Tuesday, 27 May 2025
പക
കടൽ കടന്ന സ്വപ്നങ്ങൾ
കടലുകാണാൻ കൊതിച്ചെന്മകൻ കേഴവേ കായൽപ്പരപ്പുകൾ കാട്ടി ഞാനും
കടലടുത്തില്ലെന്നു പറയുകിൽ പോയിടാം കടലുള്ള ദിക്കിലെന്നപ്പോഴവൻ
കലഹിച്ചു നിന്നിടും കലപില കൂട്ടിടും സങ്കടം വേണ്ടിനിയൊന്നുകൊണ്ടും
കായലും കടലും തിരിയാത്ത പ്രായത്തിൽ ഒത്തിടും നമ്മുടെ കൗശലങ്ങൾ
ഇന്നിപ്പോളേഴു കടലും കടന്നവൻ എന്നെ വിളിക്കായാണുത്സുകനായ്
കണ്ടോ കരീബിയൻ വൻകടൽ ആയതിൽ സുന്ദരമായൊരു ദ്വീപു തന്നിൽ
പ്രീമിയം വില്ലയിൽ നിൽക്കുകയാണു ഞാൻ ജാലകക്കാഴ്ചകൾ കണ്ടു നോക്കൂ
കായൽപ്പരപ്പു പോൽ സ്വച്ഛമാം തീരങ്ങൾ, തല്ലിത്തകർക്കും തിരകളില്ല
വെൺമണൽത്തിട്ടകൾ തെങ്ങിൻതലപ്പുകൾ തൊങ്ങലണിഞ്ഞ നികുഞ്ജങ്ങളും
കണ്ണാടി പോലെ തെളിഞ്ഞ ജലമതിൽ പൊങ്ങുന്നു ക്രീഡാവിനോദഘോഷം
മറ്റൊരു ദിക്കിൽ നിബിഡമാം വൃക്ഷങ്ങൾ ചുറ്റിയൊഴുകും സരോവരങ്ങൾ
കൈവരികെട്ടി നടക്കാനൊരുക്കിയ നൽവഴിത്താരകൾ നീളെ നീളെ
സൈക്കിൾ സവാരികൾ നൗകാവിനോദങ്ങൾ കുട്ടിക്കളികൾ കുറുകലുകൾ
പ്രാപ്പിടിയനെക്കയ്യിലേന്തി നിൽക്കുന്നൊരാൾ പാർപ്പിടം കാക്കുവോരായിരിക്കാം
കൈ ചൂണ്ടി ദൂരേയ്ക്കു കാട്ടിത്തരുന്നെന്നെ ആലക്തികോജ്ജ്വല ഹർമ്മ്യമൊന്ന്
യാത്രികർക്കായി പണിതീർത്ത പുത്തനാം രാത്രിനിവാസ പുരികളാവാം
വൃത്തിയും മോഡിയും ഒത്തൊരുമിക്കുന്ന വ്യത്യസ്തമാമൊരു ചത്വരവും
മേശമേൽ വന്നു നിരന്നവിഭവങ്ങളാകെയും കാട്ടിത്തരുന്നു പക്ഷേ
അച്ഛനു ശീലമില്ലാത്ത വിഭവമാണൊക്കെയും കണ്ടു മനസ്സിലാക്കാം
പാൻകേക്കും കാരമൽ ടോപ്പിങ്ങുമാണത് പത്ഥ്യമാണേറെ സ്വാദിഷ്ടമാണ്.
കടലുകാണിക്കാൻ കഴിയാത്ത ഞാനിന്നു കഥയെന്തു മാറിയെന്നോർത്തു പോയി
കഥയുണ്ടു പണ്ടാ നഗരത്തിനും, ഒരു മുക്കുവഗ്രാമമാണന്നിവിടം
പുതുകാലമതു മാറി, ടൂറിസം പൂക്കുന്ന മായാ നഗരമായ് തീർന്നുവത്രേ!
കാലം കഴിയവേ ഭാഗ്യം തെളിയവേ പഴ_ങ്കാഴ്ചകളാകവേ മാറിടുന്നു
കടലു കാണാത്ത കുരുന്നു ബാല്യങ്ങളോ കടലുകടന്നു ജയിച്ചു നമ്മെ