Monday, 26 February 2024

ചിതറിയ ചിത്രങ്ങൾ


ചിതറിയ ചിത്രങ്ങൾ


പുസ്തകത്താളിൽ കുറിച്ചിട്ട വാക്കുകൾ

അർത്ഥമില്ലാതെ കിടക്കുന്നതു കാൺക

വ്യക്തതയില്ലാത്തൊരാ ബിംബങ്ങളത്രയും

കൃത്യതയില്ലാത്തതാക്കിയെൻ സൃഷ്ടിയെ


സ്വപ്നങ്ങളെല്ലാം ചിതറിയ ചിത്രങ്ങളായി

 വന്നെത്തി നോക്കുന്നിതെൻ ചിത്തത്തിൽ

ചിത്രങ്ങളെ മിഴിവേകി ചലിപ്പിച്ചവയ്ക്ക്

നല്ലുക്തി ചമച്ചു ജീവൻ കൊടുത്തിടുവാൻ

എത്ര കിണഞ്ഞു ശ്രമിച്ചിട്ടുമാവതില്ലിന്നെൻ്റെ

സൃഷ്ടി തൻ വൈഭവം കൈവിട്ടുപോയിതോ


ജീവിതം തന്നെ കഥയായ് കവിതയായ്

 ആലേഖനം ചെയ്തിടാമെന്നിരിക്കിലും

വാക്കുകൾ നോക്കുകൾ വാചിക ഭാവങ്ങൾ

ഒക്കെയും ആവാ പകർത്തിയെഴുതുവാൻ


ഓർമകൾ ഓർമകളായ് തന്നിരിക്കട്ടെ

കണ്ണിൽ കൊളുത്തിയ ദീപങ്ങളെന്ന പോൽ

സ്വപ്നങ്ങൾ സ്വപ്നങ്ങളായ് തന്നിരിക്കട്ടെ

സമ്മോഹന ദീപ്ത ജീവിതസാരമായ്






Sunday, 25 February 2024

നാടുനീങ്ങുന്ന ഗ്രാമഭംഗികൾ

 


ഗ്രാമഭംഗികളൊന്നൊന്നായ്നാടു നീങ്ങുന്നു നീളവേ

ഭൂമി പച്ചപ്പ് തേടുന്നു ഊഷരമാം പ്രകൃതിയിൽ

കേരവൃക്ഷങ്ങൾ തിങ്ങുന്ന നാടു നമ്മുടെ കേരളം

എന്ന് ചൊല്ലിപ്പഠിച്ചിപ്പോൾ , പാഠഭേദം വരുത്തണം


ശുദ്ധ തോയമൊഴുക്കുന്ന ആറു വറ്റിവരണ്ടു പോയ്

കാടുകാവുകുളങ്ങളും തിറയാടി നിന്ന തരുക്കളും

സ്വർണകാന്തി കൊതിക്കുമാ നല്ല മരതക നെൽവയൽ

കർണികാരങ്ങൾ പൂക്കുന്ന നൽ മനോഹര വീഥികൾ

പുല്ലുമേടുകൾ, ഫുല്ലമാം വനമുല്ല തീർത്ത സുഗന്ധവും

ഇന്നു കാണുവതില്ല, നമ്മുടെ നാടിതെത്ര വളർന്നു പോയ്


ഇന്നു കാണ്മതു കുന്നിടിച്ചുള്ള നിർമിതികളനവധി

ഇന്നു കാണ്മതു കാടുവെട്ടി നിരത്തിയേറ്റിയ ജനപദം

എങ്ങുമുന്നത സൗധമാണതിനൊത്ത വന്മതിൽ ചുറ്റിലും

മുറ്റമാകവേ വെൺകുളിർകല്ലാൽ വിസ്തരിച്ചു വിരിച്ചതും

മോഡിയോടെ വസിച്ചിടാം കൃഷി വേണ്ട നമ്മൾക്കിന്നിമേൽ

നാടു നീങ്ങുമോ നാട്ടു നന്മകൾ തീനൊരുക്കുന്ന രീതിയും !

5 .1.24




Sunday, 18 February 2024

കാലം മറന്നുവച്ച കാഴ്ചകൾ

കാലം കനിവറ്റ കൈകളാൽ നമ്മുടെ കാനേഷുമാരി കണക്കെടുക്കുന്നുവോ!

കാലം നിറംകെട്ട ജീവിത ഭിത്തിയിൽ കാണാത്ത കോലങ്ങൾ കോറിവരച്ചുവോ !   പേമാരി വന്നു മണിമാളികയുടെ വേരും പുഴക്കി  പിഴുതെറിഞ്ഞിലയോ!

മഹാമാരി വന്നു മനസ്സുകൾ സാമൂഹ്യ ദൂരത്തിലാക്കി തനിച്ചായി ആതുരർ

അന്ത്യകർമങ്ങൾക്ക് കാക്കാതെ ജീവിതം ആഴക്കിടങ്ങിൽ ഒടുങ്ങിച്ചമഞ്ഞിതേ

ആർത്തലയ്ക്കുന്ന സഹജൻ്റെദുഃഖത്തി - ലാർക്കും സമാശ്വസിപ്പിക്കുവാനാകൊലാ 

കാലം കലിതുള്ളി കാലൻ്റെ പുസ്തകത്താളി - ല്പുതു പുതു നാമങ്ങൾ ചേർത്തതും

യുദ്ധങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങൾ പോലുമേ ശബ്ദമില്ലാതെ എരിഞ്ഞടങ്ങുന്നതും      കാലം മറന്നേ വച്ച കാഴ്ചകളായിതാ ബാക്കിയാവുന്നു, കഥ വീണ്ടും തുടരുന്നു.





മാമരച്ചോട്ടിലെ ഓർമപ്പൂക്കൾ

മാമരച്ചോട്ടിലെ ഓർമപ്പൂക്കൾ

അക്കരെ വൈയ്ക്കത്തഷ്ടമി കാണാൻ കുഞ്ഞിപ്പെണ്ണേ നീ പോരുന്നോടീ?

അയ്യോ ഞാനില്ലെൻ പൊന്നൻ ചേട്ടാ

അമ്മയറിഞ്ഞെന്നാൽ പൊല്ലാപ്പാകും


മുണ്ടകൻ കൊയ്ത്തിന് പോയേപ്പോൾ

നീയെൻ്റെ കൂട്ടത്തിൽ കൂട്ടായ്കൂടിയില്ലേ?

അങ്ങേലെ ചേച്ചിയും അമ്മയും കൂടന്ന്

കൂട്ടത്തിലുണ്ടായിരുന്നില്ലായോ


കറ്റമെതിച്ചു കളപ്പുരപ്പായയിൽ    

ഒപ്പം നിരന്നു നാം കൂട്ടിയില്ലേ 

കണ്ടപ്പച്ചേട്ടനും ചെല്ലമ്മച്ചേച്ചിയും 

കുട്ടപ്പൻ മേസ്തരീം കൂടെയുണ്ടാം

   

കൂട്ടുകൂടി നമ്മൾ  കഞ്ഞീം കറി വച്ചു അച്ഛനുമമ്മേം കളിച്ചതല്ലേ

മാമരച്ചോട്ടിലെ ഓർമ തൻ പൂവുകൾ വാടാതെയെൻ്റെ മനസ്സിലുണ്ട്



Saturday, 10 February 2024

അക്കരപ്പച്ച


അക്കരപ്പച്ച


എത്ര വിശ്രുതമായിരുന്നു 

നമ്മളുടെ കലാലയങ്ങൾ

കവിത വിരിഞ്ഞ ക്ലാസ് മുറി

കഥ മെനഞ്ഞ വായനശാല

ഹൃദയമിടിപ്പുകൾ തൊട്ടറിഞ്ഞ

പരീക്ഷണശാലകൾ

കണ്ണുകൾ കൊണ്ടു കഥ പറഞ്ഞ

ഗോവണിച്ചുവടുകൾ


അക്കരപ്പച്ച തേടിയെത്തിയപ്പോൾ

കവിത കാലമെടുത്തു

കഥ തഥാഗതൻ്റെതായി

ഹൃദയം പണയപ്പണ്ടമായി

കണ്ണുകൾ കണ്ണെത്താത്തിടത്തായി

മനസ്സിൻ്റെ മണൽപ്പരപ്പിൽ

മരുപ്പച്ചയായി നീയുണ്ടായിരുന്നോ?

അകലങ്ങളിൽ നിൻ്റെ ഹൃദയം

മിടിച്ചിരുന്നോ? തുടിച്ചിരുന്നോ?



കാത്തു നിൽക്കാത്ത കാലം

കാലിടറുന്ന നമ്മൾ

നമുക്കു നമ്മളെ നഷ്ടപ്പെടുമ്പോൾ

കാലം ചക്രത്തേരിൽ മുമ്പോട്ടു തന്നെ

ലോകം ലോകഗതിക്കൊപ്പവും.