മഴയുള്ള നാട്ടിൽ ഞാൻ പോയിരുന്നു
ആകാശപക്ഷി പക്ഷി പറന്നുയർന്നു
ചിറകുള്ള മോഹങ്ങളനുയാത്രയായി
കുന്നിൽ പുറങ്ങൾ നടന്നു കേറി
കാതിൽ മഴ തന്നിരമ്പമാണോ !
മഴമേഘമെങ്ങോ പറന്നു പോയി
മഴനൂൽ ചരടുകളറ്റു പോയി
കുന്നിൻപുറങ്ങൾ ചവിട്ടി ഞാനോ
പാദചാരികൾക്കൊപ്പമൊത്തുപോയി
മരതകക്കുന്നുകൾ മൃൺമയമാം
മേലാട ചാർത്തിയണിഞ്ഞു നിന്നു
മഞ്ഞു മേലാപ്പു പുതച്ചു തെന്നൽ
മന്ദമായ് വീശി കുളിർ പടർത്തി
ഒഴുകി വന്നെത്തുന്ന മേഘജാലം
കരിപൂണ്ടു ദ്യോവിൻ മുഖമിരുണ്ടു
കുളിർ മുത്തുവാരിയെറിഞ്ഞ പോലെ
മഴനീർക്കണങ്ങൾ മുഖത്തു വീണു
മനമിന്നൊരാകാശ പക്ഷിയായി
മാനത്തുയരാൻ കൊതിച്ചു നിന്നു
ചിറകിന്നടിയിലെ കാറ്റിരമ്പം കുതി,-
ച്ചുയരാൻ പറഞ്ഞോ മനസ്സിനോട് !
7.12.25
No comments:
Post a Comment