Wednesday, 31 December 2025

രാത്രി ജാലകങ്ങൾക്കപ്പുറം

രാത്രി ജാലകങ്ങൾക്കപ്പുറം



ദുഃഖബാഷ്പാകുലങ്ങളാം നേത്രങ്ങൾ

മെല്ലെ ചിമ്മിത്തുറക്കുന്നു താരകം

കാന്തനെപ്പിരിഞ്ഞേകാന്ത രാത്രിയിൽ

കൺകലങ്ങിയിരുന്ന പോൽ പെൺകൊടി


വാനിലെങ്ങും പടരും മുകിൽ ചാർത്തിൻ

കാളിമ നിഴൽ രൂപം വരയ്ക്കുമ്പോൾ

ഓടിയെത്തുന്നൊടിയൻ്റെ മായകൾ

കാട്ടുപോത്തായ് ഹരിണി കരികളായ്

നാട്ടുമാരണപ്പേക്കൂത്തു കാണുവാൻ

രാത്രി ജാലികൾക്കപ്പുറം നോക്കിയാൾ


രണ്ടു കാലിൽ നൊടിയിടെ പായുന്നോർ 

നാലു കാലിൽ കുതിക്കുന്നു വന്യമായ്

ചോരയിറ്റും കുളമ്പുകൾ മിന്നലായ്

കാറ്റിൻ വേഗം കലർന്നു മറഞ്ഞുപോയ്

ശോണരേഖകൾ കാൺമതില്ലെങ്ങുമേ

ശ്യാമം വർണ്ണം പടർന്നുപോയ് ചുറ്റിലും


No comments:

Post a Comment