തണലാറ്റുവാൻ തൻ്റെ നിഴൽ മാത്രമായ്
മരമായ മരമൊക്കെ വികസനപ്പാതയ്ക്ക് കുരുതിയായ് എന്നേ അരിഞ്ഞുവീഴ്ത്തി
വയലില്ല, വിളവില്ല പുഞ്ചയ്ക്കു തേകുവാൻ
ചെറുതോടു കൈത്തോടു കാൺമതില്ല.
മണിമന്ദിരങ്ങൾക്ക് മണിമുറ്റമാക്കുവാൻ
മണ്ണിട്ടു വയലിൻ്റെ കബറിടത്തിൽ
കുന്നായ കുന്നൊക്കെ യന്ത്രക്കരം കൊണ്ട്
ഒന്നായ് പുഴക്കി പകുത്തെടുത്തു
പുഴയായ പുഴയൊക്കെ ചെറുതായി, നീരൊഴുക്കറിയാതെ എന്നോ നിലച്ചു പോയി
കുളമില്ല,കിണറില്ല ആഴത്തിലാഴ്ന്നെത്തി ആൾപ്പിടിയനായ് കുഴൽ കിണറുമാത്രം
കോൺക്രീറ്റുസൗധങ്ങൾ കോട്ടേജു ഫ്ലാറ്റുകൾ
കൂണുപോൽ പൊന്തുന്ന നിർമ്മിതികൾ
വഴിവാണിഭങ്ങളില്ലതുപോലുമിന്നിപ്പോൾ ബഹുനിലമേടകൾക്കുള്ളിലായി
ഗ്രാമങ്ങൾ ഗ്രാമങ്ങളല്ലാതെയാകുന്ന ആസൂത്രണം ഒട്ടപാരമോർത്താൽ
രസനാളമുയരുന്നു താപമാപിനികളിൽ,
ജീവരസമാകെ വറ്റിയുലകുഷ്ണഭൂവായ്
കിളികുലം മറയുന്നു അരുമകൾ വലയുന്നു
മനുജൻ്റെ ജീവിതം കഠിനമോർത്താൽ
അഴലിൻ്റെ വഴികളിൽ മൃഗജ്വാല തെളിയുന്നു നിഴലിൽ വീണുടയുന്നു മർത്ത്യജന്മം
കടലിൻ്റെ ഗർവം കുലച്ച തിരമാലകൾ
കരയോടു കലഹിപ്പൂ കരുണയന്യേ
കടലിൻ്റെ മക്കളോ കനിവിന്നു യാചിച്ചു
കടലിനും കരയിനും നടുവിൽ നിൽപ്പൂ
കൃഷിഭൂമി തരിശിട്ടു വനഭൂമിയിൽ നാണ്യ
വിളകൾ പൊലിപ്പിച്ചു പുതിയകാലം
പുൽമേടു പൂഞ്ചോല കുളിരണിക്കുന്നുകൾ
കുടചൂടി നിൽക്കുന്ന പൂവനികൾ
കനിവായ് പ്രകൃതി ചുരത്തുന്ന തെളിനീരു
കിനിയുന്നു പാറയിടുക്കുകളിൽ
വെടിയുപ്പു ഗന്ധകം പുകയുന്നു സഹ്യൻ്റെ
നെഞ്ചകം പൊട്ടിപ്പിളർന്നു വീണു.
പുത്തൻ റിസോർട്ടുകൾ കോട്ടേജു വില്ലകൾ
പുതുമകൾ തേടുന്ന നാട്ടിടങ്ങൾ
മലനാടു മാറിയോ മറുനാട്ടു രീതികൾ
വിളയുന്ന ടൂറിസം ഗ്രാമമായോ !
No comments:
Post a Comment