Thursday, 17 April 2025

വീണ്ടും രാത്രിമഴകൾ

  വീണ്ടും രാത്രിമഴകൾ


  രാത്രിമഴയേറെ പ്രിയതരമാമൊരു

  ഗാത്രരൂപത്തോടെയെത്തിയെൻ ഹൃത്തിലും

  ഗീതങ്ങളിൽ വാക്സ്വരൂപങ്ങൾ തീർത്തത്

  സൗഗതചിത്തപ്രണയ സഞ്ചാരമാം 

 'രാത്രിമഴപോലെഞാൻ'എന്നുചൊല്ലുമ്പോഴും

  ധാത്രിയെപ്പോൽ 'ദുഃഖസാക്ഷി'യായന്നവൾ

  പ്രേമപ്പുതുമലർ മൊട്ടു വിരിഞ്ഞപ്പോൾ

  'പ്രിയജനംപോൽ' കുളിർത്തു നീ പെയ്തതും

  രാത്രിമഴ നീ 'പ്രേമസാക്ഷി'യായെന്നുമെൻ

  വാതിലിനപ്പുറം കൺപാർത്തതില്ലയോ !


  ദുഃഖഭാരങ്ങൾ മന:കോണിൽ ഗുപ്തമായ് 

  വയ്ക്കവേ, 'ഖിന്നയാം പുത്രി'യായ് വന്നു നീ.

  ഭ്രാന്തമാം ചിന്തകൾക്കൊപ്പം 'യുവതിയാം

  ഭ്രാന്തി'യായ് നീയുമിരച്ചു വന്നീലയോ !

  പെയ്തുതോരാത്തതാം രാത്രിമഴയായി നീ

  യെന്നും പിണങ്ങാതെ ചാരെ വന്നീടുന്നു.


No comments:

Post a Comment