ശൂന്യം
പിറക്കുന്ന നേരം ചുരുട്ടുന്ന മുഷ്ടിക്കര
ത്തിങ്കലൊക്കെ ഒളിച്ചേ പിടിക്കും
മരിക്കുമ്പോൾ നമ്മൾ ഒളിപ്പിക്കുവാ
നായെടുക്കില്ലയൊന്നും കരം ശൂന്യമാവും
കണക്കിൻ്റെ കാണാപ്പെരുക്കങ്ങളൊക്കെ
നിരത്തി പണത്തെ പൊലിപ്പിച്ചെടുക്കും.
ഇരുട്ടിൻ്റെ പിന്നിൽ മറഞ്ഞക്രമത്താൽ
കവർന്നൊട്ടു ദ്രവ്യം കരത്തിങ്കലാക്കും
നടുക്കുന്ന കൃത്യം മടുപ്പേതുമില്ലാ
തുറച്ചുള്ള ചിത്താലുറപ്പിച്ച് ചെയ്ത്
മനസ്താപമോരാന്നതിൻ കൂലി വാങ്ങി
തരത്തിൽ ചരിക്കാനറപ്പില്ലയാത്തോർ
നിനയ്ക്കുന്നതില്ല മരിക്കുന്ന നേരം
കരം ശൂന്യമാകും തൃണം പോൽ ശരീരം
സമഗ്രാധിപത്യം ഉറപ്പിച്ചു വാഴാൻ
കൊതിക്കുന്ന രാജാവറിഞ്ഞില്ലയെന്നാൽ
കരത്തിങ്കലൊന്നും കരുതേണ്ട വേണ്ട
യമദൂതർ വന്നാൽ ക്ഷണം പോക വേണം
വെറും വാക്കു നൽകി വിലയുള്ള വോട്ട്
വശത്താക്കി മന്ത്രിപ്പണിക്കായി നിന്നു
മന:സാക്ഷി നോക്കാതടക്കിഭരിച്ച്
പെരുത്തുള്ള സമ്പത്തൊരുക്കൂട്ടി വയ്ക്കും
കരുത്തുറ്റ നേതാവൊടുക്കം മരിക്കെ
കരത്താരിൽ ഒന്നും എടുത്തില്ല കഷ്ടം
ഉഴുതിട്ട പാടം വിതച്ചേറ്റി നെല്ലിൻ'
കതിർക്കറ്റ തീർത്തോർക്കരിയില്ലയത്രേ!
നിറഞ്ഞുള്ള ധാന്യപ്പുരയും പുരവും
മരിക്കുന്ന നേരം തുണയ്ക്കാ നിജം താൻ
ചരിത്രത്തിൽ സ്ഥാനം പിടിച്ചോരു സമ്രാ
ട്ടെരിച്ചെത്ര രാജ്യം കവർന്നെത്ര ദ്രവ്യം
ഒടുക്കത്തിലേതോ വിഷവീഞ്ഞു മോന്തി
ക്കരിഞ്ഞത്രേ ജീവൻ അരങ്ങെത്ര ശൂന്യം
20.9.24
No comments:
Post a Comment