(ഉമാദേവി തുരുത്തേരി )
പ്രണയത്തിൻ്റെ ജലവിരലുകളോടിയ അറുപതു കവിതകളിലൂടെ കടന്നുപോകുമ്പോൾ ഒരാസ്വാദനമെഴുതാൻ ഞാനശക്തനാകുന്നു. കാരണം ഞാൻ പ്രണയിച്ചിട്ടില്ല. പ്രണയം എന്നിൽ പ്രസരണം ചെയ്യപ്പെടുകയായിരുന്നു.
പ്രണയം പ്രണയമാണെന്നറിയുന്നതിനു മുമ്പേ തന്നെ. അതിപ്പോഴും തുടരുകയുമാണ്. ഒരു വിരൽസ്പർശം പോലുമന്യമായ പ്രണയത്തിൽ തുടങ്ങി സ്വയംസമർപ്പണത്തിലെത്തി നിൽക്കുന്ന സർവ്വോൽക്കർഷ പ്രണയത്തിൽ വരെ. യാത്ര തുടരുകയാണ്.
ഒരു തരത്തിൽ പറഞ്ഞാൽ പ്രകൃതിയാണ് ആദിപ്രണയത്തിൻ്റെ ആവിഷ്കർത്താവ്. പുഴയായും മഴയായും പുല്ലായും പുഴുവായും ഇരുളായും തെളിവായും കനവായും കാലുഷ്യമായും പ്രണയത്തിൻ്റെ ഭിന്നഭാവങ്ങൾ നമ്മളിൽ പരിലസിപ്പിക്കുന്നു. നാമറിയാതെ ഈ അനുകൂലനങ്ങളിൽ പ്രണയാർദ്രരാവുന്നു.
പ്രണയം, അനുഭവിക്കാനുള്ള ഉപാധിയാണ്. ഓരോരുത്തരും ഓരോ തരത്തിൽ. അനുഭവതലവും ആവിഷ്ക്കാരതലവും പ്രണയികളിൽ പലപ്പോഴും ഭിന്നഭാവത്തിലായിരിക്കും.
'ഓരോ ആലിംഗനവും ഓരോ പൂർണ്ണതയാണ്
പൂർത്തിയായ കൊത്തുപണിയാണ്' എന്നാണ് മാധവിക്കുട്ടി എഴുതിയത്.
തികഞ്ഞ സാത്വികനായ വിഷ്ണു നാരായണൻ നമ്പൂതിരി പ്രണയത്തെ നിർമ്മമത്വത്തോടെ കാണുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം എഴുതിയത്
'നിന്നെക്കുറിച്ചിനിയെന്തു പാടേണ്ടു ഞാൻ നിന്നെക്കുറിച്ചെന്തു പാടുവാൻ,അല്ലെങ്കിൽ'
സച്ചിദാനന്ദനെ സംബന്ധിച്ച് പ്രണയം ബോധോദയമാണ്. വെളിപാടാണ്.
'എനിക്ക് പ്രണയത്തിൻ്റെ വെളിപാടുണ്ടായി. ഇപ്പോൾ ഞാൻ ജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു. അവസാനത്തെ മനുഷ്യജോടിക്കും പ്രണയനിർവ്വാണം ലഭിച്ചു കഴിഞ്ഞേ ഞാൻ പരമപദം പ്രാപിക്കുകയുള്ളൂ'''
പ്രണയം അങ്ങനെയാണ്. വെള്ളം അതുൾക്കൊള്ളുന്ന പാത്രത്തിൻ്റെ രൂപം പ്രാപിക്കുന്നതുപോലെ പ്രണയം പ്രണയിക്കുന്നവൻ്റെ സങ്കല്പതലങ്ങൾക്കനുസരണമായി സഞ്ചരിക്കുന്നു; സംഭവിക്കുന്നു. പല എഴുത്തുകാരുടേയും കൃതികളിൽ നിന്ന് പ്രണയപരാഗം പുരണ്ട കവിതകൾ നാം തേടിയെടുക്കുകയാണ്.
ഇവിടെ ശ്രീമതി.ഉമാദേവി തുരുത്തേരി ഒരു പ്രണയപുസ്തകം തന്നെ എഴുതിയിരിക്കുകയാണ്. തൻ്റെ ജലവിരലുകളാൽ പ്രണയത്തെ തഴുകുകയാണ്.
കാത്തിരിപ്പ് എന്ന കവിതയിൽ അത് പ്രണയത്തിൻ്റെ മിഴിനീർ പ്രവാഹത്തെയാണ്. സ്മൃതിജാലകത്തിൽ ജലമുത്തുകളിൽ കൊത്തിവച്ച പേരിനെയാണ്. നെഞ്ചോരമെത്തുമ്പോൾ നറുനിലാത്തെല്ലിലെ മുരളികയെയാണ്.
ഉമാമഹേശ്വരത്തിൽ പ്രണയത്തിൻ്റെ സാദ്ധ്യതയും സാധുതയുമാണ് കല്പിക്കുന്നത്.
'മിഴികളിൽ നക്ഷത്രപ്പൂവുകൾ ജ്വലിക്കണം
നിലാവലകൊണ്ട് ചന്ദനകമ്പളം പുതയ്ക്കണം'
.........
.........
'ഇന്ദ്രിയങ്ങളിൽ ശൈവവിസ്മയങ്ങൾ,
താണ്ഡവലാസ്യ സമ്മോഹനങ്ങൾ '
കരയുടെ മാറിലെന്നും തിരയുടെ മായാത്ത ചുംബനക്കറകൾ കണ്ടെടുക്കുന്ന പ്രണയഭാവന
മിന്നാമിനുങ്ങിൻ്റെ മിന്നുംചെരാത്
മൗനസീമന്തത്തിൽ കുങ്കുമം ചാർത്തുന്ന
മൗനഗീതം ഉതിർക്കുന്നു.
കടമിഴി നിറയെ പ്രിയനു കൊടുക്കാൻ കരുതി വച്ച ചകിതചാരുതയോടെ
മാറത്തു മിന്നിയ ആലിലത്താലിയെ
മാനത്തെ മേഘത്തിൻ ചെപ്പിലടച്ചുവോ എന്നു ശങ്കിക്കുന്ന ഓർമ്മ.
പ്രണയത്തിൻ്റെ ഗിരിശൃംഗങ്ങൾ കയറുമ്പോഴുള്ള ഓർമ്മപ്പെരുക്കങ്ങൾ ഇനിയുമേറെ.
മൃത്യു കാലമടുക്കുമ്പോഴും പ്രണയിക്കുന്ന മനസ് പ്രണേതാവിനെ തേടുന്നു. സ്വർഗ്ഗത്തിൽ നിന്ന് അവൻ്റെ നക്ഷത്രമിഴികൾ വേദനയോടെ തന്നെ നോക്കുന്നതറിയുന്നു. മേഘങ്ങളിലൂടെ ഒഴുകി അവനിലേയ്ക്കെത്താൻ പ്രണയാർദ്രമായ തൻ്റെ മനം വെമ്പുന്നുവെന്ന് പറഞ്ഞ് ജീവിത പ്രണയത്തിൻ്റെ നാൾവഴികൾ രേഖപ്പെടുത്തി വയ്ക്കുകയാണ് കവയത്രി.
ഒരു സമ്പൂർണ്ണ പ്രണയപുസ്തകമാണ് ആ വിരലുകളാൽ വിരചിതമായത്'' ജലവിരലുകൾ തഴുകപ്പെട്ട പ്രണയഭാഷ്യങ്ങൾ.
No comments:
Post a Comment