Tuesday, 4 June 2024

പുസ്തകാഭിപ്രായം

അശാന്തിപർവ്വം

(സന്തോഷ് വാര്യർ പന്തളീയൻ )


സാഹിത്യത്തിലെ അത്യുന്നതമായ കലാരൂപമായാണ് കവിത കണക്കാക്കപ്പെടുന്നത്. മനുഷ്യൻ നായാടിയായിരിക്കുന്ന കാലം മുതലേ കവിത അവനിൽ ഉരുവം കൊണ്ടിരുന്നു. പ്രകൃതിയുടെ താളാത്മകമായ മാറ്റങ്ങൾ പോലും കവിതയായി മാറുന്നു. മഴ, മേഘങ്ങളുടെ സഞ്ചാരം, കാറ്റ്, മുളയുടെ ചൂളംവിളി ഇതെല്ലാം ഒരർത്ഥത്തിൽ കവിതയാണ്. ചുരുക്കത്തിൽ താളങ്ങളുടെ പ്രപഞ്ചമാണ് കവിത. കാലാന്തരത്തിൽ മനുഷ്യന് ചിന്താശേഷിയും ഭാവനാ നൈപുണിയും കൈവന്നതോടെ കവിതയ്ക്ക് തദനരൂപമായ മാറ്റങ്ങളും ഉണ്ടായി. പശ്ചാത്യ രാജ്യങ്ങളിൽ കലയിൽ വന്ന പരിവർത്തനങ്ങൾ മലയാള സാഹിത്യത്തിലും പ്രതിഫലിച്ചു. അങ്ങനെ സംസ്കൃത സംസർഗ്ഗത്തിൽ കഴിഞ്ഞിരുന്ന മലയാള കവിത പുതുവഴികൾ തേടി. ആധുനിക കവിതകൾ കാലഘട്ടത്തിനനുസരണമായി മാറ്റങ്ങളുൾക്കൊണ്ടു. നിരവധിയനവധിയായ കാവ്യ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടു. ആധുനിക കവിതകൾ പിന്നീട് അത്യന്താധുനിക കവിതകൾക്ക് വഴി മാറി.


ഇന്നിപ്പോൾ ആശയപ്രകാശനത്തിന്, കവിതാ പ്രസിദ്ധീകരണത്തിന്, വിശാലമായ ഇടം ലഭിക്കുന്നു. അതോടെ കവികളുടെയും കവിതകളുടേയും എണ്ണം ശതഗുണീഭവിച്ചിട്ടുണ്ട്. എന്നാൽ കതിരുള്ളതും കാമ്പുള്ളതുമായ രചനകൾ നന്നേ കുറവാണ്. അതിനാൽ തെരെഞ്ഞെടുക്കേണ്ടത് അവധാനതയോടെ വേണം. ഈ വിപൽ സാഹചര്യത്തിൽ എൻ്റെ കയ്യിൽ വന്നുചേർന്ന കവിതാ സമാഹാരമാണ്, ശ്രീ. സന്തോഷ് വാര്യർ പന്തളീയൻ എഴുതിയ അശാന്തിപർവ്വം. സാധാരണ കണ്ടുവരുന്ന കവികളുടെ കാവ്യാനുശീലന വഴികളിൽ നിന്ന് മാറി സഞ്ചരിക്കുന്നു സന്തോഷിൻ്റെ കവിതകൾ. ഛന്ദോബദ്ധമായി, സംവേദനക്ഷമമായി അവതരിപ്പിക്കപ്പെടുന്ന അദ്ദേഹത്തിൻ്റെ കവിതകളിൽ മനുഷ്യദൈന്യവും അന്യമാകുന്ന ഗ്രാമ വിശുദ്ധിയും അശാന്തിയുടെ വെളുത്ത പുകയും കണ്ടെടുക്കാൻ കഴിയും.


'ഉപാസന' എന്ന പേരിലെുള്ള ആദ്യ കവിത തന്നെ ഹൃദയഹാരിയും കല്ലോലസദൃശവും പ്രതീക്ഷാ സുരഭിലവുമായ ഒരുത്തമഗീതകമാണ്.



യുദ്ധത്തിൻ്റെ ആസുരത ആവാഹിച്ചതാണ് 'യുദ്ധം .... യുദ്ധം...' എന്ന കവിത.യുദ്ധത്തിൻ്റെ നികൃഷ്ടതയും നൃശംസതയും വിളിച്ചറിയിക്കുന്നവയാണ് അതിലെ വരികൾ. "യുദ്ധം! ദ്വേഷബീജം വളർത്തുന്ന സത്രം,

ലക്ഷണം കെട്ട മനസ്സു തൊടുക്കുന്ന ലക്ഷ്യം പിഴയ്ക്കുന്ന അസ്ത്രം" എന്ന വരികളിൽ കവിയുടെ സകല ആശങ്കകളും സന്നിവേശിപ്പിച്ചിരിക്കുന്നു. ഒടുവിൽ "വാക്കാലൊതുക്കാൻ കഴിയാത്തതെന്തുണ്ട്?" എന്ന ചോദ്യവും അതിനനുപൂരകമായി "തോക്കെന്തിനേന്തുന്നു ദുഷ്ടാ "എന്നുള്ള ആക്രന്ദനവും അഹിംസാത്മകമായ

ഭാരതത്തിൻ്റെ വിശ്വദർശനത്തിന് മിഴിവേകുന്നു.


'കുടചൂടിയിട്ടും മഴ നനയുന്നവർ' എന്ന കവിത ഏറെ ശ്രദ്ധേയമാണ്. മുന്നോട്ടു മാത്രം കുതിക്കുന്ന മനസ്സ് അക്രമണകാരിയുടേതാണ്. കവികളുടെ മനസ്സ് പിൻതിരിഞ്ഞും നോക്കും.


 ഗതകാല വറുതികൾ ഒരൊറ്റ ബിംബകല്പനയിൽ ആധാനം ചെയ്തിരിക്കുന്നു, " പലതരം ചരുവത്തിൽ കുടിചോർന്നു പതിക്കുന്ന മഴത്തുള്ളിയുണർത്തുന്ന ജലതരംഗം"എന്ന വരികളിൽ. ഇത്തരം ദുരിതപർവ്വങ്ങൾ താണ്ടിയാണ് ഒട്ടുമിക്ക പേരും പുതിയ കാലവിശേഷത്തിൽ വ്യാപരിക്കുന്നത്.


ദാരിദ്ര്യത്തിൻ്റെ ദുരവസ്ഥയും മാതൃത്വത്തിൻ്റെ മഹനീയതയും വിളിച്ചോതുന്ന കവിതയാണ് 'ചിത്രം വിചിത്രം ' എന്നത്.


പാർശ്വവൽക്കരിക്കപ്പെട്ടവർ പാഥേയം തേടുന്ന തീപ്പാതകളും അതിൽ ചിതൽ തിന്നു ശേഷിച്ച സ്വരാജ്യത്തിൻ്റെ ഭൂപടം വിൽക്കുന്ന ദീനബാലികയുടെയും ചിത്രം കോറിയിടുകയാണ് 'ഭൂപടം വിൽക്കുന്ന പെൺകുട്ടി' എന്ന കവിതയിൽ.


ഇരുളിലെ ദൃശ്യജാഥകളെ മിഴിതുറന്നു കാണുന്ന കവിയെയാണ് ' നിനവോരക്കാഴ്ചകൾ' എന്ന കവിതയിൽ കാണുന്നത്. 


പ്രബുദ്ധരെന്നും സംസ്കാരചിത്തരെന്നും കരുതുന്ന ജനതയുടെ പൊള്ളത്തരം വിളിച്ചോതുന്ന കവിതയാണ് 'സംസ്കൃതി പുഴയോരം'.

"വിരുദ്ധഭാഷകൾ വലയെറിഞ്ഞൊരു

വിശുദ്ധമീനിനെ കുരുക്കിലാക്കുന്നു" എന്ന വരികളിൽ ആനുകാലികസംഭവങ്ങളും ആകുലചിന്തകളും പങ്കുവയ്ക്കുന്നു.


ഓണക്കാലത്തിൻ്റെ പ്രകൃതി ചൈതന്യവും അദ്ധ്വാനത്തിൻ്റെ സംതൃപ്തിയും ഓർത്തെടുക്കുകയാണ് 'ഓണാർത്ഥം' എന്ന കവിതയിൽ. കാലം കടന്നുപോകുമ്പോൾ അതൊരു സുഖകരമായ ഓർമയും സങ്കൽപവും ആയി മാറിപ്പോകുന്നു. നടതള്ളപ്പെടുന്നവരുടെ വെളിച്ചംകെട്ട ഓണക്കാലത്തേയ്ക് കൂടി കവിതാകാരൻ കണ്ണയയ്ക്കുന്നു.


ഉണ്ണിയും ദൈവവുമായുള്ള സംഭാഷണം സ്വർഗ്ഗത്തിനും സ്വഗൃഹത്തിനും ഇടയ്ക്കുള്ള കൊച്ചുകുട്ടിയുടെ താരതമ്യപഠനം പോലെ അവതരിപ്പിക്കുന്നു; 'ഉണ്ണിയും ദൈവവും ' എന്ന കവിതയിൽ.



കാൽപ്പെട്ടി നഷ്ടപ്പെട്ട വാർദ്ധക്യങ്ങളെ വരികളിലൂടെ വരച്ചുകാട്ടുന്നു 'നഷ്ടപ്പെട്ട കാൽപ്പെട്ടി ' എന്ന കവിതയിൽ.


തെരെഞ്ഞെടുത്ത പത്തു കവിതകൾ മാത്രമാണ് വിലയിരുത്താനായി ഞാൻ എടുത്തത്. അതിനർത്ഥം മറ്റു കവിതകൾ വിലയില്ലാത്തവയാണെന്നല്ല. നാൽപത്തി എട്ടു കവിതകളുള്ള ഈ സമാഹാരത്തിലെ എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചം തന്നെ. വിസ്തരഭയത്താൽ വിലയിരുത്താൻ മുതിരുന്നില്ലെന്ന് മാത്രം.

കവിതയോടും കവിതയെഴുത്തിനോടും തനിക്കുള്ള അദമ്യമായ അഭിനിവേശം ശ്രീ. സന്തോഷ് തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്.

കേവലം അച്ചടിമഷി പുരട്ടിക്കാണുകയെന്നതോ നവമാധ്യമങ്ങളിൽ ഇഷ്ടങ്ങൾ ക്ഷണിക്കാനോ വേണ്ടി മാത്രമുള്ളതല്ല തൻ്റെ രചനകളെന്നും അതിൽ കവിതയുടെ കനലും കരുതലുമുണ്ടെന്നും അദ്ദേഹം ബോധ്യപ്പെടുത്തുന്നു.




No comments:

Post a Comment