വെയിൽ ചാഞ്ഞ ഒരു അപരാഹ്നത്തിലാണ് ഞങ്ങൾ നഗരത്തലയ്ക്കൽ സ്ഥിതി ചെയ്യുന്ന കല്ലിൽ തീർത്ത വിസ്മയം കാണാനെത്തിയത്. സ്ഥലനാമത്തെ അന്വർത്ഥമാക്കിക്കൊണ്ട് ഉയരത്തിൽ ഉരുളൻ പാറമേൽ ഉയർന്നു പറക്കാനൊരുങ്ങുന്ന പക്ഷിശ്രേഷ്ഠൻ്റെ ശില്പമാണ് ഞങ്ങൾ ആദ്യം കണ്ടത്.
രാമായണ കഥയുമായി ബന്ധപ്പെട്ടാണ് ലേപക്ഷി എന്ന ഈ ഗ്രാമം അറിയപ്പെടുന്നത്. 'ഉയരുക പക്ഷീ' എന്നാണ് തെലുഗിൽ ഈ വാക്കിൻ്റെ അർത്ഥം. ശ്രീരാമാദികളുടെ വനവാസകാലത്ത് സീതയെ രാവണൻ അപഹരിച്ചു കൊണ്ടുപോകുകയുുണ്ടായല്ലോ! തദവസരത്തിൽ സീതാദേവിയുടെ ദീനരോദനം കേട്ട് പക്ഷിശ്രേഷ്ഠനായ ജടായു രാവണൻ്റെ മാർഗ്ഗം തടഞ്ഞു. ക്രുദ്ധനായ രാവണൻ തൻ്റെ വാളിനാൽ ജയാടുവിൻ്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തി. സീതാദേവിയുടെ അനുഗ്രഹത്താൽ ശ്രീരാമൻ തേടി വരുന്നതുവരെ പക്ഷിശ്രേഷ്ഠൻ ജീവൻ വെടിയാതെയിരുന്നു. ശ്രീരാമനെ വിവരങ്ങൾ ധരിപ്പിച്ച ശേഷം മോക്ഷാർത്ഥിയായ ജടായുവിനോട് "ഉയരുക പക്ഷി " എന്നു പറഞ്ഞ് ശ്രീരാമൻ തലോടുകയുണ്ടായി. ജടായുവിൻ്റെ ആത്മാവ് പക്ഷിരൂപത്തിൽ തന്നെ മേല്പോട്ടുയർന്നു. ഈ സന്ദർഭമാണ് ഒരു ശില്പകാവ്യമായി പാറമേൽ പടുത്തുയർത്തിയിരിക്കുന്നത്.
ആന്ധ്രപ്രദേശിൽ കർണ്ണാടകത്തോടു തൊട്ടു കിടക്കുന്ന ശ്രീ സത്യസായി ജില്ലയിലാണ് ഈ ഗ്രാമം. ഹിന്ദുപ്പൂരിൽ നിന്ന് പതിനഞ്ചോളം കി.മീ. കിഴക്കായിട്ടാണിത്.
അടുത്ത കാലത്ത് കേരളത്തിലെ ചടയമംഗലത്തും സമാനമായ സംഭവത്തെ ശില്പരൂപത്തിൽ രൂപകല്പന ചെയ്തിട്ടുണ്ട്. അവിടെ അത് വീണു കിടക്കുന്ന ജടായുവിൻ്റെ രൂപത്തിലാണെന്നു മാത്രം.
16-ാം നൂറ്റാണ്ടിൽ വിജയനഗര രാജാക്കന്മാരാൽ പണികഴിപ്പിക്കപ്പെട്ട വീരഭദ്ര ക്ഷേത്രമാണ് ലേപക്ഷിയിലെ പ്രധാന ആകർഷണം. പുരാണവും ചരിത്രവും ശില്പകലയും സമഞ്ജസമായി സമ്മേളിക്കുന്ന വാസ്തു വിസ്മയമാണ് വീരഭദ്രക്ഷേത്രം അഥവാ വിരൂപാക്ഷ ക്ഷേത്രം. UNESCO യുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന നിർമ്മിതിയാണിത്. ദക്ഷയാഗവുമായി ബന്ധപ്പെടുത്തി കൂടി പറഞ്ഞു കേൾക്കുന്ന ഇവിടം
ഇൻഡ്യയിലെ 18 ദിവ്യശൈവക്ഷേത്രങ്ങളിലൊന്നും സ്കന്ദ പുരാണത്തിൽ പ്രതിപാദിക്കപ്പെടുന്നതുമാണ്.
ക്ഷേത്രത്തിന് പ്രധാനമായി മൂന്നുഭാഗങ്ങളുണ്ട്. മുഖമണ്ഡപം, നാട്യ മണ്ഡപം, അന്തരാള മണ്ഡപവും ഗർഭഗൃഹവും (sanctum sanctorum). മൂന്നു പ്രവേശന കവാടങ്ങളുണ്ടെങ്കിലും വടക്കുഭാഗത്തുള്ള ഗോപുര വാതിലൂടെയൊണ് പ്രവേശനം അനുവദിക്കുന്നത്. കിഴക്കുഭാഗത്തായി സഭാ മണ്ഡപം. ആ ഭാഗത്തുള്ള ഗോപുരം തുറന്നു കണ്ടില്ല. പടിഞ്ഞാറുഭാഗത്തു തന്നെ തെക്കു നീങ്ങി ഒറ്റക്കല്ലിൽ കൊത്തിവച്ച അഞ്ചുതല നാഗം കുടപിടിച്ച പോലെ ശിവലിംഗത്തിനു മേൽ ശില്പാവിഷ്കരിച്ചിരിക്കുന്നു.
ഗർഭഗൃഹത്തിനു മുന്നിലായി ശില്പങ്ങളും പെയിൻ്റിംഗുകളും ഇടകലർന്നു കാണാം. വിവിധ ശൈവരൂപങ്ങൾ. മഹർഷിമാർ, സന്യാസികൾ, നർത്തകർ, വാദ്യക്കാർ, ദ്വാരപാലകർ തുടങ്ങി ഒട്ടേറെ രൂപങ്ങൾ വേറെയും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കുഭാഗത്തെ ഹാളിൽ ശിവനും ബ്രഹ്മാവും ചേർന്നുള്ള രൂപങ്ങൾ, പാർവ്വതിയുടെ മാത്രം രൂപം ശിവ-പാർവ്വതിമാരുടെ നൃത്തം തുടങ്ങിയവ കൊത്തി വയ്ക്കപ്പെട്ടിരിക്കുന്നു. ആയുധധാരിയും കപാലധാരിയുമായ വീരഭദ്രനാണ് പ്രധാന പ്രതിഷ്ഠ. ദക്ഷവധത്തിനായി ശിവനാൽ സൃഷ്ടിക്കപ്പെട്ടതാണല്ലോ വീരഭദ്രൻ. ശിവൻ്റെ തന്നെ രൗദ്രഭാവത്തിലുള്ള അവതാരമാണ് ഒരർത്ഥത്തിൽ വീരഭദ്രൻ. നന്മയുടെ പ്രതീകമായ വീരഭദ്രൻ സതി യജ്ഞകുണ്ഡത്തിൽ ചാടി ആത്മാഹൂതി ചെയ്തതറിഞ്ഞ് ദക്ഷനെ വധിക്കുകയും യാഗശാല തച്ചു തകർക്കുകയും ചെയ്തതായാണ് പുരാണങ്ങൾ പറയുന്നത്.
എഴുപതോളം സ്തംഭങ്ങളാൽ പണി തീർത്തതാണ് നാട്യ മണ്ഡപം അഥവാ രംഗമണ്ഡപം. തൂണുകളിലത്രയും ശിവൻ്റെ താണ്ഡവം, ബ്രഹ്മാവിൻ്റെ വാദ്യാലാപം നാരദരുടെ തംബുരു മീട്ടൽ തുടങ്ങിയവയാൽ ശില്പവൽക്കരിച്ചിരിക്കുകയാണ്.
ആകാശ സ്തംഭം (Hanging Pillar) എന്ന പേരിലുള്ള വിസ്മയകരമായ കരിങ്കൽ തൂണുകൾ വാസ്തുശില്പത്തെ അനന്യമാക്കുന്നു. നിലം തൊടാതെ നിൽക്കുന്ന ഈ കരിങ്കൽതൂണുകൾ ഒരു എൻജിനീയറിംഗ് വിസ്മയം തന്നെയാണ്.
താഴെ കടലാസും മറ്റും തിരുകി ആളുകൾ അത് നിലത്തുറച്ചിട്ടില്ലെന്ന് ബോദ്ധ്യപ്പെടുന്നുമുണ്ട്.
ക്ഷേത്രത്തിനു പിറകിലായാണ് കല്യാണമണ്ഡപം എന്ന പേരിലുള്ള തുറസ്സായ നിർമ്മിതി. 38 സ്തംഭങ്ങളിലായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ധന്വന്തരിയുടേയും അഷ്ടദിക്പാലകരുടേയും കല്ലിൽ കൊത്തിയ ശില്പങ്ങൾ കാണാം. ശിവപാർവതി വിവാഹം ഇവിടെ വച്ചായിരുന്നെന്ന് പറയപ്പെടുന്നു.
അത് ഓഷധിപ്രസ്ഥത്തിൽ വച്ചായിരുന്നെന്നാണ് കാളിദാസകൃതികൾ പറയുന്നത്.
ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തായി കാണുന്ന പാദമുദ്ര സീതാദേവിയുടെതായി പറയപ്പെടുന്നു. ഇതേതു സമയവും സ്വയം ഭൂവായ വെള്ളത്താൽ കഴുകപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
ക്ഷേത്രത്തിൽ നിന്ന് 500 മീ. അകലെയായി ഒറ്റക്കല്ലിൽ തീർത്ത നന്ദി ശില്പം കാണാം. ശ്രാവണബൽഗോളയിലെ ഗോമടേശ്വര പ്രതിമ കഴിഞ്ഞാൽ ഇൻഡ്യയിലെ ഏറ്റവും വലിയ നന്ദിപ്രതിമയായാണ് അറിയപ്പെടുന്നത്. പ്രത്യേക തരത്തിലാണ് ഇതിൻ്റെ നിർമ്മാണചാതുരി. നന്ദികേശ്വരൻ ശിവനോട് എന്തോ അപേക്ഷിക്കുന്ന തരത്തിൽ മുഖം അല്പം ഉയർത്തിയ നിലയിലാണ് കാണുന്നത്; ശിവനെ പശ്ചാത്തലത്തിൽ കാണുന്നില്ലെങ്കിലും. നന്ദിയുടെ കഴുത്ത് മുവ്വലഹാര എന്ന ഒരു നെക്ക്ലേസ് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
16-ാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ അച്ചുത ദേവരായരുടെ ഭരണകാലത്ത് ഗവർണ്ണർമാരായിരുന്ന വീരണ്ണൻ , വിരൂപണ്ണൻ എന്നി സഹോദരങ്ങളാണ് 1540 ൽ ലേപക്ഷി ക്ഷേത്രം പണികഴിപ്പിച്ചത്. ഇതിന് വിരൂപാക്ഷക്ഷേത്രമെന്നും പേരുണ്ട്.
ക്ഷേത്രം പണി കഴിപ്പിച്ചതിൽ ഒരാളായ വിരൂപണ്ണ, ക്ഷേത്ര സമ്പത്ത് ദുർവിനിയോഗം ചെയ്തതായി ആരോപണമുണ്ടായപ്പോൾ, തൻ്റെ നിരപരാധിത്വം തെളിയിക്കാനായി സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്ത് ക്ഷേത്രഭിത്തിയിലേയ്ക്കെറിഞ്ഞത്രേ!
കല്യാണമണ്ഡപത്തിൽ കാണുന്ന രണ്ടു ചുവന്ന പാടുകൾ അതിൻ്റേതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രത്യേകമായ കരിങ്കൽ ശില്പങ്ങളും കൊത്തുപണികളും കൊണ്ട് പണി തീർത്ത നിർമ്മിതിയാണ് ലേപക്ഷിയിലേത്.
വിജയനഗര ശൈലിയിലുള്ള വാസ്തു വിദ്യയാണ് ലേപക്ഷി ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിൽ സ്വീകരിച്ചിരിക്കുന്നത്. ദേശീയ ശ്രദ്ധയിൽ വരുന്ന സംരക്ഷിത സ്മാരകമാണിത്. ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റേയും ശില്പങ്ങൾ രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റേയും പശ്ചാത്തലത്തിൽ ശിലാചിത്രങ്ങളായും ഛായാ ചിത്രങ്ങളായും ക്ഷേത്രഭിത്തികളിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ക്ഷേത്രഗണിതം എന്ന വാക്കു രൂപപ്പെട്ടതു തന്നെ ഇത്തരത്തിലുള്ള ജ്യാമിതീയ നിർമ്മിതിയുടെ കലനസങ്കല്പം ഉൾക്കൊണ്ടാണോയെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.
.