മണ്ണോടു മണ്ണുചേരും മുമ്പറിയണം
മണ്ണും മനുഷ്യനും തമ്മിൽ കലർന്നിടും.
സിദ്ധാന്തവാദിയും സിദ്ധരും സാദ്ധ്യരും
ആത്മാവിനാഴമളക്കും ഋഷികളും
ഒക്കെയുമോർമ്മിക്കുമാത്മസുഖത്തിൻ്റെ
വേരുകൾ ആണ്ടിറങ്ങുന്നതീമണ്ണിലാം.
എല്ലാത്തിനും സാക്ഷിയായുള്ള ജാലകം
വല്ലാത്തതായി നാം കാൺമതാം ജീവിതം.
പൂക്കൾ വസുന്ധരയ്ക്കേകും വസന്തത്തെ
പാർക്കുന്നു നമ്മളീ ജാലക വാതിലിൽ.
ഗ്രീഷ്മംവരുന്നതുമീവഴി, മണ്ണിതിൽ
വേവടുപ്പായ് ,മൃഗജ്വാലയായ്, തീക്ഷ്ണമായ്.
മണ്ണിൻ്റെ ദാഹം കെടുത്തും വരിഷമായ്
ഉന്മാദനർത്തനം ചെയ്യുന്ന കാഴ്ചകൾ .
ഹേമന്തമെത്തി കുളിരുമായ് നിന്നതും
കാലാന്തരങ്ങളെ കണ്ട ജനാലയിൽ.
No comments:
Post a Comment