറങ്ങുന്ന വൃദ്ധസദനങ്ങൾ



കരഞ്ഞേയിരിക്കും കദനങ്ങൾ മെല്ലെ
കറുത്ത മേലാപ്പു വലിച്ചു മൂടി 
മനസ്സിലെന്നും ഉറങ്ങാതിരിക്കും 
മറന്ന സ്വപ്നം തലപൊക്കിടുന്നു
തനിക്കു താനെന്ന നിറഞ്ഞ ബോദ്ധ്യം മനസ്സിലുണ്ടാമതിൻപ്രകാരം
കഥയുറങ്ങുന്ന വൃദ്ധാശ്രമത്തിൽ 
കഴിഞ്ഞു കൂടും മൃതിയെത്തുവോളം

കരംപിടിച്ച് കരകേറ്റിടുമ്പോൾ പറഞ്ഞതെല്ലാം പതിരായ് മറഞ്ഞു
വിധിക്കു തട്ടിക്കളിക്കാനൊരുക്കും
കളിപ്പന്തുപോലായ് മമ ജീവസ്വപ്നം
നടിക്കുന്നു ഞാനും എനിക്കില്ല ദുഃഖം
തനിച്ചല്ല കൂട്ടുണ്ടരുമക്കിടാങ്ങൾ

കൊതിച്ചതെല്ലാം വിധിച്ചതില്ലെന്നുറച്ചു ഞാനും കഴിഞ്ഞു കൂടി
സ്വതന്ത്രചിന്തയ്ക്കരുനിന്ന തെറ്റിൽ മറഞ്ഞു ബന്ധം മറവിക്കയത്തിൽ
മകൾക്കു പിമ്പേ മകനും തിരഞ്ഞു
തിരക്കു കൂട്ടുന്ന സമസ്യയൊന്ന്
എനിക്കിതൊന്നും വഴങ്ങില്ലയോർത്താൽ
മിഴിപ്പരപ്പിൽ കവിയില്ല കണ്ണീർ

ഇവിടെമെല്ലാമൊരുപോലെ തന്നെ
സമസ്തവും വന്നടിയുന്ന തീരം
കഥയുറങ്ങുന്ന സദനങ്ങൾ ദീപ്ത
സ്മരണ വറ്റി കരിന്തിരികൾ ബാക്കി
കടുത്ത നോവിൻ്റെ പുരട്ടിൽ ജീവൻ
കഴിച്ചുകൂട്ടും കഥകൾ മറന്ന്
അറിഞ്ഞിടാനായ് പല കാര്യമുണ്ടാം 
അതിൻ്റെ കാലം അകന്നൊഴിഞ്ഞു 



No comments:

Post a Comment