അണയാൻ തുടങ്ങും വിളക്കിൻ വെളിച്ചമോ
അലയുന്ന പോക്കുവെയിൽ വെട്ടമാണോ?
ഘനചിന്തയിൽ മനം ഇടനെഞ്ചിനുലയിലെ
കനലൂതിയെന്തോ തിരകയാണോ?
അഴലിൻ വഴികളിൽ നിഴൽ മാത്രമൊപ്പമായ്
പിരിയാതെ കൂടെക്കഴിഞ്ഞ കാലം
മിഴികളിൽ ചിരിയുമായ്നിറനിലാപ്പാലുപോൽ
തങ്കക്കിനാക്കൾ നിറച്ചു നീയും
വിറയാർന്ന കൈകളാൽ നിന്നെതലോടുവാൻ
ഉഴറി ഞാൻ മൊഴിമുട്ടി നിന്ന നേരം
കരിപൂണ്ട മുഖവുമായ് മൗനം കുടിച്ചു നീ
എറിയുന്നു ക്രോധത്തിൻ രൗദ്രഭാവം
വിഷകാളിയൻ്റെ ഫണ,മെന്നപോൽവിരിയുന്ന
വിരലുകൾ വരുതിയിൽ വന്നിടാതായ്
കാൽ പിണച്ചോടക്കുഴലൂതുവാനാഞ്ഞ
കാലിച്ചെറുക്കനെ പോലെ ഞാനും
സപ്രമഞ്ചത്തിൽ കിടന്നിപ്രപഞ്ചത്തിനെ
ഇക്കൊച്ചു കെട്ടിൽത്തളച്ചു നിർത്തി
മരിയാതെ മരണം ഒരുക്കുന്ന നാഡീകോശ
പടുരോഗിയായി ഞാൻ വീണുപോയി
ഇനിയെന്തു ജീവിതം ഇനിയെന്തു മോഹവും
ഇതളുകൾ കരിഞ്ഞ പൂങ്കളികയായ് ഞാൻ
സാന്ത്വനം നൽകാൻ പരിചരിക്കാനുമായ്
സന്നദ്ധ സേവകരെത്തുന്നു ഘോഷമായ്
ഖനിയുടെ നിശ്ശബ്ദതയേറ്റുന്നു ശ്രോത്രങ്ങൾ
മൊഴി വട്ടമെത്താത്തൊരധരങ്ങളും,
പുകമഞ്ഞുമൂടിയ പുറലോക കാഴ്ച്ചയ്ക്ക്
ഇത്തിരി വെട്ടം ചുരത്തുന്നു കണ്ണുകൾ
പുണ്യാഹവും പുംപുരീഷ്ടവും വേർതിരി
ച്ചറിയാനറയ്ക്കുന്നു മൂക്കിൻ്റെ വിഹ്വലത
അന്നനാളത്തിലേയ്ക്കാണ്ടിറങ്ങുന്നുവോ
ചെന്നിണം കേറും കുഴൽപോലെയൊന്നതാ
നാവിൻ രുചിഭേദമെന്നേ മറന്നു പോയ്
കട്വമ്ലവും മധുക്ഷീരവും ഒന്നു പോൽ.
അറിയാത്ത വേദനയനുഗ്രഹമെങ്കിലുമറി -
യുന്നു മരണത്തിൻ മണമെന്ന സത്യത്തെ.
*
നാഡീകോശമരണം= പാർക്കിൻസൺ രോഗം
9.10.24
No comments:
Post a Comment