അശാന്തിയുടെ തീരം
അന്ത:രംഗം നടുക്കുന്ന ഹുങ്കൃതി
അന്തരീക്ഷം മറയ്ക്കുന്നു ധൂമവും
മന്നിടം ചുട്ടുപൊട്ടിച്ചു സംഹരിച്ചന്തരാ
മോദിപ്പതെന്തിനെൻ ലോകമേ.
ലോകനാഥൻ പിറന്നോരിടത്തിലും
ബോധിസത്വനെ പൂണ്ടോരു ദിക്കിലും
വിപ്ലവത്താൽ സമത്വം വിളയിച്ചു
വിശ്വശക്തിയായ് തീർന്നൊരാമണ്ണിലും
ശാന്തിയെന്നത് ശാശ്വതമായിനി
കാണ്മതെന്ന് നാം കാത്തിരുന്നീടുന്നു.
ലോകമൊറ്റക്കുടുംബമായ് കാണുവാൻ
പണ്ടുപണ്ടേ പറയുന്നു വേദങ്ങൾ
കെട്ട കാലത്ത് കൈവിട്ട നാടിനെ
പാട്ടിലാക്കി പ്രബലരായ് വാഴുവാൻ
വംശവീറിന്റെ വിത്തുവിതച്ചതിൽ
പാതി രാജ്യം പതിച്ചു വാങ്ങീടുവാൻ
വേറെ പോകിലും തങ്ങൾതൻ മേഥയെ
കൈവിടാൻ മടിയേറെയുണ്ടായതും
ഇന്നു ലോകവിപത്തിനു ഹേതുവായ്
നമ്മെ നിർത്തുന്നശാന്തിതൻ തീരത്ത്
No comments:
Post a Comment