Saturday, 20 September 2025

കാവ്യതാരകം മിഴി തുറക്കുമ്പോൾ

കാവ്യതാരകം മിഴി തുറക്കുമ്പൊഴോ 
കണ്ടു രാധയെ കണ്ണൻ്റെ ഗോപിയെ
മഞ്ജുശീകരരാവിൽ ശരൽക്കാല
മഞ്ഞുതുള്ളിത്തിരശ്ശീല പിന്നിലായ്

അഞ്ജനമിഴിക്കോണിൽ തിളങ്ങിയ
അംബുദാഭ്രവിലീനവികിരണം
കണ്ണനെത്തിരഞ്ഞേകദാ നിന്നതിൻ
കോപകാലുഷ്യജ്വാല പടർന്നതോ

വേണുനാദമുതിർന്നതു കേട്ടുടൻ
വേണിഭാരമഴിഞ്ഞതു കാണാതെ
കണ്ണനെ തേടി കണ്ണയയ്ക്കുന്നതാ
കാതരയായ് വനാന്തരേ രാധയും

കാവ്യഭംഗികൾ തേടുന്ന ഹർഷമായ്
കണ്ടു നമ്മളും രാധയെ കൃഷ്ണനിൽ
കണ്ണനില്ലാത്ത രാധയുണ്ടാകില്ല 
കൈതവം വേണ്ട കാണില്ല നിശ്ചയം

No comments:

Post a Comment