ബുദ്ധൻ
തപിക്കും മനസ്സിൻ തപമാണു ബുദ്ധൻ
ജ്വലിക്കും വിളക്കിൻ വെളിച്ചത്തിളക്കം
മരിക്കാതിരിക്കാൻ തെളിക്കുന്ന രഥ്യ
പ്രശാന്തിക്ക് പര്യായവാക്കാണ് ബുദ്ധൻ
ചിന്തയ്ക്കു ശ്രേഷ്ഠത്വമുണ്ടെന്നിരിക്കിൽ
പ്രയത്നിക്കുമേ മർത്യനവനുള്ള കാലം
വാപീതടം വിട്ട് ആകാശമാർഗ്ഗേ
ആയുന്ന ഹംസങ്ങളാണെന്ന പോലെ
തേടും നിലം വിട്ട് മഹാലയങ്ങൾ
ശ്രേഷ്ഠത്വമാർജ്ജിച്ച ചിന്താസപര്യ
ചഞ്ചലം മനമെന്നാകിൽ
സംയമിപ്പതു ദുഷ്ക്കരം
അസ്വസ്ഥതയ്ക്കടിപ്പെട്ടാൽ
സംരക്ഷിപ്പതു സാഹസം
ആനന്ദത്തിൻ ശ്രോതസ്സ്
മനസ്സാണെന്നറിയുക
തച്ചൻ തടിയെയെന്നോണം
നിയന്ത്രിക്കുക മനസ്സിനെ
കൂരിരുൾ കാട്ടിലകപ്പെട്ടാൻ
കൊതിക്കും തിരിവിളക്കിനായ്
ലോകമാകെ എരിയുമ്പോൾ
ആനന്ദിപ്പവതെങ്ങനെ?
ഇന്ദ്രിയങ്ങൾക്കടിപ്പെട്ട്
സുഖത്തിൻ പൂവറുത്തീടിൽ
മരണം കൊണ്ടു പോയീടും
ഗ്രാമത്തെ മലവെള്ളമെന്ന പോൽ
ആർത്തിയിൽ നിന്ന് ദുഃഖമുണ്ടാം
ആർത്തിയിൽ നിന്ന് ആധിയും
ആർത്തിയും ആധിയും ചേർന്നാൽ
വ്യാധി മറ്റൊന്ന് തേടണോ?'
നമ്മൾ തന്നെ നമ്മൾക്ക്
ഉടയോരെന്നതറിഞ്ഞിടാം
തിന്മ ചുറ്റിപ്പുണരുന്ന
സാലവൃക്ഷം പോലെയാവൊലാ
ക്ഷമയെന്നത് പരംബലി
നിർവാണം പരമനന്മയും
ആരോഗ്യം മഹാസ്വത്ത്
സംതൃപ്തി മഹാനിധി
ആത്മവിശ്വാസമെന്നെന്നും
മഹാമിത്രമതായിടും
സുഖത്തിൽ നിന്ന് ദുഃഖമുണ്ടാം
സുഖത്തിൽ നിന്ന് ഭയവുമേ
സുഖമുക്തി നേടുന്നാകിൽ
ഭയദുഃഖമൊഴിഞ്ഞു പോം
ഇന്നലെയുടെ ചിന്തയിൽ നി
ന്നിന്നുകൾ പിറകൊള്ളുന്നു
ഇന്നിൻ്റെ ചിന്തകൾ തന്നെ
നാളെയെ സൃഷ്ടിച്ചിടും
മനസ്സിൻ്റെ സൃഷ്ടി തന്നെ
ജീവിതം എന്നതോർക്കുക
സ്വാതന്ത്യം ആർക്കുമേയില്ല
മരണത്തിൻ മുഷ്ടിയിൽ പെടും
തഥാഗതൻ അരുളുന്നു;
ധർമ്മപാതയിൽ വർത്തിക്കാൻ.
28.9. 2024
No comments:
Post a Comment