Monday, 26 January 2026

വയലാർ - അമ്പതാണ്ടിനിപ്പുറം

വയലാർ അമ്പതാണ്ടിനിപ്പുറം

കവിത്രയങ്ങൾക്കു ശേഷം മലയാള കാവ്യശാഖ പുഷ്കലമായിരുന്നതായി തോന്നുന്നത് ചങ്ങമ്പുഴയും  പി.കുഞ്ഞിരാമൻ നായരും പാലാ നാരായണൻ നായരുമൊക്കെ സാഹിതീസംഭാവന ചെയ്തിരുന്ന കാലഘട്ടത്തിലായിരുന്നു. വരേണ്യരായ കവിസാർവ്വഭൗമന്മാരുടെയിടയിൽ നിന്ന് വ്യത്യസ്തരായി, സാധാരണക്കാരുടെ ജീവിതത്തെ, സൗന്ദര്യാത്മക കല്പനകളെ, പ്രകൃതിയിലെ മനോഹര ദൃശ്യങ്ങളെ കവിതയിൽ ആവാഹിച്ച് സഹൃദയർക്കു സമർപ്പിക്കുകയായിരുന്നു അവർ. അവർ തീർത്ത കാവ്യകല്ലോലിനികളിൽ ആവോളം  നീന്തിത്തുടിച്ചവരാണ് അക്കാലത്തെയും പിൽക്കാലത്തെയും മലയാളിമനസ്സുകൾ. അതിനു പുതുചാലുകൾ തീർത്തവരാണ് പിന്നീട് വന്ന കവികളിൽ പലരും. അവരിൽ പ്രധാനികളാണ് വയലാറും  ഓ.എൻ.വിയുമെല്ലാം .

കവിതയും ഗാനവും തമ്മിൽ സാമാന്യാർത്ഥത്തിൽ ഒന്നാണെങ്കിലും ഗാനത്തിന് സംഗീതപരമായ വഴക്കക്കൂടുതൽ വേണം. ആംഗലേയ ഭാഷയിൽ സോണറ്റ് ( Sonnet)എന്നും ലിറിക് (lyric)എന്നുമൊക്കെ പറയുന്ന ഭാവഗീതങ്ങളാണ് മലയാളത്തിൽ ഗീതകമായും ഗാനമായും പ്രത്യക്ഷീഭവിച്ചു കാണുന്നത്. ആംഗലേയത്തിൽ പതിന്നാലു വരികളിൽ ചിട്ടപ്പെടുത്തപ്പെട്ടവയെങ്കിൽ മലയാളത്തിലത് പലപ്പോഴും പന്ത്രണ്ടു വരിയിലേയ്ക്ക് പരിമിതപ്പെടുത്തിക്കാണുന്നു.

മലയാളത്തിൽ ശബ്ദചലച്ചിത്രങ്ങൾ നിർമിക്കപ്പെട്ടതോടെ ഗാനങ്ങൾ ചലച്ചിത്രത്തിൻ്റെ ഭാഗമാകാൻ തുടങ്ങി. പിന്നീട് ആ വ്യവസായത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു മേഖലയായി അതു മാറി. അപ്പോഴൊന്നും പ്രതിഷ്ഠിതരായ കവികളുടെ രചനകൾ ചലച്ചിത്രഗാനങ്ങളായി വന്നിട്ടില്ല. പിൽക്കാലത്ത് ജി.ശങ്കരക്കുറുപ്പിൻ്റേയും ചങ്ങമ്പുഴയുടെയും കവിതാഭാഗങ്ങൾ ചിട്ടപ്പെടുത്തിയും ക്രമപ്പെടുത്തിയും ചലച്ചിത്രങ്ങളിൽ ഉപയോഗിച്ചു. അതു തന്നെ അവരുടെ കാലശേഷമായിരുന്നുവെന്ന് തോന്നുന്നു. 

 ആദ്യകാലത്ത് തമിഴ് സിനിമയുമായി സമരസപ്പെട്ടായിരുന്നു മലയാളത്തിലും സിനിമകൾ ഉണ്ടായത്. അതുകൊണ്ടു തന്നെ ഗാനങ്ങളിൽ ഏറെയും തമിഴ് കലർന്നവയായിരുന്നു. പിൽക്കാലത്ത് മലയാളികളായ നിർമ്മാതാക്കളും സാഹിത്യ ഗന്ധമുള്ള സംവിധായകരും വന്നതോടെയാണ് മലയാള ചലച്ചിത്ര ഗാനശാഖ സ്വന്തമായ മേൽവിലാസവും സ്വകീയമായ കാവ്യാംശവും കൈക്കൊണ്ടത്. മലയാളത്തനിമയുള്ള ഗാനങ്ങൾ ആദ്യം പിറവി കൊണ്ടത് പി.ഭാസ്ക്കരനിൽ നിന്നാണ്. അദ്ദേഹം സംവിധായകൻ കൂടിയായപ്പോൾ കാവ്യാംശവും കലാംശവും ചേർന്ന ഉത്തമ ചലച്ചിത്ര കാവ്യങ്ങൾ തന്നെ കൈരളിക്ക് സമ്മാനമായി കിട്ടി. അതു പോലെ തന്നെയായിരുന്നു ശ്രീ. ശ്രീകുമാരൻ തമ്പി. അനുപമമായ കാവ്യശൈലി അദ്ദേഹം ഗാനശാഖയിൽ കൊണ്ടുവന്നു. അവ മലയാളി മനസ്സിൽ മായാത്തമുദ്ര ചാർത്തപെട്ട് നിലകൊള്ളുന്നു.
തൊഴിലാളി വർഗ്ഗത്തിൻ്റെയും മദ്ധ്യ വർഗ്ഗത്തിൻ്റേയും കഥകൾ പ്രമേയമായുള്ള സിനിമകൾക്ക് സ്വീകാര്യത ലഭിച്ചതോടെ മനുഷ്യകഥാനുഗായിയായ വയലാറിനും സിനിമാ ആസ്വാദകരുടെയിടയിൽ വമ്പിച്ച സ്വീകാര്യത ലഭിച്ചു. 

ചലച്ചിത്ര മേഖലയിൽ എത്തിയതോടെ വയലാറിൻ്റെ പ്രതിഭ സൂര്യകിരണങ്ങൾ പോലെ സകലതലങ്ങളേയും സ്പർശിച്ചുകൊണ്ട് കാവ്യസഞ്ചാരം തുടങ്ങി. വിപ്ലവഗാനങ്ങൾ എഴുതുന്ന മോഡിൽ നിന്ന് ഭക്തിസാന്ദ്രമായ ഗാനങ്ങൾ എഴുതുന്ന മോഡിലേയ്ക്ക് മാറാൻ അദ്ദേഹത്തിന് നിഷ്പ്രയാസം കഴിഞ്ഞു. അതുപോലെ തത്വചിന്താപരമായ വിഷയത്തിൽ നിന്ന് ശാസ്ത്രീയ വിഷയത്തിലേയ്ക്ക്. ഒരേ സമയം ഗിരിശൃംഗങ്ങളെ കുറിച്ചും സമുദ്രത്തിൻ്റെ അപാരതയെ കുറിച്ചും. ഭൂമിയെ കുറിച്ചും സൗരമണ്ഡലത്തെക്കുറിച്ചും. ഭിന്ന ഭാവങ്ങൾ കൈക്കൊള്ളുന്ന മഴച്ചാർത്തു പോലെയായിരുന്നു വയലാറിൻ്റെ സർഗ്ഗവാസനാവികൃതി. 
രാമവർമ്മ തിരുമുൽപ്പാട് എന്ന കവിയിൽ നിന്ന് വയലാർ രാമവർമ്മ എന്ന കവിയും ഗാനരചയിതാവുമെന്ന സമഗ്രരൂപത്തിലേയ്ക്കും ജനകീയ കവിയായതോടെ വയലാർ എന്ന സ്ഥലനാമത്തിലേയ്ക്കും പകർത്തി എഴുതപ്പെടുകയായിരുന്നു അദ്ദേഹം. 

അദ്ദേഹത്തിൻ്റെ ഭൗതിക സാന്നിദ്ധ്യം ഇല്ലാതായിട്ട് അമ്പതാണ്ടു തികഞ്ഞിരിക്കുന്നു. കണിയാപുരം രാമചന്ദ്രനോടാണെന്നു തോന്നുന്നു ഒരിക്കൽ ആരോ ചോദിച്ചു. വയലാറിനേക്കാൾ പ്രഗദ്ഭരായ ഗാനരചയിതാക്കൾ വേറെയുണ്ടല്ലോ പിന്നെന്തിന് വയലാറിനു മാത്രം ഏറെ ആദരം കൊടുക്കുന്നുവെന്ന്. ഒരുപക്ഷേ പി.ഭാസ്ക്കരനെയും ശ്രീകുമാരൻ തമ്പിയേയും ഉദ്ദേശിച്ചായിരിക്കാം ചോദിച്ചത്. ഉത്തരം സുചിന്തതമായിരുന്നു. സൂര്യനേക്കാൾ വലുതും പ്രകാശതീവ്രതയുമുള്ള ഒട്ടനവധി നക്ഷത്രങ്ങൾ വേറെയുണ്ട്. പക്ഷേ നാം സൂര്യനെയാണ് ഇഷ്ടപ്പെടുന്നത്, ആരാധിക്കുന്നത്. കാരണം സൂര്യനാണ് മനുഷ്യനോടടുത്തു നിൽക്കുന്നത്. നമുക്ക് പകലും രാത്രിയും ഋതുഭേദങ്ങളും നൽകുന്നത്. നമുക്ക് ഹൃദ്യമായ അനുഭവ തലങ്ങൾ സമ്മാനിക്കുന്നത്.
അതെ. അമ്പതുവർഷം പിന്നിട്ടിട്ടും സഹസ്ര കിരണങ്ങളുമായ് വയലാർ ഉജ്ജ്വലിച്ചു നിൽക്കുന്നു.

No comments:

Post a Comment