വഞ്ചിഭൂപൻ പണ്ടു വൈയ്ക്കത്തമ്പലത്തിൻ
തേവാരം ചെ-
യ്തഞ്ചിതമനസ്ക്കനായി മടങ്ങുന്നേരം
വഞ്ചിയിൽ വച്ചെഴുതിയ ശീലൊത്തൊരു പാട്ടുകേട്ടു
വഞ്ചിപ്പാട്ടിൻ പെരുമയെ പ്രകീർത്തിച്ചു പോൽ
രാമപുരത്ത്വാര്യർ എന്ന് പേരെടുത്ത കവിശ്രേഷൻ
ആവും മട്ടിലാലപിച്ചു രാജാജ്ഞ കേൾക്കേ
വേമ്പനാട്ടുകായലിൻ്റെ കുഞ്ഞോളങ്ങൾ താളമിട്ടു
വാശിയോടെ തുഴക്കാരുമാർപ്പുവിളിച്ചൂ.
ആവേശമായിരുപുറമിരുന്ന ശേവുകക്കാർ
കൈത്താളത്താൽ വായ്ത്താരിക്ക് പൊലിമയേറ്റി
മുക്കണ്ണനാം വൈയ്ക്കത്തപ്പൻ തിരുമകൻ ഗണപതി
നിത്യവും തുണയ്ക്കെന്നുള്ള സ്തുതിയോടെയും
എട്ടു വീട്ടിൽ പിള്ളമാരെയൊക്കെയും നിധനം ചെയ്തു
തൃപ്പടിയിൽ സാമ്രാജ്യത്തെ സമർപ്പിച്ചതും
പത്മനാഭൻ പള്ളികൊള്ളും പുരത്തിലെ വിശേഷങ്ങൾ
ഒന്നൊന്നായി കവിശ്രേഷ്ഠൻ വിവരിച്ചുപോൽ
അനന്തരം സുദാമാവിൻ കഥ ചൊല്ലി സതീർത്ഥ്യനാം
ദ്വാരകേശൻ തന്നെ കാണാൻ പുറപ്പെട്ടതും
കുചേലനാം സതീർത്ഥ്യൻ്റെ കാൽകഴുകി സപ്രമഞ്ച
കട്ടിലിൽ കരേറ്റി മോദാലുപചരിച്ചു.
അവിൽപ്പൊതി കഥകളും അനുഗ്രഹം ചൊരിഞ്ഞതും
സവിസ്തരം വഞ്ചിപ്പാട്ടിൽ വിലയിപ്പിച്ചു .
വഞ്ചിയാത്ര അശേഷവും മുഷിഞ്ഞില്ല വന്നണഞ്ഞു
പത്മനാഭൻ പള്ളികൊള്ളും പുരം തന്നിലേ
വഞ്ചിഭൂപൻ ഓണക്കോടിയേകിക്കൊണ്ട് മൊഴിഞ്ഞത്രേ
അഷ്ടപദി ചമയ്ക്കുക ഭാഷാവൃത്തത്തിൽ രാമപുരത്ത്വാര്യരുടെ വഞ്ചിപ്പാട്ട് പ്രസിദ്ധമാ
യ്വഞ്ചിനാട്ടിൽ പ്രജകൾക്ക് കുതുകമേറ്റി.
No comments:
Post a Comment