Monday, 16 February 2026

ഇംഗ്ലീഷ് മരുന്നുകളുടെ പരീക്ഷണശാലയാകുന്ന കേരളം (ലേഖനം)

ചെറിയൊരു തുമ്മലോ തലവേദനയാ വന്നാൽ തന്നെ മരുന്നു കഴിക്കുന്ന ശീലം മലയാളികളിൽ കൂടുതലാണ്. ഒട്ടും അലോസരപ്പെട്ടിരിക്കാൻ മനസ്സുള്ളവരല്ല നമ്മൾ. കൃത്യമായ ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെയായിരിക്കും ഇത്തരക്കാർ ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നത്. മുമ്പ് സമാന ബുദ്ധിമുട്ട് വന്നപ്പോൾ ഡോക്ടർ നിർദ്ദേശിച്ചതോ അതല്ലെങ്കിൽ ഇംഗ്ലീഷ് മരുന്നുകടകളിൽ സുലഭമായി ലഭിക്കുന്ന മരുന്നുകൾ കഴിച്ചോ താൽക്കാലിക ശമനം നേടുന്നു. കൃത്യമായ അളവിലോ അനുപാതത്തിലോ ആയിരിക്കുകയില്ല ഇത്തരത്തിലുള്ള ഔഷധ സേവ. അതുകൊണ്ടു തന്നെ കുറഞ്ഞ ഡോസേജിൽ മറേണ്ട അസുഖം, ഉയർന്ന ഡോസേജിൽ കഴിക്കുന്നതിനാൽ പെട്ടെന്ന് മാറുമെങ്കിലും നമ്മുടെ ശരീരം പിന്നീട് ഉയർന്ന ഡോസേജിലുള്ള മരുന്ന് ഡിമാൻ്റ് ചെയ്യുന്ന തരത്തിലേയ്ക്കാവുന്നു. ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ ശേഷി ക്രമേണ കുറയുകയും നമ്മൾ ഇംഗ്ലീഷ് മരുന്നുകൾക്ക് അടിമയാകുകയും ചെയ്യുന്നു.

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഇന്ന് കടുത്ത മത്സരം ഉണ്ട്. ഒരേ രോഗത്തിന് പല തരത്തിലുള്ള മരുന്നുകൾ ഒരേ കോമ്പോസിഷനിൽ ലഭ്യമാണ്. മരുന്നുകമ്പനികളുടെ ബ്രാൻ്റിംഗിന് അനുസരണമായി വിലയിൽ സാരമായ വ്യത്യാസങ്ങൾ ദൃശ്യമാണ്. മാർക്കറ്റിംഗ് തന്ത്രത്തിൻ്റെ വൈഭവത്തിൽ പല മരുന്നുകളും കേമമാണെന്ന ധാരണ ആളുകളിൽ ജനിക്കുന്നു. ഡോക്ടർമാർ തന്നെ പലപ്പോഴും മരുന്നു കമ്പനികളുടെ ഇടനിലക്കാരായി മാറുന്നത് കാണാം. ജീവിതശൈലീ രോഗങ്ങളും ജീവിതാവസാനം വരെ മരുന്നു കഴിക്കേണ്ടി വരുന്ന അവസ്ഥയും നിർദ്ധനരെ വല്ലാതെ കഷ്ടത്തിലാക്കുന്നു. പ്രധാനമന്ത്രിയുടെ സ്കീം പ്രകാരമുള്ള മെഡിക്കൽ ഷോപ്പുകളിൽ വിലയിൽ കുറവുണ്ടെങ്കിലും മരുന്നുകളുടെ ഫലക്ഷമത പ്രായേണ കുറവാണെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടു കാണുന്നത്.

രോഗം വരുന്നതിനേക്കാൾ അത് വരാതെ പ്രതിരോധിക്കുകയെന്നതാണ് യുക്തമായ പരിഹാരം. ഇംഗ്ലീഷ് മരുന്നുകളുപയോഗിച്ചുള്ള ചികിത്സ പോലെ തന്നെ ആയൂർവ്വേദ ചികിത്സയും നമുക്ക് അനുവർത്തിക്കാവുന്നതാണ്. എല്ലാത്തരം രോഗങ്ങൾക്കും അത് ഫലക്ഷമമല്ലയെന്നതും ക്ഷിപ്രരോഗ നിവാരണം ആയുർവ്വേദ ചികിത്സ കൊണ്ട് സാധ്യമല്ല എന്നതും ഒരു ന്യൂനതയാണ്. നമ്മുടെ ഋഷിമാരും ആചാര്യന്മാരും ആയൂർവേദത്തെ കാണുന്നത് രോഗത്തിനുള്ള ചികിത്സാപദ്ധതിയായല്ല. മറിച്ച് രോഗം വരാതെ ശരീരത്തെ സജ്ജമാക്കാനുള്ള ശാസ്ത്രമായാണ്. ആ അർത്ഥത്തിൽ നാം രോഗം വരാതെ ശ്രദ്ധിക്കുകയെന്നതാണ് ആദ്യം കണക്കിലെടുക്കേണ്ടത്. രോഗം വന്നു കഴിഞ്ഞാൽ യുക്തമായ ചികിത്സാ വിധിയാൽ പെട്ടെന്ന് ഭേദമാക്കുകയെന്നതാണ് അഭികാമ്യം.
ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ ശേഷി ചോർന്നുപോകാതെ ശ്രദ്ധിക്കുക. അനാവശ്യമായുള്ള ഇംഗ്ലീഷ് മരുന്നുകളുടെ ഉപയോഗം കുറയ്ക്കുക. മരുന്നു കമ്പനികൾക്കും ആശുപത്രികൾക്കും ഡോക്ടർമാർക്കും മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സർക്കാർ സംവിധാനം ഉപയോഗിക്കുക. പെരുമാറ്റ മര്യാദകളും ആരോഗ്യാവബോധവും വളർത്തുക. ആയുർവേദത്തെ അടിസ്ഥാന ആരോഗ്യ സംരക്ഷണോപാധിയായി കണക്കാക്കുക. ഇത്രയൊക്കെയുമായാൽ ഇംഗ്ലീഷ് മരുന്നുകൾ മലയാളികളുടെ ജീവിതത്തിൽ പിടിമുറുക്കാതിരിക്കാനും അവയുടെ പരീക്ഷണശാലയായി കേരളത്തെ മാറ്റാതെ തടയാനും നമ്മൾക്ക് കഴിയും.




No comments:

Post a Comment