Saturday, 9 November 2024
ചിക്കമംഗലൂരിലെ രാപ്പകലുകൾ
Friday, 1 November 2024
ബുദ്ധൻ
ബുദ്ധൻ
തപിക്കും മനസ്സിൻ തപമാണു ബുദ്ധൻ
ജ്വലിക്കും വിളക്കിൻ വെളിച്ചത്തിളക്കം
മരിക്കാതിരിക്കാൻ തെളിക്കുന്ന രഥ്യ
പ്രശാന്തിക്ക് പര്യായവാക്കാണ് ബുദ്ധൻ
ചിന്തയ്ക്കു ശ്രേഷ്ഠത്വമുണ്ടെന്നിരിക്കിൽ
പ്രയത്നിക്കുമേ മർത്യനവനുള്ള കാലം
വാപീതടം വിട്ട് ആകാശമാർഗ്ഗേ
ആയുന്ന ഹംസങ്ങളാണെന്ന പോലെ
തേടും നിലം വിട്ട് മഹാലയങ്ങൾ
ശ്രേഷ്ഠത്വമാർജ്ജിച്ച ചിന്താസപര്യ
ചഞ്ചലം മനമെന്നാകിൽ
സംയമിപ്പതു ദുഷ്ക്കരം
അസ്വസ്ഥതയ്ക്കടിപ്പെട്ടാൽ
സംരക്ഷിപ്പതു സാഹസം
ആനന്ദത്തിൻ ശ്രോതസ്സ്
മനസ്സാണെന്നറിയുക
തച്ചൻ തടിയെയെന്നോണം
നിയന്ത്രിക്കുക മനസ്സിനെ
കൂരിരുൾ കാട്ടിലകപ്പെട്ടാൻ
കൊതിക്കും തിരിവിളക്കിനായ്
ലോകമാകെ എരിയുമ്പോൾ
ആനന്ദിപ്പവതെങ്ങനെ?
ഇന്ദ്രിയങ്ങൾക്കടിപ്പെട്ട്
സുഖത്തിൻ പൂവറുത്തീടിൽ
മരണം കൊണ്ടു പോയീടും
ഗ്രാമത്തെ മലവെള്ളമെന്ന പോൽ
ആർത്തിയിൽ നിന്ന് ദുഃഖമുണ്ടാം
ആർത്തിയിൽ നിന്ന് ആധിയും
ആർത്തിയും ആധിയും ചേർന്നാൽ
വ്യാധി മറ്റൊന്ന് തേടണോ?'
നമ്മൾ തന്നെ നമ്മൾക്ക്
ഉടയോരെന്നതറിഞ്ഞിടാം
തിന്മ ചുറ്റിപ്പുണരുന്ന
സാലവൃക്ഷം പോലെയാവൊലാ
ക്ഷമയെന്നത് പരംബലി
നിർവാണം പരമനന്മയും
ആരോഗ്യം മഹാസ്വത്ത്
സംതൃപ്തി മഹാനിധി
ആത്മവിശ്വാസമെന്നെന്നും
മഹാമിത്രമതായിടും
സുഖത്തിൽ നിന്ന് ദുഃഖമുണ്ടാം
സുഖത്തിൽ നിന്ന് ഭയവുമേ
സുഖമുക്തി നേടുന്നാകിൽ
ഭയദുഃഖമൊഴിഞ്ഞു പോം
ഇന്നലെയുടെ ചിന്തയിൽ നി
ന്നിന്നുകൾ പിറകൊള്ളുന്നു
ഇന്നിൻ്റെ ചിന്തകൾ തന്നെ
നാളെയെ സൃഷ്ടിച്ചിടും
മനസ്സിൻ്റെ സൃഷ്ടി തന്നെ
ജീവിതം എന്നതോർക്കുക
സ്വാതന്ത്യം ആർക്കുമേയില്ല
മരണത്തിൻ മുഷ്ടിയിൽ പെടും
തഥാഗതൻ അരുളുന്നു;
ധർമ്മപാതയിൽ വർത്തിക്കാൻ.
28.9. 2024
മരണത്തിൻ്റെ മണം
അണയാൻ തുടങ്ങും വിളക്കിൻ വെളിച്ചമോ
അലയുന്ന പോക്കുവെയിൽ വെട്ടമാണോ?
ഘനചിന്തയിൽ മനം ഇടനെഞ്ചിനുലയിലെ
കനലൂതിയെന്തോ തിരകയാണോ?
അഴലിൻ വഴികളിൽ നിഴൽ മാത്രമൊപ്പമായ്
പിരിയാതെ കൂടെക്കഴിഞ്ഞ കാലം
മിഴികളിൽ ചിരിയുമായ്നിറനിലാപ്പാലുപോൽ
തങ്കക്കിനാക്കൾ നിറച്ചു നീയും
വിറയാർന്ന കൈകളാൽ നിന്നെതലോടുവാൻ
ഉഴറി ഞാൻ മൊഴിമുട്ടി നിന്ന നേരം
കരിപൂണ്ട മുഖവുമായ് മൗനം കുടിച്ചു നീ
എറിയുന്നു ക്രോധത്തിൻ രൗദ്രഭാവം
വിഷകാളിയൻ്റെ ഫണ,മെന്നപോൽവിരിയുന്ന
വിരലുകൾ വരുതിയിൽ വന്നിടാതായ്
കാൽ പിണച്ചോടക്കുഴലൂതുവാനാഞ്ഞ
കാലിച്ചെറുക്കനെ പോലെ ഞാനും
സപ്രമഞ്ചത്തിൽ കിടന്നിപ്രപഞ്ചത്തിനെ
ഇക്കൊച്ചു കെട്ടിൽത്തളച്ചു നിർത്തി
മരിയാതെ മരണം ഒരുക്കുന്ന നാഡീകോശ
പടുരോഗിയായി ഞാൻ വീണുപോയി
ഇനിയെന്തു ജീവിതം ഇനിയെന്തു മോഹവും
ഇതളുകൾ കരിഞ്ഞ പൂങ്കളികയായ് ഞാൻ
സാന്ത്വനം നൽകാൻ പരിചരിക്കാനുമായ്
സന്നദ്ധ സേവകരെത്തുന്നു ഘോഷമായ്
ഖനിയുടെ നിശ്ശബ്ദതയേറ്റുന്നു ശ്രോത്രങ്ങൾ
മൊഴി വട്ടമെത്താത്തൊരധരങ്ങളും,
പുകമഞ്ഞുമൂടിയ പുറലോക കാഴ്ച്ചയ്ക്ക്
ഇത്തിരി വെട്ടം ചുരത്തുന്നു കണ്ണുകൾ
പുണ്യാഹവും പുംപുരീഷ്ടവും വേർതിരി
ച്ചറിയാനറയ്ക്കുന്നു മൂക്കിൻ്റെ വിഹ്വലത
അന്നനാളത്തിലേയ്ക്കാണ്ടിറങ്ങുന്നുവോ
ചെന്നിണം കേറും കുഴൽപോലെയൊന്നതാ
നാവിൻ രുചിഭേദമെന്നേ മറന്നു പോയ്
കട്വമ്ലവും മധുക്ഷീരവും ഒന്നു പോൽ.
അറിയാത്ത വേദനയനുഗ്രഹമെങ്കിലുമറി -
യുന്നു മരണത്തിൻ മണമെന്ന സത്യത്തെ.
*
നാഡീകോശമരണം= പാർക്കിൻസൺ രോഗം
9.10.24
കുമ്പസാരം
കുമ്പസാരം
അറിയാതെ ചെയ്തു പോയോരവിവേകമാണെന്നാലും
അതു നിൻ്റെ ജീവിതത്തെ കലുഷമാക്കി
അതിനു ഞാൻ നിമിത്തമായതു നീ മൊഴിഞ്ഞതില്ല
അത്രമേലിൽ നീയന്നെന്നെ പ്രണയിച്ചു പോൽ
പ്രണയത്തെ പ്രണയമായ് അറിഞ്ഞപ്പോഴകന്നു നാം
പലമട്ടിൽ പല കാലം കഴിച്ചു കൂട്ടി
അകനെഞ്ചു നുറുങ്ങവേ വിഷാദത്തിൽ വിഴിപ്പുമായ്
നിലയില്ലാക്കയത്തിൽ നീ മറഞ്ഞുപോയീ
അപരാധ ചിന്തകൊണ്ട് അന്ത:രംഗമശാന്തമായ്
അനുദിനം കാർന്നുതിന്നു പാപചിന്തകൾ
ഇന്ദ്രിയാനന്ദം തന്ന ആഗ്നേയമാം നിമേഷമേ
ആവുമെങ്കിൽ അംഗാരമായ് ദഹിപ്പിക്ക മേ
കാതലുള്ള മാമരത്തെ കാട്ടുതീയിൻ സ്ഫുലിംഗങ്ങൾ
കാറ്റിനൊപ്പം കടന്നെത്തി ഗ്രസിക്കുമ്പോലെ
കത്തി നിൽക്കും മെഴുതിരിക്കണ്ണിൽ നിന്നു മൊഴുകിയ
ചുടുനീരിൽ എൻ്റെ കണ്ണീർക്കണങ്ങൾ കാണാം
പാപി തൻ്റെ പങ്കിലമാം മാനസത്തെയുരുക്കുവാൻ
കാനോനിലെ ജലം കൊണ്ട് കഴുകയാണോ?
പണ്ടൊരിക്കലവിടുത്തെ പദതാരിലിതേ വിധം
പാപിയായ മറിയത്തിൻ കരൾ പുകഞ്ഞൂ
കണ്ണുനീരാൽ കുതിർത്തവൾ നാഥാ നിൻ്റെ പദം രണ്ടും
തൈലാഭ്യംഗം ചെയ്തു പിന്നെ പുണർന്നു നിന്നൂ
കൃപാവരം ചൊരിഞ്ഞങ്ങു പശ്ചാത്താപാൽ പ്രായശ്ചിത്തം
പാപമോചകമെന്ന് അരുളിച്ചെയ്തു
കുമ്പസാരകൂട്ടിൽ ഞാനും കമ്പിതമാനസനായ് നിൽപ്പൂ
കുറ്റമേറ്റു പറയുവാൻ, ക്ഷമിക്ക സർവ്വം
പാപത്തിന് ശമ്പളമായ് മരിക്കാൻ നീ വിധിക്കുകിൽ
പാപിയായ ഞാനോ പിന്നെ ഒടുക്കും ജീവൻ
25.9, 2024
Tuesday, 29 October 2024
വിശ്വദർശനം (പ്രകാശ ഗോപുരം)
Sunday, 27 October 2024
കവിതയ്ക്ക് പുരസ്കാരം കവി മോർച്ചറിയിൽ
Saturday, 26 October 2024
ശൂന്യം
ശൂന്യം
പിറക്കുന്ന നേരം ചുരുട്ടുന്ന മുഷ്ടിക്കര
ത്തിങ്കലൊക്കെ ഒളിച്ചേ പിടിക്കും
മരിക്കുമ്പോൾ നമ്മൾ ഒളിപ്പിക്കുവാ
നായെടുക്കില്ലയൊന്നും കരം ശൂന്യമാവും
കണക്കിൻ്റെ കാണാപ്പെരുക്കങ്ങളൊക്കെ
നിരത്തി പണത്തെ പൊലിപ്പിച്ചെടുക്കും.
ഇരുട്ടിൻ്റെ പിന്നിൽ മറഞ്ഞക്രമത്താൽ
കവർന്നൊട്ടു ദ്രവ്യം കരത്തിങ്കലാക്കും
നടുക്കുന്ന കൃത്യം മടുപ്പേതുമില്ലാ
തുറച്ചുള്ള ചിത്താലുറപ്പിച്ച് ചെയ്ത്
മനസ്താപമോരാന്നതിൻ കൂലി വാങ്ങി
തരത്തിൽ ചരിക്കാനറപ്പില്ലയാത്തോർ
നിനയ്ക്കുന്നതില്ല മരിക്കുന്ന നേരം
കരം ശൂന്യമാകും തൃണം പോൽ ശരീരം
സമഗ്രാധിപത്യം ഉറപ്പിച്ചു വാഴാൻ
കൊതിക്കുന്ന രാജാവറിഞ്ഞില്ലയെന്നാൽ
കരത്തിങ്കലൊന്നും കരുതേണ്ട വേണ്ട
യമദൂതർ വന്നാൽ ക്ഷണം പോക വേണം
വെറും വാക്കു നൽകി വിലയുള്ള വോട്ട്
വശത്താക്കി മന്ത്രിപ്പണിക്കായി നിന്നു
മന:സാക്ഷി നോക്കാതടക്കിഭരിച്ച്
പെരുത്തുള്ള സമ്പത്തൊരുക്കൂട്ടി വയ്ക്കും
കരുത്തുറ്റ നേതാവൊടുക്കം മരിക്കെ
കരത്താരിൽ ഒന്നും എടുത്തില്ല കഷ്ടം
ഉഴുതിട്ട പാടം വിതച്ചേറ്റി നെല്ലിൻ'
കതിർക്കറ്റ തീർത്തോർക്കരിയില്ലയത്രേ!
നിറഞ്ഞുള്ള ധാന്യപ്പുരയും പുരവും
മരിക്കുന്ന നേരം തുണയ്ക്കാ നിജം താൻ
ചരിത്രത്തിൽ സ്ഥാനം പിടിച്ചോരു സമ്രാ
ട്ടെരിച്ചെത്ര രാജ്യം കവർന്നെത്ര ദ്രവ്യം
ഒടുക്കത്തിലേതോ വിഷവീഞ്ഞു മോന്തി
ക്കരിഞ്ഞത്രേ ജീവൻ അരങ്ങെത്ര ശൂന്യം
20.9.24
Friday, 25 October 2024
അദ്വൈതം
അദ്വൈതം
ദ്വൈതത്തിൽനിന്നദ്വൈതമുണ്ടായതോ
അദ്വൈതമെന്നത് ദ്വൈതമായ് തീർന്നതോ
വേദാന്തസാരങ്ങളൊക്കെക്കലർന്നുള്ള
വൈശിഷ്ട്യമാർന്നമറ്റൊരദ്വൈതമോ?
ഗൗഡപാദർ പദം പിൻപറ്റി ശങ്കരൻ
പൂർണ്ണാ നദീതീര ഷാഡലത്തിൽ നിന്ന്
അദ്രിശൃംഗങ്ങൾക്കുമപ്പുറത്തെത്തി തൻ
അദ്വൈത ചിന്തകൾക്കാത്മാവ് നൽകിയോ !
എല്ലാം നശിക്കിലുമുള്ളിൽ തിളങ്ങുന്ന
മംഗളാനന്ദസ്വരൂപത്തെയോർത്തങ്ങു
രാമേശ്വരത്തും ഗോകർണ്ണത്തും ദ്വാരക
ഉജ്ജയിനി തന്നിലും കാമരൂപത്തിലും
വിജ്ഞാന ജ്യോതിസ്സുയർത്തി പ്രശോഭിച്ചു
വിശ്വവിജയിയായ് മാനിച്ചു ലോകരും
ബ്രഹ്മസത്യം ജഗൽമിഥ്യ സങ്കല്പത്തിന്നകം പൊരുൾ
കണ്ടെടുക്കാനുഴന്നത്രേ സഞ്ചരിച്ചത് ശങ്കരൻ
ഭൂമിയല്ലതു ജലവുമല്ലഗ്നിയല്ലാകാശമല്ല നിരൃതിയുമല്ലത്
ഇന്ദ്രിയമല്ല മനസ്സല്ല മാറ്റത്തിനൊന്നും വഴങ്ങാത്ത സത്യസ്വരൂപമാം സംസാരദുഃഖത്തിനെല്ലാം അതീതമാം സച്ചിന്മയമായ തത്വപ്രകാരവും
മായയാമൊരവിദ്യ നശിക്കുന്നു സൂക്ഷ്മമാം സമ്യക് ജ്ഞാനമുണ്ടാവുമ്പോൾ
മായയാമവിദ്യ മറയുമ്പോൾ
സത്യമാം തത്വമപ്പോൾ പ്രകാശിക്കും
ഞാൻ തന്നെ ബ്രഹ്മമെന്നപ്പോൾ
അറിയും പ്രജ്ഞൻ സ്വയമേവയാ
ഉള്ളടക്കം
കലയും കലാപവും ഒന്നല്ല രണ്ടാണെന്നാൽ
കലയാൽ കലാപത്തെ സൃഷ്ടിക്കും കുബുദ്ധികൾ
കലാപം കലയ്ക്കുള്ള വിഷയവുമാകാം
നല്ല ചാരുതയോടെയതു വിരചിക്കിൽ വിവേകികൾ
നമ്മൾക്കു നിർണ്ണയിക്കാം നമ്മൾ തൻ ജീവിതത്തിൻ ഗുണവും
ആർജ്ജിച്ചതാം അനുഭവവൈവിദ്ധ്യവും
ശാന്തമാം ജീവിതത്തെ കാംക്ഷിപ്പൂ നമ്മളെല്ലാം
അന്ത്യ വിശ്രമം നമുക്കേകുവാൻ ശത്രുക്കളും
ലളിതമാം യാഥാർത്ഥ്യത്തെ തിരയുന്ന മനുജനോ
അജ്ഞാതസങ്കീർണ്ണമാക്കുന്നു കാര്യങ്ങളെ
ഉള്ളടക്കം നാം നേരിട്ടറിയണം അല്ലായ്കിലോ
വ്യാഖ്യാനിച്ചപരന്മാർ മറ്റൊന്നതാക്കിത്തീർക്കും
സത്യമെന്നതോ നിഗമനമല്ല തന്നെ
സത്യം സജീവമാം അനുഭവപരിചയം കേൾ
അഹംബോധം കൊണ്ടറിഞ്ഞിടാം നമ്മൾക്കു നമ്മളെത്താൻ
അതിൽനിന്നുളവാകുന്നു ചിന്തകൾ പ്രവർത്തിയും.
മനസ്സിൻ സമഭാവന, പരിപാകമതെങ്കിലോ
തന്മയത്വം കലർന്നുള്ള ചെയ്തികൾ പ്രാപ്തമായിടും
ഊഴിയിൽ ഇത് നമ്മൾ തന്നൂഴം തിട്ടം അതു നാം തീർക്ക കൃത്യമായ് മോഡിപൂർവ്വകം
നമ്മൾ നമ്മളിൽ തന്നെ മാറ്റങ്ങൾ വരുത്തുകിൽ
പ്രപഞ്ചമൊന്നായ് തന്നെ മാറിടും നമ്മൾക്കൊപ്പം
ദുരിതം താണ്ടുവാനേറെ സമയം വേണ്ടിടുമമ്മട്ടിൽ
ആനന്ദിപ്പാൻ ലഭിക്കില്ല സമയം പുനരധ്രുവം
നാം തന്നെ സൃഷ്ടിക്കുന്നു നമുക്കുള്ള മതിലുകൾ
അതിൽ തന്നെ തളഞ്ഞാണല്ലോ നയിക്കുന്നു ജീവിതം
നിങ്ങൾതൻ മനവും തനുവും നിങ്ങളാർജ്ജിച്ചതാവിലും നിങ്ങളല്ലതിനുടമസ്ഥർ നിങ്ങളാവില്ലൊരിക്കലും.
Saturday, 12 October 2024
വിദ്യാരംഭം
സരസ്വതി സ്തുതി
വിദ്യാവിനോദിനി വിശ്വവിമോഹിനി
വിശ്വത്തിനാധാരഭൂതയാം ഭാരതി
വാണി മാതാവേ വിരവോടു വന്നെൻ്റെ
വാക്കിന് പൊരുളായ് തെളിഞ്ഞിരിക്കൂ
ശ്വേതാംബരം ചുറ്റി കയ്യിൽ വിപഞ്ചിക
ചേലാർന്ന ബിംബം ധരിച്ചുള്ള കാന്തിയും
മിന്നും കതിർ ചിന്നിയെങ്ങും വെളിച്ചം
പരത്തുന്ന നിൻ രൂപമെന്നും തൊഴുന്നേൻ
പുണ്യസരസ്സിൽ കളിച്ചു മേവുന്നൊരു
വെള്ളഹംസത്തിന് തോഴിയാം ബ്രാഹ്മണി
പാലും സലിലവും ഒന്നിച്ചുചേർന്നതിൽ
പാലിനെ ഹംസം കുടിക്കുന്ന പോലവേ
സത്തും അസത്തും കലർന്നുള്ളതിൽ നിന്ന്
സത്തിനെയുൾപ്പൂവിലേറ്റുകെന്നംബികേ
സൃഷ്ടിക്കു വട്ടങ്ങൾ കൂട്ടും വിരിഞ്ച - ന്നിഷ്ടങ്ങൾ ചെയ്യുന്ന വാഗ്ദേവി നിന്നെ
നിത്യം ഭജിക്കും എനിക്കേകുമോ നീ
ഹൃത്തിൽ തുടിക്കുന്ന കാവ്യാക്ഷരങ്ങൾ
ഹേ ദേവി! നീ ശക്തിയോലുന്നെനിക്ക്
വർണ്ണങ്ങളുള്ളിൽ തെളിഞ്ഞേ വരാനായ്
ഹേ ദേവി! നീ സിദ്ധിയേകുന്നെനിക്ക്
വിജയത്തിളക്കം വരുത്തിപ്പുലരാൻ
വർണ്ണേശ്വരി നിന്നെ വർണ്ണിപ്പതിന്നായ്
വിണ്ണോർക്കുപോലും അസാദ്ധ്യം നിനയ്ക്ക
എൻവാണിമേൽ വന്നിരുന്നെൻ്റെ തായേ
കവിജിഹ്വയാക്കെൻ്റെ പടുനാവിനെ നീ
Monday, 7 October 2024
വഞ്ചിപ്പാട്ട്
Saturday, 5 October 2024
വെട്ടം തേടി
Thursday, 3 October 2024
അഹിംസ
അഹിംസ
മേൽവസ്ത്രമില്ലാത്ത മേനിയും
ഇടം കയ്യിൽ ഊന്നിപ്പിടിച്ച വടിയും
വട്ടച്ച കണ്ണട വട്ടത്തിനുള്ളിലെ
കത്തിച്ചു വച്ച മിഴിച്ചിരാതും
സത്യത്തിനൊപ്പം ചരിക്കുന്ന പാദങ്ങൾ
എത്തുന്നു തീണ്ടാത്തുരുത്തുകളിൽ
മിണ്ടാവ്രതത്തിനുമുണ്ട് കരുത്തെന്ന്
മിണ്ടാതെ മിണ്ടുന്ന കർമ്മ മാർഗ്ഗം
പട്ടിണിയുണ്ണുവതല്ലുപവാസമത്
ഉള്ളിലെയുലയൂതിയോരുന്ന സമരമാം
തീയുണ്ട തുപ്പവേ 'ഹേ റാം' എന്ന നേരിനാൽ
ഹിംസയെ അഹിംസയാൽ നേരിട്ടു ഭാരതം
വാൽക്കഷണം :
ജീവിതം കൊണ്ടു സന്ദേശം
ആരചിക്കുന്ന ധീരരെ
വാഴ്ത്തിടും ലോകമെന്നാളും
അതിനില്ലൊരു സംശയം
Monday, 23 September 2024
എൻ്റെ നാട്
എൻ്റെ നാട്
എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം
എൻ്റെ ജീവിതത്തിൻ്റെ നാൾവഴിക്കുറിപ്പുകൾ
എൻ്റെ ജീവിതമല്ല; എൻ്റെ നാടിൻ്റെ തന്നെ
മുന്നേതാം സ്ഥിതികാണാം,രജതസ്ഥലികളും
കുന്നുകൾ കുളങ്ങളും കിന്നരി തീർക്കും മട്ടിൽ
പച്ചപ്പു വിതാനിക്കും നെൽവയൽ വരമ്പുകൾ
കല്പതാരുക്കൾ നൽകും അമൃതിൻ കുടങ്ങളിൽ
സ്വപ്നവും ജീവിതവും കടഞ്ഞേ കഴിഞ്ഞല്ലോ!
വെള്ളമൺ പരപ്പിന്നിടയ്ക്കായ് പഞ്ചാരമൺ
കൂനകൾ നിരത്തിയ കുന്നുകൾ നീളെക്കാണാം
വെള്ളിമൺവഴികളിൽ ചായം കൊണ്ടെഴുതിയ
ചിത്രമെന്നതുപോലെ തളിർപുന്നകൾ, പ്രകൃതിതൻ
ഭിന്നഭാവങ്ങൾ മിന്നിമറയും ദ്യോവിൻ മുഖം ചായക്കൂട്ടണിയുന്നുണ്ടഴിക്കുന്നുണ്ടു വേഗം.
പായ്വഞ്ചിയേറിവന്ന വർത്തകപ്പറങ്കികൾ
വിത്തിട്ട വൃക്ഷം ഞങ്ങൾക്കഷ്ടിക്കു വകതന്നു
ദൂരെയേതോ കുന്നിൽ മുട്ടയിട്ടയ്യോ കാണാഞ്ഞെങ്ങുമേ കരഞ്ഞാർത്തു വിളിക്കുന്നൊട്ടേച്ചികൾ
ശാന്തമായ് ഒഴുകുന്ന കായലിന്നോളക്കൈകൾ
തീരത്തെയാശ്ലേഷിക്കാൻവെമ്പലാർന്നടുക്കയോ
വൻപുന്നമരത്തിൻ്റെ കൊമ്പിന്മേൽ വല ഞാത്തും
വൻപരുന്താണോ? ചീനവലയോ ശങ്കിപ്പു നാം
കന്നത്തു കടക്കണ്ണിൻ വെളിച്ചം പ്രകാശിക്കും
ഉന്നതം വിളക്കുകാൽ ആരെയോ കാത്തിരിപ്പാം
അക്കരെ വയലാറ്റെ വിപ്ലവപ്പെരുങ്കളിയാട്ട
ത്തിലൊടുങ്ങിയ ധീരരാം മക്കളെയോ?
കെട്ടുവള്ളത്തിലേറി വർത്തകർവണിക്കുകൾ
പണ്ടേപ്പോൽ വരുമെന്ന മിഥ്യയിൽ മനം നട്ടോ?