Friday, 17 November 2023

നേർച്ച



നേർച്ച


രാവിലെ പത്രം വായിക്കാൻ തുടങ്ങി. വിരസമായ വാർത്തകൾ. പത്രമുതലാളിമാരുടെ മനോധർമ്മം പോലെ വളച്ചു വിളയിച്ച വാർത്തകൾ. ഇപ്പോൾ വാർത്തകൾ അല്ല. കഥകൾ. Story എന്നത് ഒരു നവ മാധ്യമ ഭാഷയായിട്ടാണ് തുടങ്ങിയത്. എന്നാൻ ഇപ്പോൾ ദിനപ്പത്രങ്ങളിലും അത് Space കയ്യടക്കിയിരിക്കുന്നു. വാർത്തയുടെ പ്രാധാന്യം അനുസരിച്ച്, അല്ല പത്രത്തിൻ്റെ താൽപര്യമനുസരിച്ച് ഒരു വാർത്തയെ തന്നെ പല Story കൾ ആക്കി പത്രത്താളുകളിൽ പലയിടത്ത് കൊടുക്കുന്നു. അത്തരത്തിലുള്ളതെങ്കിലും കൗതുകമുള്ള ഒരു വാർത്തയിൽ കണ്ണുടക്കി.
 "ചർമം ചർമത്തിൽ സ്പർശിക്കാത്ത , കുപ്പായത്തിനു പുറത്തു കൂടിയുള്ള മാറിട സ്പർശനം കുറ്റകരമല്ല. " 
മുംബൈ ഹൈക്കോടതിയുടെ പൂവാല സൗഹൃദപരമായ ഈ വിധിയെ  വായിച്ചറിഞ്ഞപ്പോൾ എൻ്റെ ഓർമ്മകൾ വളരെ പുറകോട്ട് സഞ്ചരിച്ചു. അന്ന് പോക്സോ നിയമമൊന്നും പ്രാബല്യത്തിലില്ല. നാട്ടിലെ പൂവാലൻമാർക്കും അല്ലാത്തവർക്കും മാറിട സ്പർശം എന്ന അനുഭൂതി നുകരുന്നതിനു് പ്രത്യേകിച്ച്  നിയമ തടസ്സം ഇല്ലായിരുന്നു. പെൺകിടാങ്ങളുടെ രക്ഷിതാക്കളോ ബന്ധപ്പെട്ടവരോ അറിഞ്ഞാൽ ശരീര ക്ഷതം ഉണ്ടാകുമെന്നതൊഴിച്ചാൽ '

കൊച്ചിയിൽ   മാർപ്പാപ്പ സന്ദർശിച്ച കാലം. ഞാനന്ന് കലാശാലാ വിദ്യാർഥി. മാർപ്പാപ്പയുടെ സന്ദർശനം പ്രമാണിച്ച് സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിട്ടുണ്ടു്. എങ്കിലും ഒരു ബുക്കും കൈയിലെടുത്ത് ഞാനും സഹപാഠി അനിൽ ആന്റണിയും റോഡിൽ ഇറങ്ങി. തേവര മുതൽ തന്നെ റോഡിൽ തിരക്കുണ്ട്. എം.ജി.റോഡ് ജനനിബിഡം. 
ജനസാഗരം എന്നൊക്കെ കേട്ടിട്ടേയുള്ളു. എങ്ങും എവിടെയും തിക്കും തിരക്കും. ആബാലവൃദ്ധം ജനങ്ങൾ മഹാരാജാസ് ഗ്രൗണ്ട് ലക്ഷ്യമാക്കി നീങ്ങുകയാണ്. പലരും കുടുംബസമേതമാണ്. കൗമാരക്കാരായ പെൺകൊടികളെ കയ്യിൽ പിടിച്ച് ആത്മീയ നിർവൃതി ലഭിക്കാൻ തിക്കിത്തിരക്കി നീങ്ങുന്ന അപ്പനപ്പൂപ്പൻമാർ. കുടുംബിനികൾ, യുവതികൾ, യുവാക്കൾ, വൃദ്ധർ തുടങ്ങി എല്ലാ ജീവിത ദശയിലും പെട്ട ആളുകളുടെ ഒഴുക്കാണ്.

 മുട്ടിയുരുമ്മിയുള്ള നടപ്പിൻ്റെ സുഖം ആസ്വദിച്ച് ഞങ്ങൾ നീങ്ങി. എൻ്റെ സുഹൃത്ത് ഇടയ്ക്ക് തിരിക്കിൽ മുങ്ങി അപ്രത്യക്ഷനാകും. ക്ഷണത്തിൽ പ്രത്യക്ഷനാവും. ഉയരം കുറവുള്ള അയാളെ കണ്ടാൽ ഒരു സ്കൂൾ കുട്ടി ആണെന്നേ തോന്നു. പോരാത്തതിന് അനാഗതശ്മശ്രു. അടുത്ത തവണ അനിൽ മുങ്ങാൻ തുടങ്ങുമ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചു. എന്താണ് ആക്റ്റിവിറ്റി എന്നറിയണമല്ലോ? കോർത്ത് പിടിച്ചിരുന്ന എൻ്റെ കയ്യിൽ നിന്ന് വിടുതൽ നേടി രണ്ട് പെൺകൊടിമാരെ രണ്ടു കയ്യിലും കൂട്ടുപിരിയാതെ ചേർത്ത് പിടിച്ചു നീങ്ങുന്ന വൃദ്ധൻ്റെ അടുത്തേക്ക് അണഞ്ഞു നിന്നു. ആന്റണി  പിറകിൽ നിന്നും തൻ്റെ രണ്ടു കൈ കൊണ്ടും പെൺകുട്ടികളുടെ മാറിടങ്ങൾ ശക്തമായി അമർത്തി   
മിന്നി മറഞ്ഞു. കൈയെടുത്ത് ഒന്നു 'കൊടുക്കാൻ 'പിതാവിനായില്ല. പിടി വിട്ടാൽ ഈ ജനസമുദ്രത്തിൽ പെൺ കിടാങ്ങളെ തേടിപ്പിടിക്കാനാവില്ല. 'കർത്താവിനോട് പ്രാർത്ഥിക്ക് മക്കളേ ' എന്ന് ഉദീരണം  ചെയ്യാൻ മാത്രമേ ആ പിതാവിന് കഴിഞ്ഞുള്ളൂ. ഞാൻ നോക്കുമ്പോൾ അനിൽ അടുത്ത പരീക്ഷണത്തിന് മുന്നോട്ടായുന്ന കാഴ്ചയാണ് കണ്ടത്.സുഹൃത്തിൻ്റെ കൂടെ നിന്നാൽ അടി ഉറപ്പ്. ആർക്കും കൈയുയർത്താൻ പറ്റിയ സാഹചര്യമില്ലെന്നത് വേറെ കാര്യം. ഏതായാലും ഞാൻ അവനെ പിറകോട്ട് പിടിച്ച് വലിച്ച്, അടി വാങ്ങി കൂട്ടാൻ ഞാൻ ഇല്ല എന്ന് പറഞ്ഞു. ഒട്ടും മടിക്കാതെ അവൻ്റെ മറുപടി. 
"ഞാൻ നൂറ്റൊന്ന് മൊല പിടിച്ചോളാമെന്ന് ഒരു നേർച്ചയുണ്ട്. അതാ." 
ഞാൻ ഇതികർത്തവ്യഥാ മൂഢനായി നിന്നു പോയി. അനിൽ അപ്പൊഴേയ്ക്കും തൻ്റെ നേർച്ചയൊപ്പിക്കാൻ ബഹുദൂരം മുന്നിലായിക്കഴിഞ്ഞിരുന്നു.   

 പത്രം മടക്കി വച്ച് അനിലിന്റെ ക്രാന്തദർശിത്വം ഓർത്ത് ഞാൻ കണ്മിഴിച്ചിരുന്നു.
                                .... ശങ്കരനുണ്ണി



No comments:

Post a Comment