Friday, 21 November 2025
ആസ്വാദനം
Thursday, 20 November 2025
പുഴയുടെ സംഗീതം
Wednesday, 19 November 2025
പോരാട്ടം
കർമ്മം
ഭാവന
Sunday, 16 November 2025
മായാത്ത മുദ്രകൾ
സത്യവും സൗന്ദര്യവും
അക്കരപ്പച്ച
അക്കരപ്പച്ച
എത്ര വിശ്രുതമായിരുന്നു
നമ്മളുടെ കലാലയങ്ങൾ
കവിത വിരിഞ്ഞ ക്ലാസ് മുറി
കഥ മെനഞ്ഞ വായനശാല
ഹൃദയമിടിപ്പുകൾ തൊട്ടറിഞ്ഞ
പരീക്ഷണശാലകൾ
കണ്ണുകൾ കൊണ്ടു കഥ പറഞ്ഞ
ഗോവണിച്ചുവടുകൾ
അക്കരപ്പച്ച തേടിയെത്തിയപ്പോൾ
കവിത കാലമെടുത്തു
കഥ തഥാഗതൻ്റെതായി
ഹൃദയം പണയപ്പണ്ടമായി
കണ്ണുകൾ കണ്ണെത്താത്തിടത്തായി
മനസ്സിൻ്റെ മണൽപ്പരപ്പിൽ
മരുപ്പച്ചയായി നീയുണ്ടായിരുന്നോ?
അകലങ്ങളിൽ നിൻ്റെ ഹൃദയം
മിടിച്ചിരുന്നോ? തുടിച്ചിരുന്നോ?
കാത്തു നിൽക്കാത്ത കാലം
കാലിടറുന്ന നമ്മൾ
നമുക്കു നമ്മളെ നഷ്ടപ്പെടുമ്പോൾ
കാലം ചക്രത്തേരിൽ മുമ്പോട്ടു തന്നെ
ലോകം ലോകഗതിക്കൊപ്പവും.
വേനൽമഴ
Saturday, 15 November 2025
പച്ച തിരയുന്ന ഭൂമി
Tuesday, 4 November 2025
കവിതയുടെ നാൾവഴി
സാഹിത്യ വിഭാഗങ്ങളിൽ കാലപ്പഴക്കം ഏറെ അവകാശപ്പെടാൻ കഴിയുന്നത് കവിതയ്ക്കാണ്. അതുപോലെ തന്നെ സാഹിത്യത്തിലെ അത്യുന്നത കലാരൂപവും കവിത തന്നെ. മനുഷ്യൻ നായാടികളായി കഴിഞ്ഞിരുന്ന കാലം മുതൽ കവിത നിലനിൽക്കുന്നു. അന്നു പ്രകൃതിയും മനുഷ്യനും തമ്മിൽ ഭേദമില്ലായിരുന്നു. പ്രകൃതിയെ പരിവർത്തനം ചെയ്യാനുള്ള ഇച്ഛയിൽ നിന്നാണ് കലയുടെ പരിണാമം ആരംഭിക്കുന്നതു തന്നെ.
കുഞ്ഞിൻ്റെ കരച്ചിലിലും അമ്മയുടെ താരാട്ടിലും കവിതയുണ്ട്. ആദ്യകാലങ്ങളിൽ ആശയവിനിമയം കാവ്യമയമായിരുന്നു. സംസ്കൃതത്തിന് പ്രചുരപ്രചാരമുണ്ടായിരുന്ന അക്കാലത്ത് ശ്ലോകരൂപത്തിലും മറ്റുമായിരുന്നു സംവേദനം നടന്നിരുന്നത്. ആദ്യകവികൾ പലരും ഋഷീശ്വരന്മാരായിരുന്നു.
അന്നത്തെ മന്ത്രസൂക്താദികളുടെ തുടർച്ചയാണ് ഇന്നത്തെ കവിത. സംസ്കൃത നാടകങ്ങളിൽ കാവ്യഭാഷയാണ് അവലംബിച്ചിരുന്നത്. ഒരു പക്ഷേ ഇത്തരം നാടകീയകാവ്യങ്ങളായിരിക്കാം കവിതാ പദ്ധതിക്ക് ഗതിഭേദം നൽകിയത്. വീരഗാഥകളും ഇതിഹാസങ്ങളുമെല്ലാം കാവ്യാവിഷ്കൃതങ്ങളാണ്. കാലം ചെന്നപ്പോൾ മതവും മതദർശനങ്ങളും പ്രത്യേകമായി. രാഷ്ട്രവും രാഷ്ട്രമീമാംസയും വേർപിരിഞ്ഞു. അങ്ങനെ കവിതയ്ക്കു മാത്രമായിഒരു മണ്ഡലം സംജാതമായി. ബിംബങ്ങളും പ്രതിമാനങ്ങളും താളാത്മകമായ ഭാഷയും ഉൾചേർന്ന് കവിതയായി.
പിന്നീടുള്ള കാലം വിവിധ പ്രസ്ഥാനങ്ങളുടേതായിരുന്നു. കല, കലയ്ക്കു വേണ്ടി എന്നു വാദിക്കുന്നവരും കല, ജീവിതത്തിന് വേണ്ടി എന്നു വാദിക്കുന്നവരും ഉണ്ടായി.കല, ജീവിതത്തിന് വേണ്ടി എന്ന് വാദിച്ചവർ നൈതിക മൂല്യങ്ങളുടെ ഉൽബോധനം കവിതയിലൂടെ നടത്തി. കല, കലയ്ക്കുവേണ്ടി എന്ന് വാദിച്ചവർ കേവലാഹ്ലാദത്തിനായി കവിതകൾ രചിച്ചു.
കവിതയിൽ സംസ്കൃതപ്രഭാവം നിലനിന്നിരുന്ന കാലഘട്ടത്തിൽ സംസ്കൃത വൃത്തങ്ങൾ നടപ്പിലായി. ദ്രാവിഡവൃത്തങ്ങളുടെ പ്രഭവം നാടോടിപ്പാട്ടുകളാണ്. ചമ്പുക്കളേറെയും സംസ്കൃത വൃത്തത്തിലായിരുന്നു. എന്നാൽ റൊമാൻ്റിക് കവികൾ ആശ്രയിച്ചത് ദ്രാവിഡവൃത്തങ്ങളേയാണ്. രണ്ടും ഇണക്കിച്ചേർത്ത മുക്ത ഛന്ദസ് ആധുനിക കവികൾക്ക് പ്രിയപ്പെട്ടവയാണ്.
ശബ്ദതാളങ്ങളുടെ പ്രപഞ്ചം തന്നെയാണ് കവിത. മനുഷ്യമനസ്സ് ഭാവതരളമായി സ്പന്ദിച്ചു പോരുന്നതിൻ്റെ അക്ഷരമുദ്രകളാണ് വൃത്തങ്ങൾ. ബിംബങ്ങളുടെയും താളങ്ങളുടെയും ഉചിതവിന്യാസമാണ് കവിയുടെ കർമ്മം. ആധുനിക കവിതയിൽ ശ്ലഥബിംബങ്ങൾ, ഇമേജിസം, സിംബലിസം തുടങ്ങിയ നവീന സങ്കേതങ്ങൾ പ്രയോഗിക്കപ്പെടുന്നു.
എക്സ്പ്രഷനിസം, ഇമ്പ്രഷനിസം തുടങ്ങി പരശ്ശതം പ്രസ്ഥാനങ്ങൾ ഓരോ കാലത്തും ഉണ്ട്. സന്ദേശ കാവ്യം ദ്വിതീയാക്ഷരപ്രാസം തുടങ്ങിയവ ഉദാഹരണം. എല്ലാത്തിനേയും ചേർത്ത് കണക്കാക്കിയാൽ ക്ലാസ്സിക് ഇസം റൊമാൻ്റിസിസം എന്ന രണ്ടു ഇസങ്ങളേ ഉള്ളൂ എന്ന് മനസ്സിലാക്കാം.
പാശ്ചാത്യ കവിതാരംഗത്ത് വന്ന മാറ്റങ്ങൾ മലയാള കവിതകളിലും സ്വാധീനമുണ്ടാക്കി. സംസ്കൃത പദങ്ങളുടെ ആധിക്യം അതുവരെ മലയാള കവിതകളിൽ നിലനിന്നിരുന്നു. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്ന കവിത്രയങ്ങളുടെ ഭാഷാശൈലിയിൽ തന്നെയാണ് വൈലോപ്പള്ളിയും ജി യും ഇടശ്ശേരിയും കാവ്യരചന നടത്തിയത്.
ചങ്ങമ്പുഴയുടേത് വേറിട്ടൊരു കാവ്യസരണി തന്നെയായിരുന്നു. ആംഗലേയ സാഹിത്യത്തിലെ കീറ്റ്സിനേയും ഷെല്ലിയേയും അദ്ദേഹം അതിശയിപ്പിച്ചു. പി. കുഞ്ഞിരാമൻ നായരും പാലാ നാരായണൻ നായരും പ്രകൃതിയുമായി സമരസപ്പെട്ട് മലയാളത്തിൻ്റെ ആത്മാവുൾക്കൊണ്ട കവിതകൾ രചിച്ചു. വയലാറും ഓ.എൻ.വിയും ചങ്ങമ്പുഴക്കവിതകളുടെ സാരസ്യം ഉൾക്കൊണ്ടു. എന്നാൽ സ്വകീയമായ ശൈലിയിൽ അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയത്തിന് അനുഗുണമായി കവിതകൾ എഴുതി. പിന്നീട് ഇരുവരും സിനിമാ രംഗത്ത് ഗാനമേഖലയ്ക്ക് കവിതയുടെ ആത്മാവ് നൽകി.
ആഫിക്കയിലേയും ലാറ്റിനമേരിക്കയിലേയും സാഹിത്യ ശാഖയിലുണ്ടായ ഉണർവ് മലയാള കവിതാ സാഹിത്യത്തിലേയ്ക്ക് കൊണ്ടുവന്നത് സച്ചിദാനന്ദൻ തുടങ്ങിയ അത്യന്താധുനിക കവികളാണ്. കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട്, വിനയചന്ദ്രൻ 'കെ.ജി ശങ്കരപിള്ള തുടങ്ങി ആഘോഷിക്കപ്പെട്ട കവികൾ ഒട്ടനേകമുണ്ട്. മധുസൂദനൻ നായരെപ്പോലുള്ളവർ മിതമായഭാഷയിലൂടെ ശക്തമായ ആശയങ്ങൾ അവതരിപ്പിച്ച് സാമൂഹ്യ വിപത്തിനെതിരെ തൂലിക ചലിപ്പിച്ചു. ഫോക്ലോർ സമ്പ്രദായത്തിലുള്ള കവിതകളെ അനുവാചകരിലെത്തിക്കാൻ ശ്രീ. കാവാലത്തിനും അയ്യപ്പപ്പണിക്കർക്കും കടമ്മനിട്ടയ്ക്കും കഴിഞ്ഞു.
ഇന്നിപ്പോൾ അത്യന്താധുനികതയും കഴിഞ്ഞുള്ള കാലഘട്ടത്തിലാണ് നാം നിൽക്കുന്നത്. കവിതയുടെ പുഷ്കലകാലം കഴിഞ്ഞുവെന്ന് അനുതപിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരുമെന്നതിൻ്റെ സൂചന, ഇന്നിപ്പോൾ ജനകീയമായിരിക്കുന്ന നവമാധ്യമങ്ങളിലൂടെ പ്രകാശിതമാവുന്ന കവിതകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ആശയഗരിമ കൊണ്ടും ആവിഷ്കാരഭംഗികൊണ്ടും ശ്രദ്ധേയമായ ധാരാളം രചനകൾ നവമാധ്യമങ്ങളിലൂടെ പ്രകാശിതമാവുന്നു.