Thursday, 31 July 2025

നിലയ്ക്കാത്ത ചൂളംവിളികൾ

അച്ഛൻ വരുന്നതും കാത്തവളേകയായ്
നിശ്ചലം നിൽക്കയാണസ്വസ്ഥചിന്തയിൽ
നേരം കഴിഞ്ഞിനി , വൈകി വന്നീടുന്ന
വണ്ടിക്കു കാത്തുനിൽപ്പാകുമോ?ആയിടാം

പാളങ്ങളെങ്ങോ വഴിപിരിഞ്ഞോടുന്നു  
സൂര്യൻ ചരമാദ്രി മേലെയൊളിക്കുന്നു
മിന്നും ശലാകയായ് നിന്നു കത്തുന്നൊരു
ഏകാന്തശോക വിമൂകയാം ദീപിക

തീവണ്ടിയാപ്പീസിലോളം നടന്നവൾ ശൂന്യമാണെങ്ങും ഒഴിഞ്ഞു പോയാളുകൾ
വണ്ടികളൊന്നും കടന്നുപോകുന്നില്ല
വല്ലാത്തൊരാധി പടർന്നവൾക്കുള്ളിലും

കണ്ണിലിരുട്ടു പരന്നതോ വണ്ടിതൻ 
തൃക്കൺ വെളിച്ചമടുത്തു വരുന്നതോ !
കാറ്റുപോൽ നീങ്ങുന്നു തയ്യൽ, പിന്നാലെ നിലയ്ക്കാത്ത ചൂളംവിളികളകന്നുപോയ്.


No comments:

Post a Comment