രണ്ടായിരത്താണ്ടുമുൽപ്പാട് രക്ഷകൻ
ലോകനന്മയ്ക്കായ് പിറന്നെന്ന സത്യത്തെ
ഉച്ചൈസ്തരം വിളിച്ചോതി മാലോകരും
ഉത്സുകരായ് പുതുവത്സരം തീർക്കുവാൻ
കുത്തഴിഞ്ഞൊരു ലോകക്രമത്തിനെ
ചിട്ടയിലാക്കി നേരേ നടത്തുവാൻ
ചാട്ടയോങ്ങി പരീശരെ നേരിട്ട
വിഷ്ടപനാഥൻ വാഴട്ടെ മാനസേ
അങ്ങകലെ ബേത്ലഹേമിലെ പുൽക്കൂട്
ഛിന്നമായതു കണ്ടവരെങ്കിലും
ക്രൂശിതനായ് കുരിശിന്റെ മാർഗത്തെ
കാട്ടി നമ്മെ നയിച്ച വെളിച്ചമേ
സ്നേഹമെന്ന മതത്തെ പഠിപ്പിച്ച
സത്യമായൊരു നിത്യ പ്രകാശമേ
സ്നാപകൻ വഴി കാട്ടിയ താരമേ
അക്ഷരാർത്ഥത്തിൽ സ്നേഹമാണൂഴിയിൽ
സ്വർഗരാജ്യം ചമയ്ക്കുന്നതെന്നുള്ള
പാഠമേകി തൻ ജീവരക്തത്തിനാൽ
നാഥനേകുന്നു വിശ്വാസ സത്തയെ .
No comments:
Post a Comment