Sunday, 4 August 2024

കാവ്യത്തിൻ്റെ കാമ്പ്

രാമായണം ഏതാണ്ട് നാലായിരത്തോളം വർഷമായി ഭാരതീയരുടെ സത്യധർമ്മ ഭാവനകൾക്ക് പ്രചോദനമരുുളിയ മഹദ്ഗ്രന്ഥമാണ്. കേവലം ഇതിഹാസം എന്നതിലുപരി ഭാരതത്തിൻ്റെ ആദികാവ്യം കൂടിയാണ് രാമായണം. രാമായണം എഴുതിയ ആദികവി വാല്മീകി, ഈ കഥാഗതിയിലെ ഒരു കഥാപാത്രം കൂടിയാണ്. അനേക നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ഭാരതത്തിലെ വിവിധജനവിഭാഗങ്ങൾക്കിടയിൽ ഉത്തമജീവിതാദർശങ്ങളും ശീലമാതൃകയും ധർമ്മനീതികളും രൂപപ്പെടുത്തുന്നതിൽ ഈ ഗ്രന്ഥം ഏറെ പങ്കുവഹിച്ചിട്ടുണ്ട്. സംസ്കൃതത്തിലാണ് വാല്മീകി രാമായണം ഉണ്ടായത്. എന്നാൽ പിന്നീട് സംസ്കൃതത്തിൽ തന്നെ അതിന് ഒട്ടേറെ പാഠഭേദങ്ങൾ ഉണ്ടായി. വസിഷ്ഠരാമായണം, ആനന്ദരാമായണം, ആഞ്ജനേയ രാമായണം, ആദ്ധ്യാത്മിക രാമായണം തുടങ്ങിയവ ഉദാഹരണം. എന്നാൽ ഇവയ്ക്കല്ലാം അടിസ്ഥാനകൃതി വാല്മീകി രാമായണമാണ്. വാല്മീകിരാമായണം കഴിഞ്ഞാൽ ഏറ്റവും പ്രചാരവും സ്വീകാര്യതയും ലഭിച്ചത് ആദ്ധ്യാത്മരാമായണത്തിനാണ്. ഭക്തിപ്രസ്ഥാനം രൂപപ്പെട്ട 14-ാം നൂറ്റാണ്ടിലാണ് ആദ്ധ്യാത്മ രാമായണം ഉണ്ടായത് എന്ന് നിരീക്ഷിക്കപ്പെടുന്നു. വാല്മീകി ഈശ്വരനെ മനുഷ്യനായി അവതരിപ്പിച്ചു. എന്നാൽ ആദ്ധ്യാത്മരാമായണത്തിൽ മനുഷ്യനെ ഈശ്വരനായി ഉയർത്തിക്കാട്ടുകയാണ്
ചെയ്തിട്ടുള്ളത്.. 
രാമായണത്തിന് പല ഭാഷകളിലും പല കവികളും ഭാഷാഭേദങ്ങൾ നൽകിയും പാത്രഘടനയിൽ വ്യത്യാസം വരുത്തിയും കൃതികൾ രചിച്ചു. 14.ാം  നൂറ്റാണ്ടിലെ ഭക്തി പ്രസ്ഥാനമാണ് ഇത്തരം കൃതികളുടെ രചനയ്ക് വഴിവച്ചത്. 12-ാം നൂറ്റാണ്ടിൽ തന്നെ കമ്പർ തമിഴിൽ കമ്പരാമായണം എഴുതി. 15-ാം നൂറ്റാണ്ടിൽ ബംഗാളിയിൽ കീർത്തിവാസൻ കൃത്തിവാസരാമായണം എഴുതി. തുടർന്ന് ഹിന്ദിയിൽ തുളസീദാസൻ രാമചരിതമാനസവും കന്നഡത്തിൽ കുമരവാൽമീകിയുടെ തെറവെ രാമായണവും മലയാളത്തിൽ തുഞ്ചത്ത് എഴുത്തച്ഛൻ്റെ ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് തുടങ്ങിയവയും രചിക്കപ്പെട്ടു.
16-ാം നൂറ്റാണ്ടിലാണ് എഴുത്തച്ഛൻ്റെ കിളിപ്പാട്ട് രൂപം കൊണ്ടത്. ഇക്കാലത്തു തന്നെ മലയാളത്തിൽ കണ്ണശ്ശരാമായണവും രാമചരിതവുമെല്ലാം രൂപപ്പെട്ടിരുന്നു. എന്നാൽ ലക്ഷണമൊത്തതും സ്വീകാര്യത ലഭിച്ചതും എഴുത്തച്ഛൻ്റെ രാമായണം കിളിപ്പാട്ടിനായിരുന്നു. ഈ കൃതിയോടെ എഴുത്തച്ഛൻ ഭാഷാപിതാവായി
സാമാന്യ ജനങ്ങളിൽ ആത്മശുദ്ധിയും ആത്മോത്കർഷവും വളർത്തി, ഭക്തിജ്ഞാനയോഗങ്ങളിൽ ജനമനസ്സുകളെ അഭിരമിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ആദ്ധ്യാത്മാരാമായണം കേവലമൊരു വിവർത്തനമായല്ല, മറിച്ച് തത്വവിചാരം കൊണ്ടും ഭക്തി പ്രഹർഷം കൊണ്ടും ധർമ്മബോധവിചാരം കൊണ്ടും മനുഷ്യമനസ്സുകളെ വിമലീകരിക്കുന്ന ആദ്ധ്യാത്മിക സപര്യയായാണ് എഴുത്തച്ഛൻ നടത്തിയിട്ടുള്ളത്. ഭാഷാപദങ്ങളെക്കൊണ്ടും സംസ്കൃത പദങ്ങളെക്കൊണ്ടും സാഹചര്യങ്ങൾക്കനുസരണമായ കാവ്യാന്തരീക്ഷം സൃഷ്ടിക്കുവാൻ എഴുത്തച്ഛന് കഴിഞ്ഞു. അദ്ദേഹത്തിൻ്റ കൃതിക്ക് സ്വീകാര്യത ലഭിക്കാൻ കാരണവും ഇതു തന്നെയാണ്. 
ക്ലിഷ്ടമായ കഥാസന്ദർഭത്തെ അക്ലിഷ്ടമായി പ്രതിപാദിപ്പിച്ച്, മനുഷ്യമനസ്സിൽ സജീവമായ, സചേതനമായ ആദ്ധ്യാത്മിക ബോധം നിറയ്ക്കാൻ എഴുത്തച്ഛന് കഴിഞ്ഞു. ഇതിനായി അദ്ദേഹം തെരെഞ്ഞെടുത്തതാകട്ടെ കിളിപ്പാട്ടു രീതിയാണ്. അറം പറ്റാതിരിക്കാൻ തത്തയെക്കൊണ്ട് കഥ പറയിക്കുന്ന 
ശൈലിയിലാണ് അവതരണം. ആറു കാണ്ഡങ്ങളായി കഥാഗാത്രത്തെ വിഭജിച്ച്  
അന്യോന്യം വ്യത്യസ്തങ്ങളായ രീതിയിൽ അവതരിപ്പിക്കുകയും ആസ്വദിപ്പിക്കുകയുമാണ് എഴുത്തച്ഛൻ ചെയ്തത്. സ്വന്തം നാമം പോലും നിഴൽ മറയ്ക്കുള്ളിൽ നിർത്തി, അജ്ഞാതനാമാവായി നിന്ന് അദ്ദേഹം മലയാളിയുടെ മനസ്സിലേയ്ക്ക് കടത്തിവിട്ടത് ധർമ്മചിന്തയുടെ , കർമ്മവ്യഗ്രതയുടെ, പ്രതിജ്ഞാബദ്ധതയുടെ ചിന്താധാരകളാണ്. രാമായണം എന്നാൽ മനസ്സിലെ 'രാ'്ര ഇരുട്ട്)
മായണം എന്നാണ്. അതായത് അജ്ഞാനം നീങ്ങി ജ്ഞാനത്തിൻ്റെ വെള്ളി വിതാനത്തിലേയ്ക്ക്, വെളിച്ചത്തിലേയ്ക്ക് നാം വരണം എന്നതാണ്. രാമൻ അയണം ചെയ്യുന്നത് ഇവിടെയാണ്.; രാമായണത്തിലാണ്. രാമൻ്റെ ധർമ്മ സ്ഥാപനത്തിനായുള്ള വ്യഗ്രതായാത്രയും പര്യവസാനവും ഇവിടെ പ്രതിപാദിക്കുന്നു. 
ഭക്തിയുടെ നിറവിൽ, ജ്ഞാനത്തിൻ്റെ പ്രഭയിൽ ജനസമൂഹം ധർമ്മച്യുതികൂടാതെ ജീവിക്കാൻ ഈ ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നു. അതുൾക്കൊണ്ട് ജ്ഞാനമാർഗ്ഗത്തിനുള്ള ഉപായമായി രാമായണകാവ്യത്തെ കാണാനും പാരായണത്തിലൂടെ പരമചൈതന്യം കൈവരിക്കാനും കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

No comments:

Post a Comment