മാരിയാൽ സാന്ത്വനമേകി മേഘം
പറയാതെ പരിഭവം തിരളാത്ത മണ്ണിനെ
തിരയായി മുത്തും സമുദ്രരാഗം
ചിരിയോടെ വിടരുന്ന പൂവിൻ്റെ കവിളതിൽ
ചുടുചുംബനം നൽകുമുദയസൂര്യൻ
തൊഴുകൈയ്യുയർത്തിത്തപമാർന്നതരു
വിനെ തഴുകും സമീരണൻ സുഖദമായി
ചുടുനിണം വാർന്നുയിർ പൊലിയാതെ
ചുടുകാട്ടിലൊടുവിൽ പതിച്ച കുലട നീയും
സാന്ത്വനം തേടുന്ന ശ്രമണനിൽ കാണുന്നു
ശാന്തിതൻ ശാദ്വലമുക്തിമാർഗ്ഗം
കുമ്പസാരം ചെയ്തു മനസാകും മെഴുതിരി
ഉരുകിപ്പദങ്ങളിൽ വീണ നേരം
കൃപയോടെ ദേവൻ്റെ കരലാളനത്തിനാൽ
കറ നീങ്ങി, കന്യതൻ കൊടിയ പാപം
ഇവിടെത്തപിച്ചു മനസ്സു മരിച്ചു ഞാൻ
കഴിയുന്നു ജീവശ്ശവം കണക്കിൽ
സാന്ത്വനം നൽകിടാനണയുമോ വേദന
മരണം വരെ ഞാൻ ഭുജിക്കെന്നതോ !
No comments:
Post a Comment