Friday, 21 November 2025

ആസ്വാദനം

പ്രണയത്തിൻ്റെ ജലവിരലുകൾ
(ഉമാദേവി തുരുത്തേരി )

പ്രണയത്തിൻ്റെ ജലവിരലുകളോടിയ അറുപതു കവിതകളിലൂടെ കടന്നുപോകുമ്പോൾ ഒരാസ്വാദനമെഴുതാൻ ഞാനശക്തനാകുന്നു. കാരണം ഞാൻ പ്രണയിച്ചിട്ടില്ല. പ്രണയം എന്നിൽ പ്രസരണം ചെയ്യപ്പെടുകയായിരുന്നു. 
പ്രണയം പ്രണയമാണെന്നറിയുന്നതിനു മുമ്പേ തന്നെ. അതിപ്പോഴും തുടരുകയുമാണ്. ഒരു വിരൽസ്പർശം പോലുമന്യമായ പ്രണയത്തിൽ തുടങ്ങി സ്വയംസമർപ്പണത്തിലെത്തി നിൽക്കുന്ന സർവ്വോൽക്കർഷ പ്രണയത്തിൽ വരെ. യാത്ര തുടരുകയാണ്. 

ഒരു തരത്തിൽ പറഞ്ഞാൽ പ്രകൃതിയാണ് ആദിപ്രണയത്തിൻ്റെ ആവിഷ്കർത്താവ്. പുഴയായും മഴയായും പുല്ലായും പുഴുവായും ഇരുളായും തെളിവായും കനവായും കാലുഷ്യമായും പ്രണയത്തിൻ്റെ ഭിന്നഭാവങ്ങൾ നമ്മളിൽ പരിലസിപ്പിക്കുന്നു. നാമറിയാതെ ഈ അനുകൂലനങ്ങളിൽ പ്രണയാർദ്രരാവുന്നു. 

പ്രണയം, അനുഭവിക്കാനുള്ള ഉപാധിയാണ്. ഓരോരുത്തരും ഓരോ തരത്തിൽ. അനുഭവതലവും ആവിഷ്ക്കാരതലവും പ്രണയികളിൽ പലപ്പോഴും ഭിന്നഭാവത്തിലായിരിക്കും. 
'ഓരോ ആലിംഗനവും ഓരോ പൂർണ്ണതയാണ്
പൂർത്തിയായ കൊത്തുപണിയാണ്' എന്നാണ് മാധവിക്കുട്ടി എഴുതിയത്.

തികഞ്ഞ സാത്വികനായ വിഷ്ണു നാരായണൻ നമ്പൂതിരി പ്രണയത്തെ നിർമ്മമത്വത്തോടെ കാണുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം എഴുതിയത് 
'നിന്നെക്കുറിച്ചിനിയെന്തു പാടേണ്ടു ഞാൻ നിന്നെക്കുറിച്ചെന്തു പാടുവാൻ,അല്ലെങ്കിൽ' 

സച്ചിദാനന്ദനെ സംബന്ധിച്ച് പ്രണയം ബോധോദയമാണ്. വെളിപാടാണ്.
'എനിക്ക് പ്രണയത്തിൻ്റെ വെളിപാടുണ്ടായി. ഇപ്പോൾ ഞാൻ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു. അവസാനത്തെ മനുഷ്യജോടിക്കും പ്രണയനിർവ്വാണം ലഭിച്ചു കഴിഞ്ഞേ ഞാൻ പരമപദം പ്രാപിക്കുകയുള്ളൂ'''

പ്രണയം അങ്ങനെയാണ്. വെള്ളം അതുൾക്കൊള്ളുന്ന പാത്രത്തിൻ്റെ രൂപം പ്രാപിക്കുന്നതുപോലെ പ്രണയം പ്രണയിക്കുന്നവൻ്റെ സങ്കല്പതലങ്ങൾക്കനുസരണമായി സഞ്ചരിക്കുന്നു; സംഭവിക്കുന്നു. പല എഴുത്തുകാരുടേയും കൃതികളിൽ നിന്ന് പ്രണയപരാഗം പുരണ്ട കവിതകൾ നാം തേടിയെടുക്കുകയാണ്. 

ഇവിടെ ശ്രീമതി.ഉമാദേവി തുരുത്തേരി ഒരു പ്രണയപുസ്തകം തന്നെ എഴുതിയിരിക്കുകയാണ്. തൻ്റെ ജലവിരലുകളാൽ പ്രണയത്തെ തഴുകുകയാണ്.
കാത്തിരിപ്പ് എന്ന കവിതയിൽ അത് പ്രണയത്തിൻ്റെ മിഴിനീർ പ്രവാഹത്തെയാണ്. സ്മൃതിജാലകത്തിൽ ജലമുത്തുകളിൽ കൊത്തിവച്ച പേരിനെയാണ്. നെഞ്ചോരമെത്തുമ്പോൾ നറുനിലാത്തെല്ലിലെ മുരളികയെയാണ്.

ഉമാമഹേശ്വരത്തിൽ പ്രണയത്തിൻ്റെ സാദ്ധ്യതയും സാധുതയുമാണ് കല്പിക്കുന്നത്.

'മിഴികളിൽ നക്ഷത്രപ്പൂവുകൾ ജ്വലിക്കണം
നിലാവലകൊണ്ട് ചന്ദനകമ്പളം പുതയ്ക്കണം' 
.........
.........
'ഇന്ദ്രിയങ്ങളിൽ ശൈവവിസ്മയങ്ങൾ,
താണ്ഡവലാസ്യ സമ്മോഹനങ്ങൾ '

കരയുടെ മാറിലെന്നും തിരയുടെ മായാത്ത ചുംബനക്കറകൾ കണ്ടെടുക്കുന്ന പ്രണയഭാവന
മിന്നാമിനുങ്ങിൻ്റെ മിന്നുംചെരാത്
മൗനസീമന്തത്തിൽ കുങ്കുമം ചാർത്തുന്ന
മൗനഗീതം ഉതിർക്കുന്നു.

കടമിഴി നിറയെ പ്രിയനു കൊടുക്കാൻ കരുതി വച്ച ചകിതചാരുതയോടെ
മാറത്തു മിന്നിയ ആലിലത്താലിയെ
മാനത്തെ മേഘത്തിൻ ചെപ്പിലടച്ചുവോ എന്നു ശങ്കിക്കുന്ന ഓർമ്മ. 
പ്രണയത്തിൻ്റെ ഗിരിശൃംഗങ്ങൾ കയറുമ്പോഴുള്ള ഓർമ്മപ്പെരുക്കങ്ങൾ ഇനിയുമേറെ.

മൃത്യു കാലമടുക്കുമ്പോഴും പ്രണയിക്കുന്ന മനസ് പ്രണേതാവിനെ തേടുന്നു. സ്വർഗ്ഗത്തിൽ നിന്ന് അവൻ്റെ നക്ഷത്രമിഴികൾ വേദനയോടെ തന്നെ നോക്കുന്നതറിയുന്നു. മേഘങ്ങളിലൂടെ ഒഴുകി അവനിലേയ്ക്കെത്താൻ പ്രണയാർദ്രമായ തൻ്റെ മനം വെമ്പുന്നുവെന്ന് പറഞ്ഞ് ജീവിത പ്രണയത്തിൻ്റെ നാൾവഴികൾ രേഖപ്പെടുത്തി വയ്ക്കുകയാണ് കവയത്രി.
ഒരു സമ്പൂർണ്ണ പ്രണയപുസ്തകമാണ് ആ വിരലുകളാൽ വിരചിതമായത്'' ജലവിരലുകൾ തഴുകപ്പെട്ട പ്രണയഭാഷ്യങ്ങൾ.


Thursday, 20 November 2025

പുഴയുടെ സംഗീതം


കൈതപ്പുഴയുടെ കളഗീതം
കരളിൽ കുളിരായ് പെയ്യുമ്പോൾ 
കനവിൽ കണ്ടൊരു പുതുമാരൻ
കടവിൽ തോണിയിൽ വന്നെത്തി

പുഴവെള്ളത്തിൽ കതിരോൻ്റേ
പുതു കിരണങ്ങൾ പതിച്ചപ്പോൾ
ചിതറിയ പൊൻതരി വെട്ടങ്ങൾ
കവിളിൽ കവിത വിരിച്ചല്ലോ!

പൂത്തിരി കത്തിയ കണ്ണിണകൾ
പുഴയിൽ തീർത്തൊരു പ്രതിബിംബം
കണ്ടും കൊണ്ടവളോടുമ്പോൾ
പിൻവിളി കേൾക്കാൻ കാതോർത്തു.

1.2.24 

Wednesday, 19 November 2025

പോരാട്ടം

ജീവിതമെന്നതേ പോരാട്ടമാണതിൽ 
വിജയിച്ചിടുന്നു പ്രഗതിശീലർ
വെല്ലുവിളിയാം പ്രതിസന്ധി ഘട്ടത്തെ
വീറോടെ നേർത്തു വിജയിച്ചിടാം

കർമ്മം

കർമ്മബന്ധമെന്നെല്ലാം പറഞ്ഞു നാം
പാപസഞ്ചയം പങ്കിട്ടെടുക്കുന്നു
പുണ്യപാപങ്ങൾ ജന്മാന്തരങ്ങളാൽ
ആർജ്ജിതമെന്ന് വേദം പറയുന്നു

ഭാവന

സങ്കല്പത്തിന് സാകല്യത്താൽ 
ജീവൻ കൈവന്നീടുകിലോ
ഭാവനയെന്നൊരു സംജ്ഞയതിന്നായ് നൽകും നമ്മൾ മടിയാതെ
കഥയും കാവ്യവുമതിൽ നിന്നാത്മാവേറ്റിയ അഭ്ര വിസ്മയവും
എല്ലാം ഭാവന കൊണ്ടു ജഗത്തിൽ വിരിയിക്കുന്നു സംസ്കാരം

Sunday, 16 November 2025

മായാത്ത മുദ്രകൾ

മായാത്ത മുദ്രകൾ നാടിനു നൽകിയ
മായാമയൂഖ വിപഞ്ചിക കാണുുവിൻ
പത്മനാഭന്റെയനാദൃശവിസ്മയക്‌ഷേത്രം
,മാർഗം തെളിക്കുന്നു 
ദീപ്ത വിളക്കുകാൽ
വള്ളംകളിശ്ശീലുമർത്തുങ്കലും കഴിഞ്ഞു -
ത്തുംഗമായ ശബരീശന്റെ പൂവനം
കോട്ടയില്ലാത്തൊരു കോട്ടയം, 
കോട്ട പോൽനിൽക്കുന്നു 
വമ്പൻ അണക്കെട്ടിടുക്കിയിൽ
അത്തച്ചമയമൊരുക്കുന്ന കൊച്ചിയും
പൂര പ്രമാണിയായ് ശക്തന്റെ മണ്ണുമേ
കോട്ടയ്ക്കുമപ്പുറം തുഞ്ചന്റെ തത്തയും
സാമൂരി വാണേടത്തുള്ളൊരു കാപ്പാടും
വീര പഴശ്ശിതൻ നാടും കടന്നു നാം
തെയ്യങ്ങൾ വാഴുന്ന കണ്ണൂരിലെത്തിടും.
ബേക്കലെ കോട്ടയും ഏഴിമലകളും
കേരളം കാട്ടുന്ന കാവ്യപ്രപഞ്ചങ്ങൾ.



സത്യവും സൗന്ദര്യവും

സത്യവും സൗന്ദര്യവും

(ഖലീൽ ജിബ്രാൻ )



ഇവിടെ രണ്ടു ഘടകങ്ങളാണ്.
സൗന്ദര്യവും സത്യവും .
സൗന്ദര്യം സ്നേഹിക്കുന്നവരുടെ മനസ്സിലാണ്.
സത്യം മണ്ണിനെ ഉഴുതുമറിക്കുന്നവരുടെ
കരങ്ങളിലും.

മഹത്തായ സൗന്ദര്യം എന്നെ
കീഴടക്കുന്നു.
അതിലും മഹത്തായത് 
അതിൽ നിന്നുതന്നെ എന്നെ
സ്വതന്ത്രനാക്കുന്നു.

സൗന്ദര്യം കാണുന്ന അവൻ്റെ
കണ്ണിനേക്കാൾ അതിനെ 
ആഗ്രഹിക്കുന്ന അവൻ്റെ
ഹൃദയത്തിലാണ് അത്
കൂടുതൽ തിളങ്ങുന്നത്.

അക്കരപ്പച്ച

  

അക്കരപ്പച്ച


എത്ര വിശ്രുതമായിരുന്നു 

നമ്മളുടെ കലാലയങ്ങൾ

കവിത വിരിഞ്ഞ ക്ലാസ് മുറി

കഥ മെനഞ്ഞ വായനശാല

ഹൃദയമിടിപ്പുകൾ തൊട്ടറിഞ്ഞ

പരീക്ഷണശാലകൾ

കണ്ണുകൾ കൊണ്ടു കഥ പറഞ്ഞ

ഗോവണിച്ചുവടുകൾ


അക്കരപ്പച്ച തേടിയെത്തിയപ്പോൾ

കവിത കാലമെടുത്തു

കഥ തഥാഗതൻ്റെതായി

ഹൃദയം പണയപ്പണ്ടമായി

കണ്ണുകൾ കണ്ണെത്താത്തിടത്തായി

മനസ്സിൻ്റെ മണൽപ്പരപ്പിൽ

മരുപ്പച്ചയായി നീയുണ്ടായിരുന്നോ?

അകലങ്ങളിൽ നിൻ്റെ ഹൃദയം

മിടിച്ചിരുന്നോ? തുടിച്ചിരുന്നോ?



കാത്തു നിൽക്കാത്ത കാലം

കാലിടറുന്ന നമ്മൾ

നമുക്കു നമ്മളെ നഷ്ടപ്പെടുമ്പോൾ

കാലം ചക്രത്തേരിൽ മുമ്പോട്ടു തന്നെ

ലോകം ലോകഗതിക്കൊപ്പവും.






വേനൽമഴ

വേനലിൻ വേവിൽ കുളിച്ചു നിൽക്കുന്നു നാം
തണലാറ്റുവാൻ തൻ്റെ നിഴൽ മാത്രമായ്
മരമായ മരമൊക്കെ വികസനപ്പാതയ്ക്ക് കുരുതിയായ് എന്നേ അരിഞ്ഞുവീഴ്ത്തി
വയലില്ല, വിളവില്ല പുഞ്ചയ്ക്കു തേകുവാൻ
ചെറുതോടു കൈത്തോടു കാൺമതില്ല.
മണിമന്ദിരങ്ങൾക്ക് മണിമുറ്റമാക്കുവാൻ
മണ്ണിട്ടു വയലിൻ്റെ കബറിടത്തിൽ
കുന്നായ കുന്നൊക്കെ യന്ത്രക്കരം കൊണ്ട്
ഒന്നായ് പുഴക്കി പകുത്തെടുത്തു
പുഴയായ പുഴയൊക്കെ ചെറുതായി, നീരൊഴുക്കറിയാതെ എന്നോ നിലച്ചു പോയി
കുളമില്ല,കിണറില്ല ആഴത്തിലാഴ്ന്നെത്തി ആൾപ്പിടിയനായ് കുഴൽ കിണറുമാത്രം
കോൺക്രീറ്റുസൗധങ്ങൾ കോട്ടേജു ഫ്ലാറ്റുകൾ
 കൂണുപോൽ പൊന്തുന്ന നിർമ്മിതികൾ
വഴിവാണിഭങ്ങളില്ലതുപോലുമിന്നിപ്പോൾ ബഹുനിലമേടകൾക്കുള്ളിലായി
ഗ്രാമങ്ങൾ ഗ്രാമങ്ങളല്ലാതെയാകുന്ന ആസൂത്രണം ഒട്ടപാരമോർത്താൽ
 
രസനാളമുയരുന്നു താപമാപിനികളിൽ,
ജീവരസമാകെ വറ്റിയുലകുഷ്ണഭൂവായ്
കിളികുലം മറയുന്നു അരുമകൾ വലയുന്നു
മനുജൻ്റെ ജീവിതം കഠിനമോർത്താൽ
അഴലിൻ്റെ വഴികളിൽ മൃഗജ്വാല തെളിയുന്നു നിഴലിൽ വീണുടയുന്നു മർത്ത്യജന്മം
കടലിൻ്റെ ഗർവം കുലച്ച തിരമാലകൾ  
കരയോടു കലഹിപ്പൂ കരുണയന്യേ
കടലിൻ്റെ മക്കളോ കനിവിന്നു യാചിച്ചു
കടലിനും കരയിനും നടുവിൽ നിൽപ്പൂ
കൃഷിഭൂമി തരിശിട്ടു വനഭൂമിയിൽ നാണ്യ
വിളകൾ പൊലിപ്പിച്ചു പുതിയകാലം

പുൽമേടു പൂഞ്ചോല കുളിരണിക്കുന്നുകൾ
കുടചൂടി നിൽക്കുന്ന പൂവനികൾ
കനിവായ് പ്രകൃതി ചുരത്തുന്ന തെളിനീരു
കിനിയുന്നു പാറയിടുക്കുകളിൽ
വെടിയുപ്പു ഗന്ധകം പുകയുന്നു സഹ്യൻ്റെ
നെഞ്ചകം പൊട്ടിപ്പിളർന്നു വീണു.
പുത്തൻ റിസോർട്ടുകൾ കോട്ടേജു വില്ലകൾ
പുതുമകൾ തേടുന്ന നാട്ടിടങ്ങൾ
മലനാടു മാറിയോ മറുനാട്ടു രീതികൾ
വിളയുന്ന ടൂറിസം ഗ്രാമമായോ !




Saturday, 15 November 2025

പച്ച തിരയുന്ന ഭൂമി

ഗ്രാമഭംഗികളൊന്നൊന്നായ്
 നാടു നീങ്ങുന്നു നീളവേ
ഭൂമി പച്ചപ്പ് തേടുന്നു ഊഷരമാം പ്രകൃതിയിൽ
കേരവൃക്ഷങ്ങൾ തിങ്ങുന്ന നാടു നമ്മുടെ കേരളം
എന്ന് ചൊല്ലിപ്പഠിച്ചിപ്പോൾ , പാഠഭേദം വരുത്തണം

ശുദ്ധ തോയമൊഴുക്കുന്ന ആറു വറ്റിവരണ്ടു പോയ്
കാടുകാവുകുളങ്ങളും തിറയാടി നിന്ന തരുക്കളും
സ്വർണകാന്തി കൊതിക്കുമാ നല്ല മരതക നെൽവയൽ
കർണികാരങ്ങൾ പൂക്കുന്ന നൽ മനോഹര വീഥികൾ
പുല്ലുമേടുകൾ, ഫുല്ലമാം വനമുല്ല തീർത്ത സുഗന്ധവും
ഇന്നു കാണുവതില്ല, നമ്മുടെ നാടിതെത്ര വളർന്നു പോയ്

ഇന്നു കാണ്മതു കുന്നിടിച്ചുള്ള നിർമിതികളനവധി
ഇന്നു കാണ്മതു കാടുവെട്ടി നിരത്തിയേറ്റിയ ജനപദം
എങ്ങുമുന്നത സൗധമാണതിനൊത്ത വന്മതിൽ ചുറ്റിലും
മുറ്റമാകവേ വെൺകുളിർകല്ലാൽ വിസ്തരിച്ചു വിരിച്ചതും
മോഡിയോടെ വസിച്ചിടാം കൃഷി വേണ്ട നമ്മൾക്കിന്നിമേൽ
നാടു നീങ്ങുമോ നാട്ടു നന്മകൾ തീനൊരുക്കുന്ന രീതിയും !


Tuesday, 4 November 2025

കവിതയുടെ നാൾവഴി



സാഹിത്യ വിഭാഗങ്ങളിൽ കാലപ്പഴക്കം ഏറെ അവകാശപ്പെടാൻ കഴിയുന്നത് കവിതയ്ക്കാണ്. അതുപോലെ തന്നെ സാഹിത്യത്തിലെ അത്യുന്നത കലാരൂപവും കവിത തന്നെ. മനുഷ്യൻ നായാടികളായി കഴിഞ്ഞിരുന്ന കാലം മുതൽ കവിത നിലനിൽക്കുന്നു. അന്നു പ്രകൃതിയും മനുഷ്യനും തമ്മിൽ ഭേദമില്ലായിരുന്നു. പ്രകൃതിയെ പരിവർത്തനം ചെയ്യാനുള്ള ഇച്ഛയിൽ നിന്നാണ് കലയുടെ പരിണാമം ആരംഭിക്കുന്നതു തന്നെ. 

കുഞ്ഞിൻ്റെ കരച്ചിലിലും അമ്മയുടെ താരാട്ടിലും കവിതയുണ്ട്. ആദ്യകാലങ്ങളിൽ ആശയവിനിമയം കാവ്യമയമായിരുന്നു. സംസ്കൃതത്തിന് പ്രചുരപ്രചാരമുണ്ടായിരുന്ന അക്കാലത്ത് ശ്ലോകരൂപത്തിലും മറ്റുമായിരുന്നു സംവേദനം നടന്നിരുന്നത്. ആദ്യകവികൾ പലരും ഋഷീശ്വരന്മാരായിരുന്നു.

അന്നത്തെ മന്ത്രസൂക്താദികളുടെ തുടർച്ചയാണ് ഇന്നത്തെ കവിത. സംസ്കൃത നാടകങ്ങളിൽ കാവ്യഭാഷയാണ് അവലംബിച്ചിരുന്നത്. ഒരു പക്ഷേ ഇത്തരം നാടകീയകാവ്യങ്ങളായിരിക്കാം കവിതാ പദ്ധതിക്ക് ഗതിഭേദം നൽകിയത്. വീരഗാഥകളും ഇതിഹാസങ്ങളുമെല്ലാം കാവ്യാവിഷ്കൃതങ്ങളാണ്. കാലം ചെന്നപ്പോൾ മതവും മതദർശനങ്ങളും പ്രത്യേകമായി. രാഷ്ട്രവും രാഷ്ട്രമീമാംസയും വേർപിരിഞ്ഞു. അങ്ങനെ കവിതയ്ക്കു മാത്രമായിഒരു മണ്ഡലം സംജാതമായി. ബിംബങ്ങളും പ്രതിമാനങ്ങളും താളാത്മകമായ ഭാഷയും ഉൾചേർന്ന് കവിതയായി.

പിന്നീടുള്ള കാലം വിവിധ പ്രസ്ഥാനങ്ങളുടേതായിരുന്നു. കല, കലയ്ക്കു വേണ്ടി എന്നു വാദിക്കുന്നവരും കല, ജീവിതത്തിന് വേണ്ടി എന്നു വാദിക്കുന്നവരും ഉണ്ടായി.കല, ജീവിതത്തിന് വേണ്ടി എന്ന് വാദിച്ചവർ നൈതിക മൂല്യങ്ങളുടെ ഉൽബോധനം കവിതയിലൂടെ നടത്തി. കല, കലയ്ക്കുവേണ്ടി എന്ന് വാദിച്ചവർ കേവലാഹ്ലാദത്തിനായി കവിതകൾ രചിച്ചു.

കവിതയിൽ സംസ്കൃതപ്രഭാവം നിലനിന്നിരുന്ന കാലഘട്ടത്തിൽ സംസ്കൃത വൃത്തങ്ങൾ നടപ്പിലായി. ദ്രാവിഡവൃത്തങ്ങളുടെ പ്രഭവം നാടോടിപ്പാട്ടുകളാണ്. ചമ്പുക്കളേറെയും സംസ്കൃത വൃത്തത്തിലായിരുന്നു. എന്നാൽ റൊമാൻ്റിക് കവികൾ ആശ്രയിച്ചത് ദ്രാവിഡവൃത്തങ്ങളേയാണ്. രണ്ടും ഇണക്കിച്ചേർത്ത മുക്ത ഛന്ദസ് ആധുനിക കവികൾക്ക് പ്രിയപ്പെട്ടവയാണ്.

 ശബ്ദതാളങ്ങളുടെ പ്രപഞ്ചം തന്നെയാണ് കവിത. മനുഷ്യമനസ്സ് ഭാവതരളമായി സ്പന്ദിച്ചു പോരുന്നതിൻ്റെ അക്ഷരമുദ്രകളാണ് വൃത്തങ്ങൾ. ബിംബങ്ങളുടെയും താളങ്ങളുടെയും ഉചിതവിന്യാസമാണ് കവിയുടെ കർമ്മം. ആധുനിക കവിതയിൽ ശ്ലഥബിംബങ്ങൾ, ഇമേജിസം, സിംബലിസം തുടങ്ങിയ നവീന സങ്കേതങ്ങൾ പ്രയോഗിക്കപ്പെടുന്നു.

എക്സ്പ്രഷനിസം, ഇമ്പ്രഷനിസം തുടങ്ങി പരശ്ശതം പ്രസ്ഥാനങ്ങൾ ഓരോ കാലത്തും ഉണ്ട്. സന്ദേശ കാവ്യം ദ്വിതീയാക്ഷരപ്രാസം തുടങ്ങിയവ ഉദാഹരണം. എല്ലാത്തിനേയും ചേർത്ത് കണക്കാക്കിയാൽ ക്ലാസ്സിക് ഇസം റൊമാൻ്റിസിസം എന്ന രണ്ടു ഇസങ്ങളേ ഉള്ളൂ എന്ന് മനസ്സിലാക്കാം.

പാശ്ചാത്യ കവിതാരംഗത്ത് വന്ന മാറ്റങ്ങൾ മലയാള കവിതകളിലും സ്വാധീനമുണ്ടാക്കി. സംസ്കൃത പദങ്ങളുടെ ആധിക്യം അതുവരെ മലയാള കവിതകളിൽ നിലനിന്നിരുന്നു. ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്ന കവിത്രയങ്ങളുടെ ഭാഷാശൈലിയിൽ തന്നെയാണ് വൈലോപ്പള്ളിയും ജി യും ഇടശ്ശേരിയും കാവ്യരചന നടത്തിയത്. 

ചങ്ങമ്പുഴയുടേത് വേറിട്ടൊരു കാവ്യസരണി തന്നെയായിരുന്നു. ആംഗലേയ സാഹിത്യത്തിലെ കീറ്റ്സിനേയും ഷെല്ലിയേയും അദ്ദേഹം അതിശയിപ്പിച്ചു. പി. കുഞ്ഞിരാമൻ നായരും പാലാ നാരായണൻ നായരും പ്രകൃതിയുമായി സമരസപ്പെട്ട് മലയാളത്തിൻ്റെ ആത്മാവുൾക്കൊണ്ട കവിതകൾ രചിച്ചു. വയലാറും ഓ.എൻ.വിയും ചങ്ങമ്പുഴക്കവിതകളുടെ സാരസ്യം ഉൾക്കൊണ്ടു. എന്നാൽ സ്വകീയമായ ശൈലിയിൽ അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയത്തിന് അനുഗുണമായി കവിതകൾ എഴുതി. പിന്നീട് ഇരുവരും സിനിമാ രംഗത്ത് ഗാനമേഖലയ്ക്ക് കവിതയുടെ ആത്മാവ് നൽകി.

 ആഫിക്കയിലേയും ലാറ്റിനമേരിക്കയിലേയും സാഹിത്യ ശാഖയിലുണ്ടായ ഉണർവ് മലയാള കവിതാ സാഹിത്യത്തിലേയ്ക്ക് കൊണ്ടുവന്നത് സച്ചിദാനന്ദൻ തുടങ്ങിയ അത്യന്താധുനിക കവികളാണ്. കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട്, വിനയചന്ദ്രൻ 'കെ.ജി ശങ്കരപിള്ള തുടങ്ങി ആഘോഷിക്കപ്പെട്ട കവികൾ ഒട്ടനേകമുണ്ട്. മധുസൂദനൻ നായരെപ്പോലുള്ളവർ മിതമായഭാഷയിലൂടെ ശക്തമായ ആശയങ്ങൾ അവതരിപ്പിച്ച് സാമൂഹ്യ വിപത്തിനെതിരെ തൂലിക ചലിപ്പിച്ചു. ഫോക്ലോർ സമ്പ്രദായത്തിലുള്ള കവിതകളെ അനുവാചകരിലെത്തിക്കാൻ ശ്രീ. കാവാലത്തിനും അയ്യപ്പപ്പണിക്കർക്കും കടമ്മനിട്ടയ്ക്കും കഴിഞ്ഞു.

ഇന്നിപ്പോൾ അത്യന്താധുനികതയും കഴിഞ്ഞുള്ള കാലഘട്ടത്തിലാണ് നാം നിൽക്കുന്നത്. കവിതയുടെ പുഷ്കലകാലം കഴിഞ്ഞുവെന്ന് അനുതപിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരുമെന്നതിൻ്റെ സൂചന, ഇന്നിപ്പോൾ ജനകീയമായിരിക്കുന്ന നവമാധ്യമങ്ങളിലൂടെ പ്രകാശിതമാവുന്ന കവിതകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ആശയഗരിമ കൊണ്ടും ആവിഷ്കാരഭംഗികൊണ്ടും ശ്രദ്ധേയമായ ധാരാളം രചനകൾ നവമാധ്യമങ്ങളിലൂടെ പ്രകാശിതമാവുന്നു.




അക്ഷരാർത്ഥം



രണ്ടായിരത്താണ്ടുമുൽപ്പാട് രക്ഷകൻ
ലോകനന്മയ്ക്കായ് പിറന്നെന്ന സത്യത്തെ
ഉച്ചൈസ്തരം വിളിച്ചോതി മാലോകരും
ഉത്സുകരായ് പുതുവത്സരം തീർക്കുവാൻ

കുത്തഴിഞ്ഞൊരു ലോകക്രമത്തിനെ
ചിട്ടയിലാക്കി നേരേ നടത്തുവാൻ
ചാട്ടയോങ്ങി പരീശരെ നേരിട്ട
വിഷ്ടപനാഥൻ വാഴട്ടെ മാനസേ

അങ്ങകലെ ബേത്ലഹേമിലെ പുൽക്കൂട്
ഛിന്നമായതു കണ്ടവരെങ്കിലും
ക്രൂശിതനായ് കുരിശിന്റെ മാർഗത്തെ
കാട്ടി നമ്മെ നയിച്ച വെളിച്ചമേ

സ്നേഹമെന്ന മതത്തെ പഠിപ്പിച്ച
സത്യമായൊരു നിത്യ പ്രകാശമേ
സ്നാപകൻ വഴി കാട്ടിയ താരമേ
അക്ഷരാർത്ഥത്തിൽ സ്നേഹമാണൂഴിയിൽ
സ്വർഗരാജ്യം ചമയ്ക്കുന്നതെന്നുള്ള
പാഠമേകി തൻ ജീവരക്തത്തിനാൽ
നാഥനേകുന്നു വിശ്വാസ സത്തയെ .

സമയാതീതം



അനന്തരം അവർ ഭവനങ്ങളിൽ ഒതുങ്ങി
അവർ ഗ്രന്ഥങ്ങളിൽ മുഴുകി
അതിൽ ശ്രദ്ധാലുക്കളായി
അവർ വിശ്രമിച്ചു
ശേഷം കസർത്തുകൾ ചെയ്തു
കലകളിലും കളികളിലും മുഴുകി
പിന്നെ വൈവിധ്യങ്ങളുടെ വകഭേദങ്ങൾ പഠിച്ചു
അലസം നില കൊള്ളാനും
ആഴത്തിൽ ശ്രദ്ധിക്കാനും തുടങ്ങി
ചിലർ ധ്യാനിച്ചു. ചിലർ പ്രാർത്ഥിച്ചു.
ചിലർ തങ്ങളുടെ നിഴലിനെ കണ്ടുമുട്ടി.
അനന്തരം ആളുകൾ മാറി ചിന്തിച്ചു
അവർ സ്വയം മുറിവുകൾ ഉണക്കി
ശേഷം ആളുകൾ അവർ ജീവിച്ച അജ്ഞാന വഴികളിൽ നിന്ന് ഒഴിവായപ്പോൾ
അർഥരഹിതമായ,അപകടകരമായ, ഹൃദയ ശൂന്യമായ
ഇടങ്ങളിൽ നിന്നൊഴിഞ്ഞു പോയപ്പോൾ
ഭൂമിയും മുറിവുണക്കിതുടങ്ങി.
 അനന്തരം അപകടം അവസാനിച്ചപ്പോൾ
ആളുകൾ സ്വയം കണ്ടെത്തിയപ്പോൾ
അവർ പരേതരെ പറ്റി അനുശോചിച്ചു.
പിന്നെ അവർ പുതിയവ തെരഞ്ഞെടുത്തു.
പുതിയ ആശയങ്ങൾ സ്വപ്നം കണ്ടു.
പുതിയ ജീവിത ശൈലികൾ ചമച്ചു.
അനന്തരം തങ്ങൾ സുഖപ്പെട്ട പോലെ
 അവർ
പ്രകൃതിയെയും സമ്പൂണമായി സുഖപ്പെടുത്തി.


Translation of poem written in 1869. Author unknown. Reprinted in 1919 by Kathleen O' Mara


Monday, 3 November 2025

അവതാരിക

അവതാരിക

ശ്രുതിമറന്ന വിപഞ്ചിക
വനജ സുനിൽ

കഥയെന്നതിന് പ്രത്യേകമായൊരു നിർവ്വചനമൊന്നും കല്പിക്കാൻ കഴിയില്ലെങ്കിലും മനുഷ്യ മനസ്സിലെ വികാരവിചാരങ്ങളുടെ വിരേചനമാണ് കഥയെന്ന് അരിസ്റ്റോട്ടിലിനെ പോലുള്ളവർ ദർശിച്ചിരുന്നു. വിരേചനം എന്ന പദം കൊണ്ട് വിമലീകരണം എന്ന പ്രക്രിയയാണ് ഉദ്ദേശിക്കുന്നത്. ആദ്യകാലങ്ങളിൽ പദ്യരൂപത്തിലുള്ളവയുടെ ആഖ്യാനവിശേഷം എന്ന രൂപത്തിലായിരുന്നു കഥകൾ ശ്രദ്ധയാകർഷിച്ചത്. പിന്നീട് പഞ്ചതന്ത്രം കഥ പോലെ സോദ്ദേശ രചനകൾ ആവിർഭവിച്ചു. സാരാംശകഥകൾ, ഉപദേശ കഥകൾ തുടങ്ങി കഥയുടെ ഉദ്ദേശരൂപങ്ങൾക്കനുസരണമായി കഥാവിഷ്ക്കാരങ്ങളുമുണ്ടായി. സാമൂഹ്യ കഥകൾക്ക് വേരോട്ടമുണ്ടാകാൻ വീണ്ടും കാലം കഴിയേണ്ടിവന്നു. പാശ്ചാത്യസാഹിത്യത്തിൽ വന്ന കാലോചിത മാറ്റങ്ങൾ മലയാളത്തിലും പ്രതിഫലിച്ചു തുടങ്ങി. അഖ്യാനശൈലിയുടെ വൈജാത്യം കൊണ്ടുള്ള മാറ്റങ്ങൾ ഒഴിച്ചാൽ അന്നത്തെ സാമൂഹ്യ കഥകളുടെ തുടർച്ചയാണ് ഇന്നും നമ്മൾ അനുവർത്തിക്കുന്നത്.


ഇവിടെ ശ്രുതിമറന്ന വിപഞ്ചിക എന്ന വനജ സുനിലിൻ്റെ കഥാസമാഹാരത്തിലും ഭൂതാവിഷ്ടമായ അത്തരത്തിലുള്ള കഥയുടെ പരിസരവും പശ്ചാത്തലവുമാണുള്ളത്. പല കഥകളിലും ഇതിവൃത്തപരമായ സാജാത്യം കണ്ടെടുക്കാൻ കഴിയുമെങ്കിലും മനുഷ്യ മനസ്സിൻ്റെ സങ്കീർണ്ണമായ ഗതിവിഗതികൾ , വിഹ്വലതകൾ , ആശങ്കകൾ ആദിയായവ വരച്ചുകാട്ടുന്നതിൽ കഥാകാരി പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ചില കഥകൾ വളരെ ചെറുതെങ്കിലും ചിന്തോദ്ദീപകം തന്നെ. അതുപോലെ തന്നെ ചില കഥകൾ ആവർത്തിതമായ സംഭവഗതികൾ തുന്നിച്ചേർത്ത് നീണ്ടകഥയാക്കിയിട്ടുമുണ്ട്. ഗഹനവും ദുർഗ്രഹവുമായ കഥകളല്ല ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്നത്. നമുക്ക് ചുറ്റും കാണുന്ന വിഷയങ്ങളെ തൻ്റേതായ ആഖ്യാനശൈലിയിൽ ആവിഷ്ക്കരിക്കുകയാണ് ശ്രീമതി. വനജ സുനിൽ ചെയ്തിരിക്കുന്നത്.


വിധി വൈപരീത്യത്തിൽ തളർന്നു നിൽക്കാതെ, കർത്തവ്യബോധത്തോടെ കർമ്മമാർഗങ്ങൾ കണ്ടെത്തിയ ഒരാളുടെ കഥയാണ് അനാഥരുടെ മേൽക്കൂര. സ്നേഹത്തിൻ്റെ വെള്ളരി പ്രാവിനെ പറത്തിയാണ് കഥ അവസാനിക്കുന്നത്.

 പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, ജീവിത നിരാസത്തിൽ ആത്മഹത്യയിൽ അഭയം തേടുന്ന ഒരു ലോലഹൃദയത്തിൻ്റെ കഥയാണ് രോദനം.

നിറക്കുറവിൻ്റെ പേരിലെ അവജ്ഞ, മാതൃത്വത്തിൻ്റെ തിരസ്ക്കാരം, അകാലത്തിൽ പൊലിഞ്ഞ പിതാവ്, സ്നേഹിച്ചവരുടെ അവഗണന; തുടർച്ചയായ തിരിച്ചടികൾക്കിടയിലും ജീവിച്ചു മുന്നേറിയ കഥാനായകൻ. ഒടുവിൽ കരുത്തു പകർന്നു നിന്ന അദൃശ്യ പെൺസുഹൃത്ത് തൻ്റെ പ്രിയപ്പെട്ടവന് ജീവിതം തിരിച്ചു പിടിക്കാമെന്നായപ്പോൾ രോഗത്തിന് സ്വയം സമർപ്പിച്ച് പിൻവാങ്ങുന്നു. യവനികയ്ക്ക് പിന്നിൽ എന്ന കഥ ഒട്ടൊന്ന് സംഗ്രഹിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.

മരണ വീട്ടിൽ വച്ചു പറ്റിയ അബദ്ധം, തെറ്റിദ്ധരിക്കപ്പെടുകയും നേരറിഞ്ഞപ്പോൾ ഉപഹാസകമാവുകയും ചെയ്തതാണ് മരണ വീടിൻ്റെ കഥാതന്തു.

പേറ്റുനോവിൻ്റെ വേദനയറിഞ്ഞവരും അല്ലാത്തവർക്കും ഇടയിലുള്ള വിടവാണ് പേറ്റുനോവ് എന്ന കഥയ്ക്കാധാരം.

കൂട്ടുകാരി എന്ന കഥയിൽ ജീവിതത്തിൻ്റെ ദശാസന്ധികളിൽ വന്നുപെടുന്ന ദുരിതാനുഭവങ്ങൾ വരച്ചുകാട്ടുന്നു. ഒടുവിൽ ശുഭപര്യവസായി ആയി കഥാന്തം.

ഭ്രാന്തമായ അഭിനിവേശത്തിനും ഉന്മത്തമായ അഭിവാഞ്ഛയ്ക്കുമിടയ്ക്ക് പൊട്ടിയ കളിപ്പാട്ടമായ് തീർന്ന പെൺകുട്ടിയുടെ കഥയാണ് കളിപ്പാട്ടം .

ഹതഭാഗ്യരായ രണ്ടു മനുഷ്യാത്മക്കളുടെ ദുരന്തകഥ വിഷു നാളിൻ്റെ പശ്ചാത്തലത്തിൽ പറഞ്ഞു വയ്ക്കുന്നു, കണി മറന്നൊരു വിഷു എന്ന കഥയിൽ.

ഒരു എഫ്.ബി. ഫ്രണ്ട് സൗഹൃദവും അതു വരുത്തിയ വിനയുമാണ് എഫ്.ബി. ഫ്രണ്ടിൻ്റെ കഥാവിഷയം .

തെറ്റിദ്ധരിക്കപ്പെട്ട സൗഹൃദത്തിൻ്റെ കഥയാണ് ഒളിച്ചോട്ടം.

മൊബൈൽ ഫോൺ വരുത്തി വച്ച അസ്വസ്ഥതയാണ് ഫോൺ എന്ന കഥയുടെ പ്രമേയം.

അന്ധവിശ്വാസങ്ങളിൽ തട്ടി, ഭീതിപൂണ്ട് ചിന്താബോധം നഷ്ടപ്പെട്ട ഒരു പെൺ കുട്ടിയുടെ കഥയാണ് ഇരുട്ടിൻ്റെ ആത്മാക്കൾ.

ദാമ്പത്യത്തിൽ കപടമുഖവുമായി, പരസ്പരം പൊരുത്തപ്പെടാതെ പൊരുത്തപ്പെടുന്നവരായി അഭിനയിച്ചു ജീവിക്കുന്നവരെയാണ് നിഴൽപക്ഷികളിൽ പരിചയപ്പെടുത്തുന്നത്.

ജീവിതത്തിലുയർന്ന ഭീഷണി, ഒഴിഞ്ഞതിൻ്റെ സമാശ്വാസ തീരത്തെത്തി നിൽക്കുന്ന പെൺകുട്ടി. പശ്ചാത്തലത്തിൽ പറന്നിറങ്ങുന്ന മഴ. എൻ്റെ മഴ എന്ന കഥ ആവിഷ്കരിക്കപ്പെടുന്നതങ്ങനെയാണ്.



ഇത്തരത്തിൽ ചെറുതും വലുതുമായ ഇരുപത്തിമൂന്ന് കഥകളുടെ സമാഹാരമാണ് ശ്രുതി മറന്ന വിപഞ്ചിക. സാധാരണ മനുഷ്യരുടെ ഹൃദയവ്യാപാരങ്ങളെ ചമയമോ ചമത്കാരമോ കൂടാതെ അവതരിപ്പിച്ചിരിക്കുകയാണ് കഥാകാരി. സഹൃദയർക്ക് നല്ല ഒരു വായനാനുഭവം നൽകാൻ ഈ കൃതിക്ക് കഴിയുമെന്നത് നിസ്തർക്കമാണ്.