Monday, 20 October 2025

ദീപങ്ങളുടെ ഭാഷ

ഒരു ചെരാതിൻ്റെ മുന്നിൽ മിഴിനീർത്തി
ഒളി ചിതറിപ്പരക്കും പ്രകാശമേ
ഇരുളിൽ നിൻ്റെ പ്രഭാവത്തികവതിൻ
പൊരുളിൽ സ്പന്ദിക്കയാണിന്നു ജീവിതം

അനിതരമൊരു ജ്യോതിയായ് കാണ്മു 
അഖിലമൊന്നെന്നു ദ്യോതിച്ചിടുന്നിതാ
ഇവിടെയൊന്നും തനിക്കായി മാത്രമായ്
അവികലം നിലനിൽക്കില്ല നിശ്ചയം

സൂക്ഷ്മരൂപമായ് പ്രാണനിൽ കാണുന്നു
സാക്ഷിരൂപമായ് ദീപനാളത്തിലും 
ആഴികൂട്ടിയതുങ്കൽ നിന്നൂർജ്ജമായ് വാഴ്‌വിലൊക്കെയനുഷ്ഠിപ്പു കർമ്മങ്ങൾ 

വിജ്ഞരാം നമുക്കൊപ്പം തെളിച്ചമായ് 
ഭാഷയുണ്ടായ് പലമട്ടിൽ ഭാവത്തിൽ
സൗമ്യമായ് പതി താളത്തിൽ നാളത്തിൽ
ക്രുദ്ധമായഗ്നി ശൈലമായ് സംഗരേ

No comments:

Post a Comment