Sunday, 27 October 2024

കവിതയ്ക്ക് പുരസ്കാരം കവി മോർച്ചറിയിൽ


കവി, കാമുകൻ, ഭ്രാന്തൻ. അയ്യപ്പന് ഇതെല്ലാം ചേരും. അയ്യപ്പനിതെല്ലാമാണ്. നിനച്ചിരിക്കാത്ത മരണത്തിന് ആരേയും സാക്ഷി നിർത്താതെ, അജ്ഞാതനായി, അനാഥനായി മരവിച്ച ജഢമായി അവസാനം ശവമുറിയിൽ.

തണുത്തുറഞ്ഞ ശവമുറിയിൽ കവിക്ക് നിത്യശാന്തി. തെരുവോരത്തെ കവിക്ക് മേൽക്കൂരയുള്ള ശവമുറി തന്നെ ഒരാർഭാടമാണ്. നാളത്തെ പത്രത്തലക്കെട്ടുകൾക്കും ദേശനായകരുടെ സ്തുതിവചനങ്ങൾക്കും അത്യന്താധുനികരുടെ വാഴ്ത്തപ്പെടുത്തലുകൾക്കും മീതെ അയ്യപ്പൻ്റെ വചനം മഴയായി പെയ്തിറങ്ങി. ബൊഹീമിയൻ കവിയെന്നും അസ്തിത്വ ദുഃഖത്തിൻ്റെ അപ്പോസ്തലനെന്നും അധുനാധുനികതയുടെ അസാധാരണ അവതാരമെന്നുമൊക്കെ വാഴ്ത്തി അയ്യപ്പൻ്റെ ആത്മാവിനെപ്പോലും അന്ധാളിപ്പിച്ചു, കേരള സമൂഹം.
ഇതോർത്തായിരിക്കാം "അമ്പ് ഏതു നേരവും മുതുകിൽ തറയ്ക്കാം പ്രാണനം കൊണ്ട് ഓടുകയാണ്" എന്ന് അദ്ദേഹം അവസാനം എഴുതി നിർത്തിയത്. താൻ ഭയപ്പെട്ട അമ്പ് ഓടിത്തളർന്ന് വീണപ്പോൾ മുതുകിൽ തറച്ചിരുന്ന കാര്യം അയ്യപ്പൻ അറിഞ്ഞിരുന്നുവോ ആവോ?

എഴുപതുകളിൽ യൗവ്വന തീക്ഷ്ണമായ ചിന്തകളും അനാഥജന്യമായ ആകുലതകളും മഥനം ചെയ്ത മനസ്സിൽ നിന്ന് കോരിയെടുത്ത കവിതകളായിരുന്നു അയ്യപ്പൻ്റേത്.
തുടർന്ന് ബലിക്കുറിപ്പുകൾ, ബുദ്ധനും ആട്ടിൻകുട്ടിയും, 
ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ, വെയിൽ തിന്നുന്ന പക്ഷി, ജയിൽ മുറ്റത്തെ പൂക്കൾ തുടങ്ങി നിരവധി സമാഹാരങ്ങൾ.

 അക്കാദമികളേയോ അധികാരസ്ഥാനങ്ങളെയൊ ' സാഹിത്യത്തമ്പുരാക്കളെത്തന്നെയോ പ്രമാണിക്കാതെ, കവിതയും ലഹരിയും തൻകാര്യജീവിതവുമായി നടന്ന അയ്യപ്പനെ തേടി അക്കാഡമി അവാർഡുകൾ വന്നു ചേർന്നു. ഒടുവിൽ ആശാൻ പുരസ്കാരം സ്വീകരിക്കാൻ ക്ഷണപത്രം വന്നു. വേദികയുയർന്നു. പീഠിക നിരന്നു. അപ്പോഴേയ്ക്കും അയ്യപ്പൻ്റെ ആത്മാവ് അതിലും ഉയർന്ന പുരസ്കാരങ്ങൾ തേടി പറന്നു കഴിഞ്ഞിരുന്നു. അതെ.പുരസ്ക്കാര വേദിയിൽ കാര്യപരിപാടി തുടങ്ങിയപ്പോൾ പുരസ്കൃതകവി ശവമുറിയിൽ. അക്ഷോഭ്യനായി അക്ലിഷ്ഠനായി.

No comments:

Post a Comment