Wednesday, 22 October 2025

സഹനം

ഗാന്ധിക്കു പര്യായശബ്ദമാം സഹനം
പാരിൽ സമാധാന സിദ്ധിക്കു പോരും
വാഴ്വിൽ തിരതല്ലിടുന്നോരശാന്തിക്കു
പായങ്ങൾ തീർക്കുന്ന മന്ത്രാക്ഷരം തേ

മനുഷ്യൻ്റെ പാപങ്ങളേൽക്കുന്ന ഹൃത്തിൽ
തറച്ചെത്ര ശൂലം മുടിപ്പൂക്കൾ മുള്ളാൽ
കുരിശ്ശേറ്റിടുമ്പോൾ പൊറുക്കാൻ പറഞ്ഞ
മനസ്സെത്രയോർക്കിൽ സഹനത്തികവാം

ധരയ്ക്കെത്ര കോപം വരുത്തി മനുഷ്യർ
ക്ഷമിക്കുന്നു സർവ്വംസഹയാം ജനനി
മരിക്കും മനുഷ്യത്വമെന്തെന്തു കാട്ടി 
ധരിത്രീവിലാപം നിറഞ്ഞെട്ടു ദിക്കിൽ

ക്ഷിതിക്കെന്നപോലെ വാരാന്നിധിക്കും
അഴുക്കാം വിഷത്തെ കുടിപ്പാൻ കൊടുപ്പൂ
വിഷജ്വാല പൊങ്ങി വിഷകാളിയന്മാർ ഗരളം വമിച്ചു 
സഹിക്കുന്നിതൊക്കെ സമുദ്രം നിശബ്ദം

അകക്കണ്ണിലെന്നും ഇരുട്ടുള്ള കൂട്ടർ
അശിപ്പാൻ കൊടുക്കാതൊടുക്കുന്ന ദൈന്യം
മിഴിപ്പൂക്കളൂർദ്ധ്വം ഉയർത്തിപ്പിടിച്ച് അപേക്ഷിക്കുമ്പൊഴേയ്ക്കും പതിക്കുന്നു മൃത്യു

വിയത്തിങ്കലെല്ലാം പുകച്ചൂടുമൂടി പകച്ചത്രെ നിൽപ്പൂ അശാന്തിത്തുരുത്തിൽ
സഹനത്തിനർത്ഥം സ്വയം കീഴടങ്ങൽ അതല്ലെന്ന് നിങ്ങൾ മനസ്സിൽ കുറിക്ക

വിനാശം വിതയ്ക്കും വിപത്തായി യുദ്ധം
വളർത്താൻ ശ്രമിച്ചാലതു സർവ്വനാശം
ഇനി വേണ്ട യുദ്ധം മനസ്സിൽ കുറിക്കാം
സഹിക്കാൻ ക്ഷമിക്കാൻ പഠിക്കട്ടെ ചിത്തം


സമർപ്പണം

സമർപ്പണം ചെയ്വു സമസ്തവും നിന്നിൽ
സഹർഷമങ്ങനെ ലയിക്കയാണവൾ

പ്രണയലോലയായ് പകർന്ന രാഗങ്ങൾ
മധുര ജീവിത ധ്വനിയിൽ മുങ്ങുന്നു
തനു തളരുന്നു തരള ഗാനമാ
വിയത്തതിൽ വന്നു വിലയം കൊള്ളുന്നു
ഒരു മുളന്തണ്ടിൽ ഉണരും നാദമായ്
ഇളയിൽ സാരസ പ്രകരണങ്ങളായ്
ഉണർന്നാവൂ പ്രേമ പ്രകീർത്തനങ്ങളും
ഉലകിലുൽഫുല്ല രസോൻമദനവും
അറിഞ്ഞതില്ലതാമഴകിൻ മേളനം
അതു ഭ്രമാത്മക ജ്വലന വേഗമായ്
പടർന്നു മേനിയിൽ പരമാണുക്കളിൽ
നിറഞ്ഞ ചൈതന്യ പ്രഭാകിരണമായ്

നരനും നാരിയും അഭേദരാണെന്ന
പരമസത്യത്തിൻ പൊരുളറിഞ്ഞു നാം
അകക്കണ്ണിൻ ദ്യുതിയൊഴിഞ്ഞ മാനുഷ രറിയുന്നില്ല ഹാ ബഹു കഷ്ടം തന്നെ 
മദം മുഴുത്തതാം നാരാധമരിവർ
അറിഞ്ഞതില്ലല്ലോ മഹദ്പ്രഭാവങ്ങൾ 

നടുക്കമോടെ നാമറിഞ്ഞു ഭീദിതം
അബലമാർ മാനം കെടുന്നോരോവിധം
അവർക്കനുഗ്രഹം ചൊരിഞ്ഞിടാൻ ദിവ്യ കരങ്ങളൊന്നുമേ ഉയർന്നതുമില്ല
സ്വയം സമർപ്പണ പ്രശോഭയിൽ വേവും പതിതരല്ലിന്ന് വനിതകളോർക്ക
അവർ തൻ ജീവിതം മഹത്തരമെന്ന്
അടിവരയിടും ചരിത്രവും നേരും 



ജീവിതം


വേവാത്ത പ്രേമം നമുക്കു വേണ്ട
നിറസൗഹൃദങ്ങളിലഭിരമിക്ക
കഴിവൊത്തിടാത്തോരൊടൊത്തു വേല
കഴിവതും ചെയ്യാതിരിക്ക വേണം

പകുതിപ്പരിഹാരമല്ല വേണ്ടൂ
അർദ്ധസത്യങ്ങൾ വിഴുങ്ങിടേണ്ട
സ്വപ്നം മുഴുവനായ് കണ്ടിടേണം
സ്വപ്നം മുറിയാതിരിക്ക വേണം

മുഴുജീവിതം നമുക്കായി വേണം
മുഴുമിച്ചിടാത്തത് വേണ്ടതാനും


(ഖലീൽ ജിബ്രാനോട് കടപ്പാട്)

Tuesday, 21 October 2025

സാന്ത്വനം

എരികൊണ്ട ഭൂമിയുടെ ഹൃത്തടം കണ്ടിട്ട്
മാരിയാൽ സാന്ത്വനമേകി മേഘം
പറയാതെ പരിഭവം തിരളാത്ത മണ്ണിനെ
തിരയായി മുത്തും സമുദ്രരാഗം
ചിരിയോടെ വിടരുന്ന പൂവിൻ്റെ കവിളതിൽ
ചുടുചുംബനം നൽകുമുദയസൂര്യൻ
തൊഴുകൈയ്യുയർത്തിത്തപമാർന്നതരു
വിനെ തഴുകും സമീരണൻ സുഖദമായി

ചുടുനിണം വാർന്നുയിർ പൊലിയാതെ
ചുടുകാട്ടിലൊടുവിൽ പതിച്ച കുലട നീയും
സാന്ത്വനം തേടുന്ന ശ്രമണനിൽ കാണുന്നു
ശാന്തിതൻ ശാദ്വലമുക്തിമാർഗ്ഗം

കുമ്പസാരം ചെയ്തു മനസാകും മെഴുതിരി
ഉരുകിപ്പദങ്ങളിൽ വീണ നേരം
കൃപയോടെ ദേവൻ്റെ കരലാളനത്തിനാൽ
കറ നീങ്ങി, കന്യതൻ കൊടിയ പാപം 

ഇവിടെത്തപിച്ചു മനസ്സു മരിച്ചു ഞാൻ 
കഴിയുന്നു ജീവശ്ശവം കണക്കിൽ
സാന്ത്വനം നൽകിടാനണയുമോ വേദന 
മരണം വരെ ഞാൻ ഭുജിക്കെന്നതോ !

Monday, 20 October 2025

ദീപങ്ങളുടെ ഭാഷ

ഒരു ചെരാതിൻ്റെ മുന്നിൽ മിഴിനീർത്തി
ഒളി ചിതറിപ്പരക്കും പ്രകാശമേ
ഇരുളിൽ നിൻ്റെ പ്രഭാവത്തികവതിൻ
പൊരുളിൽ സ്പന്ദിക്കയാണിന്നു ജീവിതം

അനിതരമൊരു ജ്യോതിയായ് കാണ്മു 
അഖിലമൊന്നെന്നു ദ്യോതിച്ചിടുന്നിതാ
ഇവിടെയൊന്നും തനിക്കായി മാത്രമായ്
അവികലം നിലനിൽക്കില്ല നിശ്ചയം

സൂക്ഷ്മരൂപമായ് പ്രാണനിൽ കാണുന്നു
സാക്ഷിരൂപമായ് ദീപനാളത്തിലും 
ആഴികൂട്ടിയതുങ്കൽ നിന്നൂർജ്ജമായ് വാഴ്‌വിലൊക്കെയനുഷ്ഠിപ്പു കർമ്മങ്ങൾ 

വിജ്ഞരാം നമുക്കൊപ്പം തെളിച്ചമായ് 
ഭാഷയുണ്ടായ് പലമട്ടിൽ ഭാവത്തിൽ
സൗമ്യമായ് പതി താളത്തിൽ നാളത്തിൽ
ക്രുദ്ധമായഗ്നി ശൈലമായ് സംഗരേ

Sunday, 19 October 2025

കല്ലറകൾ സാക്ഷി - അവതാരിക

അവതാരിക

(കല്ലറകൾ സാക്ഷി)

ആഖ്യായികകൾ പൊതുവേ സ്തൂലമായ ഗാത്രസ്വഭാവമുള്ള രചനാ വിശേഷമായാണ്  ഗണിച്ചു പോരുന്നത്. മലയാള സാഹിത്യത്തിലെ ആദ്യകാല ആഖ്യായികകളിൽ പലതും ചരിത്രത്തിൻ്റെ കൂടി പശ്ചാത്തലത്തിൽ വൈപുല്യമുള്ള കഥാന്തരീക്ഷവും വൈവിധ്യവും വൈശിഷ്ട്യവുമുള്ള കഥാപാത്രങ്ങളും നിറഞ്ഞതായിരുന്നു. 

പിൽക്കാലത്ത് സാമൂഹ്യപ്രധാനവും സന്മാർഗ്ഗ പ്രബോധകവുമായ ആഖ്യായികകളും വിരചിതമായി. 

അസ്തിത്വവാദത്തിൻ്റെ കാലഘട്ടത്തിൽ യഥാർത്ഥ ജീവിതത്തെ കലാത്മകമായി അവതരിപ്പിക്കുന്നതോടൊപ്പം സദാചാര സങ്കല്പങ്ങളിൽ പൊളിച്ചെഴുത്തു നടത്തുന്ന നായികാനായക കഥാപാത്രങ്ങളും ഉണ്ടായി..   ആദർശനിഷ്ഠനായ കഥാനായകൻ്റെ സ്ഥാനത്ത് ആത്മലാഭം ഇച്ഛിക്കുന്ന നായകൻ സൃഷ്ടിക്കപ്പെട്ടു.

ഒരാശയത്തെ വിപുലമാക്കി ചിത്രീകരിക്കുകയാണ് നോവൽ ചെയ്യുന്നത് എന്നാണ് പണ്ഡിത നിരൂപകനായ എം.പി. പോളിൻ്റെ മതം. എന്നാൽ അത്യന്താധുനിക സാഹിത്യത്തിൽ പ്രമേയപരമായ മിതത്വവും പരിമിതമായ പാത്രസൃഷ്ടിയും ചേർന്നു വന്നപ്പോൾ നോവൽ എന്നത് പഴയ നോവല്ലകളും നോവെലെറ്റുകളുമായി മാറി.

ഏതൊരു നോവലിലും ഒരു കഥാതന്തുവുണ്ടാകും. അതിനെ വികസിപ്പിച്ചാണ് (improvise) നോവൽ രചിക്കപ്പെടുന്നത്. അതുപോലെ കാലം, സ്ഥാനം, കഥാന്തരീക്ഷം തുടങ്ങിയവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നോവലിസ്റ്റിൻ്റെ മനോധർമ്മ പ്രകാരമുള്ള ഭാവുകത്വവും ഭാവാവിഷ്കരണവുമായിരിക്കും കഥാപാത്രങ്ങൾക്കുണ്ടാകുക.

കല്ലറകൾ സാക്ഷി എന്ന ലഘുനോവലിൽ മദ്ധ്യതിരുവിതാംകൂറിലെ മദ്ധ്യവർഗ്ഗ വിഭാഗത്തിൽ നിന്നാണ് കഥാതന്തു കണ്ടെടുത്തിരിക്കുന്നത്.  അനാഥത്വത്തിൻ്റെയും അവഹേളനത്തിൻ്റെയും ബാല്യ കൗമാരങ്ങൾ എല്ലാക്കാലത്തും കഥാവിഷയമായിട്ടുണ്ട്. കുടുംബ ബന്ധങ്ങളുടെ ശൈഥില്യവും അണച്ചു നിർത്തേണ്ടവർ അകത്തി നിർത്തുമ്പോഴുള്ള അന്യഥാത്വവും എല്ലാത്തിനുമുപരി ഗുരുനാഥയെ ഉപഗൂഹനം ചെയ്തെന്ന ആത്മനിന്ദാപരമായ പരാതിയും ഉയർത്തിയ അന്ത:സംഘർഷങ്ങളിൽ ഉലഞ്ഞു നാടുവിടുന്ന ഒരു കൗമാരക്കാരനിൽ നിന്നാണ് കഥയുടെ തുടക്കം. 

നോവലിസ്റ്റ് ശ്രീ. ബാലചന്ദ്രൻ ഇഷാര തൻ്റെ സ്വന്തം ജീവിത പരിസരത്തു നിന്നാണ് കഥാപാത്രങ്ങളെ കണ്ടെത്തിയിട്ടുള്ളത്.  നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു രണ്ടാം വരവായി വേണം കരുതാൻ . സാഹിത്യത്തിൻ്റെ വികാസപരിണാമഘട്ടത്തേയെല്ലാം ശ്രദ്ധയോടെ നോക്കിക്കാണുകയും അതിൽ അഭിരമിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. വിവിധ ദേശങ്ങളിൽ വ്യത്യസ്ത പ്രവർത്തന മണ്ഡലങ്ങളിൽ ഏർപ്പെട്ടിരുന്നപ്പോഴും അക്ഷരങ്ങളെ സ്നേഹിക്കുകയും ധ്രുവൻ എന്ന പേരിൽ സാഹിതീ രചനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. 

ഗുരുവിൻ്റെ വചനങ്ങളേയും മൂലൂരിൻ്റെ കാവ്യപാരമ്പര്യത്തേയും പിൻപറ്റിയുള്ള അദ്ദേഹത്തിൻ്റെ സാഹിതീ പ്രവർത്തനം ഒരർത്ഥത്തിൽ ആത്മീയ സമ്പത്തിൻ്റെ ആർജ്ജിതജ്ഞാനത്തിൽ അധിഷ്ഠിതമാണ്. ഒരു കഥയെഴുതാൻ ഒമ്പതു കൃതിക്കുള്ള ആത്മീയ സമ്പത്തില്ലെങ്കിൽ അതൊരു സാംസ്കാരിക നിർമ്മിതിയായിത്തീരുന്നില്ല എന്ന കെ.പി.അപ്പൻ്റെ നിരീക്ഷണമാണ് ഇത്തരുണത്തിൽ ഓർമ്മയിൽ വരുന്നത്.

 മാധ്യമപ്രവർത്തനരംഗങ്ങളിലും കൃതഹസ്തത തെളിയിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. 

നോവലിൻ്റെ തുടക്കം തന്നെ സ്ഥലസൂചിക നൽകിക്കൊണ്ടും തൻ്റെ നാടിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക ഗരിമ അടയാളപ്പെടുത്തിക്കൊണ്ടുമാണ്. 

കാലത്തെ കുറിച്ച് സൂചന നൽകുന്നില്ലെങ്കിലും സാമൂഹ്യസ്ഥിതിയും ഗൃഹാന്തരീക്ഷവും നടപ്പുരീതികളും വച്ചു നോക്കുമ്പോൾ 1960 കളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. എന്നാൽ കഥയെ സമീപകാല സംഭവമെന്ന പോലെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടിയാൽ ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ സംഭവിച്ച സംഗതികളാണ് കഥയ്ക്കാസ്പദമായി വിവരിക്കുന്നത്. 

സാമ്പത്തികവും സാമൂഹ്യവുമായി സുസ്ഥിതിയിൽ കഴിഞ്ഞിരുന്ന കുടുംബം പിന്നീട് ദു:ശാഠ്യത്തിലും  ദുരുപദിഷ്ടമായ ചുറ്റുപാടുകളിലും പെട്ട് ശിഥിലമാവുകയും ബന്ധങ്ങളറ്റ് അകന്നു മാറുകയും ചെയ്യുന്ന കാഴ്ചയാണ് നോവലിൻ്റെ ആദ്യ ഭാഗങ്ങളിൽ കാണാൻ കഴിയുന്നത്. 

'അമ്മയെ വിചാരണ ചെയ്യേണ്ടി വരുന്ന മകൻ്റെ ദുര്യോഗം' എന്ന് കഥാകാരൻ പറയുന്നിടത്ത് അമ്മയുടെ അപഥസഞ്ചാരത്തെയാണ് സൂചിപ്പിക്കുന്നത്. കാക്കനാടൻ കഥകളോട് സദൃശപ്പെട്ടു നിൽക്കുന്ന സന്ദർഭങ്ങൾ നോവലിൻ്റെ ചില ഭാഗങ്ങളിൽ വായിച്ചെടുക്കാൻ കഴിയും.

ശാപം കിട്ടിയ തറവാടാണ് നമ്മളുടേത് എന്ന മുഖവുരയോടെ അച്ചമ്മ പറയുന്ന കഥയിലും ബ്രാഹ്മണശാപവും അതിനു വഴിവച്ച സംഗതികളും പ്രതിപാദിക്കുന്നുണ്ട്. പുരാണങ്ങളിൽ മഹർഷിമാരെ ഉപദ്രവിക്കാനായി ആശ്രമങ്ങളിൽ മലമൂത്രവിസർജനം ചെയ്യുക, പൂജാസാധനങ്ങൾ, സ്രുവം തുടങ്ങിയവ എടുത്തെറിയുക തുടങ്ങിയ ദുഷ്കൃതികൾ പ്രതിപാദിച്ചു കണ്ടിട്ടുണ്ട്. അതിനു സമാനമായ കാര്യങ്ങൾ തൻ്റെ പൂർവ്വികർ ചെയ്തതായാണ് അച്ചമ്മ അനുസ്മരിക്കുന്നത്.

'സ്വത്തുണ്ടായാലും അന്നം മുടങ്ങി നിൻ്റെ കുടുംബം എരിഞ്ഞടങ്ങട്ടെ' എന്ന ബ്രാഹ്മണ ശാപം തങ്ങളെ വേട്ടയാടുന്നതായി അച്ചമ്മ അറിയുന്നു.

അമ്മയുടെ വിവാഹേതര ബന്ധം, അവഗണന, അച്ഛൻ്റെ അമിത മദ്യപാനം തുടർന്നുള്ള ആത്മഹത്യ,

സ്നേഹനിധികളായിരുന്ന മുത്തച്ഛൻ്റെയും അച്ചമ്മയുടേയും നിസ്സഹായാവസ്ഥ, മുത്തച്ഛൻ്റെ മരണം തുടങ്ങി ഒറ്റപ്പെടലിൻ്റേയും അസ്വാതന്ത്ര്യത്തിൻ്റെയുമിടയിൽ നിന്ന് സാന്ത്വനം കണ്ടെത്തിയത്  സ്വന്തം അദ്ധ്യാപികയുടെ അടുത്തു നിന്നാണ്. ഒടുവിൽ കാമുകാദ്ധ്യാപകനാൽ പ്രേരിതയായി സ്കൂളിൽ പരാതിപ്പെടുകയും തെറ്റിദ്ധരിക്കപ്പെട്ട്, അപമാനിതനായി സ്കൂളിൻ്റെ പടിയിറങ്ങേണ്ടി വരികയും ചെയ്തു. ഒടുവിൽ അച്ചമ്മ അറിഞ്ഞു നൽകിയ സ്വകാര്യ സമ്പാദ്യമായ വളയുമായി ഗ്രാമം വിടുകയാണ് കഥാനായകനായ നികേഷ്.

മനുഷ്യൻ അടിസ്ഥാനപരമായി നാടോടി സ്വഭാവം ഉൾക്കൊള്ളുന്നവരാണ്. ജീവിതത്തിൽ പ്രതിസന്ധി വന്നുഭവിക്കുന്ന അവസരത്തിൽ ആ നാടോടി സ്വഭാവം ഉൾപ്രേരണകൾക്ക് വിധേയമായി മനുഷ്യരെ ചരരാശിയിൽ എത്തിക്കുന്നു. 

നോവലിസ്റ്റിൻ്റെ ഭാവന, കഥയിൽ സന്നിവേശിക്കപ്പെടും. ആത്മാംശം പലപ്പോഴും കഥാഗതിയിൽ ലീനമായി അന്തർഭവിക്കും. ഇഷ്ടങ്ങൾ, അനുഭൂതികൾ, അനുഭാവങ്ങൾ, അവമതിപ്പ് തുടങ്ങി മനസ്സിൻ്റെ സൂക്ഷ്മാംശങ്ങൾ വരെ തൻ്റെ രചനകളിൽ അടയാളപ്പെടുത്തും. 

നോവലിൽ പ്രതാപശാലിയായ മുത്തച്ഛനെ പറയുന്നിടത്ത് പറമ്പിലും പാടത്തും പണിക്ക്, പണി സാധനങ്ങളുമേറ്റി സ്വയം കാറോടിച്ചു പോകുന്നതായി പരിചയപ്പെടുത്തുന്നു. 

സാമ്പത്തിക സുസ്ഥിരതയ്ക്ക് നിദാനമായി അച്ഛനമ്മമാരുടെ തൊഴിൽ വിലയിരുത്തുമ്പോൾ സേനയിൽ കേണലായ അച്ഛനും അദ്ധ്യാപികയായ അമ്മയും നമുക്ക് മുന്നിലേയ്ക്ക് വരുന്നു; മാനസികമായി വ്യത്യസ്ത തസ്തികകളിൽ ഇരുന്നു കൊണ്ട്.

ഒരു ഭാഗത്ത് മരുമകളെ ഹൃദയപൂർവ്വം സ്വീകരിക്കാതിരുന്ന അച്ചമ്മ. 

മറുഭാഗത്ത് മകനെ അടർത്തി മാറ്റാൻ വ്യഗ്രതപ്പെടുന്ന മരുമകൾ

ഭാര്യ വേറിട്ടു പോകരുതെന്ന് ശക്തമായി ആഗ്രഹിക്കുന്ന ഭർത്താവ്; പരനെ ഭർത്താരം സ്നേഹിക്കുന്ന ഭാര്യ, ബന്ധങ്ങളുടെ മുറുകലും മുറിയലും സമ്മിശ്രമായി കൺമിഴിക്കുന്നതാണ് കഥാഗതി.

ബന്ധങ്ങളുടെ ഇഴയടുപ്പവും  ബന്ധങ്ങൾ ബന്ധനമായി തീരുന്നതിൻ്റെ വിനാശകരമായ വിലയനവും നോവലിൽ വായിച്ചെടുക്കാൻ കഴിയും. കഥാകൃത്ത് അവതരിപ്പിക്കുന്ന മുത്തച്ഛനും അച്ഛനും അക്ഷരങ്ങളോട് അളവറ്റ പ്രതിപത്തിയുള്ളവരായിരുന്നു. മറിച്ചുള്ള സ്വഭാവക്കാരിയായിരുന്നു അമ്മ. അമ്മയെ അവസാനം വരെ കൂടെ നിർത്താൻ അച്ഛൻ ആഗ്രഹിച്ചു. അതിനായി വിട്ടുവീഴ്ചകൾ ഏറെ ചെയ്തു. എന്നാൽ അതത്രയും വെറുതെയായെന്ന് തിരിച്ചറിയുമ്പോൾ അച്ഛന് ജീവിതം കൈവിട്ടുപോയിരുന്നു. ഗുരുവിൻ്റെ ധർമ്മ പ്രബോധനം അച്ഛനെയും മുത്തച്ഛനേയും  ഒരളവുവരെ സംസ്കൃതചിത്തരാക്കി. എന്നാൽ സ്ത്രീകൾ ജീവിതാപചയത്തിൽ മുങ്ങിയവരായി.

ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങളിലായി നായകൻ്റെ പശ്ചാത്തലവും ഗ്രാമം വിട്ടുപോകാനിടയായ സംഭവങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. തുടർന്ന് അതിജീവനത്തിനായി  കഥാനായകനായ നികേഷ് അനുവർത്തിച്ച സദുദ്ദേശ പ്രവർത്തി അയാൾക്ക് ജീവിതം തിരികെ നൽകി. ദൈവതുല്യനായ  ഒരു മനുഷ്യൻ്റെ ആശ്രിതത്വം, തനിക്ക് നഷ്ടപ്പെട്ട മാതൃപിതൃവാത്സല്യം തിരികെ നൽകിയെന്ന് ആശ്വസിച്ചിരിക്കുമ്പോൾ അവിടെയും പുതിയ മാതൃസ്ഥാനം തന്നെ തൻ്റെ അകളങ്കിതമായ സ്നേഹശുശ്രൂഷകളെ കാമാന്ധമായ കരിമ്പടം കൊണ്ടു മൂടി.  

പിതൃനിർവിശേഷമായ സ്നേഹം തന്ന സുമനസിനോട് മറുവാക്കുപോലും പറയാതെ, വീണ്ടും അനാഥത്വത്തിൻ്റെ നുകവും പേറി തെരുവിലേയ്ക്കിറങ്ങുന്നു. അപമാനത്തിൻ്റേയും യാതനയുടേയും കഷ്ടകാണ്ഡങ്ങൾ താണ്ടി വീണ്ടും ചില കാരുണ്യക്കൈകളുടെ പിൻബലത്താൽ അയാൾ ഒരു ചിത്രകാരൻ്റെയടുത്ത് എത്തി.

തുടർന്നങ്ങോട്ടുള്ള കഥാനായകൻ്റെ ജീവിതഗതികൾ ഉജ്ജ്വലവും ആവേശകരവും പ്രണയാർദ്രവുമായിരുന്നു. പ്രശസ്തിയുടെ പാരമ്യത്തിൽ വാർത്താ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും അക്കാഡമി അവാർഡിനു തന്നെ പരിഗണിക്കപ്പെടുകയും ചെയ്തു.. 

തൻ്റെ ജീവിത വഴിയിൽ വിട്ടുപോയവരെ പലരേയും ഇതിനിടയിൽ കണ്ടുമുട്ടുന്നു. 

 അക്കൂട്ടത്തിൽ തൻ്റെ നാടുവിടലിനു ഹേതുവായ ടീച്ചറും ഉണ്ടായിരുന്നു. അവരുടെ സമാഗമം കാണാനിടയായ പ്രണയിനി സംശയദൃഷ്ടിയിൽ പിൻവാങ്ങുന്നിടത്ത് കഥയ്ക്ക് വഴിത്തിരിവ് ഉണ്ടാകുന്നു.. 

അവാർഡിന് പരിഗണിക്കുകയും വാർത്താ മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നതിന് മുമ്പുതന്നെ സ്വന്തക്കാരെ കാണാനുള്ള അദമ്യമായ ആഗ്രഹം നായകനിൽ ഉണ്ടായി. സ്നേഹനിധികളായിരുന്ന മുത്തച്ചനും അച്ചമ്മയും മരണപ്പെട്ടുവെന്നറിയാമെങ്കിലും തറവാട്ടിൽ പോകണമെന്നും വല്യച്ഛൻ തനിക്ക് അഹിതമായിട്ടാണ് നിന്നിട്ടുള്ളതെങ്കിലും, കൗശലക്കാരനെന്നറിയാമെങ്കിലും അദ്ദേഹത്തെ കാണണമെന്നും ആ മനസ് ആഗ്രഹിച്ചു. അതുപോലെ തന്നെ മകനെന്ന് കരുതാത്ത അമ്മയെ കാണണമെന്ന് ആഗ്രഹിക്കയും അമ്മയെ ചതിച്ച് ഇളയമ്മയെ വരിച്ച അമ്മയുടെ ഭർത്താവിനെ വെറുക്കുകയും ചെയ്തു.

വേരുകളെ കുറിച്ചുള്ള തീവ്ര ബോധവും അവയുടെ ശൈഥില്യത്തെ കുറിച്ചുള്ള വ്യാകുലതകളും യഥാർത്ഥത്തിൽ നോവലിസ്റ്റിൻ്റെ തന്നെയാണ്.

നോവലിൽ പരാമർശിച്ചു പോകുന്ന ചില സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും മിഴിവു നൽകാൻ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലം, , മുലൂർ സ്ഥാപിച്ച സ്കൂൾ, ശ്രീ നാരായണ ഗുരു പ്രതിഷഠനടത്തിയ ക്ഷേത്രം, ക്ഷേത്രോത്സവം അങ്ങനെ പലതും.

ഗ്രാമത്തിലെ പൊട്ടൻ ഒരു പ്രതീകമാണ് . പ്രതികരണമില്ലാത്ത ജനവിഭാഗത്തിൻ്റെ പ്രതിനിധി. നിർമ്മമമായ, പ്രത്യുപകാരം പ്രതീക്ഷിക്കാത്ത സേവനങ്ങളുമായി അയാൾ എവിടേയും എപ്പോഴും കാണും. ചിലപ്പോൾ അലോസരമുണ്ടാക്കിക്കൊണ്ട്, ചിലപ്പോൾ സഹായം ചെയ്തു കൊണ്ട്. എന്നാൽ അയാൾ ഒരിക്കലും ഉപദ്രവിയല്ല. മറിച്ച് ഉപകാരിയാണുതാനും.

ആന മാമൻ പ്രത്യേകതയുള്ള മറ്റൊരു കഥാപാത്രമാണ്. ആനയും അദ്ദേഹവുമായി ഒരു ബന്ധവുമില്ല. ആനവണ്ടിയുടെ ഡ്രൈവർ ആയിരുന്നതു കൊണ്ടാണ് അത്തരത്തിൽ ഒരു വിളിപ്പേര്  ഉണ്ടായത്.  എല്ലാ ഗ്രാമങ്ങളിലും സമാനമായ കഥാപാത്രങ്ങളെ കണ്ടെടുക്കാൻ കഴിയും.

വിഷയാസക്തിയുടെ വിഷകന്യകളായി അനേകരെ നോവലിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും അശ്ലീല ലാഞ്ഛനയില്ലാതെയാണ് അവരുടെ അസന്മാർഗ്ഗിക ബന്ധം അവതരിപ്പിക്കപ്പെട്ടത്.

നോവലിൽ നായികയായെത്തുന്ന ദർശ റോബിൻ നികേഷിൽ ഒരുത്തമ സുഹൃത്തിനെ കണ്ടെത്തുന്നുണ്ടെങ്കിലും അവരിലെ സംശയത്തിൻ്റെ അണ്ഡം അടവച്ചു വിരിഞ്ഞത് നായകൻ നാടുവിടാനുള്ള സാഹചര്യം സൃഷ്ടിച്ച ടീച്ചറുടെ ഏറ്റു പറച്ചിലിൻ്റെ ഘട്ടത്തിലാണ്. അതു കഴിഞ്ഞുള്ള കഥാഭാഗം വിഭ്രാമകരവും ഉദ്വേഗഭരിതവും സങ്കീർണ്ണമായ സന്ദർഭങ്ങൾ ഉൾച്ചേർന്നതുമായി. 

നികേഷിൻ്റെ കഥയായാണ് നോവൽ എഴുതപ്പെടുന്നതെങ്കിലും സമാന ജീവിത സാഹചര്യങ്ങളിൽ പുലർന്ന അനേകരെ നോവൽ പരിചയപ്പെടുത്തുന്നുണ്ട്. . സതീശൻ എന്ന ഓട്ടോറിക്ഷ ഡ്രൈവർ, ശശിയണ്ണൻ എന്ന അയാളുടെ ചിത്രകാരൻ സുഹൃത്ത് അങ്ങനെ പലരും. 

നോവലിലെ നായികയും നികേഷിൻ്റെ പ്രണയിനിയുമായ ദർശയുടെ കഥയും വേറിട്ടല്ല. എന്നാൽ ആ കഥ പ്രതിപാദിക്കപ്പെടുന്നത് ദർശയിലൂടെയല്ല മറിച്ച് നോവലിൻ്റെ അന്ത്യപാദത്തിൽ കടന്നുവരുന്ന അവളുടെ പിതാവിലൂടെയാണ് ; റോയ് മാത്യുവിലൂടെ.

അവിടെയും ലൈംഗികതൃഷ്ണയും ബന്ധങ്ങളുടെ പൊളിച്ചെഴുത്തും പങ്കാളികളെ പകയുള്ളവരാക്കുന്നു. ഭാര്യയും മകളും മരണപ്പെട്ടുവെങ്കിലും തൻ്റെ ശത്രുവിനെ, തന്നിൽ നിന്ന് ജീവിതം തട്ടിയെടുത്തവനെ  കൺമുന്നിൽ കണ്ടപ്പോൾ അയാളിലെ പ്രതികാരദാഹി ഉണർന്നെഴുന്നേറ്റു. നികേഷിൻ്റേയും, ദർശയുടെ രൂപസാദൃശ്യമുള്ള സീമോൻ്റെ മകളുടെയും, (അവളും തൻ്റെ ഭാര്യയിൽ ഉളവായവൾ തന്നെയെന്ന് അയാൾക്കറിയാമായിരുന്നു)

ഇടപെടലിൽ അയാളുടെ വധശ്രമം വിഫലമാകുകയും മനസ് വിമലമാകുകയും ചെയ്തു. ബാല്യത്തിൽ തനിക്കു നഷ്ടപ്പെട്ട പിതൃസ്നേഹം തൻ്റെ പ്രിയപ്പെട്ടവളുടെ പിതാവിൽ കണ്ടെത്തുന്നതോടെ നികേഷിൻ്റെ മനസ്സിലും സ്നേഹത്തിൻ്റെ മെഴുതിരിപ്പൂക്കൾ വിടർന്നു.

സാഹിത്യത്തിലെ റിയലിസത്തോടു ചേർന്നുനിൽക്കുന്നതാണ് ബാലചന്ദ്രൻ ഇഷാരയുടെ കഥാകല്പനം. വ്യക്തിയെ കേന്ദ്രമാക്കി അവൻ്റെ അനുഭവതലവും അനുഭൂതിവിശേഷവും അനാവരണം ചെയ്ത് അയാളുടെ പരീക്ഷണ ഘട്ടങ്ങളെ പരിചയപ്പെടുത്തി, നിസ്സഹായതയുടെ ആഴം ബോദ്ധ്യപ്പെടുത്തി ഒടുവിൽ കർമ്മരംഗത്തേയ്ക്ക് കടത്തിവിടുന്നു.. ആധുനികതയ്ക്കും അത്യന്താധുനികതയ്ക്കും ഇടയ്ക്കുള്ള പുതുവഴിയേയാണ് എഴുത്തുകാരൻ്റെ സഞ്ചാരം. അശുഭകരമായ പുരാവൃത്തത്തിൽ നിന്ന് പ്രത്യാശാപൂർണ്ണമായ ഇതിവൃത്തമായി പരിണമിക്കുന്നതു കണ്ടുകൊണ്ടാണ് കഥാന്ത്യമാവുന്നത്.

date

അങ്ങാടിപ്പുറം























നികേഷിൻ്റെ കഥയായാണ് നോവൽ എഴുതപ്പെടുന്നതെങ്കിലും സമാന ജീവിത സാഹചര്യങ്ങളിൽ പുലർന്ന അനേകരെ നോവൽ പരിചയപ്പെടുത്തുന്നുണ്ട്. . സതീശൻ എന്ന ഓട്ടോറിക്ഷ ഡ്രൈവർ, ചന്ദ്രൻ എന്ന അയാളുടെ പോസ്റ്റർ എഴുത്തുകാരൻ സുഹൃത്ത് അങ്ങനെ പലരും. 


നോവലിലെ നായികയും നികേഷിൻ്റെ പ്രണയിനിയുമായ ദർശയുടെ കഥയും വേറിട്ടല്ല. എന്നാൽ ആ കഥ പ്രതിപാദിക്കപ്പെടുന്നത് ദർശയിലൂടെയല്ല മറിച്ച് നോവലിൻ്റെ അന്ത്യപാദത്തിൽ കടന്നുവരുന്ന അവളുടെ പിതാവിലൂടെയാണ്, റോയ് മാത്യുവിലൂടെ.

അവിടെയും ലൈംഗികതൃഷ്ണയും ബന്ധങ്ങളുടെ പൊളിച്ചെഴുത്തും പങ്കാളികളെ പകയുള്ളവരാക്കുന്നു. ഭാര്യയും മകളും മരണപ്പെട്ടുവെങ്കിലും തൻ്റെ ശത്രുവിനെ, തന്നിൽ നിന്ന് ജീവിതം തട്ടിയെടുത്തവനെ  കൺമുന്നിൽ കണ്ടപ്പോൾ അയാളിലെ പ്രതികാരദാഹി ഉണർന്നെഴുന്നേറ്റു. നികേഷിൻ്റേയും, ദർശയുടെ രൂപസാദൃശ്യമുള്ള സീമോൻ്റെ മകളുടെയും, (അവളും തൻ്റെ ഭാര്യയിൽ ഉളവായവൾ

തന്നെയെന്ന് അയാൾക്കറിയാമായിരുന്നു)

ഇടപെടലിൽ അയാളുടെ വധശ്രമം വിഫലമാകുകയും മനസ് വിമലമാകുകയും ചെയ്തു. ബാല്യത്തിൽ തനിക്കു നഷ്ടപ്പെട്ട പിതൃസ്നേഹം തൻ്റെ പ്രിയപ്പെട്ടവളുടെ പിതാവിൽ കണ്ടെത്തുന്നതോടെ നികേഷിൻ്റെ മനസ്സിലും സ്നേഹത്തിൻ്റെ മെഴുതിരിപ്പൂക്കൾ വിടർന്നു.



 വകവരുത്താൻ അയാൾക്കു കഴിഞ്ഞു. തൻ്റെ ഭാര്യയുടെ കൂടി പുത്രിയായവളെ വീണ്ടെടുത്ത് തൻ്റെ മകളാക്കുകയും നായകനൊപ്പം ചേർത്തു നിർത്തി ആശീർവദിച്ചയയ്ക്കുകയും ചെയ്യുന്നു. ഒടുവിൽ കല്ലറകൾക്കിടയിൽ മരണത്തിനായി ഒരുങ്ങിക്കിടന്നു.


നോവലിൽ പരാമർശിച്ചു പോകുന്ന ചില സന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും മിഴിവു നൽകാൻ പ്രത്യേക ശ്രദ്ധ കൊടുത്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലം, , മുലൂർ സ്ഥാപിച്ച സ്കൂൾ, ശ്രീ നാരായണ ഗുരു പ്രതിഷഠനടത്തിയ ക്ഷേത്രം, ക്ഷേത്രോത്സവം അങ്ങനെ പലതും.


ഗ്രാമത്തിലെ പൊട്ടൻ ഒരു പ്രതീകമാണ് . പ്രതികരണമില്ലാത്ത ജനവിഭാഗത്തിൻ്റെ പ്രതിനിധി. നിർമ്മമമായ, പ്രത്യുപകാരം പ്രതീക്ഷിക്കാത്ത സേവനങ്ങളുമായി അയാൾ എവിടേയും എപ്പോഴും കാണും. ചിലപ്പോൾ അലോസരമുണ്ടാക്കിക്കൊണ്ട്, ചിലപ്പോൾ സഹായം ചെയ്തു കൊണ്ട്. എന്നാൽ അയാൾ ഒരിക്കലും ഉപദ്രവിയല്ല. മറിച്ച് ഉപകാരിയാണുതാനും.


ആന മാമൻ പ്രത്യേകതയുള്ള മറ്റൊരു കഥാപാത്രമാണ്. ആനയും അദ്ദേഹവുമായി ഒരു ബന്ധവുമില്ല. ആനവണ്ടിയുടെ ഡ്രൈവർ ആയിരുന്നതു കൊണ്ടാണ് അത്തരത്തിൽ ഒരു വിളിപ്പേര് ' ഉണ്ടായത്.  എല്ലാ ഗ്രാമങ്ങളിലും സമാനമായ കഥാപാത്രങ്ങളെ കണ്ടെടുക്കാൻ കഴിയും.





ശശിയണ്ണൻ അങ്ങനെ പലരും.









തന്നെ വിട്ടു പോയ പ്രണയിനിയെ തെരഞ്ഞു നടക്കുന്നതിനിടയിൽ അവൾ ഒരു വാഹനാപകടത്തിൽപെടുന്നത് കണ്ണാലെ കാണാൻ ഇടയായി. പ്രണയിനിയുടെ വേർപാടിൽ അർദ്ധോൻമാദിതനായി, അവളുടെ കല്ലറ സന്ദർശിക്കുമ്പോൾ കണ്ട സ്വപ്ന ജാഗരണത്തിൽ പ്രേരിതനായി പൂർത്തിയാവാതെ പോയ പ്രണയിനിയുടെ നൃത്തവും തൻ്റെ ചിത്രവും സമഞ്ജസിപ്പിച്ച ഒരു ഉദാത്ത കലാസൃഷ്ടി നടത്തി. അതിന് അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി. ആ പുരസ്കാരവുമായി പ്രണയിനിയുടെ കല്ലറയിലത്തിയപ്പോൾ അവിടെ  തനിക്കു മുൻപോയെത്തി മെഴുതിരി കത്തിച്ചു പ്രാർത്ഥിച്ച വൃദ്ധനിൽ നിന്ന് പ്രണയിനിയുടെ ജന്മരഹസ്യം അറിയുകയുണ്ടായി.. അത് തൻ്റേതിന് സമാനമെന്ന് തിരിച്ചറിയുന്നുണ്ട്. ദർശയുടെ മരണം അറിഞ്ഞ് അവളുടെ അമ്മയും മരണപ്പെട്ടിരുന്നു. ദർശയുടെ പിതാവിൻ്റെ ദുഃഖം, അയാളുടെ ജീവിതം, തൻ്റെ പിതാവിന് സദൃശമാണെന്ന് തിരിച്ചറിയുകയാണ് നികേഷ് . തദവസരത്തിൽ കല്ലറയിലെ  കുഴിമാടങ്ങളിൽ പ്രാർത്ഥനയ്ക്കെത്തിയിരുന്നു  ദർശയുടെ അർദ്ധ സഹോദരിയും അവളുടെ അച്ഛനും. അടക്കി വച്ച രോഷത്തിൻ്റെ വിസ്ഫോടനത്തിൽ ദർശയുടെ പിതാവ് തന്നെ ജീവിതത്തിൽ ചതിച്ചയാളെ കുത്തി കൊലപ്പെടുത്തുന്നു. അനാഥയായ മകളെ നികേഷിൻ്റെ കരങ്ങളിലേൽപിച്ച് അയാൾ ഭാര്യയുടെയും മകളുടെയും കല്ലറകൾക്കു നടുവിൽ സ്വയം സമർപ്പിതനാകുന്നതോടെ കഥാന്ത്യമാകുന്നു. 


























വിഷയാസക്തിയുടെ വിഷകന്യകളായി അനേകരെ നോവലിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും അശ്ലീല ലാഞ്ഛനയില്ലാതെയാണ് അവരുടെ അസന്മാർഗ്ഗിക ബന്ധം അവതരിപ്പിക്കപ്പെട്ടത്.

നോവലിൽ നായികയായെത്തുന്ന ദർശ റോബിൻ നികേഷിൽ ഒരുത്തമ സുഹൃത്തിനെ കണ്ടെത്തുന്നുണ്ടെങ്കിലും അവരിലെ സംശയത്തിൻ്റെ അണ്ഡം അടവച്ചു വിരിഞ്ഞത് നായകൻ നാടുവിടാനുള്ള സാഹചര്യം സൃഷ്ടിച്ച ടീച്ചറുടെ ഏറ്റു പറച്ചിലിൻ്റെ ഘട്ടത്തിലാണ്. അതു കഴിഞ്ഞുള്ള കഥാഭാഗം വിഭ്രാമകരവും ഉദ്വേഗഭരിതവും സങ്കീർണ്ണമായ സന്ദർഭങ്ങൾ ഉൾച്ചേർന്നതുമായി. കാറിലും കോളിലും പെട്ടെ തോണി പോലെ ആടിയുലഞ്ഞ ജീവിതനൗക സ്വച്ഛന്ദം ഒഴുകാൻ തുടങ്ങുന്നതു കണ്ടാണ് കഥാന്ത്യം സംഭവിക്കുന്നത്. 



നികേഷിൻ്റെ കഥ പറയുമ്പോൾ തന്നെ ഉപകഥകളായി മനുഷ്യസ്നേഹിയായ സുഹൃത്ത് സതീശൻ്റെ കഥയും പ്രണയിനിയായ ദർശറോബിൻ്റെ പൂർവ്വവൃത്താന്തവും അവതരിപ്പിച്ചിരിക്കുന്നു.


രണ്ടാം പലായന ഘട്ടത്തിൽ തന്നെ സഹായിച്ച സതീശൻ എന്ന  നല്ല മനുഷ്യനിലൂടെ പത്തനംതിട്ടയിലെ മറ്റൊരു ഈഴവ കുടുംബത്തിൻ്റെ കഥ കൂടി അനാവൃതമാക്കുന്നുണ്ട്. പണ്ട് ചെത്ത് കുലത്തൊഴിലായിരുന്ന മേടയിൽ കുടുംബക്കാർ മേടയിൽ തണ്ടാൻമാരായതും രാജാവിൻ്റെ പല്ലക്കു ചുമന്ന് പില്ക്കാലത്ത് കരമൊഴിവായി വസ്തുക്കൾ ലഭിച്ച് സമ്പന്നരായതുമായ  കഥ. കള്ളു ചെത്താനായി തൊടുപുഴയിൽ നിന്നുകൊണ്ടുവന്ന  ഈഴവ യുവാവിൻ്റെ കുടുംബിനിയും  സുന്ദരിയുമായ സ്ത്രീയെ കീഴ്പ്പെടുത്തി അവളിൽ താവഴിതീർത്ത മേടയിൽ തണ്ടാർ എന്ന പ്രബല കുടുംബത്തെപ്പറ്റി കൂടി പ്രതിപാദിക്കുന്നു.


നികേഷിൻ്റെ കഥ പറയുമ്പോൾ തന്നെ ഉപകഥകളായി മനുഷ്യസ്നേഹിയായ സുഹൃത്ത് സതീശൻ്റെ കഥയും പ്രണയിനിയായ ദർശറോബിൻ്റെ പൂർവ്വവൃത്താന്തവും അവതരിപ്പിച്ചിരിക്കുന്നു.




ജീവിത ഘടികാരം തുടങ്ങിയ ബിന്ദുവിൽ തന്നെ ചെന്നെത്തി നിന്നുവെന്ന തോന്നലാണ് താൻ വിവാഹം ചെയ്യാൻ ഉദ്ദേശിച്ച പെൺകുട്ടിയുടെ ജീവിത പശ്ചാത്തലം അറിഞ്ഞപ്പോൾ  അനുഭവപ്പെട്ടത്. തൻ്റെ പിതാവ് ഭാര്യയുടെ പരപുരുഷ ബന്ധത്തിൽ തളർന്ന് സ്വയം ജീവിതം അവസാനിപ്പിച്ചു. പ്രണയിനിയുടെ പിതാവ് കരുത്താർജിച്ച് തൻ്റെ ജീവിതം നശിപ്പിച്ചവൻ്റെ ജീവിതം കൊലക്കത്തി കൊണ്ട് അവസാനിപ്പിച്ചു. ഒടുവിൽ തൻ്റെ അച്ഛന് തൻ്റെ മുന്നിൽ തുറന്നു തരാൻ കഴിയാതിരുന്ന ജീവിതപന്ഥാവ് പ്രണയിനിയുടെ പിതാവ് തങ്ങൾക്കായി തുറന്നു തന്നു. ജീവിതം ഒരു പ്രഹേളികയാണെന്ന തോന്നലിൽ കഥയവസാനിക്കുകയാണ്.


നോവലിൻ്റെ അവസാനപാദം സങ്കീർണ്ണമായ ജീവിതമുഹൂർത്തങ്ങളും സംഭ്രമജനകമായ സംഭവങ്ങളും ഉദ്വേഗഭരിതമായ നിമിഷങ്ങളും നിറഞ്ഞതാണ്. ഒരു ചിത്രകാരനും നർത്തകിയും എന്നതല്ലാതെ പരസ്പരം പൂർവ്വകാലത്തെപ്പറ്റി ഇരുവരും ചോദിച്ചറിഞ്ഞിരുന്നില്ല. സർഗ്ഗോല്ലാസവും വികാരവിനിമയവുമല്ലാതെ മറ്റൊന്നും അവർ ശ്രദ്ധിച്ചതുമില്ല. തൻ്റെ പ്രണയിയെ സ്വാതന്ത്ര്യത്തോടെ മറ്റൊരു സ്ത്രീ അണച്ചു നിർത്തിയതു കണ്ടപ്പോൾ അതിനെ മറ്റൊരു കണ്ണോടെ കണ്ട നായിക രംഗത്തു നിന്ന് നിഷ്ക്രമിച്ചു. ഒരു സ്വപ്നാടകനെപ്പോലെ തെരെഞ്ഞുനടന്ന കാമുകൻ കാണുന്നത് ഒരു വാഹനാപകടമാണ്. അയാളുടെ ബോധമണ്ഡലം മരവിച്ചു പോയിരുന്നു. തുടർന്നുള്ള അയാളുടെ അന്വേഷണം പ്രണയിനിയുടെ ജീവിതകഥയുടെ ചുരുളഴിയിക്കുന്നതായിരുന്നു. തൻ്റേതിൽ നിന്ന് വ്യത്യസ്തമല്ലാത്ത ജീവിതാനുഭവം നായകൻ അവിടെ ദർശിച്ചു. 






















തന്നെ മറ്റൊരു കണ്ണോടെ കണ്ട, താൻ മാതൃനിർവ്വിശേഷം കരുതിയ ആൻ്റി, തന്നെ


കാറിലും കോളിലും പെട്ടെ തോണി പോലെ ആടിയുലഞ്ഞ ജീവിതനൗക സ്വച്ഛന്ദം ഒഴുകാൻ തുടങ്ങുന്നതു കണ്ടാണ് കഥ അവസാനിക്കുന്നത്.. 



Sunday, 12 October 2025

വിരഹ പക്ഷികൾ




ഇരച്ചുപെയ്യും മഴയെത്തിയേറ്റം
കനത്തശീതത്തെ വരുത്തിയല്ലോ!
അശിക്കുവാനായ് ചെറുപക്ഷി പോലും
ലഭിച്ചതില്ലാ പകലേറെയായി
വിറച്ചുകൊണ്ടാ നരവീണ വ്യാധൻ
മറഞ്ഞു നിന്നു തരുഷണ്ഡമാർന്ന്

അണഞ്ഞു നിൽക്കും മാകന്ദമൊന്നിൽ
പറന്നു വന്നെത്തി ഇണപ്പിറാക്കൾ
നനഞ്ഞ തൂവൽ ചിറകൊന്നനക്കി
ഇണയ്ക്കു ചൂടേകിയിരുന്നു വേഗം
തുണയ്ക്കു ചുണ്ടാൽ തൂവൽ ചികഞ്ഞ്
തോഷം വരുത്തി സുഖദാലമർന്നു

പശിച്ചു നിൽക്കുന്ന കിരാതനപ്പോൾ
ആശിച്ച വണ്ണം അശനം തടഞ്ഞു
കൂരമ്പു കൊണ്ട് പെൺകിളി പതിച്ചു
വിരഹം സഹിച്ചില്ലിണക്കിളിക്ക് 
ഇനി വേണ്ട വാനം വിരഹപെരും
ചൂടമരുന്നു നെഞ്ചിൽ ചിതയെന്ന പോലെ

അണയാൻ തുടങ്ങും അടുപ്പിൻ്റെ വേവിൻ പുകച്ചൂരുയർന്നു മിഴിത്താരടഞ്ഞു
ചിറകാർന്ന രാഗം ഉയർന്നാവു വാനിൽ
ചിരിക്കുന്നു വേടൻ മനം തൃപ്തമായി



തുലാമഴ

തുലാമഴ 

കർക്കിടകപ്പെയ്ത്തും തുലാമഴഘോഷവും
ഹർഷമായ് നിന്നു 
മനസ്സിലെന്നും
ഉള്ളുലഞ്ഞുടൽതരിച്ചുള്ളൊരാ-
മോർമ്മകൾ
തുള്ളിക്കളിക്കുന്നു 
ഹൃത്തിലിന്നും 

ചണ്ഡമായ് വീശുന്ന കാറ്റിൻ്റെ ഹൃങ്കൃതി വാരിയെടുത്തെറിയുന്നു പത്രങ്ങളെ
പുസ്തകക്കെട്ടു നനയാതിരിക്കുവാൻ നെഞ്ഞോടുചേർത്തുപിടിച്ചു നടന്നു ഞാൻ
കുഞ്ഞൻകുരങ്ങിനെത്തള്ള -
ക്കുരങ്ങുകൾ
നെഞ്ഞോടുചേർത്തങ്ങണച്ചു 
മണ്ടുന്നപോൽ
ഗർവ്വിച്ചു മേഘങ്ങൾ ഗർജ്ജിച്ച നാദത്തിലുള്ളാൽ 
നടുങ്ങി വശം കെട്ടുപോയതും
മിന്നൽപ്പിണരിൻ്റെ മിന്നും പ്രശോഭയിൽ കണ്ണിണപൊത്തിത്തരിച്ചു 
ഞാൻ നിന്നതും
ഇന്നലത്തെപ്പോൽ തെളിയുന്നു 
മാനസപ്പൊയ്കാജലത്തിൽ നിഴൽരൂപമെന്നപോൽ


Tuesday, 7 October 2025

സാക്ഷാത്കാരം

മാനവസേവയെ മാധവ സേവയായ്
കണ്ട കാരുണ്യവാനെൻ്റെ സായീശ്വരൻ
നൂറാണ്ടു പിന്നിട്ട നിൻസ്നേഹവായ്പ്പിനെ
പേർത്തും ഹൃദയത്തിലേറ്റുന്നു ഞങ്ങളും
മർത്യർക്ക്, മണ്ണിലെ ജന്തുജാലങ്ങൾക്ക്
വേരുറപ്പിച്ചുള്ളതാമോഷധിയ്ക്കൊക്കവേ
കാരുണ്യതീർത്ഥമായ് തീരുന്നു നാഥൻ്റെ
വാരിത്തിരപോലുയരുന്ന ജീവനം

ഭക്തനു മുന്നിലെ പ്രേമപ്രവാഹമായ് പ്രേമപ്രവാഹിനിയെത്തുന്നിടങ്ങളിൽ സാക്ഷാൽകരിക്കപ്പെടുന്നിതാഞങ്ങൾക്ക്
വിശ്വൈകപ്രേമത്തിൻജ്യോതിസ്വരൂപനായ്

സ്നേഹിക്ക തങ്ങളിൽ, സേവിക്കയേവരേം
എന്നരുളിച്ചെയ്ത പുണ്യാത്മകൻ ഭവാൻ 
വിശ്വശാന്തിക്കായ് കൊളുത്തിയ ദീപങ്ങൾ
ഇന്നും കെടാതായണയുന്ന ചൈതന്യം 

സേവിക്ക ലോകത്തെ നോവിച്ചിടായെന്ന്
ബോദ്ധ്യപ്പെടുത്തുന്നു സത്സംഗമങ്ങളാൽ
നിസ്വാർത്ഥ സേവനം പ്രേമമതുങ്കലാ- ണീശ്വരൻ വാഴുന്നതെന്നതേ വാഴ്ത്തുന്നു

മതമുണ്ടു നമ്മൾക്ക് മതമാണ് പ്രേമം
ജാതരാകുന്നു നാം ജാതി മനുഷ്യൻ
പല ഭാഷയൊരു ഭാഷ ഹൃദയത്തിൻ ഭാഷ
അതു മൊഴിയുമാളുകൾ പ്രേമപ്രഹർഷർ

പലദേശമൊരുദേശമൊരുമയിൽ ചേർത്ത്
പലഭാഷയൊരുഭാഷ ഹൃദയത്തിൽ തീർത്ത്
പരമാണുസ്ഫുരണമായ് ദീപം കണക്കെ
പ്രേമപ്രവാഹിനി തിരുസാക്ഷാൽക്കാരം 

സംഹാരം

ജനിദോഷമകലാൻ സംഹാരമാവാം
ജനിതകവിധിക്കായ് കാത്തിടുക വേണ്ട
ഇരവുപകലന്യേ വിധിയുടെ വിലാപം
ഇവിടമൊരു കുടില കൊലനിലമതായി

അവഗണനമാറ്റാനവമതികൾ തീർക്കാൻ
അതിനുതകുമുപായം സംഹാരമന്ത്രം
ഉടലുതലയെല്ലാം ഉരുതരമതാക്കാൻ
ഉചിതമൊരു മാർഗ്ഗം മൊഴിയുവത് ആരാം ?

തെളിവുകളതില്ലാ കുരുതികളൊരുക്കും
തെളിയുകയുമില്ല പഴികളിനി വേണ്ട
നിയമമതിനുണ്ടാം നിയതമൊരു മാർഗം
നിശിതമൊരു ശിക്ഷയ്ക്കതു മതിവരില്ല


പിറവിയറിയാതെ സ്ഥിതിയിതറിവോടെ
പുനരറിക ജീവൻ പൊലിയുവതിതെന്നോ
കദനഭരമെല്ലാം കരുതിടുക ഹൃത്തിൽ
കരയുക യഥേഷ്ടം മരിയുമറിയാതെ

ചിറകുകളിലഗ്നി പടരുമൊരു വാഹി
ചിതതീർക്കുമെങ്ങുംസംഹാരസരിത്തായ്
കടുമാരണതന്ത്രം കുടിലതകൾ തേടും
കുടിലുകളിലെല്ലാം സംഹാര നൃത്തം

പിറകൊണ്ട മണ്ണിൽ പിടയുവവരെല്ലാം
പല മട്ടിൽ മരിച്ചും മരണത്തെ ജയിച്ചു
ഇനിയില്ലൊരു മരണം ജഡമായശരീരം
ഇനിമേലിലുയിർക്കുമിതുമട്ടിൽജനിക്കാൻ


സമന്വയം

ഞങ്ങൾ വ്യത്യസ്തരാകുന്നു
നയങ്ങളിൽ വ്യത്യാസം
സമീപനത്തിൽ വ്യത്യാസം
രാഷ്ട്രീയത്തിൽ വ്യത്യാസം
ചിന്താപദ്ധതികളിൽ വ്യത്യാസം
വ്യത്യാസങ്ങൾ വ്യത്യസ്തമായിതന്നെ നിന്നാൽ 
ഞങ്ങളുടേയും നിങ്ങളുടെയുമിടയിൽ
വലിയൊരു വിടവ് രൂപപ്പെടും
പരസ്പരാശ്രയവും ആശ്രിതത്വവും
നഷ്ടപ്പെടുത്തും
മനസ്സുകൾക്കിടയ്ക്ക് ആഴം 
തീർക്കപ്പെടും

സമന്വയമെന്നത് കൂടിച്ചേരുന്നതിൻ്റെ
പ്രത്യയശാസ്ത്രമാണ്
സംഘം ചേരുന്നതിൻ്റെ പ്രത്യയശാസ്ത്രമാണ്.
സങ്കുചിതത്വത്തിൽ നിന്നുള്ള
ഉയർത്തെഴുന്നേൽപ്പാണ്
ചിന്തകൾക്ക് ചിറകു നൽകുന്നതാണ്

യുദ്ധങ്ങൾ മനസ്സിൻ്റെ 
കീഴടങ്ങലാണ്
ആക്രമണങ്ങൾ ആവേശത്തിൻ്റെ
കുതിപ്പുകളാണ്
യുദ്ധങ്ങൾ ഒടുങ്ങുമ്പോൾ
മനസ്സ് ജയിക്കും
ചിന്തകൾ ചിറകടിച്ചുയരും
ആയിരം വെള്ളിപ്പിറാവുകളായി
അത് ആകാശം കീഴടക്കുന്നു
മനസ്സുകളിൽ വെള്ളിവെളിച്ചം
പടർത്തുന്നു


നീരവം

നീരവജലധിയിലൊരുതിരപൊൻതിരയുയരുകയായതിചാരുതയായ്
ലവണരസങ്ങളലിഞ്ഞകണങ്ങളിലൊളിവൂ ധരയുടെയമൃതപയസ്
പ്രളയപയോധിത്തിരകളിളക്കിയനിനദസമീരണപ്രണവസുധ
അഭിനവജീവിതമന്ത്രാക്ഷരികളുണർത്തും ജീവിതഗാഥകൾ നാം

പൊരുളുകൾ ജീവിത സാരള്യപ്പുതു തെളിമകളായി ലസിക്കുമ്പോൾ
കരുണക്കടലിൻ കനിവിൽ ജീവിത നൗക നയിക്കുകയാണെങ്ങൾ
അവികലചിന്താസരണികൾതേടുമൊരസുലഭജന്മപുരസ്കൃതർ നാം
അണിയുവതുണ്ടോരഭിമാനോജ്ജ്വലമഹിമ പതിച്ചപതക്കങ്ങൾ

അറിവാംഭാസുരദീപംതെളിയണമകതാർ മലരിൽവിരവോടെ
അലിവൊടുജീവനെസംരക്ഷിക്കാനുയിരുകൊടുക്കണമനിശം നാം
ധർമ്മാധർമ്മവിചാരസമീക്ഷകളൊന്നായ്ചേരണമതിനാലേ
ധിഷണാശക്തിയൊടതിശയബുദ്ധ്യാകർമ്മ പ്രവൃതനതായിടൂ

 

പെയ്തൊഴിയാതെ

ഓർമ്മകൾ പെയ്തൊഴിയാതെ മനസ്സതിൽ
മേഘമേലാപ്പായ്കറുത്തു നിൽക്കുന്നിതാ
ദുഃഖഭാരം ഉറഞ്ഞൊഴുകിടും കണ്ണീ
രൊട്ടിപ്പിടിച്ച കപോലങ്കനത്തു പോയ്

പച്ചപ്പുനീളെപ്പടർന്നതാം പുൽമേടു
രക്തം കുടിച്ചു ചുവന്നതാം സന്ധ്യയിൽ
പ്രിയൻ്റെ ചെന്നിണത്താലെൻ്റെ നെറ്റിയിൽ 
സീമന്തരേഖ പടർന്നു പോയോർമ്മയിൽ

തോലുറയൂരിയെറിഞ്ഞ മരംപറ്റി അഗ്നിപറന്നെത്തി ജീവനെടുത്തു പോയ്
കാലിൽ കുഴഞ്ഞു വീഴുമ്പോഴവൻ തന്ന
കന്നി ഫലം തുടിച്ചെന്നിൽ ഭയാകുലം