കർക്കിടകപ്പെയ്ത്തും തുലാമഴഘോഷവും
ഹർഷമായ് നിന്നു
മനസ്സിലെന്നും
ഉള്ളുലഞ്ഞുടൽതരിച്ചുള്ളൊരാ-
മോർമ്മകൾ
തുള്ളിക്കളിക്കുന്നു
ഹൃത്തിലിന്നും
ചണ്ഡമായ് വീശുന്ന കാറ്റിൻ്റെ ഹൃങ്കൃതി വാരിയെടുത്തെറിയുന്നു പത്രങ്ങളെ
പുസ്തകക്കെട്ടു നനയാതിരിക്കുവാൻ നെഞ്ഞോടുചേർത്തുപിടിച്ചു നടന്നു ഞാൻ
കുഞ്ഞൻകുരങ്ങിനെത്തള്ള -
ക്കുരങ്ങുകൾ
നെഞ്ഞോടുചേർത്തങ്ങണച്ചു
മണ്ടുന്നപോൽ
ഗർവ്വിച്ചു മേഘങ്ങൾ ഗർജ്ജിച്ച നാദത്തിലുള്ളാൽ
നടുങ്ങി വശം കെട്ടുപോയതും
മിന്നൽപ്പിണരിൻ്റെ മിന്നും പ്രശോഭയിൽ കണ്ണിണപൊത്തിത്തരിച്ചു
ഞാൻ നിന്നതും
ഇന്നലത്തെപ്പോൽ തെളിയുന്നു
മാനസപ്പൊയ്കാജലത്തിൽ നിഴൽരൂപമെന്നപോൽ
No comments:
Post a Comment