Friday, 1 November 2024

കുമ്പസാരം

കുമ്പസാരം



അറിയാതെ ചെയ്തു പോയോരവിവേകമാണെന്നാലും

അതു നിൻ്റെ ജീവിതത്തെ കലുഷമാക്കി

അതിനു ഞാൻ നിമിത്തമായതു നീ മൊഴിഞ്ഞതില്ല

അത്രമേലിൽ നീയന്നെന്നെ പ്രണയിച്ചു പോൽ


പ്രണയത്തെ പ്രണയമായ് അറിഞ്ഞപ്പോഴകന്നു നാം

പലമട്ടിൽ പല കാലം കഴിച്ചു കൂട്ടി

അകനെഞ്ചു നുറുങ്ങവേ വിഷാദത്തിൽ വിഴിപ്പുമായ്

നിലയില്ലാക്കയത്തിൽ നീ മറഞ്ഞുപോയീ


അപരാധ ചിന്തകൊണ്ട് അന്ത:രംഗമശാന്തമായ്

അനുദിനം കാർന്നുതിന്നു പാപചിന്തകൾ

ഇന്ദ്രിയാനന്ദം തന്ന ആഗ്നേയമാം നിമേഷമേ

ആവുമെങ്കിൽ അംഗാരമായ് ദഹിപ്പിക്ക മേ

കാതലുള്ള മാമരത്തെ കാട്ടുതീയിൻ സ്ഫുലിംഗങ്ങൾ

കാറ്റിനൊപ്പം കടന്നെത്തി ഗ്രസിക്കുമ്പോലെ

കത്തി നിൽക്കും മെഴുതിരിക്കണ്ണിൽ നിന്നു മൊഴുകിയ

ചുടുനീരിൽ എൻ്റെ കണ്ണീർക്കണങ്ങൾ കാണാം

പാപി തൻ്റെ പങ്കിലമാം മാനസത്തെയുരുക്കുവാൻ

കാനോനിലെ ജലം കൊണ്ട് കഴുകയാണോ?


പണ്ടൊരിക്കലവിടുത്തെ പദതാരിലിതേ വിധം

പാപിയായ മറിയത്തിൻ കരൾ പുകഞ്ഞൂ

കണ്ണുനീരാൽ കുതിർത്തവൾ നാഥാ നിൻ്റെ പദം രണ്ടും

തൈലാഭ്യംഗം ചെയ്തു പിന്നെ പുണർന്നു നിന്നൂ

കൃപാവരം ചൊരിഞ്ഞങ്ങു പശ്ചാത്താപാൽ പ്രായശ്ചിത്തം

പാപമോചകമെന്ന് അരുളിച്ചെയ്തു

കുമ്പസാരകൂട്ടിൽ ഞാനും കമ്പിതമാനസനായ് നിൽപ്പൂ

കുറ്റമേറ്റു പറയുവാൻ, ക്ഷമിക്ക സർവ്വം

പാപത്തിന് ശമ്പളമായ് മരിക്കാൻ നീ വിധിക്കുകിൽ

പാപിയായ ഞാനോ പിന്നെ ഒടുക്കും ജീവൻ


25.9, 2024


No comments:

Post a Comment